Thursday, October 23, 2008

കൊച്ചി ബിഷപ്പ്‌ ദത്തില്‍നിന്ന്‌ പിന്മാറണം -കെ.എല്‍.സി.എ.

മാതൃഭൂമി, ഒക്ടോ 24, 2008

തോപ്പുംപടി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍, ദത്തില്‍നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ കേരളാ ലത്തീന്‍ കാത്തലിക്‌ അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി രംഗത്ത്‌.

പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കുവാന്‍ ബിഷപ്പ്‌ പൊതുപരിപാടികളില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും, കെ.എല്‍.സി.എ ഭാരവാഹികള്‍ ഒപ്പിട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വൈദികരുടെ പേരില്‍ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ തെളിവുകളോടെ വെളിപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ക്രൈസ്‌തവ വിശ്വാസത്തിനെതിരായി അബദ്ധ വിശ്വാസങ്ങളില്‍ നിന്ന്‌ പിതാവ്‌ പിന്മാറി, തെറ്റ്‌ സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും പ്രസ്‌താവനയില്‍ പറയുന്നുണ്ട്‌.

പ്രതിസന്ധിഘട്ടങ്ങളില്‍ അല്‍മായരെ പാടെ ഒഴിവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നതായും കുറിപ്പിലുണ്ട്‌. പാസ്റ്ററല്‍ കൗണ്‍സില്‍, കേന്ദ്രക്കമ്മിറ്റി, അല്‍മായ സംഘടനകള്‍ അംഗങ്ങളായ സമുദായ കാര്യാലയം തുടങ്ങിയ സംവിധാനങ്ങളെ ഒഴിവാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മായരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു.

കൊച്ചി ബിഷപ്പിനെ മാര്‍പ്പാപ്പ നീക്കംചെയ്‌തു

മാതൃഭൂമി, ഒക്ടോ 24, 2008

കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന്‌ കൊച്ചി രൂപതാ ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന്‌ നീക്കംചെയ്‌തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന്‌ ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌. ഭാരതചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്‌.

നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ കൈമാറിയിട്ടുണ്ട്‌. വ്യാഴാഴ്‌ചതന്നെ ഡോ. അച്ചാരുപറമ്പിലിന്‌ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

ഡോ. ജോണ്‍ തട്ടുങ്കല്‍ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുത്തതും, തുടര്‍ന്ന്‌ യുവതിയുടെ രക്തംകൊണ്ട്‌ അഭിഷേകം നടത്തിയതുമായ സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഇനി അഡ്‌മിനിസ്‌ട്രേറ്ററാണ്‌ അന്വേഷണസമിതിയെ നിയോഗിക്കുക. മൂന്നംഗ മെത്രാന്‍ സമിതിയെയാവും അന്വേഷണത്തിനായി ആര്‍ച്ച്‌ബിഷപ്പ്‌ നിയോഗിക്കുക. ഈ മെത്രാന്മാര്‍ ആരൊക്കെയാണെന്ന്‌ പിന്നീട്‌ തീരുമാനിക്കും.

മൂന്നംഗ മെത്രാന്‍ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ കേരളത്തിലെ ലത്തീന്‍ രൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ കൂടിയായ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ സമര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടോടെയാണ്‌, അന്തിമവിധി മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയെന്ന്‌ അതിരുപതാ വക്താവ്‌ അറിയിച്ചു.

വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി ബിഷപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം. ബിഷപ്പ്‌ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, സംഭവത്തില്‍ അന്തിമവിധി പ്രഖ്യാപനം നടത്തേണ്ടത്‌ മാര്‍പാപ്പയാണ്‌.

കൊച്ചി ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു

ദേശാഭിമാനി, ഒക്ടോ 24, 2008

കൊച്ചി: പെകുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍പ്പെട്ട കൊച്ചി രൂപത ബിഷപ് ജോ തട്ടുങ്കലിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വത്തിക്കാനില്‍നിന്നുള്ള തീരുമാനപ്രകാരമാണ് സസ്പെന്‍ഷന്‍. തട്ടുങ്കലിനു പകരം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് വത്തിക്കാനില്‍നിന്ന് നിര്‍ണായക തീരുമാനം വന്നത്. ഇതേത്തുടര്‍ന്ന് ജോ തട്ടുങ്കല്‍ ബിഷപ് ഹൌസ് വിട്ടു. വിവാദ ദത്തെടുക്കലും മറ്റ് ആരോപണങ്ങളും മൂന്നംഗ മെത്രാന്‍സമിതി അന്വേഷിക്കണമെന്നാണ് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശം. മെത്രാന്‍സമിതിയെ ആര്‍ച്ച്ബിഷപ് നിയമിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വത്തിക്കാനു കൈമാറും.

റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് പ്രത്യേക സമയപരിധി നിര്‍ദേശിച്ചിട്ടില്ല. അന്വേഷണത്തില്‍ കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ തട്ടുങ്കലിനെതിരെ വത്തിക്കാന്റെ കര്‍ശന നടപടി ഉണ്ടാകും. സസ്പെന്‍ഷന്റെ ഭാഗമായി തട്ടുങ്കലിന്റെ മെത്രാന്‍പദവി നിലനില്‍ക്കുമെങ്കിലും സഭയുടെ ഭരണച്ചുമതലയും അജപാലനച്ചുമതലയും ഇല്ലാതാകും.

അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍പ്പോലും വത്തിക്കാന്റെ വിശ്വാസസംരക്ഷണ തിരു സംഘങ്ങള്‍ റിപ്പോര്‍ട്ട് കര്‍ശനമായി പരിശോധിക്കും. റിപ്പോര്‍ട്ട് എങ്ങനെയായാലും ബിഷപ് സ്ഥാനത്തേക്ക് തട്ടുങ്കലിന്റെ തിരിച്ചുവരവ് പ്രയാസം നിറഞ്ഞതാകും.

ബിഷപ്പിനെതിരെ നടപടിക്ക് സാധ്യത ഏറെക്കുറെ മങ്ങിയ സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച് വത്തിക്കാനില്‍നിന്ന് ഉത്തരവ് എത്തിയത്. പലരും നടപടി പ്രതീക്ഷിച്ചെങ്കിലും അതിവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല.

ജോ തട്ടുങ്കല്‍ രാജിവയ്ക്കണമെന്ന് രൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിക്കാനുള്ള പദ്ധതികള്‍ തട്ടുങ്കലും തയ്യാറാക്കിയിരുന്നു. ചില ചെയ്തികളില്‍മാത്രം തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചത് അതിന്റെ ഭാഗമായാണ്. വത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചത് സഭയ്ക്കുള്ളില്‍നിന്നുയര്‍ന്ന എതിര്‍ശബ്ദത്തിന്റെ ശക്തി കുറച്ചു.

ഇതിനിടെ, രൂപതയില്‍ തന്നോടൊപ്പംനില്‍ക്കുന്ന വിശ്വാസികളെയും വിവിധ സംഘങ്ങളെയും സംഘടിപ്പിച്ച് തട്ടുങ്കല്‍ സ്വീകരണയോഗങ്ങളും നടത്തി. ഫെലിക്സ് ജെ പുല്ലൂടന്റെ നേതൃത്വത്തില്‍ കെഎല്‍സിഎയായണ് ബിഷപ്പിനെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ വിശ്വാസികളുടെ പ്രകടവും നടത്തിയിരുന്നു.

വത്തിക്കാന്റെ നടപടി സഭയുടെ അന്തസ്സ് വാനോളമുയര്‍ത്തിയെന്ന് ഫെലിക്സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദത്തെടുക്കല്‍വിവാദത്തിന്റെ ഭാഗമായി അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ക്കിരയായ മുഴുവന്‍ വൈദികര്‍ക്കെതിരെയും വത്തിക്കാന്‍ അന്വേഷണം നടത്തണമെന്നും ഫെലിക്സ് പറഞ്ഞു.

Wednesday, October 22, 2008

ബിഷപ് തട്ടുങ്കല്‍ ഖേദപ്രകടനം

ദീപിക, ഒക്ടോ.21, 2008

കൊച്ചി: ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചി ബിഷപ്സ്് ഹൌസില്‍ ചേര്‍ന്ന ഫൊറോനാ വികാരിമാരുടെയും ഇടവക വികാരിമാരുടെയും യോഗത്തിലാണ് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചത്. തനിക്ക് ഇതുവരെ മേലധികാരികളില്‍ നിന്നു വിലക്കോ, ശിക്ഷാനടപടിയോ ഉണ്ടായിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ നടത്തേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം യോഗത്തില്‍ സമ്മതിച്ചു. ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കില്‍ റോമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പിന്മാറാന്‍ തയാറാണെന്നും ബിഷപ് സമ്മതിച്ചിട്ടുണ്ട്. യോഗത്തിനുശേഷം ബിഷപ്സ് ഹൌസ് പത്രക്കുറിപ്പ് പുറത്തിറക്കി.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം

ചുവടെ:

രൂപതയിലെ വൈദികരായ നിങ്ങളെ ഈ വിശേഷയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കൊച്ചി രൂപതയുടെ അധ്യക്ഷനെന്ന നിലയ്ക്ക് പൂര്‍ണ അധികാരത്തോടെയാണ് ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. എനിക്ക് ഇതേവരെ മേലധികാരികളില്‍ നിന്ന് വിലക്കോ ശിക്ഷാനടപടിയോ ലഭിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഈ വിശേഷാല്‍ യോഗത്തിന്റെ ഉദ്ദേശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ രൂപതയിലും പരിസരപ്രദേശങ്ങളിലും സഭയേയും വിശ്വാസത്തേയും സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ്.

ഈ ആശയക്കുഴപ്പങ്ങള്‍ക്കു കാരണം 2008 ഒക്ടോബര്‍ ഒന്നിന് വൈദികരുടെ മാസധ്യാനാവസരത്തില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ആ പരാമര്‍ശങ്ങള്‍ നടത്തേണ്ടതായിരുന്നില്ല എന്നു എനിക്ക് ഇപ്പോള്‍ തോന്നുന്നു. ആ പരാമര്‍ശങ്ങളിലൂടെ എന്റെ വൈദികരിലും ദൈവജനത്തിലും ഉണ്ടായ തെറ്റിദ്ധാരണകള്‍ക്കും വിശ്വാസപ്രതിസന്ധിക്കും ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. അതിന് എന്റെ വൈദികരായ നിങ്ങളോടും ദൈവജനത്തോടും മാപ്പുചോദിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് നടന്നത് എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാവുന്ന എന്റെ മാനസികസ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണല്ലോ. അതിനാലാണ് യുക്തിക്കുചേരാത്ത പല പരാമര്‍ശങ്ങളും ഉണ്ടായത്. അതില്‍ പ്രത്യേകം എടുത്തു പറയേണ്ടവ താഴെ പറയുന്നവയാണ്.

യുവതിയെ ദത്തെടുക്കല്‍ : ഇത് ആത്മീയ തലത്തിലുള്ള ദത്തെടുക്കലാണെന്നും അതിന് സിവില്‍ വാലിഡിറ്റി ഉണ്ടാകേണ്ടതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും സമ്മതിക്കുന്നു. ഇത് അനുവദനീയമോ അല്ലയോ എന്നത് എന്റെ സഭാ മേലധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അത് നിയമവിരുദ്ധമാണെന്ന് റോമില്‍ നിന്ന് എന്നെ ബോധ്യപ്പെടുത്തുന്നതനുസരിച്ച് ഞാന്‍ അതില്‍ നിന്നു പിന്മാറുവാന്‍ സമ്മതമാണെന്നും അറിയിക്കുന്നു.

ഓര്‍ത്തഡോക്സ് വൈദികനോടൊത്ത് ദിവ്യബലിയര്‍പ്പിച്ചത്: കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്നത് അപ്പോസ്താലിക്കാ ന്യുണ്‍ഷ്യോ മുമ്പാകെ 2008 ഒക്ടോബര്‍ 10ന് നേരില്‍ കണ്ട് സമ്മതിച്ചിട്ടുള്ളതും മാപ്പു ചോദിച്ചിട്ടുള്ളതുമാണ് എന്ന് അറിയിക്കുന്നു.

രക്താഭിഷേകം: രക്തം കൊണ്ട് മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത് ശരിയാണ്. സാധാരണയുള്ള വെഞ്ചരിപ്പിന്റെ പ്രാര്‍ഥനകള്‍ ചൊല്ലിത്തന്നെയാണ് ഈ വെഞ്ചിരിപ്പും നടത്തിയിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്െടങ്കില്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുന്ന കത്തോലിക്കാ വൈദികനെക്കൊണ്ട് മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിനും എനിക്ക് തടസമില്ല എന്നും ബോധ്യപ്പെടുത്തുന്നു.

ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ 12-ാം അധ്യായത്തെക്കുറിച്ചുള്ള എന്റെ ചില വ്യാഖ്യാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും, ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നതല്ലെന്നും കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും ഉറപ്പു തരുന്നു.

കര്‍ത്താവായ യേശുവിനെ ഞാന്‍ ഏക ലോകരക്ഷകനായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. യേശുവിനെ ആത്മാര്‍ഥമായി സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

തുടര്‍ന്നും എല്ലാ വൈദികരുടെയും സഹകരണത്തോടെ കൊച്ചി രൂപതയിലെ ദൈവജനത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സഹകരണവും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ആറു ഫൊറോനാ വികാരിമാരും കൊച്ചി രൂപതയിലെ ഇരുപത്തെട്ട് ഇടവകയിലെ വികാരിമാരും ഉള്‍പ്പെടെ നൂറോളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു. പത്തനതിട്ട സ്വദേശി ഫാ. സി.കെ. ജോസഫിന്റെ വളര്‍ത്തുമകളായ സോണിയയെ കൊച്ചി ബിഷപ് ദത്തെടുത്തതാണ് വിവാദത്തിന് കാരണമായത്.

ദത്തെടുക്കല്‍ വിവാദം: കെ.എല്‍.സി.എ സംഘം ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചു

ദീപിക, ഒക്ടോ.18, 2008

കൊച്ചി: കൊച്ചി രൂപതയിലുണ്ടായ ദത്തെടുക്കല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസ സമൂഹത്തിലുണ്ടാക്കിയ ആശങ്കകളും ദുഃഖങ്ങളും കെ.എല്‍.സി.എ സംസ്ഥാന നേതാക്കള്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ സന്ദര്‍ശിച്ച് അറിയിച്ചു.

ക്രൈസ്തവ വിശ്വാസവും അത് നല്‍കുന്ന മൂല്യങ്ങളുമാണു ക്രൈസ്തവ മതത്തിന്റെ ധാര്‍മിക ശക്തിയെന്നും അതിന് ക്ഷതമേല്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും തടയേണ്ടതാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്നും ആര്‍ച്ച്ബിഷപ്പിനോട് സംസ്ഥാന പ്രസിഡന്റ് അഡ്വ.റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം അഭ്യര്‍ഥിച്ചു.

ബിഷപ്പ്‌ തട്ടുങ്കല്‍ രാജിവെയ്‌ക്കണം-സിഎസ്‌എസ്‌

മാതൃഭൂമി. ഒക്ടോ.22, 2008


കൊച്ചി:ബിഷപ്പ്‌ ഡോ.ജോണ്‍ തട്ടുങ്കല്‍ തന്റെ പ്രവൃത്തികളിലൂടെ ഗുരുതരമായ വിശ്വാസ പ്രതിസന്ധി വരുത്തിയതായി ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ആരോപിച്ചു. അദ്ദേഹം അടിയന്തരമായി സ്ഥാനമൊഴിയണമെന്നും സിഎസ്‌എസ്‌ ആവശ്യപ്പെട്ടു.

വൈദികവൃത്തിയുടെ പരിസമാപ്‌തിയായ മെത്രാന്‍ പദവി ഭൗതികലോകത്തുനിന്നുള്ള വിടുതലായിരിക്കെ യുവതിയെ ദത്തെടുക്കുകവഴി അദ്ദേഹം ലൗകീക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇത്‌ വൈദിക സന്യസ്‌ത അല്‍മായ സമൂഹത്തിന്‌ ഇടര്‍ച്ചക്ക്‌ കാരണമായിരിക്കുകയാണ്‌.

അതുകൊണ്ട്‌ ബിഷപ്പ്‌ തട്ടുങ്കല്‍ കൊച്ചി മെത്രാന്‍ സ്ഥാനം അടിയന്തരമായി രാജിവെയ്‌ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്ന്‌ പുറത്താക്കുകയോ ചെയ്യണമെന്ന്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പിനോടും വത്തിക്കാന്‍ സ്ഥാനപതിയോടും വിശ്വാസ തിരുസംഘത്തോടും സിഎസ്‌എസ്‌ യോഗം ആവശ്യപ്പെട്ടു. മറിച്ചാണ്‌ തീരുമാനമെങ്കില്‍ പ്രതിഷേധ പരിപാടികളുമായി സിഎസ്‌എസ്‌ രംഗത്തുവരുമെന്നും യോഗം ബന്ധപ്പെട്ടവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

യോഗത്തില്‍ പി.എ.ജോസഫ്‌ സ്റ്റാന്‍ലി അധ്യക്ഷനായി. യോഗത്തില്‍ സംസ്ഥാന വൈസ്‌ ചെയര്‍മാന്മാരായ ഒ.പി.ജോയി, ഗ്ലാഡിന്‍ ജെ. പനക്കല്‍, ടി.എം.ലൂയീസ്‌, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ആന്റണി എം. അമ്പാട്ട്‌, വി.ജെ. മാനുവല്‍ മാസ്റ്റര്‍, സെക്രട്ടറി സി.എ.ക്ലീറ്റസ്‌, ട്രഷറര്‍ എം.എക്‌സ്‌. ജോസഫ്‌, ഹൈക്കമാന്‍ഡ്‌ അംഗങ്ങളായ ആന്റണി കോന്നുള്ളി, ജോജോ മനക്കില്‍,എ.ഇ. ആന്റണി, കെ.പി.സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.

അരൂര്‍ മുതല്‍ ആലപ്പുഴ വരെ കൊച്ചി മെത്രാനെ പ്രവേശിപ്പിക്കില്ല-വി.എസ്‌.എസ്‌.

മാതൃഭൂമി. ഒക്ടോ.22, 2008


അരൂര്‍: ദത്തുവിവാദത്തിലകപ്പെട്ട കൊച്ചി മെത്രാനെതിരെ വിശ്വാസ സംരക്ഷണ സമിതിയുടെ രോഷം ഇരമ്പി. അരൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള കൊച്ചി രൂപതയുടെ പരിധിയില്‍പ്പെടുന്ന ഒരു പള്ളിയിലും മെത്രാനെ പ്രവേശിപ്പിക്കില്ലെന്ന്‌ വി.എസ്‌.എസ്‌. പ്രസിഡന്റ്‌ കെ.ജെ. ഫെലിക്‌സും സെക്രട്ടറി സി.ടി. യേശുദാസും പറഞ്ഞു.

ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പുരോഹിതന്മാരുടെ സമ്മേളനം നടന്നതിന്‌ പിന്നാലെയാണ്‌ അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ മേഖലയിലെ വിശ്വാസ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്‌.

ലോകത്തിന്‌ ഒരു അല്‍ഫോന്‍സാമ്മയെ കിട്ടിയ ദിവസം 39 വയസ്സുകാരിയെ ജീന്‍സും ടോപ്പും ധരിപ്പിച്ച്‌ 26 കാരിയാക്കിയതും സഭയുടെ ചെലവില്‍ വിദേശയാത്ര നടത്തിച്ചതും സഭയ്‌ക്കും സമൂഹത്തിനും നാണക്കേടാണെന്നും വി.എസ്‌.എസ്‌. സമ്മേളനം ചൂണ്ടിക്കാട്ടി.

കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു സാധ്യത

മാതൃഭൂമി. ഒക്ടോ.21, 2008


കൊച്ചി: ഭരണ പ്രതിസന്ധിയിലായ കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം വൈകില്ലെന്നു സൂചന. ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ രൂപതയിലെ പ്രതിസന്ധിക്ക്‌ കാരണം.

വൈദികരില്‍ ഭൂരിപക്ഷവും ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌. ബിഷപ്പിനെതിരെ നടപടി വേണമെന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വത്തിക്കാന്റെ പരിഗണനയിലുണ്ട്‌. ഇതു സംബന്ധിച്ച്‌ തീരുമാനം വൈകരുതെന്ന്‌ കത്തോലിക്കാ മെത്രാന്‍ സമിതി വത്തിക്കാന്‍ സ്ഥാനപതി മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനിടെ തന്റെ നിലപാട്‌ വിശദീകരിക്കാന്‍ ബിഷപ്പ്‌ വിളിച്ചുകൂട്ടിയ വൈദിക യോഗം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബിഷപ്പിന്റെ വിശദീകരണങ്ങള്‍ സഭാ നിയമങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും വിരുദ്ധമാണെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം എത്രയും പെട്ടെന്ന്‌ ഉണ്ടാകണമെന്ന്‌ മെത്രാന്‍ സമിതി വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

തിങ്കളാഴ്‌ച ബിഷപ്പ്‌ നല്‍കിയ വിശദീകരണക്കുറിപ്പും അതിലെ പൊരുത്തക്കേടുകളും വത്തിക്കാന്‍ സ്ഥാനപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനാല്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

സാധാരണ ബിഷപ്പ്‌ കാലം ചെയ്യുമ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതല ഏല്‌പിക്കുന്നത്‌. നിലവിലുള്ള ആലോചനാ സമിതി മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കുന്നത്‌. കൊച്ചി രൂപതയില്‍ വൈദികര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ നേരിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ്‌ കൂടുതല്‍ സാധ്യത.

ബിഷപ്പിന്റെ നടപടികളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പിന്നാലെയുണ്ടാകും. നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷമാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി അഡ്‌മിനിസ്‌ട്രേറ്ററെ ഭരണമേല്‌പിച്ചാല്‍ പ്രതിസന്ധിക്ക്‌ താത്‌കാലിക പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു സാധ്യത

മാതൃഭൂമി. ഒക്ടോ.21, 2008


കൊച്ചി: ഭരണ പ്രതിസന്ധിയിലായ കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം വൈകില്ലെന്നു സൂചന. ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ രൂപതയിലെ പ്രതിസന്ധിക്ക്‌ കാരണം.

വൈദികരില്‍ ഭൂരിപക്ഷവും ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌. ബിഷപ്പിനെതിരെ നടപടി വേണമെന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വത്തിക്കാന്റെ പരിഗണനയിലുണ്ട്‌. ഇതു സംബന്ധിച്ച്‌ തീരുമാനം വൈകരുതെന്ന്‌ കത്തോലിക്കാ മെത്രാന്‍ സമിതി വത്തിക്കാന്‍ സ്ഥാനപതി മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനിടെ തന്റെ നിലപാട്‌ വിശദീകരിക്കാന്‍ ബിഷപ്പ്‌ വിളിച്ചുകൂട്ടിയ വൈദിക യോഗം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബിഷപ്പിന്റെ വിശദീകരണങ്ങള്‍ സഭാ നിയമങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും വിരുദ്ധമാണെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം എത്രയും പെട്ടെന്ന്‌ ഉണ്ടാകണമെന്ന്‌ മെത്രാന്‍ സമിതി വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

തിങ്കളാഴ്‌ച ബിഷപ്പ്‌ നല്‍കിയ വിശദീകരണക്കുറിപ്പും അതിലെ പൊരുത്തക്കേടുകളും വത്തിക്കാന്‍ സ്ഥാനപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനാല്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

സാധാരണ ബിഷപ്പ്‌ കാലം ചെയ്യുമ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതല ഏല്‌പിക്കുന്നത്‌. നിലവിലുള്ള ആലോചനാ സമിതി മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കുന്നത്‌. കൊച്ചി രൂപതയില്‍ വൈദികര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ നേരിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ്‌ കൂടുതല്‍ സാധ്യത.

ബിഷപ്പിന്റെ നടപടികളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പിന്നാലെയുണ്ടാകും. നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷമാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി അഡ്‌മിനിസ്‌ട്രേറ്ററെ ഭരണമേല്‌പിച്ചാല്‍ പ്രതിസന്ധിക്ക്‌ താത്‌കാലിക പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അരമനയിലെ രക്താഭിഷേകം; വൈദികര്‍ പ്രക്ഷുബ്ധ്‌ധരായി

മാതൃഭൂമി. ഒക്ടോ.21, 2008

ഫോര്‍ട്ടുകൊച്ചി: കൊച്ചി ബിഷപ്പ്‌ യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട്‌ വിശദീകരണത്തിനായി തിങ്കളാഴ്‌ച ബിഷപ്പ്‌ വിളിച്ചു ചേര്‍ത്ത വൈദികരുടെ യോഗം തുടക്കം മുതല്‍ പ്രക്ഷുബ്ധ്‌ധമായി.

മെത്രാസന മന്ദിരത്തില്‍ ബിഷപ്പ്‌ രക്താഭിഷേകം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണമാണ്‌ വൈദികരെ ക്ഷുഭിതരാക്കിയത്‌.

രാവിലെ യോഗം തുടങ്ങുന്നതിനു മുമ്പ്‌ തന്നെ ഈ പ്രശ്‌നം വാക്കേറ്റത്തിനിടയാക്കി. 'യുവതിയുടെ രക്തം വീണു മലിനപ്പെട്ട അരമന' വെഞ്ചരിക്കാതെ അതിനകത്ത്‌ കയറാനാവില്ലെന്ന നിലപാടില്‍ ഏറെ വൈദികരും ബിഷപ്പ്‌ ഹൗസിനു പുറത്തു നിന്നു. വികാരി ജനറല്‍ ക്ഷണിച്ചിട്ടും ഇവര്‍ അകത്തേക്ക്‌ കയറിയില്ല. തുടര്‍ന്ന്‌ മുന്‍ വികാരി ജനറല്‍ മോണ്‍ പീറ്റര്‍ തൈക്കൂട്ടത്തില്‍ അരമന വീണ്ടും വെഞ്ചരിച്ചശേഷമാണ്‌ പുറത്തു നിന്നവര്‍ അകത്തേക്ക്‌ പ്രവേശിച്ചത്‌.

യുവതി നല്‍കിയ രക്തം കൊണ്ടാണ്‌ അരമനയില്‍ അഭിഷേകം നടത്തിയതെന്നും, അത്‌ യേശുവിന്റെ രക്തം തന്നെയാണെന്നും ബിഷപ്പ്‌ ആവര്‍ത്തിച്ചതോടെ വൈദികര്‍ കൂട്ടത്തോടെ എഴുന്നേറ്റു നിന്ന്‌ ബഹളമുണ്ടാക്കി. ദൈവനിന്ദയാണ്‌ ബിഷപ്പ്‌ പറയുന്നതെന്നാണ്‌ വൈദികര്‍ ആരോപിച്ചത്‌. യോഗത്തിനു മുമ്പായി നല്‍കിയ കുറിപ്പില്‍ ബിഷപ്പ്‌ കുറ്റസമ്മതം നടത്തിയെങ്കിലും, യോഗത്തില്‍ വീണ്ടും രക്താഭിഷേകം തുടങ്ങിയ കാര്യങ്ങളില്‍ പഴയ നിലപാടെടുക്കുന്നതിനെ ചില വൈദികര്‍ വിമര്‍ശിച്ചു.

ദത്തെടുക്കല്‍ തെറ്റാണെന്ന്‌ റോമില്‍ നിന്നു പറഞ്ഞാല്‍ പിന്മാറാമെന്ന ബിഷപ്പിന്റെ വാദത്തെയും വൈദികര്‍ ചോദ്യം ചെയ്‌തു. യുവതിയെ ദത്തെടുക്കല്‍ സഭാ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അതിന്‌ റോമില്‍ നിന്ന്‌ പ്രത്യേക വിശദീകരണം ഉണ്ടാകേണ്ട കാര്യമില്ലെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി.

ബൈബിളിലെ വെളിപാടുകളെക്കുറിച്ച്‌ വ്യക്തിപരമായ വ്യഖ്യാനങ്ങള്‍ ബിഷപ്പ്‌ നടത്തിയതിനെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.

അരമനയിലെ വൈദികയോഗങ്ങളില്‍ ഒരിക്കല്‍ പോലും കാണാത്ത ബഹളവും, വാഗ്വാദങ്ങളുമാണ്‌ തിങ്കളാഴ്‌ച അരങ്ങേറിയത്‌.

ഭയഭക്തിയോടെ ബിഷപ്പുമാരുടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്ന സാധാരണ രീതി തിങ്കളാഴ്‌ചയുണ്ടായില്ല. ബിഷപ്പ്‌ തല്‍സ്ഥാനം ഒഴിയുകയാണ്‌ വേണ്ടതെന്നും, അതിന്‌ റോമില്‍ നിന്നുള്ള അനുവാദം കാത്തിരിക്കുന്നത്‌ ശരിയല്ലെന്നും വൈദികര്‍ കൂട്ടമായി ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ വാദങ്ങള്‍ ന്യായീകരിക്കുവാന്‍ ചില വൈദികര്‍ ശ്രമിച്ചെങ്കിലും അതു ദുര്‍ബലമായി. ബിഷപ്പിനോടൊപ്പം നിന്നവര്‍ക്കെതിരെ കടുത്ത പ്രയോഗങ്ങളും യോഗത്തിലുണ്ടായി. 130 ഓളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈദികര്‍ക്ക്‌ നല്‍കിയ ബിഷപ്പിന്റെ ആദ്യ വിശദീകരണ കുറിപ്പ്‌ മാധ്യമങ്ങള്‍ക്കും നല്‍കി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാം അറിയിപ്പും ബിഷപ്പ്‌ ഹൗസില്‍ നിന്ന്‌ പുറത്തു വന്നു. എന്നാല്‍ ദത്തെടുക്കല്‍ കാര്യത്തില്‍ വത്തിക്കാന്റെ തീരുമാനം വരുംവരെ ഉറച്ചു നില്‍ക്കുന്നതായും ബിഷപ്പ്‌ കുറിപ്പില്‍ വിശദീകരിച്ചു.

മാപ്പു പറച്ചില്‍ പ്രശ്‌നം രൂക്ഷമാക്കും

മാതൃഭൂമി. ഒക്ടോ.21, 2008

കൊച്ചി: വിവാദ വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ നടത്തിയ മാപ്പു പറച്ചില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന്‌ സൂചന. ഇതുവരെ മറുപക്ഷത്തിന്റെ ആരോപണങ്ങള്‍ എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ താന്‍ ചെയ്‌തതാണെന്ന്‌ ബിഷപ്പ്‌ തന്റെ വിശദീകരണക്കുറിപ്പില്‍ സമ്മതിച്ചിരിക്കുകയാണ്‌. സഭയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും വിശ്വാസസത്യങ്ങള്‍ക്കും വിരുദ്ധമായ നടപടികള്‍ തന്റെ ഭാഗത്തുനിന്നുണ്ടായതായി ബിഷപ്പ്‌ സമ്മതിച്ച സ്ഥിതിയാണ്‌. ഇതോടെ കേവലം ദത്ത്‌ വിവാദത്തിലുപരി ഗൗരവപ്പെട്ട വിശ്വാസപ്രശ്‌നമായി ഇത്‌ സഭയ്‌ക്ക്‌ പരിഗണിക്കേണ്ടിവരും.

യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടായെന്നും പ്രത്യേക മാനസിക സ്ഥിതിയില്‍ സംഭവിച്ചതാണെന്നുമുള്ള ബിഷപ്പിന്റെ ഏറ്റുപറച്ചില്‍ സഭയിലാകമാനം ചര്‍ച്ചയായി കഴിഞ്ഞു.

മാപ്പപേക്ഷിച്ചെങ്കിലും തന്റെ പല നിലപാടുകളും ബിഷപ്പ്‌ ആവര്‍ത്തിക്കുന്നതും അധികാരികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്‌.

ബൈബിളിലെ വെളിപാട്‌ പുസ്‌തകം 12-ാം അധ്യായത്തിന്‌ താന്‍ നല്‍കിയ വ്യാഖ്യാനം വ്യക്തിപരമാണെന്ന പരാമര്‍ശവും സഭാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സഭയുടെ പ്രബോധനങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി ബിഷപ്പ്‌ വ്യക്തിപരമായി വ്യാഖ്യാനം നല്‍കുന്നത്‌ അനുവദനീയമല്ലെന്ന്‌ സഭാ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

സകലജനങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട്‌ ഭരിക്കുന്ന ഒരു ശിശുവിനെ സ്‌ത്രീ പ്രസവിക്കുമെന്ന പ്രവചനപരമായ ദര്‍ശനമാണ്‌ 12-ാം അധ്യായത്തിലുള്ളത്‌. ഇത്‌ താന്‍ ദത്തെടുത്ത യുവതിയില്‍ നിന്നുണ്ടാകുമെന്ന മട്ടില്‍ ബിഷപ്പ്‌ വ്യാഖ്യാനിച്ചതായാണ്‌ ആരോപണം.

ഇത്‌ തെറ്റാണെന്ന്‌ സമ്മതിക്കാതെ തന്റെ വ്യക്തിപരമായ വ്യാഖ്യാനമാണെന്ന നിലപാടിലാണ്‌ ഇപ്പോഴും ബിഷപ്പ്‌ നില്‍ക്കുന്നത്‌. യുവതിയെ ദത്തെടുത്തത്‌ സഭാ നിയമത്തിനും സിവില്‍ നിയമത്തിനും വിരുദ്ധമാണെന്ന കാര്യവും ബിഷപ്പ്‌ അംഗീകരിച്ചിട്ടില്ല. ഇത്‌ നിയമവിരുദ്ധമാണെന്ന്‌ റോമില്‍ നിന്നു ബോധ്യപ്പെടുത്തിയാല്‍ പിന്മാറാമെന്ന ഉപാധിയാണ്‌ ബിഷപ്പ്‌ വിശദീകരണക്കുറിപ്പില്‍ നല്‍കിയത്‌.

രക്തംകൊണ്ട്‌ വെഞ്ചരിക്കുന്ന ആഭിചാര സ്വഭാവമുള്ള ക്രിയ അനുഷുിച്ചതായും ബിഷപ്പ്‌ സമ്മതിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച വ്യാഖ്യാനങ്ങളും ദിവ്യശിശുവിന്റെ ജനനം സംബന്ധിച്ച വെളിപ്പെടുത്തലുകളും വൈദികരുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‌ ബിഷപ്പ്‌ പിന്‍വലിക്കുകയായിരുന്നു.

ബിഷപ്പിനെ പുറത്താക്കണം -കെ.എല്‍.സി.എ.

മാതൃഭൂമി. ഒക്ടോ.21, 2008

കൊച്ചി: ക്രിസ്‌തുവിനെ ഉപേക്ഷിച്ച്‌ സാത്താന്റെ കുര്‍ബാന നടത്തിയ ബിഷപ്പ്‌ ജോണ്‍ തട്ടുങ്കലിനെ പൗരോഹിത്യത്തില്‍നിന്നും സഭയില്‍നിന്നും പുറത്താക്കണമെന്ന്‌ കെ.എല്‍.സി.എ. പുല്ലൂടന്‍ വിഭാഗം ആവശ്യപ്പെട്ടു.

ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തെ ലളിതവത്‌കരിക്കുവാന്‍ ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡാനിയേല്‍ അച്ചാരുപറമ്പില്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ്‌ ഫെലിക്‌സ്‌ ജെ. പുല്ലൂടന്‍ ആരോപിച്ചു.

പ്രശ്‌നത്തെ ലളിതവത്‌കരിക്കുവാനുള്ള ശ്രമം കത്തോലിക്കാസഭയെ ഇല്ലാതാക്കും. സഭയിലെ അനേകം വൈദികര്‍ സാമ്പത്തിക ക്രമക്കേടുകള്‍, ലൈംഗിക കുറ്റങ്ങള്‍, ഗുണ്ടായിസം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്‌. ജോണ്‍ തട്ടുങ്കല്‍സംഭവം ഒരു നിമിത്തമായെടുത്ത്‌ ഇവര്‍ക്കെതിരെയും കാനോനിക നടപടിയെങ്കിലും കൈക്കൊള്ളുവാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആര്‍ജവം കാണിക്കണം. കുറ്റവാളികളായ വൈദികരുടെ പട്ടികയും അവരുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിക്കുന്ന വിശദവിവരങ്ങളും നല്‍കാന്‍ കെ.എല്‍.സി.എ. ഒരുക്കമാണ്‌. സഭയുടെ സ്വത്തുക്കള്‍ നിയന്ത്രണവിധേയമായി കൈകാര്യം ചെയ്യുവാന്‍, ദേവസ്വം ബോര്‍ഡിന്‌ സമാനമായി ക്രിസ്‌ത്യന്‍ ബോര്‍ഡ്‌ രൂപവത്‌കരിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.

22ന്‌ കെ.എല്‍.സി.എ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്പ്‌ ഹൗസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30ന്‌ മേനക ജംഗ്‌ഷനില്‍നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കും. മെത്രാസന മന്ദിരത്തില്‍ നടക്കുന്ന ധര്‍ണ ഫെലിക്‌സ്‌ ജെ. പുല്ലൂടന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ ജോസഫ്‌ വെളിവില്‍ അധ്യക്ഷനായിരിക്കും.

ജോസഫ്‌ വെളിവില്‍, ബെന്നി ജോസഫ്‌, റെന്‍സണ്‍ മാര്‍ക്കോസ്‌, ജോഷി ഡോണ്‍ബോസ്‌കോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ദത്ത്‌ വിവാദം: ബിഷപ്പ്‌ തട്ടുങ്കല്‍ മാപ്പ്‌ ചോദിച്ചു; സ്ഥാനമൊഴിയണമെന്ന്‌ വൈദികര്‍

മാതൃഭൂമി. ഒക്ടോ.21, 2008


ഫോര്‍ട്ട്‌കൊച്ചി:യുവതിയെ ദത്തെടുത്ത തടക്കമുള്ള വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ വൈദികരോടും വിശ്വാസികളോടും മാപ്പുചോദിച്ചു.

വിവാദവിഷയങ്ങള്‍ സംബന്ധിച്ച്‌ വിശദീകരിക്കുവാന്‍ വിളിച്ചുകൂട്ടിയ വൈദികരുടെ വിശേഷാല്‍ യോഗത്തിലാണ്‌ ബിഷപ്പ്‌ തെറ്റ്‌ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചത്‌. എന്നാല്‍ ഇതില്‍ തൃപ്‌തിപ്പെടാതെ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ ഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടു.

തന്റെ നിലപാട്‌ വിശദീകരിച്ച്‌ യോഗാരംഭത്തില്‍ തന്നെ ബിഷപ്പ്‌ പ്രത്യേക കുറിപ്പ്‌ വിതരണം ചെയ്‌തു. ഇതിലെ പല പരാമര്‍ശങ്ങളും ഒച്ചപ്പാടിനിടയാക്കി. തുടര്‍ന്ന്‌ വൈദികരുടെ എതിര്‍പ്പുകൂടി രേഖപ്പെടുത്തി യോഗാനന്തരം പ്രത്യേക കുറിപ്പ്‌ നല്‍കി. സഭയിലുണ്ടായിരുന്ന വിശ്വാസ പ്രതിസന്ധിക്കും തെറ്റിദ്ധാരണകള്‍ക്കും താന്‍ തന്നെയാണ്‌ ഉത്തരവാദിയെന്ന്‌ ബിഷപ്പ്‌ സമ്മതിച്ചു.

യുവതിയെ ദത്തെടുത്തത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ റോമില്‍നിന്ന്‌ ബോധ്യപ്പെടുത്തിയാല്‍ അതില്‍നിന്ന്‌ പിന്മാറും. ആത്മീയതലത്തിലാണ്‌ ദത്തെടുത്തത്‌. അതിന്‌ നിയമസസാധുത ലഭിക്കുവാനാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഓര്‍ത്തഡോക്‌സ്‌ വൈദികനൊപ്പം കുര്‍ബാനയര്‍പ്പിച്ചത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഈ തെറ്റ്‌ വത്തിക്കാന്‍ സ്ഥാനപതിമുമ്പാകെ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചിട്ടുള്ളതാണെന്നും ബിഷപ്പ്‌ വിശദീകരിച്ചു.

രക്താഭിഷേകവിവാദം സംബന്ധിച്ചുള്ള വിശദീകരണം ഇപ്രകാരമാണ്‌:'യേശുനാഥന്‍തന്നെ നല്‍കിയെന്ന്‌ പറയപ്പെടുന്ന രക്തംകൊണ്ട്‌ മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത്‌ ശരിയാണ്‌. സാധാരണ വെഞ്ചരിപ്പിന്റെ പ്രാര്‍ഥനചൊല്ലിയാണ്‌ ഇത്‌ നടത്തിയത്‌. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍തന്നെ നിശ്ചയിക്കുന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിന്‌ തടസ്സമില്ല'. ഈ വിശദീകരണത്തെ ചൊല്ലിയാണ്‌ ഏറെ ഒച്ചപ്പാടുണ്ടായത്‌. മുതിര്‍ന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചിരിച്ചശേഷമാണ്‌ ഭൂരിപക്ഷം വൈദികരും ഉള്ളില്‍ പ്രവേശിച്ചത്‌.

ബൈബിളിലെ വെളിപാടിന്റെ പുസ്‌തകം 12-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങള്‍ വ്യക്തി പരമാണെന്നും ഇത്‌ താന്‍ ആരെയും പഠിപ്പിക്കുന്നില്ലെന്നും ജോണ്‍ തട്ടുങ്കല്‍ വിശദീകരിച്ചു. കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ മാത്രമേ പഠിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക്‌ ഇതുവരെ മേലധികാരികളില്‍നിന്ന്‌ വിലക്കോ ശിക്ഷാനടപടികളോ ഉണ്ടായിട്ടില്ല. ആശയക്കുഴപ്പങ്ങള്‍ക്ക്‌ കാരണം ഒക്‌ടോബര്‍ ഒന്നിന്‌ വൈദികരുടെ ധ്യാനാവസരത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളാണെന്നും അത്‌ വേണ്ടിയിരുന്നില്ല എന്ന്‌ ഇപ്പോള്‍ തോന്നുന്നുവെന്നും ബിഷപ്പ്‌ വിശദീകരിച്ചു. ആഴത്തിലുള്ള ചില ആത്മീയാനുഭവങ്ങളാണ്‌ തനിക്കുണ്ടായത്‌. അത്തരം അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴുള്ള പ്രത്യേക മാനസിക സ്ഥിതിമൂലമാണ്‌ യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞുപോയവയെ വിസ്‌മരിച്ച്‌ വരാനിരിക്കുന്നവയെ മുന്നില്‍കണ്ട്‌ നമുക്ക്‌ പ്രയാണം തുടരാം എന്നുകൂടി പറഞ്ഞാണ്‌ ബിഷപ്പ്‌ അവസാനിപ്പിച്ചത്‌.

വിശദീകരണത്തെച്ചൊല്ലി യോഗത്തില്‍ ബഹളമുണ്ടായതോടെ, മെത്രാസനമന്ദിരത്തിലെ രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം സംബന്ധിച്ച്‌ നടത്തിയ പ്രവചനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിഷപ്പ്‌ സ്ഥാനം ഒഴിയണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു വൈദികര്‍.

ബിഷപ്പിന്റെ സന്ദര്‍ശനം തുടരുന്നു; രൂപതയില്‍ വൈദികരുടെ യോഗം ഇന്ന്‌

മാതൃഭൂമി. ഒക്ടോ.20, 2008

കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ കൊച്ചി രൂപതയുടെ കീഴിലുള്ള വൈദികരുടെ യോഗം തിങ്കളാഴ്‌ച ബിഷപ്പ്‌ ഹൗസില്‍ ചേരും. ഇതില്‍ പങ്കെടുക്കാന്‍ വൈദികരോട്‌ ബിഷപ്പ്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌.

നേരത്തെ ഫൊറോനകള്‍ തിരിച്ച്‌ വൈദിക യോഗങ്ങള്‍ വിളിച്ചെങ്കിലും വൈദികന്‍ പങ്കെടുത്തിരുന്നില്ല. കുമ്പങ്ങി, അരൂര്‍ ഫൊറോനകളിലെ വൈദികരുടെ യോഗങ്ങള്‍ പ്രത്യേകമായാണ്‌ വിളിച്ചിരുന്നത്‌. എല്ലാ വൈദികരെയും ഒരുമിച്ച്‌ വിളിക്കണമെന്ന നിര്‍ദേശമാണ്‌ ഫൊറോന വികാരികള്‍ വെച്ചത്‌. തുടര്‍ന്നാണ്‌ തിങ്കളാഴ്‌ചത്തെ യോഗം.

ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിന്റെ ഇടവക സന്ദര്‍ശനം ഞായറാഴ്‌ചയും തുടര്‍ന്നു.

ഇടക്കൊച്ചി സെന്റ്‌ ലോറന്‍സ്‌ പള്ളിയിലെ ആത്മീയ ചടങ്ങുകളിലാണ്‌ ഞായറാഴ്‌ച ബിഷപ്പ്‌ പ്രധാനമായും പങ്കെടുത്തത്‌. ഉച്ചയ്‌ക്കുശേഷം പള്ളിയില്‍ സ്ഥൈര്യലേപനച്ചടങ്ങുകളുണ്ടായി. നൂറ്റിമുപ്പതോളം കുട്ടികളാണ്‌ പങ്കെടുത്തത്‌.

ഞായറാഴ്‌ച ബിഷപ്പിന്റെ നേതൃത്വത്തില്‍ കുര്‍ബാനയ്‌ക്ക്‌ വിശ്വാസികള്‍ കൂട്ടമായി പങ്കെടുത്തു. പാസ്റ്ററല്‍ യോഗത്തില്‍ ബിഷപ്പ്‌ സംസാരിച്ചു. ഇടവകയിലെ വിധവയായ സാധുസ്‌ത്രീയുടെ മരണാനന്തരചടങ്ങിലും പങ്കെടുത്തു. കുടിലില്‍ കഴിഞ്ഞിരുന്ന ഇവരുടെ ദൈന്യാവസ്ഥയറിഞ്ഞ ബിഷപ്പ്‌ അവിടെ പോകണമെന്ന്‌ പറയുകയാണുണ്ടായത്‌.സംസ്‌കാരചടങ്ങുകള്‍ക്ക്‌ ഫീസൊന്നും വാങ്ങരുതെന്നും നിര്‍ദേശിച്ചു.

ഇവരുടെ കുടുംബത്തെ സഹായിക്കണമെന്ന്‌ അല്‍മായരോട്‌ നിര്‍ദേശിച്ചു.

ദത്തെടുക്കല്‍ വിവാദം: കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശനം ഇന്നുമുതല്‍

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ബിഷപ്പിനെ അനുകൂലിച്ച്‌ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ബിഷപ്പിനെ കരിതേച്ചുകാണിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അടുത്തദിവസം പത്രസമ്മേളനം നടത്തി പ്രതികരിക്കുവാനാണ്‌ ഇവര്‍ തീരുമാനിച്ചിട്ടുള്ളത്‌.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചിട്ടുള്ളവരുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌.

ഇതിനിടെ കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശന പരിപാടി മുന്‍നിശ്ചയപ്രകാരം ശനിയാഴ്‌ച ആരംഭിക്കും. ഇടക്കൊച്ചി സെന്റ്‌ ലോറന്‍സ്‌ പള്ളിയില്‍ ശനിയാഴ്‌ച രാവിലെ 7.30ന്‌ ബിഷപ്പ്‌ സന്ദര്‍ശനത്തിനെത്തും. സന്ദര്‍ശനത്തിനിടയില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കുവാന്‍ പള്ളി അധികൃതര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്‌.

കുട്ടികള്‍ക്ക്‌ സ്ഥൈര്യലേപനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായാണ്‌ ബിഷപ്പ്‌ എത്തുന്നത്‌. എന്നാല്‍ ബിഷപ്പിന്റെ സന്ദര്‍ശനപരിപാടിയില്‍നിന്ന്‌ ഇടക്കൊച്ചി ഫൊറോന വികാരി വിട്ടുനില്‍ക്കുമെന്നാണറിയുന്നത്‌. അതേസമയം ഫൊറോനയില്‍പ്പെട്ട മറ്റു വൈദികര്‍ ബിഷപ്പിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്‌തിട്ടുണ്ട്‌.

ഭക്തസംഘടനാ ഭാരവാഹികളുമായി ചര്‍ച്ച, യൂണിറ്റ്‌ സന്ദര്‍ശനം, കുര്‍ബാന എന്നിവയും ഉണ്ടാകും.

ദത്തെടുപ്പില്‍ ദുരൂഹതകള്‍

മാതൃഭൂമി. ഒക്ടോ.18, 2008

കൊച്ചി: കൊച്ചി ബിഷപ്‌ യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദുരൂഹതകളേറുന്നു. ആത്മീയജീവിതം നയിക്കുന്ന പത്തനംതിട്ടയിലെ 27കാരിയെ ദത്തെടുത്തതായാണ്‌ രേഖയിലുള്ളത്‌. പക്ഷേ സ്‌കൂള്‍രേഖകള്‍പ്രകാരം യുവതിക്ക്‌ 39 വയസ്സുണ്ട്‌. യുവതിയെ മൂന്നരവയസ്സുമുതല്‍ വളര്‍ത്തുന്നതായാണ്‌ പിതാവായ വൈദികന്‍ വെളിപ്പെടുത്തിയിരുന്നത്‌. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷമാണ്‌ യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്‌.

യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചത്‌ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ ചര്‍ച്ചയാവുകയും അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ വൈദികന്‌ സഭ വിലക്കും ഏര്‍പ്പെടുത്തി.

ഇതോടെ ദത്തെടുക്കല്‍രേഖയിലെ ഒട്ടേറെ വിവരങ്ങള്‍ വ്യാജമാണെന്ന്‌ വ്യക്തമായി. പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവാണെന്ന കാര്യം ദത്തുപത്രത്തില്‍ വൈദികന്‍ മറച്ചുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ ജന്മദിനമായി കാണിച്ചിരിക്കുന്നത്‌ 1981 ഡിസംബര്‍ 25 ആണ്‌. ഇതും ശരിയല്ലെന്നാണ്‌ തെളിയുന്നത്‌. നിലവിലില്ലാത്ത ക്രിസ്‌ത്യന്‍ദത്തെടുക്കല്‍ നിയമപ്രകാരമാണ്‌ ദത്തെടുപ്പ്‌ നടത്തിയിരിക്കുന്നതും.

ബിഷപ്‌ തട്ടുങ്കല്‍ സഭാനിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി ബിഷപ്‌ സഭാനിയമങ്ങള്‍ ലംഘിച്ചതായി വത്തിക്കാന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ട്‌. ബിഷപ്പില്‍നിന്ന്‌ തെളിവെടുത്തശേഷം വത്തിക്കാന്‍ സ്ഥാനപതി പെഡ്രോലോപ്പസ്‌ ക്വിന്ത്വാന വത്തിക്കാനിലേക്കയച്ച റിപ്പോര്‍ട്ടാണിത്‌.

യുവതിയെ ദത്തെടുത്തത്‌ സഭയുടെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ലംഘനമാണ്‌. വിശുദ്ധപ്രമാണങ്ങള്‍ ലംഘിക്കുന്ന നടപടികളും ബിഷപ്പില്‍നിന്നുണ്ടായി.ഓര്‍ത്തഡോക്‌സ്‌ സഭയില്‍നിന്ന്‌ പുറത്താക്കിയ വൈദികനൊപ്പം ബിഷപ്‌ കുര്‍ബാനയര്‍പ്പിച്ചത്‌ സഭാവിരുദ്ധമാണ്‌. വിശ്വാസികള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുംവിധമുള്ള പ്രവൃത്തികളാണ്‌ ബിഷപ്പില്‍നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടിലുള്ളതായാണ്‌ സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പിനെതിരെ നടപടി ഉറപ്പായിട്ടുണ്ട്‌.

പ്രശ്‌നം മാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ നടപടി വൈകരുതെന്ന്‌ സഭാതലത്തില്‍ വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

ബിഷപ്പ്‌ വിളിച്ചു; വൈദികര്‍ പോയില്ല

മാതൃഭൂമി. ഒക്ടോ.17, 2008


കൊച്ചി: ദത്തെടുക്കല്‍ പ്രശ്‌നം വിവാദമായതോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്‌ കൊച്ചി ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വൈദികര്‍ പങ്കെടുത്തില്ല.

അരൂര്‍, കുമ്പളങ്ങി ഫൊറോനകളിലെ വൈദികരെയാണ്‌ വ്യാഴാഴ്‌ച ബിഷപ്പ്‌ അരമനയിലേക്ക്‌ വിളിച്ചത്‌. രാവിലെ 10 ന്‌ അരൂര്‍ ഫൊറോനയിലെ വൈദികരും ഉച്ചയ്‌ക്കുശേഷം കുമ്പളങ്ങി ഫൊറോനയിലെ വൈദികരും അരമനയിലെത്താനാണ്‌ ബിഷപ്പ്‌ നിര്‍ദേശിച്ചതത്രെ. എന്നാല്‍ ഓരോ ഫൊറോനകളായി തിരിച്ച്‌ യോഗം ചേരുന്നതിനോട്‌ താത്‌പര്യമില്ലെന്നും വൈദികരെ കൂട്ടായി വിളിച്ചാല്‍ പങ്കെടുക്കാമെന്നുമാണ്‌ പുരോഹിതര്‍ അറിയിച്ചത്‌.

ഇതിനിടയില്‍ ചെറിയ കടവിലെ ഒരു ആശ്രമത്തില്‍ ബിഷപ്പിനോടൊപ്പം, പെണ്‍കുട്ടിയുടെ പിതാവായ വൈദികന്‍ സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയതു സംബന്ധിച്ച്‌ വൈദികര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്‌. നേരത്തെ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ നിന്ന്‌ നടപടിക്കു വിധേയനായ വൈദികന്‍ ബിഷപ്പിനോടൊപ്പം സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയത്‌ ഗുരുതരമായ കുറ്റമാണെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ പരാതിയും നല്‍കിയതായറിയുന്നു.

ദത്തെടുത്തത്‌ മകളുടെ സകല അധികാരവും നല്‍കി

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: സ്വന്തം രക്തത്തില്‍ പിറക്കുന്ന മകളുടെ തുല്യ പരിഗണന നല്‍കിയാണ്‌ ബിഷപ്പ്‌ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ബിഷപ്പിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സമ്പത്തിനും മകളെന്ന നിലയില്‍ യുവതി അവകാശിയായിരിക്കും. എന്നാല്‍ കൊച്ചി രൂപതയ്‌ക്ക്‌ ഇതു സംബന്ധിച്ച്‌ യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്നും രേഖയിലുണ്ട്‌. രൂപതയെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയാണിതെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ദത്തെടുക്കുന്നതെന്നും ദത്തുപത്രത്തിലുണ്ട്‌.

ബിഷപ്പിന്റെ മകളായി മാറുമെങ്കിലും സ്വന്തം മാതാപിതാക്കളോടൊപ്പം പോയി താമസിക്കാനും ആവശ്യമെങ്കില്‍ അവരെ ശുശ്രൂഷിക്കാനും വിരോധമില്ലെന്നും രേഖയിലുണ്ട്‌.

വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ പനയ്‌ക്കലിന്റെയും ചാന്‍സലര്‍ ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിലിന്റെയും അറിവോടെയാണ്‌ ദത്തെടുക്കുന്നതെന്നും രേഖയില്‍ പറയുന്നു. മാത്രമല്ല ഇതിന്റെ സാക്ഷികളും ഇവര്‍തന്നെയാണ്‌.

ബിഷപ്പിന്റെ ദത്തെടുക്കല്‍ നിയമവിരുദ്ധം

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ 27-കാരിയായ യുവതിയെ ദത്തെടുത്തത്‌ നിയമവിരുദ്ധമാണെന്നു തെളിഞ്ഞു. സപ്‌തംബര്‍ 15-ന്‌ യുവതിയെ തന്റെ ദത്തുപുത്രിയായി മട്ടാഞ്ചേരി സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാജ്യത്തെ സിവില്‍ നിയമപ്രകാരവും കാനോന്‍ നിയമപ്രകാരവും ഇതിന്‌ നിയമസാധുതയില്ലെന്ന്‌ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌ത്യന്‍ ദത്ത്‌ നിയമപ്രകാരം ദത്തെടുക്കുന്നതായാണ്‌ രേഖയിലുള്ളത്‌. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലില്ല.

പ്രായപൂര്‍ത്തിയായ സ്‌ത്രീയെ ദത്തെടുക്കുന്നതിന്‌ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നുമില്ല. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ആക്ട്‌ 2000 പ്രകാരമാണ്‌ കുട്ടികളെ ദത്തെടുക്കേണ്ടത്‌. ഇതുപ്രകാരം കോടതി മുഖേനയാണ്‌ ദത്തെടുക്കലുകള്‍ നടക്കുന്നത്‌.

കാനോന്‍ നിയമം 110-ാം അനുച്ഛേദത്തില്‍ ക്രിസ്‌ത്യാനികള്‍ ദത്തെടുക്കേണ്ടത്‌ അതത്‌ രാജ്യത്തെ സിവില്‍ നിയമപ്രകാരമാണെന്ന്‌ അനുശാസിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ദത്തെടുക്കലിന്‌ നിയമപരമായി യാതൊരു വിലയുമില്ലെന്ന്‌ അഭിഭാഷകനായ ഡയസ്‌ വിശദീകരിച്ചു.

പത്തനംതിട്ടയിലെ ഓര്‍ത്തഡോക്‌സ്‌ വൈദികന്റെ വളര്‍ത്തുപുത്രിയെ ആണ്‌ ബിഷപ്പിന്‌ ദത്തുനല്‍കിയത്‌. ഇതും നിയമപരമായി നിലനില്‍ക്കുന്നതല്ല.

മലങ്കര കത്തോലിക്ക സഭയില്‍ മാമോദീസ മുങ്ങിയ യുവതിയെ വളര്‍ത്തിയ വൈദികനും കുടുംബവും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ടവരാണ്‌. ദത്തെടുക്കലിനുശേഷം യുവതി ബിഷപ്പിന്റെ സഭയായ ലത്തീന്‍ കത്തോലിക്ക സഭയില്‍ അംഗമായിരിക്കുമെന്നും രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടിയിലുണ്ട്‌.

ചെങ്ങറ സമരക്കാര്‍ റബര്‍ മോഷ്ടാക്കള്‍:വിഎസ്

മെട്രോ വാര്‍ത്ത, ഒക്ടോ.22, 2008

ചെങ്ങറയില്‍ ഭൂസമരം നടത്തുന്ന സാധുജന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോട്ടം ഉടമയുടെ ഒരു ലക്ഷം രൂപയുടെ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചു വിറ്റെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ആ പണം ഉപയോഗിച്ച്‌ അവര്‍ സുഖമായി കഴിയുകയാണെന്നും കാബിനറ്റ്‌ ബ്രീഫിംഗില്‍ മുഖ്യമന്ത്രി ആരോപിച്ചു.

ഇക്കാര്യം അവരുടെ നേതാവ്‌ ളാഹ ഗോപാലനുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചെങ്ങറയിലെ സമരക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതി ശരിയല്ല. ഒരു തുള്ളി രക്തം വീഴാതെ അവരെ ഇറക്കിവിടണമെന്നാണ്‌ ഹൈക്കോടതി പറഞ്ഞത്‌.

അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും വീതം നല്‍കണമെന്നാണ്‌ അവരുടെ ആവശ്യം. അതംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയിരിക്കുന്നവരെ ഒഴിപ്പിക്കുന്ന മുറയ്ക്ക്‌ ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്കും നല്‍കാമെന്നും താന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമീണ ഭൂരഹിത കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തില്‍ ആം ആദ്മി ഭീമാ യോജന ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കും. അഞ്ചുസെന്റ്‌ വരെ മാത്രം ഭൂമിയുള്ള ആറരലക്ഷം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതി എല്‍ഐസി വഴിയാണു നടപ്പാക്കുക.

പ്രീമിയം തുക നൂറു രൂപ സംസ്ഥാന സര്‍ക്കാര്‍ എല്‍ഐസിക്ക്‌ നല്‍കും. അംഗമാകുന്ന കുടുംബത്തിന്‌ സാധാരണ മരണത്തിന്‌ 30,000 രൂപയും അപകട മരണത്തിന്‌ 75000 രൂപയും നല്‍കും. അംഗവൈകല്യത്തിനും ആനുകൂല്യമുണ്ട്‌.

മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്‌ 100 രൂപ വീതം പ്രതിമാസ ആനുകൂല്യവും നല്‍കും. ഗുണഭോക്താക്കള്‍ പ്രീമിയം അടക്കേണ്ട.
കെഎസ്‌ആര്‍ടിസിക്ക്‌ 1000 പുതിയ ബസുകള്‍ വാങ്ങാന്‍ എല്‍ഐസിയില്‍ നിന്ന്‌ 75 കോടി രൂപകടമെടുക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു: ളാഹ ഗോപാലന്‍

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ പാര്‍ട്ടിക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ സാധുജന സംരക്ഷണ സമിതി നേതാവ്‌ ളാഹ ഗോപാലന്‍ പറഞ്ഞു. ചെങ്ങറയിലെ ഭൂസമരക്കാരെ റബര്‍ ഷീറ്റ്‌ മോഷ്ടാക്കളെന്നു വിളിച്ച്‌ അപമാനിച്ച മുഖ്യമന്ത്രി കേരളജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ആരോ പറയുന്നത്‌ തിരുവനന്തപുരത്ത്‌ ഇരുന്ന്‌ ഏറ്റു പറയുന്ന മുഖ്യമന്ത്രി സത്യം മനസിലാക്കുമ്പോള്‍ നെഞ്ചുപൊട്ടിക്കരയേണ്ടി വരും.

കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഏതു നിമിഷവും മരിക്കാവുന്ന സ്ഥിതിയിലാണ്‌. എങ്കിലും അദ്ദേഹത്തിന്റെ വരവു കാത്തിരിക്കുകയാണു തങ്ങളെന്നും വന്നാല്‍ ബന്ദിയാക്കുമെന്ന പ്രചരണം പാര്‍ട്ടിക്കാരുടെ നുണയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

ട്രേഡ്‌ യൂണിയന്‍ ഉപരോധത്തിന്റെ പേരില്‍ സമരക്കാരിലെ സ്ത്രീകളെ വഴി നടക്കാന്‍ അനുവദിക്കാതെ അപമാനിക്കുകയും അരിയും പണവും ഉള്‍പ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘങ്ങള്‍ക്കു വേണ്ടിയാണു മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന്‌ ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എം.ഡി.തോമസ്‌ പറഞ്ഞു.

ചെങ്ങറ സമരക്കാര്‍ക്ക് സുഖ ജീവിതം: വിഎസ്

മനോരമ, ഒക്ടോ. 22, 2008
തിരുവനന്തപുരം: ചെങ്ങറയില്‍ സമരം നടത്തുന്നവര്‍ സുഖജീവിതമാണ് നയിക്കുന്നതെന്നും തോട്ടം മുതലാളിയുടെ ഒരു ലക്ഷം രൂപയുടെ റബര്‍ മോഷ്ടിച്ചു വിറ്റ പണം കൊണ്ടാണ് അവര്‍ ശാപ്പാടും മറ്റു കാര്യങ്ങളും നടത്തുന്നതെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇവരെ ഇറക്കി വിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തുള്ളി ചോര പോലും വീഴാതെ ഇവരെ ഇറക്കി വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതു പോലെ അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും നല്‍കാനാവില്ല. സര്‍ക്കാരില്‍ അപേക്ഷ നല്‍കിയാല്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയനുസരിച്ച് ഇവര്‍ക്കും ഭൂമി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

. സംസ്ഥാനത്തെ അഞ്ചു സെന്റു വരെ ഭൂമിയുള്ള ആറര ലക്ഷം കുടുംബങ്ങള്‍ക്ക് ആം ആദ്മി ബിമ യോജന എന്ന സാധാരണക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

. താനും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി നടത്തിയ സമരം കൊണ്ടു ഫലം ഉണ്ടാവാതിരിക്കാന്‍ സാധ്യതയില്ലെന്നു മുഖ്യമന്ത്രി. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ ചില മറുപടി നല്‍കിയതായി മാധ്യമങ്ങളില്‍ കണ്ടുവെന്നും അതിന്റെ 'സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ചിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും ഇനിയും സമരം തുടരുന്നതെന്തിനെന്ന് സമരക്കാരോട് പോയി ചോദിക്കണമെന്നും മുഖ്യമന്ത്രി

Friday, October 10, 2008

ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി

ജി. ശേഖരന്‍ നായര്‍, മാതൃഭൂമി ഒക്ടോ 10, 2008

തിരുവനന്തപുരം: മൂന്നാറിലെ സന്ദര്‍ശനങ്ങള്‍ക്കിടയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യാഴാഴ്‌ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.

സപ്‌തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ 14 കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഇ-മെയിലിലൂടെ ഒക്ടോബര്‍ മൂന്നിന്‌ ഇടുക്കി കളക്ടറോട്‌ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന്‌ ഇ-മെയിലിലൂടെ കളക്ടര്‍ മറുപടി നല്‍കി. ഈ ഉത്തരങ്ങളൊന്നുംതന്നെ തൃപ്‌തികരമല്ലെന്നും പലതും വസ്‌തുതാപരമല്ലെന്നും വ്യാഴാഴ്‌ച നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി 12 പേജുള്ള കുറിപ്പിലൂടെ വ്യക്തമാക്കുകയും കളക്ടറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു.

താന്‍ ഉന്നയിച്ച കേസ്സുകളില്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ അഞ്ചേക്കറോളം സ്ഥലത്ത്‌ ഗ്രാന്‍ഡിസ്‌ വച്ചുപിടിപ്പിച്ചത്‌ ഏറ്റെടുക്കാന്‍ എന്ത്‌ നടപടിയെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ചോദ്യം. ഈ സ്ഥലത്ത്‌ സര്‍ക്കാര്‍ ബോര്‍ഡ്‌ വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു അതിന്‌ കളക്ടറുടെ മറുപടി. എന്നാല്‍ ഇവിടെ ബോര്‍ഡ്‌ വെച്ചാല്‍ പോരെന്നും ഗ്രാന്‍ഡിസ്‌ വെട്ടിമാറ്റി ഭൂരഹിതര്‍ക്ക്‌ ഉടനടി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യാഴാഴ്‌ച നിര്‍ദ്ദേശം നല്‍കി.

പാര്‍വതിമലയില്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്യാനിരുന്ന 53 ഏക്കര്‍ ഭൂമി വനംവകുപ്പിന്‍േറതാണെന്ന അവകാശവാദത്തിന്‌ രേഖ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റീസര്‍വേ പ്രകാരം ഭൂവിസ്‌തൃതി കുറഞ്ഞുപോയെന്നും ഇപ്പോള്‍ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നും സര്‍വേയര്‍മാരോട്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

സംസ്ഥാന സര്‍വേ ഓഫീസിലും ഇടുക്കി സര്‍വേ ഓഫീസിലും രേഖ ഉണ്ടെന്നിരിക്കേ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ്‌ കൂടുതല്‍ സമയം എന്ന്‌ മുഖ്യമന്ത്രി ആരാഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ നിയമപരമാക്കാന്‍വേണ്ടി മാത്രം എന്തിനാണ്‌ റീസര്‍വേ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പഴയ രേഖകള്‍ അടിസ്ഥാനമാക്കി നിക്ഷിപ്‌ത ഭൂമി അളക്കാന്‍ കാലതാമസം വരുന്നതിനാലാണ്‌ വിസ്‌തീര്‍ണത്തില്‍ കുറവുവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേ രേഖകള്‍ 6(1) പ്രകാരം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി കൈയേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പോതമേട്‌ മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവയുടെ ഏലപ്പാട്ടവും പട്ടയവും റദ്ദാക്കാന്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ അദ്ദേഹം ചോദിച്ചിരുന്നു. ഇവിടെ 23 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി കളക്ടര്‍ മറുപടി നല്‍കി. ഇതിനെതിരെ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയതായും എട്ടുപേര്‍ അത്‌ കോടതിയില്‍ ചോദ്യംചെയ്‌തതായും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഏലപ്പാട്ട ലംഘനവും ഏലപ്പട്ടയ ലംഘനവും നടന്നതായി കളക്ടര്‍തന്നെ സമ്മതിക്കുമ്പോള്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കുന്നതിനു പകരം അവ പിടിച്ചെടുക്കാത്തതെന്തെന്ന്‌ മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. പട്ടയവും പാട്ടവും റദ്ദാക്കി ഭൂമി ഉടന്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി. മൂന്നാര്‍ ദേവികുളം കോളനിയില്‍ താമസിക്കുന്നവര്‍ക്ക്‌ മുഴുവന്‍ കരമടയ്‌ക്കാന്‍ ഉടന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുതിരപ്പുഴ മുതല്‍ ചിന്നക്കനാല്‍ ഗ്യാപ്പ്‌ വരെയുള്ള സര്‍ക്കാര്‍ഭൂമി റീഫിക്‌സ്‌ ചെയ്യുന്നതിനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്തായി എന്ന്‌ മുഖ്യമന്ത്രി ഇ-മെയിലിലൂടെ ചോദിച്ചിരുന്നു. ഇതിനായുള്ള രേഖകള്‍ പരിശോധിച്ചുവരുന്നു എന്നായിരുന്നു കളക്ടറുടെ മറുപടി. 177 ല്‍ 1 എന്ന ഭാഗത്ത്‌ 87 സെന്റ്‌ സ്ഥലം മാത്രമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌ കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇത്‌ തെറ്റാണെന്നും 90 ഏക്കര്‍ 97 സെന്റ്‌ സ്ഥലം സര്‍ക്കാരിന്‍േറതാണെന്നും ഇത്‌ ഉടനടി തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

ചെറുകിട കൈയേറ്റക്കാരില്‍ ഒരാളെപ്പോലും അന്യായമായി ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.

മെല്ലെപ്പോക്കില്‍ സ്മാര്‍ട് സിറ്റി; കുരുക്കഴിക്കാന്‍ 13ന് യോഗം

മനോരമ ഒക്ടോ 10, 2008

തിരുവനന്തപുരം: പദ്ധതി പ്രദേശത്ത് ഈ മാസം ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന സ്മാര്‍ട് സിറ്റി കമ്പനി എന്തുകൊണ്ടു പണി തുടങ്ങുന്നില്ല? അനേകം ഇ-മെയിലുകള്‍ പരസ്പരം കൈമാറിയിട്ടും ഉത്തരം കിട്ടാത്ത ഈ ചോദ്യം ചര്‍ച്ച ചെയ്യാന്‍ 13നു കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നു.

അതിനു മുന്നോടിയായി ഇന്നു കൊച്ചിയില്‍ പദ്ധതി പ്രദേശത്തുള്ള പിഡബ്ള്യുഡി റോഡ് മാറ്റവും വ്യക്തികളുടെ കൈവശഭൂമി ഏറ്റെടുക്കലും മറ്റും ചര്‍ച്ച ചെയ്യുകയാണ്. കരാര്‍ ഒപ്പിട്ടിട്ടും തറക്കല്ലിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. 100 ഏക്കറിനു സെസ് പദവി ലഭിക്കുന്നതായിരുന്നു തര്‍ക്കവിഷയം.

സ്മാര്‍ട് സിറ്റിയില്‍ 246 ഏക്കറാണു സ്ഥലം. കടമ്പ്രയാര്‍ മധ്യത്തിലൂടെ ഒഴുകുന്നതിനാല്‍ 136 ഏക്കര്‍, 100 ഏക്കര്‍, 10 ഏക്കര്‍ എന്നിങ്ങനെ ഭൂമി മൂന്നായി കിടക്കുന്നു. ഇതില്‍ 136 ഏക്കറിനു സെസ് പദവി കിട്ടി. നദിയുടെ അക്കരെയുള്ള 100 ഏക്കറിനു കൂടി സെസ് പദവി ചോദിച്ചാല്‍ കിട്ടും. സ്മാര്‍ട് സിറ്റി സിഇഒ: ഫരീദ് അബ്ദുല്‍ റഹ്മാനാണ് അപേക്ഷിക്കേണ്ടത്. പക്ഷേ അവര്‍ അപേക്ഷിക്കുന്നില്ല.

മുഴുവന്‍ സ്ഥലവും കൂടി ഒറ്റ സെസ് ആയിക്കിട്ടണമെന്നും എങ്കിലേ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കഴിയൂ എന്നുമാണു നിലപാട്. കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമപ്രകാരം സെസ് ആവുന്ന പ്രദേശം ഒറ്റ യൂണിറ്റായിരിക്കണം. ചുറ്റും മതില്‍ക്കെട്ടു വേണം.
നദിയുടെ അക്കരെയിക്കരെ പറ്റില്ല. അതിനാല്‍ 136 ഏക്കറിനും 100 ഏക്കറിനും രണ്ടു സെസുകളാക്കി അനുവദിക്കാം. ഒരുമിച്ചു പറ്റില്ല.

ഈ വിഷയത്തില്‍ കുടുങ്ങിയാണു മാസ്റ്റര്‍പ്ളാന്‍ ആകാത്തതും കെട്ടിടംപണി തുടങ്ങാത്തതുമെന്നാണു ടീകോം അധികൃതര്‍ പറയുന്നത്. 13നു ചെയര്‍മാന്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് കൂടുന്നത് ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാനാണ്. അതേസമയം സംസ്ഥാനത്തിന്റെ ഭാഗത്തും ചില വീഴ്ചകളുണ്ട്. സ്മാര്‍ട് സിറ്റിയുടെ മധ്യത്തിലൂടെയുള്ള പിഡബ്ള്യുഡി റോഡിന്റെ കാര്യം തീരുമാനമായിട്ടില്ല.

റോഡ് സ്ഥലത്തിന്റെ ഓരത്തേക്കു മാറ്റിക്കൊടുത്താല്‍ നിലവിലുള്ള റോഡ് പിഡബ്ള്യുഡി വിട്ടുതരും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്തുള്ള ഡോര്‍മിറ്ററിയും പമ്പിങ് സ്റ്റേഷനും മറ്റും മാറ്റിസ്ഥാപിക്കണം. പദ്ധതി പ്രദേശത്ത് അഞ്ചും പത്തും സെന്റുകളിലായി ഏതാനും വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. ഇതൊന്നും പൂര്‍ത്തിയായിട്ടില്ല.

ഇരുഭാഗവും സാവധാനം നീങ്ങുന്ന സ്ഥിതിയാണു സ്മാര്‍ട് സിറ്റി പദ്ധതിയിലുള്ളത്. ഐടി വ്യവസായരംഗത്തും മാന്ദ്യമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ മനപ്പൂര്‍വം വൈകിക്കുന്നതാണോ എന്നും സംശയമുണ്ട്. അഞ്ചു വര്‍ഷംകഴിഞ്ഞാല്‍ കമ്പനി പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളില്‍ കെട്ടിട വിസ്തീര്‍ണവും തൊഴിലവസരവും മറ്റുമുണ്ട്. അതിനാല്‍ കരാര്‍ അനുസരിച്ചു പണി ആരംഭിച്ചേ പറ്റൂ.

മൂന്നാര്‍:മുഖ്യമന്ത്രിക്കു ഉപസമിതിയുടെ മൂക്കുകയര്‍

മനോരമ ഒക്ടോ 10, 2008

മൂന്നാര്‍: മൂന്നാര്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കു മൂക്കുകയറിട്ട മന്ത്രിസഭാ ഉപസമിതി യോഗം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഘടനയും ഉടച്ചുവാര്‍ത്തു. ഇന്നലെ മൂന്നാറില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ സംഘത്തിന്റെ ദൌത്യം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭൂമിവിതരണ നടപടികള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നിയോഗിക്കാനും തീരുമാനിച്ചു.

മുന്‍ ദൌത്യസംഘങ്ങള്‍ പിടിച്ചെടുത്ത 16,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ ദൌത്യസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യു, സര്‍വേ, വനം വകുപ്പുകളില്‍നിന്നു ഭൂമി അളന്നുതിരിച്ചു വിതരണം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി 150 പേരെ വിട്ടുകൊടുക്കും. ഇതോടെ, തന്നോടു കൂറുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിഴല്‍സംഘത്തിന്റെ സഹായത്തോടെ മൂന്നാര്‍ ദൌത്യസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരാജയപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ സംബന്ധിച്ചു മന്ത്രിസഭയിലും മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും ഉടലെടുത്ത എതിര്‍പ്പാണു കയ്യേറ്റം ഒഴിപ്പിക്കലില്‍നിന്നു ഭൂമിവിതരണത്തിലേക്കുള്ള ഘടനാമാറ്റത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മന്ത്രിസഭയെയും ദൌത്യസംഘത്തെയും മറികടന്നുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉപസമിതി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ബാലനെ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണു പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും വോട്ടുബാങ്കിനും ചോര്‍ച്ച സംഭവിക്കാത്ത ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്.

ഭൂമിവിതരണത്തിനു പുറമേ മൂന്നാറിന്റെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനും ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിനും ഉപസമിതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ വില്ലേജിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു.

എല്ലാ മാസവും സ്ക്വാഡിന്റെ പ്രവര്‍ത്തനം ദൌത്യത്തിന്റെ അധികച്ചുമതല വഹിക്കുന്ന ഐജി വിന്‍സന്‍ എം. പോള്‍ വിലയിരുത്തും.മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതിയോ അതിവേഗ കോടതിയോ സ്ഥാപിക്കുന്നതിനു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാനും ഉപസമിതി തീരുമാനിച്ചു.മൂന്നാര്‍ ടൌണിലെ ഇക്കാ നഗറിലും മൂലമറ്റത്തെ എകെജി കോളനിയിലും പട്ടയവിതരണം ത്വരിതപ്പെടുത്തും. ഇതൊടൊപ്പം കെഎസ്ഇബി ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം വിതരണം ചെയ്യും.

മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കെട്ടിടങ്ങള്‍ക്കു ടാറ്റ തറവാടക പിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരനു വന്നു താമസിച്ചു പോകാവുന്ന തരത്തില്‍ മൂന്നാറിനെ നവീകരിക്കുന്നതിനു വിനോദസഞ്ചാര വകുപ്പിനു 304 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു.ഉപസമിതി യോഗത്തിലും ഉദ്യോഗസ്ഥ ചര്‍ച്ചയിലും മുഖ്യമന്ത്രി സജീവമായിരുന്നില്ല. കുടിയിറക്കു ശ്രമങ്ങളെ എതിര്‍ത്തു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേരാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും


മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.

ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.

ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍: കോടിയേരി

മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ടൂറിസ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര^ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ ദല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് സര്‍വീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെയും സമീപ ഗ്രാമപഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നിവയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിട നിര്‍മാണം മാത്രമേ ഇനി മൂന്നാറില്‍ അനുവദിക്കൂ.

മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കും. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ഏത് സാധാരണക്കാരനും താമസിക്കാനും അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍വഹിക്കാനും ഉതകുന്ന രീതിയില്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരിക്കും മൂന്നാര്‍ ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട, പച്ചക്കറി എന്നിവ റിസോര്‍ട്ടുകള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീകളെ ചുമതലപ്പെടുത്തും. ഇത് മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ

മാധ്യമം ഒക്ടോ10, 2008

മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.

ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.

മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.

ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.

ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.

ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.

കൊച്ചി സ്മാര്‍ട് സിറ്റി എന്നു നിര്‍മാണം തുടങ്ങും?

ജിജോ ജോണ്‍ പുത്തേഴത്ത്, മനോരമ, ഒക്ടോബര്‍ 10, 2008

വ്രതശുദ്ധിയുടെ സഹനമാസത്തിലെ ഇഫ്താര്‍ വിരുന്നിനിടെ സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫരീദ് അബ്ദുല്‍ റഹ്മാനോടു പത്രപ്രവര്‍ത്തകരായ അതിഥികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം.

ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നു പുഞ്ചിരിയോടെ ഒരേ ഉത്തരം എല്ലാവരോടും ഫരീദ് ആവര്‍ത്തിച്ചു:

‘- ഒരു മാസത്തിനകം എല്ലാം ശരിയാവും. എന്തായാലും ഒരു മാസത്തിനുള്ളില്‍ എല്ലാം അറിയാം.”
ഉത്തരം പിരിച്ചെഴുതി അര്‍ഥം വ്യക്തമാക്കിയാല്‍ ഒന്നാം ഭാഗം സ്മാര്‍ട് സിറ്റിക്കാരുടെ പ്രതീക്ഷ; രണ്ടാം ഭാഗം സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പും.

എന്തായാലും ആ മുന്നറിയിപ്പു മുഖ്യമന്ത്രിയെങ്കിലും ഏതാണ്ടു മനസിലാക്കിയ മട്ടിലാണു കാര്യങ്ങളുടെ പിന്നീടുള്ള പോക്ക്.

2007 നവംബര്‍ 16നു കാക്കനാടിനു സമീപം എടച്ചിറയിലെ ശിലാസ്ഥാപന വേദിയില്‍ '‘ഐടി വികസനത്തിന്റെ ജനപക്ഷമുഖം” എന്നൊക്കെ കൊച്ചി സ്മാര്‍ട് സിറ്റിയെപ്പറ്റി അഭിമാനംകൊണ്ട അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണോ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നാണു സ്മാര്‍ട് സിറ്റിയുടെ നടത്തിപ്പുകാരായ ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സംശയം.

സിഇഒ ഫരീദിനു കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ കാര്യത്തില്‍ വ്യക്തമായ പദ്ധതിയും കാഴ്ചപാടുമുണ്ടായിരുന്നു.

2004 ഡിസംബര്‍ 15ന് ഇതേ ഫരീദ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയെപ്പറ്റി പറഞ്ഞകാര്യം പുതിയ സാഹചര്യത്തില്‍ നമുക്കൊന്ന് ഓര്‍മിക്കാം:

'കരാര്‍ ഒപ്പുവച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും.

വരുന്ന 13ന് അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുമ്പോള്‍ പദ്ധതിക്കു കരാര്‍ ഒപ്പുവച്ചു 17 മാസം തികയും. നവംബര്‍ 16ന്, ശിലാസ്ഥാപനം നടത്തി ഒരുവര്‍ഷവും തികയും.

ഇതിനിടയില്‍ 246 ഏക്കര്‍ പദ്ധതിപ്രദേശത്ത് എന്താണു സംഭവിച്ചത്? പദ്ധതിക്കുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങളെ പുനരധിവസിപ്പിച്ചു ഭൂമി സ്മാര്‍ട് സിറ്റിക്കു കൈമാറാന്‍പോലും കഴിഞ്ഞിട്ടില്ല.

എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന കൊച്ചി സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞ തീയതി ഇതാണ്.

'ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ടിനു സ്മാര്‍ട് സിറ്റി നിര്‍മാണം തുടങ്ങും.

രണ്ടുമാസം മുന്‍പാണ് ഈ തീയതി മന്ത്രി ശര്‍മ പ്രഖ്യാപിച്ചത്. അതൊരു വല്ലാത്ത ഉറപ്പായിരുന്നു; വികസനകേരളം വിശ്വസിച്ചുപോയ ഉറപ്പ്. ഗാന്ധിജയന്തി കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പദ്ധതിപ്രദേശത്ത് ഒരു ലോഡ് ചെങ്കല്‍പ്പൊടി ഇറക്കാന്‍പോലും ഇതുവരെ കഴിഞ്ഞില്ല.

സ്മാര്‍ട് സിറ്റിക്കു കൈമാറുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ ഡ്യൂട്ടിയില്‍ ഇളവ്, സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കല്‍, കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം, ബ്രഹ്മപുരത്തെ 100 ഏക്കര്‍ ഭൂമിക്കു പ്രത്യേക സാമ്പത്തികമേഖലാ പദവി... എന്തെല്ലാം കടമ്പകള്‍ ബാക്കി.

റജിസ്ട്രേഷന്‍ വകുപ്പു സ്വന്തം കൈവശമാണെങ്കിലും പദ്ധതിക്കു ഫീസ് ഇളവുകള്‍ അനുവദിക്കാന്‍ സിപിഎമ്മുകാരനായ മന്ത്രി തോമസ് ഐസക് ഭരിക്കുന്ന ധനവകുപ്പിന്റെ അനുവാദം വേണം. പക്ഷേ, അവരതു സമ്മതിച്ചിരുന്നില്ല.

സംസ്ഥാനത്തിനകത്തു പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ സ്മാര്‍ട് സിറ്റിക്ക് ഇളവുകള്‍ നല്‍കാന്‍ മറ്റൊരു സിപിഎമ്മുകാരനായ മന്ത്രി എളമരം കരീം ഭരിക്കുന്ന വ്യവസായവകുപ്പു സഹകരിക്കണം. അവരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഇളവുകള്‍ പ്രഖ്യാപിച്ചു പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇനി ഏറ്റവും കുഴപ്പംപിടിച്ച പുനരധിവാസ പ്രശ്നം പരിഹരിക്കാന്‍ സിപിഐക്കാരനായ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുന്ന റവന്യു വകുപ്പിന്റെ നിസ്വാര്‍ഥ സേവനം വേണം. തുടര്‍ച്ചയായ ഉടക്കുകള്‍ക്കും അന്തിമമായ കീഴടങ്ങലുകള്‍ക്കും ഒടുവില്‍ '‘നിങ്ങളായി നിങ്ങളുടെ പാടായി” എന്ന മനോഭാവമാണ് ഇവര്‍ക്ക്.

ഒന്നും അറിയാത്തപോലെ മന്ത്രി എസ്. ശര്‍മ ഗാന്ധിജയന്തിക്കു നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചതെന്തിന്?

സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഏഴുകോടി രൂപയുടെ റജിസ്ട്രേഷന്‍ ഫീസ് ഇളവെങ്കിലും പറഞ്ഞ തീയതിക്കു മുന്‍പ് അനുവദിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നേരിട്ടു ഗോദയില്‍ ഇറക്കേണ്ടി വന്നു, ശര്‍മയ്ക്ക്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്ന പദ്ധതിയാണു കൊച്ചി സ്മാര്‍ട് സിറ്റി. ആറ്റുനോറ്റു കാത്തുസൂക്ഷിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഇടതുമുന്നണി സൂത്രത്തില്‍ കൊത്തിയെടുത്തു പറന്നതു നോക്കിനിന്ന യുഡിഎഫുകാര്‍ പോലും മറുത്തൊരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.

മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പും ചെയര്‍മാന്‍ ശര്‍മയുടെ റജിസ്ട്രേഷന്‍ വകുപ്പും ഒഴികെയുള്ളവരെല്ലാം സ്മാര്‍ട് സിറ്റിയെ ഒളിഞ്ഞും തെളിഞ്ഞും പാരവയ്ക്കുന്നത് എന്തുകൊണ്ടാണ്?

വികസന കേരളത്തിന്റെ ‘'അവസാന ബസ്” എന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ വിഖ്യാത പ്രയോഗം സ്മാര്‍ട് സിറ്റിയെ കുറിച്ചായിരുന്നു. അന്നദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. പിന്നീടു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കു സ്മാര്‍ട് സിറ്റി അഭിമാന പ്രശ്നമായിരുന്നു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പദ്ധതിക്കുവേണ്ടി ഏറ്റവും അധികം വിയര്‍പ്പൊഴുക്കിയത് അദ്ദേഹമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പു വിഷയംതന്നെ സ്മാര്‍ട് സിറ്റിയായിരുന്നു.

തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ നേരിട്ടും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിച്ചത് പിന്നീടു മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ സ്മരിക്കാന്‍ വി.എസും മറന്നിരുന്നില്ല.

ആന്ധ്രയോ തമിഴ്നാടോ സ്മാര്‍ട് സിറ്റി തട്ടിയെടുക്കുമെന്നു തോന്നിപ്പിച്ച നാളുകളില്‍ ടീകോമിന്റെ ആസ്ഥാനമായ ദുബായില്‍ 2005 ജൂണ്‍ 24നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കാം.

‘- സ്മാര്‍ട് സിറ്റി കേരളത്തിലേക്കു വരണം, കരാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്നു മാത്രമാണു ഞങ്ങള്‍ പറയുന്നത്.”

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്മാര്‍ട് സിറ്റിയെ അടിച്ചുപുറത്താക്കുമെന്ന ആന്ധ്രയുടെയും തമിഴ്നാടിന്റെയും ഗൂഢപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ദൂബായിലെ പിണറായിയുടെ പ്രഖ്യാപനം.

തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സിപിഎം രാഷ്ട്രീയം കീഴ്മേല്‍ മറിഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ തകിടംമറിച്ച് വി.എസ് മുഖ്യമന്ത്രിയായി. പിന്നീടിതു വരെ സ്മാര്‍ട് സിറ്റി എന്ന വാക്ക് അറിയാതെ പോലും പിണറായി വിജയന്‍ ഉച്ചരിച്ചിട്ടില്ല.

ഈ സന്ദര്‍ഭങ്ങളിലൊന്നും സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടു കേള്‍ക്കാതിരുന്ന ഒരു പേരു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് 2007 നവംബര്‍ 16ലെ ശിലാസ്ഥാപന കര്‍മത്തിനുശേഷമാണ്.

സംസ്ഥാന വ്യവസായ മന്ത്രി എളംമരം കരീം എന്തുകൊണ്ടു ചടങ്ങില്‍ പങ്കെടുത്തില്ല എന്നതായിരുന്നു അന്നത്തെ സംശയം.

പൊടുന്നനെ ഒരുദിവസം കൊച്ചി നഗരം ഉണര്‍ന്നതു ‘സൈബര്‍ സിറ്റി” എന്ന പുതിയൊരു വെളിപാടിലേക്കാണ്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം 'സൈബര്‍ സിറ്റിയുടെ കണ്ണഞ്ചിപ്പിക്കുന്ന വന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പലരും സൈബര്‍സിറ്റിയാണു സ്മാര്‍ട് സിറ്റിയെന്നു തെറ്റിദ്ധരിച്ചു തുടങ്ങിയിരുന്നു. ടീകോമിന്റെ നേതൃത്വത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം സ്മാര്‍ട്സിറ്റി ഉയരുന്നതിനൊപ്പം കളമശ്ശേരി എച്ച്എംടിയുടെ 70 ഏക്കര്‍ ഭൂമിയില്‍ ഉയരുന്ന മറ്റൊരു ഐടി നഗരമാണ് 80 ലക്ഷം ചതുരശ്രയടി വലിപ്പമുള്ള സൈബര്‍ സിറ്റി.

ജനുവരി 19നു മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ പദ്ധതിക്കു ശിലാസ്ഥാപനം നടത്താനിരുന്ന മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എച്ച്എംടി ഭൂമി ഇടപാടിലെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു.

സൈബര്‍ സിറ്റി പദ്ധതി പാളിയതോടെ സ്മാര്‍ട് സിറ്റിയുടെ കഷ്ടകാലവും തുടങ്ങി. സ്മാര്‍ട് സിറ്റി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പദ്ധതി ചെയര്‍മാന്‍ എസ്. ശര്‍മ ഒറ്റപ്പെടുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി സ്വന്തം സ്വപ്നപദ്ധതിക്കു ശ്വാസംമുട്ടുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമാണു മുഖ്യമന്ത്രി വി.എസിനും കഴിയുന്നത്.

ഇടതുമുന്നണിയിലെ പടലപിണക്കങ്ങളും സിപിഎമ്മിലെ ചരടുവലികളും സ്മാര്‍ട് സിറ്റിയെ സാങ്കേതികമായി ബാധിച്ചത് എങ്ങനെ?

പദ്ധതിക്കു സമ്പൂര്‍ണ സെസ് പദവി ലഭിക്കാതെ മാസ്റ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ ടീകോമിനു കഴിയില്ല. വിഭജിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രകൃതിയുള്ള സ്ഥലങ്ങള്‍ക്കാണു സെസ് ബോര്‍ഡ് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുന്നത്.

246 ഏക്കര്‍ സ്മാര്‍ട് സിറ്റി പദ്ധതിപ്രദേശത്തെ പിഡബ്ളിയുഡി റോഡും പുഴയും മൂന്നു ഭൂപ്രദേശങ്ങളായി മുറിച്ചതാണ് ഇപ്പോള്‍ സാങ്കേതിക തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ ഭൂവുടമകളില്‍ നിന്നു വാങ്ങിയ 136 ഏക്കര്‍ സ്ഥലം ഒരുമിച്ചു കിടക്കുന്നതിനാല്‍ ഇത്രയും സ്ഥലത്തിനു നേരത്തേ സെസ് പദവി ലഭിച്ചിരുന്നു. ഇനി ഒറ്റ ബ്ളോക്കായി കിടക്കുന്ന 100 ഏക്കര്‍ ഭൂമിക്കും കിന്‍ഫ്രയുടെ 10 ഏക്കറിനും പ്രത്യേകം സെസ് പദവി ലഭിക്കേണ്ടതുണ്ട്.

കിന്‍ഫ്രയുടെ പത്തേക്കര്‍ ഉപേക്ഷിച്ചു കടമ്പ്രയാറിനെ അതിര്‍ത്തിയാക്കി പുതിയ സെസിന് അപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഭൂമിയുടെ കൈവശാവകാശം സ്മാര്‍ട് സിറ്റിക്കു കൈമാറാത്ത സാഹചര്യത്തില്‍ അതും സാധ്യമല്ല.

സെസ് പദവി ലഭ്യമായ 136 ഏക്കറിലെ നിര്‍മാണത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നിര്‍മാണം തുടങ്ങിയതിനുശേഷം ബാക്കി കാര്യങ്ങള്‍ സാവകാശം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന വിദേശ കണ്‍സല്‍ട്ടന്റ് കോളിന്‍ ബുക്കാനനും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തെ ‘'അപരിഷ്കൃതം” എന്നാണു കോളിന്‍ ബുക്കാനന്‍ പ്രതിനിധികള്‍ വിശേഷിപ്പിക്കുന്നത്.

ടീകോം നല്‍കുന്ന സന്ദേശം: ഭരണകക്ഷിയിലെ തര്‍ക്കങ്ങളും വിഭാഗീയതയും സഹിച്ചു സ്മാര്‍ട് സിറ്റി കേരളത്തില്‍ തന്നെ നടപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ല. ഞങ്ങള്‍ അന്നുതന്നെ പറഞ്ഞതല്ലേ എന്ന ഓര്‍മപ്പെടുത്തലുമായി ആന്ധ്രയും തമിഴ്നാടും ഇപ്പോഴും രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പാണെന്ന വിശ്വാസമാണു കൊച്ചി സ്മാര്‍ട് സിറ്റിയുമായി മുന്നോട്ടുപോകാന്‍ ശേഷിക്കുന്ന പ്രേരണയെന്നും ടീകോം വ്യക്തമാക്കുന്നുണ്ട്.

Monday, October 6, 2008

മൂന്നാര്‍ നാടകം തുടരുന്നു

കെ എം റോയ്, മംഗളം, ഒക്ടോ. 6, 2008

ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ ടാറ്റ കൈയേറി കൈവശംവച്ചിട്ടുള്ള ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കാന്‍ എന്താണു തടസം? ആരാണു തടസം?

ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ നിയമസഭയില്‍ ആവര്‍ത്തിച്ച്‌ ആരോപിച്ചതു മൂന്നാറില്‍ ടാറ്റ എഴുപതിനായിരത്തോളം ഏക്കര്‍ കൈയേറി കൈവശംവച്ചിട്ടുണ്ടെന്നാണ്‌. മുഖ്യമന്ത്രിയായപ്പോള്‍ കൈയേറ്റഭൂമിയുടെ അളവ്‌ അമ്പതിനായിരം ഏക്കറാണെന്ന്‌ അച്യുതാനന്ദന്‍ തിരുത്തി. അധികാരത്തിലെത്തിയപ്പോള്‍ ആധികാരികരേഖകള്‍ ലഭ്യമായതുകൊണ്ടാകും അമ്പതിനായിരം ഏക്കറായി സ്‌ഥിരീകരിച്ചതെന്നു ജനം വിശ്വസിച്ചു. ആ അമ്പതിനായിരം ഏക്കര്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ രണ്ടരവര്‍ഷത്തോളം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട്‌ അച്യുതാനന്ദന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല? അല്ലെങ്കില്‍ കഴിയുന്നില്ല?

അതുകൊണ്ടാണു ഭൂമി കൈയേറ്റമെന്ന പ്രശ്‌നത്തിന്റെ പേരില്‍ മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതു പൊറാട്ടു നാടകങ്ങളാണെന്നു വിശ്വസിക്കാന്‍ ജനം നിര്‍ബന്ധിതരായത്‌. കഴിഞ്ഞവര്‍ഷം മൂന്നാര്‍ നാടകത്തിന്റെ ഒന്നാം അങ്കത്തില്‍ മരംകോച്ചുന്ന തണുപ്പുള്ള കൊച്ചുവെളുപ്പാന്‍കാലത്തു മൂന്നാറിലെത്തിയ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ടാറ്റ കൈയേറിയതെന്നു പ്രഖ്യാപിച്ച്‌ നേമക്കാട്‌ മേഖലയില്‍ സര്‍ക്കാരിന്റെ ബോര്‍ഡ്‌ സ്‌ഥാപിച്ച ഭൂമി വനംവകുപ്പിന്റേതായിരുന്നു എന്നു തെളിഞ്ഞതോടെ മുഴുനീള ഹാസ്യനാടകമായി മാറി.

മൂന്നാറിലെ ഭൂമി പിടിച്ചെടുക്കല്‍ പ്രശ്‌നവും ടൂറിസ്‌റ്റ് റിസോര്‍ട്ടുകളുടെ ഇടിച്ചുനിരത്തല്‍ പ്രശ്‌നവും സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്ക് ഏറെ കളങ്കമുണ്ടാക്കിയതോടെ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്‌ഥാന മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ആ ഉപസമിതി ഈ മാസം ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ സെപ്‌റ്റംബര്‍ മുപ്പതിനു രണ്ടുദിവസത്തെ മിന്നല്‍സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി അവിടെയെത്തിയത്‌. അവിടെ ചൊക്കനാട്ട്‌ എസ്‌റ്റേറ്റിനോടു ചേര്‍ന്നുകിടക്കുന്ന 90 ഏക്കര്‍ ടാറ്റ കൈയേറിയതാണെന്നു പറഞ്ഞ്‌ അതു പിടിച്ചെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ആ ഭൂമി തങ്ങളുടേതല്ലെന്നും അതു സര്‍ക്കാരിന്റെതന്നെയാണെന്നും ടാറ്റ അധികൃതര്‍ വ്യക്‌തമാക്കിയപ്പോള്‍ നാടകത്തിന്റെ രണ്ടാം അങ്കവും അസംബന്ധമായി.

ടാറ്റയുടെ കൈവശം അധികമുള്ള ഭൂമിയും മറ്റു കൈയേറ്റഭൂമികളും പിടിച്ചെടുത്ത്‌ ഉടന്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുമെന്ന്‌ ഇത്തവണയും മൂന്നാറില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ടാറ്റയുടെ കൈവശം ആയിരക്കണക്കിനേക്കര്‍ കൈയേറ്റഭൂമിയുണ്ടെങ്കില്‍ അതു കണ്ടെത്തി പിടിച്ചെടുക്കുകയെന്നതു പ്രയാസകരമായ കാര്യമല്ല. ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്താവുന്നതേയുള്ളൂ. അതുപോലും നടക്കുന്നില്ലെന്നതാണു വസ്‌തുത.

പിന്നെ എന്തിനാണു കേരളചരിത്രത്തില്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാത്തവിധത്തില്‍ ഒരു മുഖ്യമന്ത്രി ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തുന്നത്‌? ഭരണത്തില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രിക്ക്‌ അതില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തെങ്കിലും മായാജാലം നടത്തിയേ മതിയാകൂ എന്ന സ്‌ഥിതിയായി. ടാറ്റയെപ്പോലുള്ള വന്‍ മുതലാളിയുമായി മല്ലടിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ചാല്‍ ജനത്തിന്റെ കൈയടി നേടാമെന്നു മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. അങ്ങനെ ജനം അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ഭരണപരാജയം മറക്കുമെന്നു മുഖ്യമന്ത്രി കരുതുന്നുണ്ടാവാം.

ജനത്തിന്റെ കൈയടിയെക്കുറിച്ച്‌ കൗതുകകരമായ ഒരു കഥ കൊച്ചിയില്‍ പ്രചരിക്കുന്നുണ്ട്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‍ മൂന്നാറിലേക്കയച്ച കരിമ്പൂച്ചകള്‍ അവിടെ പല റിസോര്‍ട്ടുകളും ജെ.സി.ബി. ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയ നാളുകളില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി. റോഡില്‍ നടപ്പാത കൈയേറ്റമെന്നു പറഞ്ഞ്‌ ചില കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ്‌ മുഖപ്പുകളും നിയോണ്‍ ലൈറ്റ്‌ ബോര്‍ഡുകളും ജെ.സി.ബി. ഉപയോഗിച്ച്‌ ഇടിച്ചുവീഴ്‌ത്തി. ഈ ഇടിച്ചുനിരത്തലിനു വന്‍ജനപിന്തുണയുണ്ടെന്നു സ്‌ഥാപിക്കാന്‍, അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനായി സി.പി.എം. ഓഫീസില്‍നിന്നു പ്രവര്‍ത്തകരെ കൂട്ടത്തോടെ ഇടിച്ചുനിരത്തല്‍ രംഗത്തേക്കയച്ചിരുന്നു. ഓരോ ഇടിച്ചുനിരത്തലും ആര്‍പ്പുവിളിച്ചും കൈയടിച്ചുമാണു പാര്‍ട്ടിക്കാര്‍ പ്രോത്സാഹിപ്പിച്ചത്‌. അങ്ങനെ പൊളിക്കല്‍ നടപടിയെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്‌ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയുടെ റെയില്‍പാതയ്‌ക്കായുള്ള കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഇതേ കലക്‌ടര്‍തന്നെ ഇടിച്ചുനിരത്തിയെന്നതാണു കൗതുകകഥ.

കഥയെന്തായാലും വേണ്ടത്ര രേഖകളില്ലാതെയും നിയമാനുസൃതമല്ലാതെയും എം.ജി. റോഡില്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതിനെതിരേ കെട്ടിട ഉടമകള്‍ നല്‍കിയ പല കേസുകളിലും ജില്ലാഭരണാധികാരികള്‍ പ്രതികളായി കോടതി കയറിയിറങ്ങുകയാണെന്നതു മറ്റൊരു കാര്യം. വെട്ടിനിരത്തലിനും ഇടിച്ചുനിരത്തലിനും മുഖ്യമന്ത്രി അച്യുതാനന്ദന്‍ ആര്‍ക്കും രേഖാമൂലം ഉത്തരവു നല്‍കാറില്ലെന്നതുകൊണ്ട്‌ അദ്ദേഹത്തിനു കോടതി കയറിയിറങ്ങേണ്ടി വരുന്നില്ലെന്നത്‌ അദ്ദേഹത്തിന്റെ കൗശലബുദ്ധി.

മുഖ്യമന്ത്രി അച്യുതാനന്ദനെ പുതിയ മൂന്നാര്‍ നാടകത്തിനു പ്രേരിപ്പിച്ച ഒരു കാരണം കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല(സെസ്‌)യ്‌ക്ക് അനുമതി നല്‍കാനുള്ള ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും തീരുമാനമാണ്‌. കയറ്റുമതിയും തൊഴില്‍സാധ്യതയും വര്‍ധിപ്പിക്കാനായി തുടങ്ങുന്ന സെസിനെ എതിര്‍ത്തിരുന്ന വ്യക്‌തിയാണു മുഖ്യമന്ത്രി. ആ എതിര്‍പ്പവഗണിച്ചു 10 സെസ്‌ മേഖലകള്‍ക്ക്‌ അംഗീകാരം തേടുന്ന അപേക്ഷ കേന്ദ്രത്തിനയയ്‌ക്കാനാണു മന്ത്രിസഭാ തീരുമാനം.

കേരളത്തിലിപ്പോള്‍ എട്ടു സെസുകളാണുള്ളത്‌. ആന്‌ധ്രയില്‍ അറുപതും കര്‍ണാടകത്തില്‍ ഇരുപത്തിയഞ്ചും തമിഴ്‌നാട്ടില്‍ നാല്‍പതും സെസുകള്‍ ഉണ്ടെന്നോര്‍ക്കണം. ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചാണ്‌ മുഖ്യമന്ത്രി മൂന്നാര്‍ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നേരിടുകയാണിപ്പോള്‍. അക്ഷരാര്‍ഥത്തില്‍ ജനം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നു. പ്രതിപക്ഷനേതാവായിരിക്കേ വിലക്കയറ്റത്തിനും വൈദ്യുതിചാര്‍ജ്‌ വര്‍ധനയ്‌ക്കുമെല്ലാം എതിരേ സിംഹഗര്‍ജനം നടത്തിയ സമരനായകനാണ്‌ അച്യുതാനന്ദന്‍.

ഇടതുമുന്നണി നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ അരിവില കിലോഗ്രാമിനു 12 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അതു 14 രൂപയായി. ഇപ്പോള്‍ 21 രൂപയാണ്‌ അരിവില. ഈ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പാല്‍വില ലിറ്ററിന്‌ 13 രൂപയായിരുന്നത്‌ ഇപ്പോള്‍ 20 രൂപയായി. പച്ചക്കറിക്ക്‌ 50 മുതല്‍ 100 ശതമാനംവരെയാണ്‌ ഒരു കൊല്ലത്തിനുള്ളില്‍ വില വര്‍ധിച്ചത്‌.

മുന്‍സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ ജനത്തിന്‌ ഒരു യൂണിറ്റിനു നല്‍കിയിരുന്ന 20 പൈസയുടെ സബ്‌സിഡി ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നു മാത്രമല്ല 50 പൈസയുടെ സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. വ്യാവസായിക വൈദ്യുതിയുടെ നിരക്കുവര്‍ധനയുടെ കൂടെ പവര്‍കട്ടും ഏര്‍പ്പെടുത്തി. കുടിവെള്ളക്കരത്തിന്റെ കാര്യത്തില്‍ 90 ശതമാനംവരെയാണു വര്‍ധനയുണ്ടായത്‌. തമിഴ്‌നാട്ടില്‍ ബസ്‌യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ്‌ രണ്ടുരൂപയാണെങ്കില്‍ കേരളത്തില്‍ നാലുരൂപയായി വര്‍ധിച്ചു. ടാക്‌സി-ഓട്ടോറിക്ഷ ചാര്‍ജുകള്‍ വര്‍ധിപ്പിക്കപ്പെട്ടു.

മറ്റു രംഗങ്ങളിലെ വീഴ്‌ചകളോ? വലിയ കൊട്ടുംകുരവയുമായി സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കുവേണ്ടിയുള്ള സമ്മതപത്രത്തില്‍ കേരള സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചതു 2007 മേയ്‌ 13 നാണ്‌. എന്നാല്‍, നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. വന്‍പ്രതീക്ഷ നല്‍കിയ 5348 കോടി രൂപയുടെ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിനായുള്ള സ്‌ഥലമെടുപ്പിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനായിട്ടില്ല.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനായി റെയില്‍പാതയും റോഡും നിര്‍മിക്കാനുള്ള സ്‌ഥലമെടുപ്പും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം അവതാളത്തിലാണ്‌. ഇക്കാര്യങ്ങളില്‍ സര്‍വശ്രദ്ധയും ചെലുത്തേണ്ട മുഖ്യമന്ത്രിയാണു ഭരണപരാജയത്തിന്റെ ജാള്യത മറയ്‌ക്കാന്‍ മൂന്നാര്‍...മൂന്നാര്‍ എന്ന ജപവുമായി മലകയറിയിറങ്ങുന്നത്‌.

യേശുദാസന്‍ മനോരമ വിട്ടു; ദേശാഭിമാനിയില്‍ ആദ്യ കാര്‍ട്ടൂണ്‍

മാധ്യമം, ഒക്ടോ 6, 2008
കോട്ടയം: മലയാള മനോരമയില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റ്' യേശുദാസന്‍ രാജിവെച്ചു. കഴിഞ്ഞ ശനിയാഴ്ച രാജിക്കത്ത് കൈമാറിയ അദ്ദേഹം ശനിയാഴ്ച്ച ദേശാഭിമാനിക്ക് വേണ്ടി വരച്ചു.

1985ലാണ് യേശുദാസന്‍ മനോരമയില്‍ ചേര്‍ന്നത്. വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ജനയുഗത്തിലായിരുന്നു തുടക്കം.

ഉമ്മന്‍ചാണ്ടിയുടെ മൂക്ക് നീണ്ടെന്നും സോണിയാ ഗാന്ധിക്ക് എതിരാണെന്നും പറഞ്ഞ് കാര്‍ട്ടൂണ്‍ മാറ്റിവെക്കുന്നത് ഇനിയുണ്ടാകരുത്. അറുനൂറോളം കാര്‍ട്ടൂണുകള്‍ നിരസിക്കപ്പെട്ടു. കാര്‍ട്ടൂണ്‍ തമസ്കരിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിലെ 'മാധ്യമ മാഫിയ'യെ സഹിക്കാനാകാതെയാണ് മനോരമ വിടുന്നത്. മാനേജ്മെന്റ് അറിയാതെ ആയിരിക്കില്ല ഇതൊന്നും. ഗ്രൂപ്പിലെ മുഖ്യകക്ഷി ആരെന്ന് അവസരം വരുമ്പോള്‍ വെളിപ്പെടുത്തും. മാധ്യമ മാഫിയയെക്കുറിച്ച് രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്.

'വരകളിലെ നായനാര്‍' 2004ല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പ്രകാശനം ചെയ്ത ചടങ്ങോടെയാണ് തനിക്കെതിരെ യുദ്ധം തുടങ്ങിയത്. 'മനോരമ ദല്‍ഹി പതിപ്പ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കിട്ടാതിരിക്കെ തന്റെ പരിപാടിക്ക് ഡേറ്റ് തന്നു.

ചടങ്ങുകള്‍ രണ്ടും ഒരുമിച്ചാക്കണമെന്ന നിര്‍ദേശം അവഗണിച്ചതും പ്രകോപനമായി. പ്രധാനമന്ത്രിയുടെ ആദ്യ സ്വകാര്യ പരിപാടി പുസ്തകപ്രകാശനംപോലെ ചെറിയൊരെണ്ണമാകുന്നത് ശരിയാണോ എന്ന് പ്രസ് സെക്രട്ടറിയെക്കണ്ട് നോട്ട് എഴുതിച്ചിട്ടുപോലും ധനമന്ത്രിയായിരിക്കുമ്പോള്‍ മുതലുള്ള ബന്ധത്തിന്റെ പേരില്‍ മന്‍മോഹന്‍ വരാന്‍ തയാറായി.

ആന്റണി മുഖ്യമന്ത്രിയായിരിക്കെ തന്റെ പേര് പത്മശ്രീക്ക് ശിപാര്‍ശ ചെയ്തു. എന്നാല്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ മേശപ്പുറത്ത് എത്തിയശേഷം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടു. അതേ വര്‍ഷം മാനേജിംഗ്എഡിറ്റര്‍ മാമ്മന്‍ മാത്യുവിന് പത്മശ്രീ ലഭിച്ചു. ഇക്കാലത്ത് 'പത്മ,മുതലാളി' തട്ടിയെടുത്തെന്ന പരാമര്‍ശം തന്റെതായി പ്രചരിച്ചു - യേശുദാസ് പറഞ്ഞു.

Sunday, October 5, 2008

സെസ് നയം: വീണ്ടും പരിശോധന വേണ്ടി വരും

മനോരമ, ഒക്ടോ.6, 2008
തിരുവനന്തപുരം: സെസ് നയത്തോടു വ്യവസായ വകുപ്പ് ഇടഞ്ഞതോടെ വ്യവസ്ഥകള്‍ സംബന്ധിച്ചു വീണ്ടും പരിശോധന വേണ്ടിവരുമെന്ന് ഉറപ്പായി. സ്മാര്‍ട് സിറ്റിക്കു നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കവരാന്‍ സാധ്യതയില്ലാത്തപ്പോള്‍ തന്നെ നയം സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിച്ചേ തീരൂ എന്ന സ്ഥിതിയാണ്. പുതിയ സെസ് നയം സ്മാര്‍ട് സിറ്റിയടക്കം നേരത്തെ പദവി ലഭിച്ച എല്ലാ സെസുകള്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നതാണു വ്യവസായ വകുപ്പിന്റെ മുഖ്യ ആവശ്യം.

മന്ത്രിസഭ അംഗീകരിച്ച നയം സൂചിപ്പിക്കുന്നതു ബാധകമാണ് എന്നാണ്. എന്നാല്‍ മുന്‍പേ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ പലതും പുതിയ നയത്തില്‍ സെസ് സംരംഭകര്‍ക്കു നിഷേധിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കു കുറിപ്പു നല്‍കിയ വ്യവസായ വകുപ്പ്, അതിനാല്‍ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവ് ഇറക്കിയിട്ടില്ല.

ഫലം സെസിന്റെ കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം നടപ്പാക്കാനോ, പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കാന്‍ പോലുമോ ഇനിയും കഴിഞ്ഞിട്ടില്ല. സെസുകളില്‍ ഏകജാലക സംവിധാനവും പഞ്ചായത്ത്രാജ് ആക്ടും ഒരുപോലെ ബാധകമായിരിക്കും എന്നതു സംബന്ധിച്ചും വ്യവസായ വകുപ്പു വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. 70% ഭൂമിയും വ്യവസായത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശത്തിലും വ്യക്തത വേണമെന്നാണ് മറ്റൊരു ആവശ്യം.

കേന്ദ്ര നിയമത്തില്‍ ഇത് 50:50 ആണ്. ഇതേ വ്യവസ്ഥ മതിയെന്നു വകുപ്പിന് അഭിപ്രായമുണ്ടെങ്കിലും 70 എന്നതില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. നയത്തില്‍ ഭൂമിയുടെ 70 % വ്യവസായത്തിന് എന്നാണെങ്കില്‍, സ്മാര്‍ട് സിറ്റി കരാറില്‍ 'നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% എന്നാണ്. മന്ത്രിസഭാ കുറിപ്പില്‍ പറയുന്നത് 'ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചതും, വികസന പ്രവര്‍ത്തനം നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും ബാധകമാണ് എന്നാണ്.

ഇതെല്ലാം ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍ തിരക്കിട്ട് ഉത്തരവിറക്കുന്നതു നിയമപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും എന്നാണു വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ചീഫ് സെക്രട്ടറിയുടെ മിനിട്സിലും സെസ് നയം സ്മാര്‍ട് സിറ്റിക്കു ബാധകമാണെന്ന കാഴ്ചപ്പാടാണുള്ളത് എന്നാണു സൂചന. അതേസമയം, ഇക്കാര്യം പരിശോധിക്കേണ്ടി വരുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകില്ലെന്നു സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്. ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.

വ്യവസായ മന്ത്രി എളമരം കരീം ഇതേക്കുറിച്ചു പ്രതികരിച്ചിട്ടുമില്ല. തലസ്ഥാനത്തു മന്ത്രി മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉത്തരവിറക്കുമെന്നു വ്യവസായ വകുപ്പ് ഉന്നതര്‍ പറയുന്നു. പ്രശ്നം സങ്കീര്‍ണമായതിനാല്‍ രാഷ്ട്രീയ തീരുമാനവും ഒരുപക്ഷേ വേണ്ടിവന്നേക്കാം. സെസില്‍ വിവേചനം പാടില്ലെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവും രംഗത്തുവന്നിട്ടുണ്ട്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ആശിസോടെയാണു വിയോജിപ്പുകള്‍ വ്യവസായ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയും ശക്തം.

വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വദേശ സംരംഭകര്‍ക്കു നിഷേധിക്കുന്നതു ശരിയല്ല എന്ന മുന്‍ നിലപാടും ചീഫ് സെക്രട്ടറിയെ വീണ്ടും വ്യവസായ വകുപ്പ് അറിയിച്ചു.

എന്നാല്‍ പുതിയ സംരംഭകരുമായി താരമത്യപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് ഒാഹരി, ചെയര്‍മാന്‍ഷിപ്, പ്രത്യേക കരാര്‍ എന്നിവയുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്നാണു മുഖ്യമന്ത്രിയുടെയും ഐടി വകുപ്പിന്റെയും അഭിപ്രായം. പുതിയ നയം എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉയര്‍ത്തുന്നുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്തു തിരുത്താമെന്നാണു നിലപാട്.

വെളിയത്തിനെതിരെ എഐടിയുസി

മനോരമ, ഒക്ടോ.6, 2008
പാലക്കാട്: പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് ഇടം നല്‍കിയാല്‍ കേരളം കലാപഭൂമിയാകുമെന്ന് പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ മൊഴിമാറ്റത്തില്‍ എഐടിയുസി സംസ്ഥാന സമ്മേളനം കലാപ കലുഷിതമായി. സര്‍ക്കാരിന്റെ ഭാഗമായ സിപിഐയും വര്‍ഗസംഘടനയായ എഐടിയുസിയും സെസ് വിവാദത്തില്‍ രണ്ടു തട്ടിലാണെന്ന് ഉറപ്പാക്കുന്നതായി സമ്മേളനം.

പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുവിഴുങ്ങല്‍ തൊഴിലാളി സമൂഹത്തിനു നാണക്കേടുണ്ടാക്കിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വര്‍ഗ- ഭരണകൂട താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിനിടെ സര്‍ക്കാരിനു വേണ്ടി മറുപടി പറയാന്‍ എഐടിയുസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി സി.ദിവാകരനെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായി.

കേരളത്തില്‍ സെസ് വന്നാല്‍ അതിനെതിരെ ധീരമായി മുന്നോട്ടു പോകുമെന്ന എഐടിയുസി പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പിന്റെ ചുവടുപിടിച്ചായിരുന്നു തുടക്കം മുതല്‍ ചര്‍ച്ചകള്‍. റിപ്പോര്‍ട്ടിന്റെ കാച്ചിക്കുറുക്കിയുള്ള രൂപമായിരുന്നു വെളിയത്തിന്റെ കലാപ പ്രസ്താവന. അകാരണമായുണ്ടായ മൊഴിമാറ്റം റിപ്പോര്‍ട്ടിന്റെ അന്തസത്ത കെടുത്തിയെന്ന തരത്തിലായിരുന്നു പൊതുവേയുയര്‍ന്ന വികാരം.

സെസ് വിഷയത്തില്‍ എഐടിയുസിയുടെ അഭിപ്രായത്തോട് എന്നും അടുത്തു നിന്നിട്ടുള്ള വെളിയത്തിന്റെ മലക്കം മറിച്ചില്‍ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളാണ് ആദ്യം
ഉന്നയിച്ചത്. പേര് പറയാതെയുള്ള പരാമര്‍ശങ്ങള്‍ പിന്നീട് ഗൌരവതരമായ ചര്‍ച്ചയ്ക്കു വഴിമാറുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആദ്യം പറഞ്ഞത് തൊഴിലാളിവര്‍ഗ നിലപാടാണെന്നും പിന്നെപ്പറഞ്ഞത് ഭരണകൂട നിലപാടാണെന്നുമായിരുന്നു അഭിപ്രായം.

രാവിലെ മുതല്‍ സെസില്‍ ചുറ്റിക്കറങ്ങിയ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരം ഉച്ചയ്ക്ക് മന്ത്രി സി. ദിവാകരന്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിച്ചു. സെസ് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിലേക്ക് പ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, വേണ്ടത്ര കരുതലോടെയാണ് സര്‍ക്കാരിന്റെ സെസ് നയത്തെ പാര്‍ട്ടി സമീപിക്കുന്നതെന്നു പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കു ചില നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കാനും മറന്നില്ല. അതിനിടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

സെസ് നടപ്പാക്കിയാല്‍ കേരളത്തില്‍ കലാപമുണ്ടാകുമെന്നായിരുന്നു വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പൊതുയോഗത്തില്‍ വെളിയം ഭാര്‍ഗവന്‍ പറഞ്ഞത്. എന്നാല്‍, ‘കലാപ” പ്രസ്താവന നടത്തിയില്ലെന്ന് പിറ്റേന്ന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം അറിയിക്കുകയായിരുന്നു.

സിപിഎമ്മിന്റെ വര്‍ഗസംഘടനയായ സിഐടിയുവിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തെ നിര്‍മാണമേഖലയില്‍ സിഐടിയു കൈക്കൊള്ളുന്ന നിലപാടുകളാണ് വിമര്‍ശനവിധേയമായത്. തൊഴിലാളി യൂണിയന്‍ മനുഷ്യശേഷി വിതരണംചെയ്യുന്ന ഏജന്‍സിയായി മാറുന്നതു ഗുണകരമല്ലെന്ന് അഭിപ്രായമുയര്‍ന്നു. തൊഴില്‍ യൂണിയന് എന്ന വാദം ഉന്നയിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് തൊഴില്‍ സമാധാനവും വ്യവസായ വികസനവും തകര്‍ക്കുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

വൈദ്യുതി ബോര്‍ഡിനെ സര്‍ക്കാര്‍ സ്ഥാപനമായി നിലനിര്‍ത്താന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Saturday, October 4, 2008

വിജയന്‍ മാഷിനുമേല്‍ സമ്മര്‍ദ്ദം വി.എസ്‌.പക്ഷത്തുനിന്ന്‌ ആയിരുന്നു - പാഠം

മാതൃഭൂമി, ഒക്ടോ. 5, 2008

കൊല്ലം:എം.എന്‍.വിജയനെ 'പാഠം' മാസികയില്‍നിന്ന്‌ അടര്‍ത്തിമാറ്റുന്നതിന്‌ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത്‌ സി.പി.എമ്മിലെ വി.എസ്‌.പക്ഷത്തുള്ളവരായിരുന്നെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. പാഠത്തിന്റെ കഴിഞ്ഞദിവസം പുറത്തിറക്കിയ എം.എന്‍.വിജയന്‍ സ്‌മരണികയില്‍ പ്രൊഫ. എസ്‌.സുധീഷാണ്‌ ഈ ആരോപണം ഉന്നയിക്കുന്നത്‌.

പിണറായി വിജയനല്ല, ഐസക്കല്ല, വി.എസ്സിന്റെ ആള്‍ക്കാരാണ്‌ പാഠത്തിനെതിരെ മാഷിനുമേല്‍ വിട്ടുവീഴ്‌ചയില്ലാത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നത്‌-സുധീഷ്‌ പറയുന്നു. വി.എസ്സിനെ നേതാവായി ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങളുടെ ആവേശമാണ്‌ പാഠം. പക്ഷേ, വി.എസ്സിന്റെ ഓഫീസിലെ രാഷ്ട്രതന്ത്രജ്ഞര്‍ പാഠത്തിനെതിരെ ഒളിപ്പോര്‌ നടത്തുകയായിരുന്നു. അത്‌ വിജയന്‍ മാഷ്‌ തന്റെ മാത്രം ദുഃഖമായി, രഹസ്യമായി മനസ്സില്‍ സൂക്ഷിച്ചുവെന്ന്‌ പാഠത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വി.എസ്സിന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി, ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട ഷാജഹാനാണ്‌ ഈ നീക്കത്തിന്‌ പുറകിലുണ്ടായിരുന്നതെന്നും പാഠം കുറ്റപ്പെടുത്തുന്നു. മലപ്പുറം സമ്മേളനത്തിന്‌ മുമ്പുള്ള കണ്ണൂര്‍ സമ്മേളനത്തിന്‌ തൊട്ടുമുമ്പ്‌ ക്‌സാസിഫൈഡ്‌ ഭൂപടം ദുരുപയോഗപ്പെടുത്തുകയും കടത്തുകയും ചെയ്‌തത്‌ സംബന്ധിച്ച പത്രസമ്മേളനം നടത്താന്‍ എം.എന്‍.വിജയന്‍ തീരുമാനിച്ചിരുന്നു. പത്രസമ്മേളനം നടത്തിയാല്‍ പ്രശ്‌നം തമസ്‌കരിക്കാനാകാതെ വരുമെന്നും അതിന്റെ ഗൗരവം ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ ഫ്രാങ്കി വിഭാഗത്തിന്റെ മുന്‍കൈ ഒടിയുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു ഉണ്ടായിരുന്നത്‌. എന്നാല്‍, രണ്ടുദിവസം മുമ്പ്‌ വി.എസ്സിന്റെ ഓഫീസില്‍നിന്ന്‌ ഷാജഹാന്‍ വിളിച്ച്‌ അത്‌ നടത്തുന്നതില്‍നിന്ന്‌ വിലക്കിയെന്ന്‌ പാഠം പറയുന്നു.

വിഭവ ഭൂപടത്തിന്റെ മറവില്‍ നിര്‍മ്മിച്ച ക്ലാസിഫൈഡ്‌ ഭൂപടങ്ങളാണ്‌ വാഗമണിലും ബിനാനിപുരത്തുമുള്ള രഹസ്യതാവളങ്ങളിലെത്തുന്നതിന്‌ വിദേശികള്‍ ഉപയോഗിച്ചതെന്നും പാഠം ആരോപിക്കുന്നു. അവരുടെ രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചവയാണവ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രീതി പ്രകാരം അവ വായിക്കാനാവില്ല. ഇസ്ല്‌ളാമാബാദിലും കറാച്ചിയിലും താവളങ്ങളുള്ള റിച്ചാര്‍ഡ്‌ ഫ്രാങ്കി ഇന്ത്യയ്‌ക്ക്‌ അപരിചിതമായ കോഡ്‌ ഉപയോഗിച്ച്‌ ഭൂപടങ്ങളുണ്ടാക്കിയെന്നാണ്‌ അര്‍ത്ഥം. ഡല്‍ഹിയിലും ബെംഗളുരുവിലും ബോംബ്‌ സ്‌ഫോടനം നടത്തുന്ന ഭീകരര്‍ക്ക്‌ വാഗമണിലും ബിനാനിപുരത്തും രഹസ്യതാവളങ്ങളില്‍ എത്തിച്ചേരുന്നതിന്‌ മാത്രമല്ല, ശത്രുരാജ്യങ്ങള്‍ക്ക്‌ ആക്രമണം നടത്തുന്നതിനും അവ ഉപയോഗിക്കാമെന്ന്‌ പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നു.

പ്രൊഫ. എം.എന്‍.വിജയന്റെ എട്ട്‌ ലേഖനങ്ങളടക്കം 266 പേജാണ്‌ വിജയന്‍ സ്‌മരണികയ്‌ക്കുള്ളത്‌.

ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ മലയാളി തലേന്നേ വാങ്ങുന്നത്‌ ഇരട്ടി മദ്യം

മംഗളം
ഹര്‍ത്താലുകള്‍ എല്ലാ മേഖലയ്‌ക്കും നഷ്‌ടമുണ്ടാക്കുന്നു എന്ന കുറ്റപ്പെടുത്തലില്‍നിന്നു ബിവറേജസ്‌ കോര്‍പറേഷനെ ഒഴിവാക്കാം. ഹര്‍ത്താല്‍, പണിമുടക്ക്‌ തുടങ്ങിയ 'ആഘോഷദിവസ'ങ്ങള്‍ക്കു തലേന്ന്‌ കോര്‍പറേഷന്റെ ലാഭം ഇരട്ടിയിലേറെയാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ ഇരട്ടിയോളം തുകയ്‌ക്കുള്ള മദ്യമാണു ബിവറേജസ്‌ കോര്‍പറേഷന്‍ ഹര്‍ത്താല്‍ തലേന്നു വിറ്റഴിക്കുന്നത്‌.

ഹര്‍ത്താലിനു കിട്ടാത്ത 'അവശ്യവസ്‌തു' തലേന്നുതന്നെ കരുതിവയ്‌ക്കുകയാണിപ്പോള്‍ മലയാളിക്കുടിയന്‍മാരുടെ പതിവ്‌. 12 മണിക്കൂര്‍ ഹര്‍ത്താലിന്‌ ആറുമണി കഴിഞ്ഞാല്‍ ബിവറേജസ്‌ ഷോപ്പുകള്‍ തുറക്കുമെങ്കിലും അത്രയ്‌ക്കു ക്ഷമ അവര്‍ക്കില്ല.

ബിവറേജസ്‌ കോര്‍പറേഷനു സംസ്‌ഥാനത്ത്‌ 16 വെയര്‍ഹൗസുകളുടെ കീഴിലായി 330 വിദേശമദ്യ റീട്ടെയ്‌ല്‍ വില്‍പനശാലകളാണുള്ളത്‌.

ഒരു ഔട്ട്‌ലെറ്റില്‍ സാധാരണ ദിവസത്തെ വില്‍പന ശരാശരി 2.21 ലക്ഷം രൂപയുടേതാണ്‌. എല്ലാ വില്‍പനശാലകളിലും കൂടി ദിവസം ശരാശരി 729.30 ലക്ഷം രൂപയുടെ വില്‍പന.

ഇക്കൊല്ലം ഫെബ്രുവരി 19, മേയ്‌ രണ്ട്‌, ജൂണ്‍ അഞ്ച്‌, ജൂലൈ മൂന്ന്‌, ഓഗസ്‌റ്റ് 20 ദിവസങ്ങളിലാണു ഹര്‍ത്താല്‍, പണിമുടക്കുകള്‍ നടന്നത്‌. ഫെബ്രുവരി 18 ന്‌ ബിവറേജസ്‌ കോര്‍പറേഷന്‍ 988.08 ലക്ഷത്തിന്റെയും ഏപ്രില്‍ 30 ന്‌ 1378.90 ലക്ഷത്തിന്റെയും ജൂണ്‍ നാലിന്‌ 1075.14 ലക്ഷത്തിന്റെയും ജൂലൈ രണ്ടിന്‌ 1207.12 ലക്ഷത്തിന്റെയും ഓഗസ്‌റ്റ് 19-ന്‌ 1122.18 ലക്ഷത്തിന്റെയും മദ്യം വിറ്റു.

എല്ലാ കടകമ്പോളങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിക്കുമ്പോഴും മദ്യവില്‍പനശാലകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കാറുണ്ടെന്ന്‌ കൊച്ചിയിലെ 'ദ പ്രോപ്പര്‍ ചാനലി'നു ബിവറേജസ്‌ കോര്‍പറേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്‌തമാക്കുന്നു. ഹര്‍ത്താല്‍ ദിവസങ്ങളില്‍ യഥാക്രമം 476.88 ലക്ഷം, 468.29 ലക്ഷം, 456.88 ലക്ഷം, 408.74 ലക്ഷം, 05.26 ലക്ഷം രൂപയുടെ വില്‍പനയാണു നടന്നത്‌.

അഞ്ചു ഹര്‍ത്താല്‍ ദിവസങ്ങളുടെ തലേന്നുമാത്രം കേരളം കുടിച്ചുതീര്‍ത്തത്‌ 5771.42 ലക്ഷം രൂപയുടെ മദ്യമാണ്‌. സാധാരണ അഞ്ചുദിവസങ്ങളില്‍ മൊത്തം ഏകദേശം 3646.50 ലക്ഷത്തിന്റെ വില്‍പന നടക്കുന്ന സ്‌ഥാനത്താണ്‌ ഇത്‌. ഹര്‍ത്താല്‍തലേന്ന്‌ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്‌ എറണാകുളം ജില്ലയിലാണ്‌. 857.27 ലക്ഷം രൂപയുടേത്‌. കുറവ്‌ മലപ്പുറത്തും-213.85 ലക്ഷം.

Friday, October 3, 2008

സെസ്‌: ചിലര്‍ക്ക്‌ വിവാദത്തില്‍ മാത്രം താത്‌പര്യം-പിണറായി

മാതൃഭൂമി, സെപ്തം 24, 2008

കൊല്ലം: പ്രത്യേക സാമ്പത്തികമേഖല അനുവദിക്കുന്നതു സംബന്ധിച്ച്‌ വിവാദമുണ്ടാക്കുന്നവര്‍ക്ക്‌ വിവാദത്തില്‍ മാത്രമാണ്‌ താത്‌പര്യമെന്ന്‌ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സി.പി.കരുണാകരന്‍ പിള്ളയുടെ സ്‌മാരകമായി നിര്‍മ്മിക്കുന്ന ചവറ ഏരിയ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ ഇന്നേവരെ സി.പി.എമ്മില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനവികസനത്തിന്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ വേണമെന്നാണ്‌ സി.പി.എമ്മിന്റെ അഭിപ്രായമെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ നടപ്പാക്കണമെന്നാണ്‌ നിലപാട്‌. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍നിയമങ്ങളും സംരക്ഷിച്ചായിരിക്കും സെസ്‌ നടപ്പാക്കുക. സെസ്‌ വേണ്ടെന്നുപറഞ്ഞാല്‍ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകും. ഇടതുമുന്നണിയിലും ചര്‍ച്ചകള്‍ നടത്തി വ്യവസ്ഥകള്‍ക്ക്‌ രൂപം നല്‍കുകയാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ പിണറായി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകള്‍ ദുരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ അഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇന്നേവരെ ആരും അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ല. മിച്ചഭൂമി ഏറ്റെടുക്കുന്നതിനൊപ്പം അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിച്ചും വിതരണം ചെയ്യും. ഭൂമി ആദ്യം നല്‍കേണ്ടത്‌ പട്ടികവിഭാഗക്കാര്‍ക്കാണ്‌. ചെങ്ങറസമരത്തിന്റെ മറവില്‍ സി.പി.എമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും എതിരെ വ്യാപകമായ പ്രചാരണമാണ്‌ നടക്കുന്നത്‌. ഇക്കാര്യത്തിലും പാര്‍ട്ടിയിലോ മുന്നണിയിലോ ഭിന്നതയില്ലെന്ന്‌ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. സംസ്ഥാനസമിതി അംഗം എം.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, പി.രാജേന്ദ്രന്‍ എം.പി, കെ.വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.വിക്രമന്‍ സ്വാഗതം പറഞ്ഞു.

സെസ്‌: പ്രത്യേക നിയമത്തിന്‌ സി.പി.ഐ. ഉറച്ചുതന്നെ -വെളിയം

മാതൃഭൂമി, സെപ്തം. 25, 2008

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തിക മേഖല (സെസ്‌) നടപ്പാക്കുന്നതിന്‌ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന്‌ സി.പി.ഐ. വീണ്ടും ശഠിക്കുന്നു. 'സെസ്‌' സംബന്ധിച്ച്‌ പ്രത്യേക നിയമം വേണ്ടെന്നാണ്‌ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞതെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍, വിശ്വന്‌ ഓര്‍മ്മക്കുറവുണ്ടാകും' നിയമം വേണമെന്ന്‌ ഏകാഭിപ്രായമാണ്‌ എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നതെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ പ്രതികരണം.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിസമയം, തൊഴില്‍ നിയമങ്ങള്‍, സംസ്ഥാന നിയമങ്ങള്‍ എന്നിവ പാലിക്കാന്‍ കഴിയുന്ന വ്യവസായങ്ങള്‍ക്കാണ്‌ 'സെസ്‌' അനുവദിക്കേണ്ടതെന്നാണ്‌ സി.പി.ഐ.യുടെ നയം. ഈ കാര്യങ്ങള്‍ക്ക്‌ എല്‍.ഡി.എഫില്‍ ഭിന്നതയുണ്ടായില്ല. സി.പി.എമ്മുമായി തര്‍ക്കമില്ല. അതുകൊണ്ട്‌ മന്ത്രിസഭയില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യവുമില്ല.

ഇപ്പോള്‍ നിയമമില്ലെങ്കിലും സെസിന്‌ ഇപ്പോള്‍ അപേക്ഷിച്ചവര്‍ക്ക്‌ ഇതിനായി ഭാവിയില്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ബാധകമായിരിക്കും. നിയമം എപ്പോള്‍ ഉണ്ടായാലും അതിന്റെ വ്യവസ്ഥകള്‍ ബാധകമാക്കും. മാത്രമല്ല, മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകും. ഉല്‌പാദനക്ഷമമായ വ്യവസായങ്ങള്‍ക്കായിരിക്കണം സെസ്‌ അനുവദിക്കുക. വ്യവസായവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്കാകും 30 ശതമാനം ഭൂമി നല്‍കുക. വന്‍തോതില്‍ ഭൂമി ഏറ്റെടുത്തശേഷം ചെറിയ വ്യവസായവും ബാക്കി മറ്റ്‌ കാര്യങ്ങള്‍ക്കും എന്ന രീതിയോട്‌ അനുകൂലിക്കില്ല. മാത്രമല്ല ഭൂമി കൈമാറ്റം ചെയ്യാനും പാടില്ല. സംസ്ഥാനത്തിന്റെ നികുതിനിയമങ്ങള്‍ക്ക്‌ വിധേയമായായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

കര്‍ണാടകത്തില്‍ പള്ളികള്‍ക്ക്‌ നേരെ നടന്ന ആക്രമണങ്ങളെ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു. തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ സജീവമായിരിക്കുകയാണെന്ന്‌ വെളിയം പറഞ്ഞു.

സി.പി.ഐ. അസി.സെക്രട്ടറിമാരായ കെ.ഇ. ഇസ്‌മായിലും സി.എന്‍. ചന്ദ്രനും സന്നിഹിതരായിരുന്നു.

സെസ്‌: സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തു; തീരുമാനം നീട്ടി

മാതൃഭൂമി, സെപ്തം. 25, 2008

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ പിടിവാശി കാരണം സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ മന്ത്രിസഭായോഗം പിരിഞ്ഞു.

സി.പി.ഐയുടെ നിയമസഭാകക്ഷി നേതാവ്‌ കൂടിയായ സി. ദിവാകരനെയാണ്‌ ഈ പ്രശ്‌നം മന്ത്രിസഭയില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നിയോഗിച്ചത്‌. മന്ത്രി മുല്ലക്കര രത്‌നാകരനും ദിവാകരനോടൊപ്പം നിന്നു. കഴിഞ്ഞ എല്‍.ഡി.എഫ്‌ യോഗത്തില്‍ ഘടകകക്ഷിനേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയ ഈ പ്രശ്‌നത്തില്‍ സി.പി.ഐ കാണിച്ച മലക്കംമറിച്ചില്‍ മന്ത്രി തോമസ്‌ ഐസക്കിന്‌ രസിച്ചതുമില്ല. സമയാസമയം വാക്കുമാറി പറയുന്ന പാര്‍ട്ടിക്ക്‌ സ്വന്തമായി എന്തെങ്കിലും ഒരു നയമുണ്ടോയെന്ന്‌ സി.പി.ഐ മന്ത്രിമാരെ അദ്ദേഹം കളിയാക്കുകയും ചെയ്‌തു.

സെസ്സിന്റെ കാര്യത്തില്‍ വ്യക്തത ഇല്ലാതെ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത പത്ത്‌ അപേക്ഷകള്‍ കേന്ദ്രത്തില്‍ അയയ്‌ക്കാന്‍ പാടില്ലെന്ന്‌ പ്രശ്‌നം ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ തന്നെ മന്ത്രി ദിവാകരന്‍ അഭിപ്രായപ്പെട്ടു. ഇതിനോട്‌ മന്ത്രിസഭയിലെ സി.പി.ഐ ഇതരനായ ഒരു മന്ത്രിയും യോജിപ്പ്‌ പ്രകടിപ്പിച്ചില്ല. ഇവരുടെ വാദമുഖങ്ങളില്‍ ചില മന്ത്രിമാര്‍ അസ്വസ്ഥരാവുന്നുമുണ്ടായിരുന്നു.

കെ.പി. രാജേന്ദ്രന്‍ മന്ത്രിസഭായോഗത്തിനെത്തിയിരുന്നില്ല. സെസ്‌ സംബന്ധിച്ച്‌ ഒരു നയവും അതനുസരിച്ച്‌ ഒരു നിയമവും കൊണ്ടുവരണം. അല്ലെങ്കില്‍ സ്വാശ്രയനിയമം പോലെയാകുമെന്ന്‌ ദിവാകരനും മുല്ലക്കരയും മുന്നറിയിപ്പ്‌ നല്‌കി.

ഈ വാദത്തെ തോമസ്‌ ഐസക്കും എളമരം കരീമും എതിര്‍ത്തു. എല്‍.ഡി.എഫ്‌ തീരുമാനത്തെ അംഗീകരിക്കാതെ അത്‌ ഇനിയും മാറ്റിവെയ്‌ക്കുന്നത്‌ ശരിയല്ല. അപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്ക്‌ ഒരു നയമുണ്ടെന്നായി ദിവാകരന്‍. അപ്പോഴായിരുന്നു തോമസ്‌ ഐസക്കിന്റെ കളിയാക്കല്‍.

സി.പി.എം-സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ എല്‍.ഡി.എഫിന്‌ പുറത്തും ആശയവിനിമയം നടത്തിയിരുന്നു. നമ്മുടെ നേതാക്കള്‍ പലവട്ടം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ ഇതിനോട്‌ വിയോജിപ്പുണ്ടെന്ന്‌ ദിവാകരന്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ വിയോജിപ്പോടെ തീരുമാനമെടുക്കാം. പക്ഷേ മന്ത്രിസഭായോഗത്തില്‍ വിയോജിപ്പോടെ തീരുമാനമെടുക്കാനാവില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞു. വിയോജിപ്പ്‌ രേഖപ്പെടുത്തിയാല്‍ മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം ഇല്ലെന്നുവരും. അതിനാല്‍ ഏറ്റുമുട്ടല്‍ വേണ്ട. നമുക്ക്‌ മാറ്റിവെയ്‌ക്കാമെന്നായി ഒടുവില്‍.

29-ാം തീയതി രാവിലെയാണ്‌ എല്‍.ഡി.എഫ്‌ നേതൃയോഗം. വൈകുന്നേരം മന്ത്രിസഭായോഗവും നടക്കും. അതിനുമുമ്പ്‌ ഇതിനായി ഒരു ഓര്‍ഡിനന്‍സ്‌ ഇറക്കുന്നതിനുവേണ്ടിയുള്ള കരട്‌ തയ്യാറാകുമോയെന്ന്‌ നോക്കാമെന്ന്‌ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

എന്തായാലും ഒരു നിയമം ഉണ്ടായേ മതിയാകൂ എന്ന്‌ സി.പി.ഐ മന്ത്രിമാര്‍ വീണ്ടും പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. റിയല്‍ എസ്റ്റേറ്റായി സെസ്സിന്റെ സ്ഥലങ്ങള്‍ മാറാന്‍ പാടില്ല. നികുതിഇളവ്‌, വൈദ്യുതി ഇളവ്‌ എന്നിവയിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകണം. അതിന്‌ ഒരു പൊതുനയം തന്നെവേണം.

മാത്രവുമല്ല ഇപ്പോഴത്തെ 10 അപേക്ഷകള്‍ക്ക്‌, വരാന്‍ പോകുന്ന നിയമം ബാധകമാവുകയും വേണമെന്നും ദിവാകരന്‍ പറഞ്ഞു. ഇങ്ങനെ തര്‍ക്കമുണ്ടെങ്കില്‍ ഒന്നുകൂടി ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നും അതിനാല്‍ ഇക്കാര്യം മാറ്റിവെയ്‌ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രശ്‌നം അവസാനിച്ചു.

എന്നാല്‍ മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ സെസ്സിന്റെ കാര്യത്തില്‍ തീരുമാനമായെന്നും ഒരു കുഴപ്പവുമില്ലെന്നും ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള എഴുത്ത്‌ ഒന്ന്‌ കുറയ്‌ക്കണമെന്നും അദ്ദേഹം പത്രലേഖകരെ ഉപദേശിച്ചു. എല്‍.ഡി.എഫ്‌ നിര്‍ദ്ദേശിച്ച വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സെസ്സിന്റെ കാര്യത്തില്‍ ഒരു നിയമം വേണമെന്ന്‌ സി.പി.ഐ ആവശ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിയമത്തിന്‍േറയോ ഓര്‍ഡിനന്‍സിന്‍േറയോ ആവശ്യമുണ്ടോയെന്ന മറുചോദ്യമാണ്‌ അച്യുതാനന്ദനില്‍ നിന്നുണ്ടായത്‌. ''സെസ്സിന്റെ കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്‌. അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം നിങ്ങള്‍ക്ക്‌ തരും'' - മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഇനി എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടിവരുമോയെന്ന്‌ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിനു പുറമെ കറണ്ട്‌ ചാര്‍ജ്‌, ബസ്‌കൂലി, പാല്‍വില എന്നിവയെല്ലാം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‌കുന്ന കോടിക്കണക്കിന്‌ രൂപയുടെ ഇളവുകളെക്കുറിച്ച്‌ നിങ്ങള്‍ ഒന്നും പറയാത്തതെന്താണെന്ന്‌ അച്യുതാനന്ദന്‍ ചോദിച്ചു. ''ആനുകൂല്യങ്ങള്‍ നല്‌കുന്നതൊന്നും നിങ്ങള്‍ പ്രസിദ്ധീകരിക്കരുത്‌. ഈ ജാതി എഴുത്ത്‌ ഒന്ന്‌ കുറയ്‌ക്കൂ.''

വൈദ്യുതിബോര്‍ഡിന്റെ കാര്യത്തില്‍ 25ന്‌ സര്‍വകക്ഷിയോഗം ചേരുന്നുണ്ട്‌. ഉച്ചയ്‌ക്കുശേഷം തൊഴിലാളി യൂണിയനുകളുടേയും. വൈദ്യുതിബോര്‍ഡ്‌ സ്വകാര്യവത്‌കരിക്കാനുള്ള നീക്കമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സാധാരണക്കാര്‍ക്ക്‌ അതനുസരിച്ച്‌ ഭാരം കൂടും. അതിനെതിരെ ശക്തമായ നിലപാടാണ്‌ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌. രാഷ്ട്രീയ പാര്‍ട്ടികളൊന്നും ജനങ്ങള്‍ക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്‌.ഇ.ബി.യെ മൂന്നുമാസം കൂടി നിലനിര്‍ത്താനായി മുഖ്യമന്ത്രി കേന്ദ്ര ഊര്‍ജമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായവും മന്ത്രിസഭായോഗത്തിലുണ്ടായി.

വിഴിഞ്ഞം തുറമുഖത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പിനെതിരെ ചിലര്‍ നടത്തുന്ന സമരം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളത്‌ ഭംഗിയായി കൈകാര്യം ചെയ്യുമെന്നായിരുന്നു മറുപടി. ഐ.എസ്‌.ആര്‍.ഒ.യ്‌ക്ക്‌ 40 ഏക്കര്‍ വലിയമലയില്‍ തന്നെ കൊടുത്തു. അതുപോലെ ഇപ്പോഴവിടെ എടുക്കാന്‍ പോകുന്ന സ്ഥലങ്ങളിലെ വീട്ടുകാര്‍ക്ക്‌ ആവശ്യമായ സ്ഥലം അവിടെത്തന്നെ സൗകര്യപ്പെടുത്തിക്കൊടുത്തിട്ടേ എടുക്കൂ. അവരെ ദൂരേയ്‌ക്ക്‌ കൊണ്ടുപോകില്ല. സൗകര്യങ്ങള്‍ ഒരുക്കിയശേഷമേ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയുള്ളൂ.

വല്ലാര്‍പാടത്തും ഇതായിരുന്നല്ലോ സ്ഥിതി. അവിടെ ചില വീട്ടുകാരെ കൈയിലെടുത്തുകൊണ്ടുള്ള കളികള്‍ നാം കണ്ടു. എന്നാല്‍ വളരെ സമാധാനപരമായി അവിടെ കാര്യങ്ങള്‍ നടന്നു. ഇവിടത്തെ പ്രക്ഷോഭവും രമ്യമായി പരിഹരിക്കും. റിയല്‍ എസ്റ്റേറ്റുകാരും മറ്റും നാട്ടുകാരെ ഇളക്കിവിട്ട്‌ പേടിപ്പിച്ച്‌ മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌. അതില്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെസ്‌: സി.പി.ഐയിലെ രോഷം അടക്കിയത്‌ വെളിയത്തിന്റെ ഭീഷണി

മാതൃഭൂമി, സെപ്തം. 26, 2008

തിരുവനന്തപുരം: സെസ്‌ സംബന്ധിച്ച വിവാദം നേതൃത്വത്തിനെതിരെയുള്ള കുറ്റവിചാരണയായി മാറിയത്‌ സി.പി.ഐ യില്‍ ആഴത്തിലുള്ള മുറിവിനു കാരണമായി. എല്‍.ഡി.എഫ്‌. യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച രണ്ട്‌ അസിസ്റ്റന്റ്‌ സെക്രട്ടറിമാര്‍ക്കെതിരെയായിരുന്നു നിശിത വിമര്‍ശം. പാര്‍ട്ടിയുടെ അഭിപ്രായം ഇടതുമുന്നണി യോഗത്തില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ കുറ്റപ്പെടുത്തല്‍ അവരെ സംശയിക്കുന്ന ഘട്ടത്തിലേക്ക്‌ കടന്നപ്പോള്‍ എക്‌സിക്യൂട്ടിവ്‌ യോഗത്തില്‍ ഒരുവേള സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പൊട്ടിത്തെറിച്ചു -''ആര്‍ക്കും ആരെയും വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ പരസ്‌പരം തമ്മിലടിച്ചോ. ഞങ്ങള്‍ ഒഴിഞ്ഞേക്കാം''. വെളിയത്തിന്റെ ഈ രാജിഭീഷണിയാണ്‌ ഒരു പരിധിവരെ അസിസ്റ്റന്റ്‌ സെക്രട്ടറിമാരായ കെ.ഇ.ഇസ്‌മയിലിനെയും സി.എന്‍.ചന്ദ്രനെയും തുണച്ചത്‌. കൗണ്‍സിലിലും ഇതിന്റെ അനുരണനങ്ങളുണ്ടായി.

സെസ്‌ അനുവദിക്കുന്നതിനു മുമ്പ്‌ നിയമം വേണമെന്നായിരുന്നു സി.പി.ഐ. എക്‌സിക്യൂട്ടീവിന്റെ തീരുമാനം. കാനം രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ.പ്രകാശ്‌ ബാബു എന്നിവരടങ്ങുന്ന ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി ഈ നിലപാടെടുത്തത്‌. എന്നാല്‍ ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഈ നിലപാട്‌ ശക്തമായി ഉന്നയിച്ചില്ലെന്നായിരുന്നു എക്‌സിക്യൂട്ടിവിലും കൗണ്‍സിലിലും ഉയര്‍ന്ന വിമര്‍ശം.

പാര്‍ട്ടിയെക്കുറിച്ച്‌ ഏറെ സംശയത്തിന്‌ ഇടവരുത്തുന്ന നിലപാടാണ്‌ സെസ്‌ കാര്യത്തില്‍ സ്വീകരിച്ചതെന്ന്‌ പ്രകാശ്‌ബാബു എക്‌സിക്യൂട്ടീവില്‍ തുറന്നടിച്ചു. സപ്‌തംബര്‍ 30നകം അപേക്ഷകളെല്ലാം നല്‍കണമെന്ന നിബന്ധന കേന്ദ്രനിയമത്തിലൊന്നുമില്ലെന്ന്‌ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 'പുലിവരുന്നേ പുലി'യെന്നു പറഞ്ഞ്‌ ചിലര്‍ പേടിപ്പിക്കുകയാണ്‌. ഇക്കാര്യത്തില്‍ നയവ്യതിയാനത്തെക്കാളുപരി പാര്‍ട്ടി നിലപാട്‌ മറന്ന്‌ മറ്റൊരു നിലപാട്‌ കൈക്കൊണ്ടത്‌ സംശയത്തിനിട നല്‍കിയെന്ന്‌ അദ്ദേഹവും പറഞ്ഞു. തുടര്‍ന്നു പ്രസംഗിച്ച ഓരോരുത്തരും അസിസ്റ്റന്റ്‌ സെക്രട്ടറിമാരെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.

ഇടയ്‌ക്കുചേര്‍ന്ന എക്‌സിക്യൂട്ടിവിനുശേഷം കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ വിമര്‍ശം കൂടിവന്നതേയുള്ളൂ. അസിസ്റ്റന്റ്‌ സെക്രട്ടറിമാരുടെ മാത്രമല്ല, ഘടകങ്ങളുടെ ചുമതലയുള്ളവരുടെ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയര്‍ന്നത്‌ വെളിയമടക്കമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഈ ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പറഞ്ഞു -''അസിസ്റ്റന്റ്‌ സെക്രട്ടറിമാര്‍ മാത്രം ഒഴിയേണ്ട. സെക്രട്ടറിയും ഒഴിഞ്ഞേക്കാം''.

മൂന്നാര്‍ സംഭവത്തില്‍ പാര്‍ട്ടിക്കു നാണക്കേട്‌ വരുത്തിയവര്‍ തന്നെയാണ്‌ സെസ്‌ കാര്യത്തിലും പ്രശ്‌നമുണ്ടാക്കിയതെന്ന്‌ എ.ഐ.വൈ.എഫ്‌. മുന്‍ സെക്രട്ടറി വേലപ്പന്‍ പറഞ്ഞു. സി.പി.എമ്മുമായി താഴെത്തട്ടില്‍ തങ്ങള്‍ പോരാടി നിലനില്‍ക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ക്ക്‌ നേതൃത്വം വഴങ്ങുന്നത്‌ ശരിയല്ലെന്നായിരുന്നു പത്തനംതിട്ട ജില്ലാപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയന്റെ വിമര്‍ശം. ജനഹിതം മനസ്സിലാക്കണമെന്ന്‌ എപ്പോഴും ഉപദേശിക്കുന്ന നേതൃത്വം ജനഹിതം ഉള്‍ക്കൊള്ളാതെ തീരുമാനമെടുക്കുന്നുവെന്ന്‌ തൃശ്ശൂരില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

നിയമം വേണമെന്ന ശക്തമായ അഭിപ്രായം മന്ത്രിസഭായോഗത്തില്‍ എടുക്കാന്‍ മന്ത്രിമാരോട്‌ നിര്‍ദ്ദേശിച്ച്‌ വെളിയം യോഗം അവസാനിപ്പിക്കുമ്പോള്‍ അസിസ്റ്റന്റ്‌ സെക്രട്ടറിമാരെ കൈവിട്ടില്ല. അവര്‍ പാര്‍ട്ടി നിലപാട്‌ മുന്നണി യോഗത്തില്‍ വ്യക്തമാക്കിയതാണെന്നും ഇക്കാര്യത്തില്‍ വീഴ്‌ച ഉണ്ടായതായി കരുതുന്നില്ലെന്നും വെളിയം വ്യക്തമാക്കി.
 

blogger templates | Make Money Online