Tuesday, October 27, 2009

ചങ്കൂറ്റമുണ്ടെങ്കില്‍ പറഞ്ഞ നുണ സ്ഥാപിക്കട്ടെ

ദീപിക മുഖപ്രസംഗം, 2007 ജൂലൈ 27 (ഓണ്‍ലൈന്‍ ആര്‍ക്കൈവ് ലഭ്യമല്ല)

ദീപിക ദിനപത്രത്തിന്റെ സാരഥ്യം ഏല്‍ക്കുക എന്നത് അക്ഷന്തവ്യമായ ഒരപരാധമാണോ, അഥവാ ദീപിക ചെയര്‍മാന്‍സ്ഥാനം ഏല്‍ക്കുന്നയാള്‍ ക്രിമിനലും കല്ലെറിയപ്പെടേണ്ടവനുമാണോ? ആണെന്ന് ചിത്തസ്ഥിരതയുള്ളവര്‍ പറയില്ല. എന്നാല്‍, അങ്ങനെയാണ് എന്നു സ്ഥാപിച്ചെടുക്കാന്‍ കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില നീചബുദ്ധികള്‍ക്ക് സദാ നിര്‍ബന്ധമുണ്ട് എന്നുവേണം കരുതാന്‍. ഞങ്ങളുടെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ സാരഥ്യം ഏറ്റ നാള്‍മുതല്‍ക്ക് തന്നെ അദ്ദേഹത്തിനെതിരേ അങ്ങേയറ്റം ഹീനമായ അപവാദപ്രചാരണമാണ് കേരളത്തിലെ ചില നാലാംകിട പ്രസിദ്ധീകരണങ്ങള്‍ അഴിച്ചുവിട്ടത്.

ദീപിക ചെയര്‍മാന്‍ എന്നതിലുപരി, സാമൂഹിക പരിഷ്കര്‍ത്താവും പതിനായിരക്കണക്കിനു നിരാധാരര്‍ക്ക് സഹായഹസ്തവും അനേകലക്ഷം വിശ്വാസികള്‍ക്ക് ആത്മീയ ഇടയനും ആയ ആ വൈദിക ശ്രേഷ്ഠനെ ആക്ഷേപിക്കാന്‍ തരംതാണ ആരോപണങ്ങളിലൂടെ തുനിഞ്ഞിറങ്ങിയ ചില പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തല്‍്സ്ഥാനം ഒഴിയുംവരെ തങ്ങളുടെ ദുഷ്പ്രചാരണങ്ങളും തുടര്‍ന്നു. ഇന്നിപ്പോള്‍ എം.എ. ഫാരിസ് ദീപികയുടെ ചെയര്‍മാന്‍സ്ഥാനം ഏറ്റ് ഏതാനും ദിവസങ്ങള്‍മാത്രം തികയുമ്പോള്‍ ആക്രമണത്തിന്റെ മുന അദ്ദേഹത്തിനു നേര്‍ക്കും തിരിയുകയാണ്.

ഇങ്ങനെ ദീപിക കുടുംബത്തിനും അതിന്റെ സാരഥ്യം ഏല്‍ക്കുന്ന വ്യക്തിയുടെ നേര്‍ക്കു പ്രത്യേകിച്ചും വ്യാജപ്രചാരണം അഴിച്ചുവിടുക എന്ന ഗൂഢതന്ത്രത്തിന്റെ വൃത്തികെട്ട മുഖവുമായാണ് ഇക്കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ദിനപത്രം പ്രത്യക്ഷപ്പെട്ടത്.

ആസൂത്രിതവും ലക്ഷണയുക്തവുമായ വ്യക്തിഹത്യാനീക്കത്തിന്റെ എല്ലാ സംശയങ്ങളും സാധൂകരിക്കപ്പെടുംവിധം ഇന്ത്യാവിഷന്‍ തുടങ്ങി ചില ചാനലുകളും, മാതൃഭൂമിയുടെ നിറംപിടിപ്പിച്ച നുണകള്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എറിഞ്ഞുകൊടുക്കുന്ന നാണംകെട്ട കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. ആര്‍ക്കെതിരേയും യാതൊരടിസ്ഥാനവുമില്ലാതെ എന്തു ദുഷ്പ്രചാരണവും നടത്താമെന്ന നെറികെട്ട മാധ്യമധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമായിപ്പോയി ഈ കാഴ്ച.

യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാര്‍ഥം ഈയിടെ കണ്ണൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകകമ്മിറ്റിക്ക് ദീപിക ചെയര്‍മാന്‍കൂടിയായ എം.എ. ഫാരിസ്, തന്റെ ചെന്നൈയിലെ വ്യവസായ സ്ഥാപനം വകയായി ഒരു വലിയ തുക സംഭാവന ചെയ്തിരിക്കുന്നു എന്നാണ് ആരോപണത്തിനാധാരമായി മാതൃഭൂമി കാണുന്നത്. തുക നല്കിയിരിക്കുന്നത് കള്ളപ്പണമായല്ലെന്നും ബാങ്ക് അക്കൌണ്ട് വഴി നിയമാനുസൃതം രേഖാമൂലംതന്നെയാണെന്നും മാതൃഭൂമിതന്നെ പറയുന്നുവെങ്കിലും അതില്‍ പക്ഷേ, ദുരൂഹതയുണ്ടന്നും എന്തോ ഗൂഢോദ്ദേശ്യമുണ്െടന്നും സ്വയം ഖണ്ഡനത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിലാണ് മാതൃഭൂമിയുടെ കുറ്റാന്വേഷകര്‍ പണിപ്പെട്ടിരിക്കുന്നത്.

പരസ്യമുദ്ദേശിച്ചോ സ്പോണ്‍സര്‍ഷിപ്പ് ആയോ അല്ല ഫാരിസ് പ്രസ്തുത തുക മത്സരകമ്മിറ്റിക്ക് കൊടുത്തിട്ടുള്ളത് എന്നതത്രേ മാതൃഭൂമി മിനക്കെട്ട് ചികഞ്ഞെടുത്ത സാമ്പത്തിക കുറ്റകൃത്യം. ഒരു വ്യക്തി, പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോള്‍ കളിയുടെ ഈറ്റില്ലമായ മലബാറില്‍ ജനിച്ചുവളര്‍ന്ന ആള്‍ സ്പോര്‍ട്സ് വികസനത്തിനായി നീക്കിവച്ചിട്ടുള്ള ഒരു തുക വ്യവസ്ഥാപിതവും നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെ മാത്രം രേഖാമൂലം അതിനു വിനിയോഗിച്ചാല്‍ അതു സാമ്പത്തിക കുറ്റമാവുമോ? അത് ഏതു നിയമപ്രകാരം, അഥവാ അതിനു ദുരൂഹത കല്പിക്കാന്‍ ആര്‍ക്ക് എന്തധികാരം. അതില്‍ ഗൂഢലക്ഷ്യം ആരോപിക്കുന്ന മാതൃഭൂമിക്കും ഇന്ത്യാവിഷന്‍ എന്ന പിണിയാളുകള്‍ക്കും എന്തിനിത്ര ആവേശം.

സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു സല്‍ക്കാര്യത്തിന് ഒരു വ്യക്തി നിയമങ്ങളെ മാനിച്ചുതന്നെ സഹായമെത്തിക്കുമ്പോള്‍ പ്രസ്തുത സഹായകാര്യം വാര്‍ത്തയോ പരസ്യമോ ആക്കി ജനസമക്ഷം കൊട്ടിഘോഷിക്കേണ്ട എന്ന് ഒരു വ്യക്തി നിര്‍ബന്ധപൂര്‍വം നിഷ്കര്‍ഷിച്ചാല്‍ അതു മാന്യതയായല്ലേ കണക്കാക്കപ്പെടേണ്ടത്. അഥവാ ഒരു വ്യക്തി തന്റെ സ്വന്തം പണംമുടക്കി നിയമവിധേയമായ സഹായം ചെയ്യുമ്പോള്‍ അതില്‍ പരസ്യപ്പെടുത്തലോ മേനിനടിക്കലോ ആവശ്യമില്ലെന്ന് പ്രസ്തുത വ്യക്തി തീരുമാനിച്ചാല്‍ അന്യന്റെ പണച്ചെലവില്‍ നിത്യേന സ്വന്തം മുഖം മാതൃഭൂമിയുടെ മുന്‍പേജില്‍ പൊതുദര്‍ശത്തിനുവയ്ക്കുന്ന മാതൃഭൂമി എം.ഡി.യും കൂട്ടരും അതില്‍ കുണ്ഠിതപ്പെടേണ്ടതുണ്േടാ. ബുദ്ധിയും വിവേചനവും ഉള്ളവര്‍ ചിന്തിച്ചു തീരുമാനിക്കട്ടെ.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ കിഡ്നിഫൌണ്േടഷനുമായി ബന്ധപ്പെടുത്തിയാണു ദീപിക ചെയര്‍മാന്‍ എം.എ. ഫാരിസിനെതിരേ മറ്റൊരു തേജോവധശ്രമം ആരംഭിച്ചിട്ടുള്ളത്. എം.എ. ഫാരിസിനെ കിഡ്നി ഫൌണ്േടഷന്‍ കുംഭകോണത്തില്‍ കുറ്റംചുമത്തി പിഴയടപ്പിച്ചു , മാപ്പുപറയിച്ചു എന്ന നാണംകെട്ട അസത്യം സ്വന്തം പേജില്‍ അച്ചടിച്ച മാതൃഭൂമി എന്ന വലിയ ദിനപത്രം സ്വയം മലീമസമാവുന്നത് എത്രയോ ദയനീയമായ കാര്യമാണ്.

ദേശീയ ദിനപത്രമെന്ന മഹാപാരമ്പര്യത്തിന്റെ പേരില്‍ അവസരത്തിലും അനവസരത്തിലും മേനി നടിക്കുന്ന മാതൃഭൂമിയുടെ നുണക്കൊഴുപ്പില്‍ അവരുടെ ഏതെങ്കിലും നിഷ്കളങ്ക വായനക്കാര്‍ വഞ്ചിക്കപ്പെട്ടുപോയിട്ടുണ്െടങ്കില്‍ അവര്‍ക്കായി മാത്രം ചോദിക്കട്ടെ, സിംഗപ്പൂര്‍ കിഡ്നി ഫൌണ്േടഷനുമായി ബന്ധപ്പെട്ട് ഒരു വ്യാപാരത്തര്‍ക്കം നിലനിന്നിരുന്നു എന്നതല്ലാതെ സിംഗപ്പൂരു പോലെ കഠിന നിയമവ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്ത് എം.എ. ഫാരിസിനെതിരേ സിംഗപ്പൂര്‍ ഗവണ്‍ മെന്റോ പോലീസോ ഏതെങ്കിലുമൊരു സര്‍ക്കാര്‍ അന്വേഷണഏജന്‍സിയോ ഏതെങ്കിലുമൊരു കോടതിയോ എന്തെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതായോ എന്തിന്, വിചാരണക്കൂട്ടില്‍ നിര്‍ത്തിയതായെങ്കിലുമോ തെളിയിക്കുവാന്‍ മാതൃഭൂമിക്കു കഴിയുമോ?

ഏതെങ്കിലുമൊരു കേസില്‍ ഫാരിസിനെ ശിക്ഷിച്ചതായോ മാപ്പു പറയിച്ചതായോ പിഴയടപ്പിച്ചതായോ എന്തെങ്കിലുമൊരു വിശ്വാസ്യമായ രേഖയുടെ ബലത്തില്‍ വായനക്കാര്‍ സമക്ഷം സ്ഥാപിച്ച് സമര്‍ത്ഥിക്കുവാന്‍ മാതൃഭൂമിക്കു നട്ടെല്ലുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ ഇതേ പംക്തിയിലൂടെ മാതൃഭൂമിയോടും അതിന്റെ ദുഷ്പ്രചാരണ ചൂടുചോറു വാരിയ ഇന്ത്യാവിഷനോടും പരസ്യക്ഷമാപണം നടത്താന്‍ മലയാളഭാഷയിലെ ഏറ്റവും പ്രായംചെന്ന ഈ പത്രം സന്നദ്ധമായിരിക്കും. മറിച്ച് അപ്രകാരം തെളിവോ രേഖകളോ ഹാജരാക്കാന്‍ കഴിവില്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെ നിമിഷംപ്രതി പ്രചരിക്കുന്ന വ്യാജവൃത്താന്തങ്ങളെ പൊലിപ്പിച്ചെടുത്ത് സ്വന്തം എം.ഡിയുടെയും പുത്രന്റെയും സ്വേച്ഛാപരമായ രാഷ്ട്രീയവൈരനിര്യാതനബുദ്ധിക്കു വഴിപാടര്‍പ്പിക്കുക എന്ന അക്ഷന്തവ്യമായ മൂഢത്വത്തിന് മാപ്പു പറയാനും മാതൃഭൂമിയുടെ വിശ്വാസ്യതയ്ക്കു ഇന്നും വിലകല്പിക്കുന്ന വായനക്കാരോടു ക്ഷമാപണം പറയാനും പോന്ന മാധ്യമ മാന്യത മാതൃഭൂമി പ്രകടിപ്പിക്കുമോ?

ഞങ്ങളുടെ ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ മുന്‍പും ചില അധമ പ്രസിദ്ധീകരണങ്ങള്‍ ചില ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ച് എഴുതിച്ചിട്ടുണ്ട്. ദീപികയില്‍നിന്നു നിത്യേന ലക്ഷക്കണക്കിനു വായനക്കാരിലെത്തുന്ന പ്രഭാതപത്രത്തിലൂടെയോ, രാഷ്ട്രദീപിക സാഹാഹ്നപത്രത്തിലൂടെയോ അത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയുക ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്രയും എളുപ്പമായ കാര്യവുമാണ്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞ കല്പിച്ച് അവഗണിക്കുക എന്നതാണ് സമചിത്തതയില്‍ അധിഷ്ഠിതമായ ഞങ്ങളുടെ എഡിറ്റോറിയല്‍ നയം.

എന്നാല്‍, മാതൃഭൂമിയെപ്പോലെ വിശ്വാസ്യതയും ബഹുമാന്യതയുമുണ്െടന്നു ഞങ്ങള്‍ മതിക്കുന്ന പത്രം തികച്ചും നിര്‍ഭാഗ്യവശാല്‍ അതിന്റെ തലപ്പത്തെത്തിപ്പെട്ട ചിലരുടെ ഹീനതാത്പര്യങ്ങളെ മുന്‍നിര്‍ത്തി ഈവിധം വ്യക്തിഹത്യയ്ക്കു മുതിരുമ്പോള്‍ ഞങ്ങളുടെയും അവരുടെയും വായനക്കാരെ സത്യമറിയിക്കേണ്ടത് പത്രധര്‍മം എന്ന് വിശ്വസിക്കുന്നു.

മാതൃഭൂമിയുടെ പിന്നിലായി എം.എ ഫാരിസിനുമേല്‍ നിഗൂഢതയുടെ പരിവേഷം ചാര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ഇന്ത്യാ വിഷന്‍ ചാനല്‍ ഫാരിസിന്റെ ഒരു ഫോട്ടോപോലും ലഭ്യമല്ല എന്നത്രേ പ്രേക്ഷകരോട് വിലപിച്ചത്.

പാസ്പോര്‍ട്ടിനും പാന്‍കാര്‍ഡിനും വോട്ടവകാശത്തിനും റേഷന്‍കാര്‍ഡിനും ഡ്രൈവിംഗ് ലൈസന്‍സിനും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും കമ്പനി നടത്തിപ്പിനും എന്തിന്, സെല്‍ ഫോണ്‍ വരിക്കാരാകുന്നതിനുപോലും വ്യക്തികള്‍ തങ്ങളുടെ ഫോട്ടോ ഹാജരാക്കണമെന്നു നിര്‍ബന്ധ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ഇപ്പറഞ്ഞതെല്ലാമുള്ള ഒരാളുടെ ഫോട്ടോ ഇന്ത്യാവിഷനിലെ അപസര്‍പ്പകന്മാര്‍ക്ക് ലഭ്യമാവാതെ പോയത് എങ്ങനെ ഫാരിസിന്റെ കുറ്റമാവും. അഥവാ നിത്യേനയെന്നോണം തങ്ങളുടെ ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ നിരത്താന്‍ പരസ്പരം മത്സരിക്കുന്ന മാതൃഭൂമി എം.ഡിക്കും അദ്ദേഹത്തിന്റെ പുത്രനും മാത്രം അവകാശപ്പെട്ട ആ നാണംകെട്ട മനോരോഗം ദീപിക ചെയര്‍മാനു പിടിപെട്ടിട്ടില്ല എന്നതാണ് ഇന്ത്യാവിഷന്റെ പരിതാപമെങ്കില്‍ ആ ആക്ഷേപത്തെ ഞങ്ങള്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നു.

കളങ്കിതമായ അഴിമതിപ്പണംകൊണ്ടും ബ്ളേഡ് പലിശകൊണ്ടും വാര്‍ത്താചാനല്‍ വാണിഭം നടത്തുന്നവര്‍ക്ക് അത്തരമൊരഭിമാനബോധം പക്ഷേ, ദഹിച്ചുകൊള്ളണമെന്നില്ല. എം.എ. ഫാരിസിന്റെ മേല്‍ കുറ്റംചാര്‍ത്തി ശിക്ഷാവിധി നടപ്പിലാക്കാന്‍ വൃഥാ വിയര്‍പ്പൊഴുക്കുന്ന മാതൃഭൂമിയോടും ഇന്ത്യാവിഷനിലെ അതിന്റെ പരിചാരകരോടും ഒരിക്കല്‍ക്കൂടി സധൈര്യം, സുദൃഢം ഞങ്ങള്‍ പറയട്ടെ, ദീപിക ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ ഈ രാജ്യത്ത് കേന്ദ്രഗവണ്‍മെന്റോ അതിന്റെ അന്വേഷണ ഏജന്‍സികളോ സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്, എക്സൈസ്, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏതെങ്കിലും വകുപ്പോ, ഈ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരോ പോലീസോ ഏതെങ്കിലുമൊരു നീതിപീഠമോ എന്തെങ്കിലും ഒരു കുറ്റാരോപണം നടത്തിയതായി അഥവാ ശിക്ഷിച്ചതായി അഥവാ ഒരന്വേഷണത്തിന് ഉത്തരവിട്ടതായി എന്തിന് ഒരു നോട്ടീസെങ്കിലും അയച്ചതായി രേഖാമൂലം സ്ഥാപിക്കുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടാവുമോ.

അല്ലെങ്കില്‍ നിങ്ങളിലാരെയെങ്കിലുംപോലെ ഈര്‍ക്കിലി രാഷ്ട്രീയ ബലത്തിന്റെയോ അധികാരത്തിന്റെയോ മന്ത്രിപ്പണിയുടെയോ കള്ളക്കരാറുകളുടെയോ പേരില്‍ എന്തെങ്കിലും ഒരു ആനുകൂല്യം നേടിയെടുത്തതായി സ്ഥാപിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ.

അങ്ങനെ കഴിയുമെങ്കില്‍ അതു വായനക്കാര്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ നിവര്‍ത്തിച്ചെടുക്കാന്‍ മലയാളഭാഷയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഈ ദിനപത്രം നിങ്ങ ളെ വെല്ലുവിളിക്കുന്നു. ഇങ്ങനെ ഒരു തുറന്ന വെല്ലുവിളിക്ക് പോന്ന ധാര്‍മിക ബലവും തന്റേടവും നിങ്ങളിലാര്‍ക്കുണ്ട് അവകാശപ്പെടാന്‍. ഇല്ല എന്നതല്ലേ സത്യം.

എം.എ. ഫാരിസിനെതിരേ വ്യാജവാര്‍ത്താ പ്രചാരണം നടത്തിയ ഓരോരുത്തര്‍ക്കുമെതിരേ സാധ്യമായ എല്ലാ നിയമനടപടികളും വരുംദിനങ്ങളില്‍ സ്വീകരിക്കപ്പെടുമെന്നും അപകീര്‍ത്തി വ്യവസായത്തിന്റെ പ്രതിപുരുഷന്മാരായ മാതൃഭൂമിയിലെയും ഇന്ത്യാവിഷനിലെയും വ്യജവാര്‍ത്താ പ്രചാരകര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനാല്‍ നിസംശയം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

സക്കാത്തിനെത്തി, പത്രമുടമയായി...

മാതൃഭൂമി, ജൂലൈ 27

തിരുവനന്തപുരം: അമ്പത്തിമൂന്ന്‌ കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍പ്പെട്ട്‌ സിംഗപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പ്രതിസന്ധിയിലായത്‌ വ്യവസായി ഫാരീസ്‌ അബൂബക്കറുമായുള്ള കരാറിനെ തുടര്‍ന്നാണെന്ന്‌ സ്ഥാപനത്തിന്റെ ഓഡിറ്റ്‌ രേഖകള്‍ വ്യക്തമാക്കുന്നു.

കമ്പനി സി.ഇ.ഒ. ടി.ടി. ദുരൈയുമായുള്ള ഉറ്റ സൗഹൃദവും ഡയറക്ടര്‍ബോര്‍ഡംഗമായ മറ്റില്‍ഡാച്ചവയുമായുള്ള ബിസിനസ്‌ ബന്ധങ്ങളുമാണ്‌ 32 കോടിയില്‌പരം രൂപയുടെ കരാര്‍ എല്‍.കെ.എഫുമായി ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന്‌ തുണയായത്‌.

കിഡ്‌നി ഫൗണ്ടേഷന്‍ അധികൃതരുമായി ഫാരീസ്‌ വളര്‍ത്തിയെടുത്ത അതേ സൗഹൃദമാണ്‌ സി.പി.എമ്മിന്റെ സംസ്ഥാനത്തെ ചില ഉന്നത നേതാക്കളുമായും അദ്ദേഹത്തിനുള്ളത്‌. നായനാര്‍ ഫുട്‌ബോള്‍ മേളയ്‌ക്ക്‌ സംഭാവനയായി ഫാരീസ്‌ 60 ലക്ഷം രൂപ നല്‍കിയത്‌ ഈ വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ബുധനാഴ്‌ച ഫുട്‌ബോള്‍ മേളയുടെ പിരിവിനെക്കുറിച്ച്‌ സി.പി.എം. നേതൃത്വം വിശദീകരണം പുറത്തിറക്കിയെങ്കിലും 60 ലക്ഷം രൂപ അദ്ദേഹം നല്‍കാനുള്ള സഹാചര്യമോ, പാര്‍ട്ടിയുമായി അദ്ദേഹത്തിനുള്ള ബന്ധമോ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ദിനപത്രമായ 'ദീപിക' ഫാരീസിന്റെ കൈവശം എത്തിയതിന്‌ പിന്നിലും ദുരൂഹതയുണ്ട്‌. കേരളത്തിലെ ക്രൈസ്‌തവരുടെ മുഖപത്രമായിരുന്ന ദീപിക സി.എം.ഐ. വൈദികരുടെ നേതൃത്വത്തില്‍ നിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പത്രത്തിന്റെ ഉള്ളക്കടത്തിലും ഏറെ മാറ്റം വന്നു. സി.പി.എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്ത്‌ നിലയുറപ്പിച്ച ദീപിക, രണ്ട്‌ വര്‍ഷമായി വി.എസ്‌. അച്യുതാനന്ദനെ നിരന്തരമായി അക്രമിക്കുന്നതിന്‌ പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള സൗഹൃദമാണെന്ന്‌ അനുമാനിക്കാം.

2004ലാണ്‌ ഫാരീസ്‌ അബൂബക്കര്‍ ദീപികയില്‍ കൈകടത്തി തുടങ്ങിയത്‌. 'ദീപിക' ചെയര്‍മാനായ കാഞ്ഞിരപ്പള്ളി ബിഷപ്പ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ സുഹൃത്തായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്‌. സഭയ്‌ക്ക്‌ പുറത്തുള്ള ആര്‍ക്കും 'ദീപിക'യുടെ ഓഹരി നല്‍കേണ്ടതില്ലെന്ന്‌ 2005 നവംബറില്‍ കൂടിയ ജനറല്‍ബോഡി തീരുമാനമെടുത്തിട്ടും ഫാരീസിന്‌ ഇഷ്ടംപോലെ ഓഹരികള്‍ ലഭിച്ചു. കത്തോലിക്കാ സഭാംഗമല്ലെങ്കിലും അത്രയ്‌ക്ക്‌ അരക്കിട്ടുറപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. 2005 ഡിസംബറില്‍ 'ദീപിക'യുടെ ഡയറക്ടര്‍ബോര്‍ഡ്‌ യോഗം ചെന്നൈയില്‍ വിളിച്ചുകൂട്ടിയാണ്‌ ഈ തീരുമാനമെടുത്തത്‌.

ദീപികയില്‍ പ്രതിഷേധം ശക്തമാവുകയും സഭയില്‍ വന്‍ ഒച്ചപ്പാട്‌ ഉണ്ടാകുകയും ചെയ്‌തപ്പോള്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എല്ലാ കത്തോലിക്കാ ബിഷപ്പുമാര്‍ക്കും ഒരു കത്തയച്ചു- ''ദീപിക'യുടെ പ്രതിസന്ധിയില്‍ പത്രത്തെ സഹായിക്കാന്‍ ഒരു കോടി രൂപ തന്ന്‌ സഹായിച്ച ഒരു നല്ല സുഹൃത്താണ്‌ ഫാരീസ്‌. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പണം മടക്കിനല്‍കണം. ഇനി പണം തിരിച്ചുകൊടുക്കാനായില്ലെങ്കില്‍ അദ്ദേഹമത്‌ സക്കാത്തായി കരുതിക്കൊള്ളും''.

സക്കാത്തിനായി വന്നയാള്‍ പത്രമുടമയായി മാറുന്നതിന്‌ കാലതാമസം ഉണ്ടായിരുന്നില്ല. 9.5 കോടിയുടെ ഓഹരി ഇതിനകം അദ്ദേഹത്തിന്റെ പേരിലേക്ക്‌ മാറ്റിയിരുന്നു. പണം മടക്കി നല്‍കി പത്രം തിരിച്ചുപിടിക്കാന്‍ ഇതിനിടെ സഭ പലവട്ടം ശ്രമിച്ചു. ആദ്യം നാല്‌ കോടിയും പിന്നീട്‌ എട്ട്‌കോടിയും കൊടുത്താല്‍ ഫാരീസ്‌ ഒഴിവായിക്കൊള്ളുമെന്ന്‌ ഇടനില നിന്ന ബിഷപ്പ്‌ അറിയിച്ചു. എന്നാല്‍ പണവുമായി ചെന്നപ്പോഴൊക്കെ ഓരോ കാരണം പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ 10 കോടി രൂപ കൊടുത്ത്‌ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സഭ തീരുമാനിച്ചു. ഓരോ അതിരൂപതയും രണ്ട്‌ കോടി രൂപവെച്ച്‌ വിഹിതം വഹിക്കാനും തീരുമാനമായി. എന്നാല്‍ പണം സംഭരിച്ചപ്പോള്‍ ''തനിക്ക്‌ അല്‍മായരുടെ പണം വേണ്ട'' എന്ന വിചിത്രമായ ന്യായം ഉന്നയിച്ചതിനെ തുടര്‍ന്ന്‌ ആ നീക്കവും നടന്നില്ല.

എന്നാല്‍ ഇതിനിടെ 'ദീപിക'യുടെ കൊച്ചിയിലെയും ആലുവ പാതാളത്തെയും 20 കോടിയെങ്കിലും വിലവരുന്ന വസ്‌തുവും കെട്ടിടവും ഫാരീസ്‌ അഞ്ചര കോടിക്ക്‌ വാങ്ങി. ദീപിക കമ്പനി തങ്ങള്‍ക്ക്‌ ഇനി തിരിച്ചുകിട്ടില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായപ്പോള്‍ പ്രഭാത ദിനപത്രവും 'കുട്ടികളുടെ ദീപിക'യും കോട്ടയം ഓഫീസും മാത്രം പണം കൊടുത്ത്‌ സഭയെടുത്ത്‌ ബാക്കി ഫാരീസിന്‌ വിട്ടുകൊടുക്കാന്‍ ധാരണയായി. ഇത്‌ സംബന്ധിച്ച കരാറില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും ഫാരീസ്‌ അബൂബക്കറും കഴിഞ്ഞ മാര്‍ച്ച്‌ 26ന്‌ ഒപ്പിട്ടു.

മാര്‍ച്ച്‌ 29ന്‌ ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത്‌ കൈമാറ്റം അംഗീകരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 28ന്‌ കോടതിയുടെ വിലക്ക്‌ വന്നു. തുടര്‍ന്ന്‌ യോഗം മാറ്റിവെച്ചു.

കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക്‌ എന്നും പിന്തുണ നല്‍കിവന്ന പത്രം എന്നേക്കുമായി കൈവിട്ടുപോകുന്നതിനെതിരെയുള്ള അവസാന ചെറുത്തുനില്‌പിലാണ്‌ ഓഹരി ഉടമകള്‍. 22000ഓളം ഓഹരിയുടമകള്‍ ഉള്ളതില്‍ പലരും ചേര്‍ന്ന്‌ ഒപ്പുശേഖരണം നടത്തി ഓഹരി കൈമാറ്റത്തിനെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങുകയാണ്‌.

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ എന്നിങ്ങനെ കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തരായ ബിഷപ്പുമാര്‍ ഇടപെട്ടിട്ടും ദീപിക കൈവിട്ടുപോകുന്നത്‌ തടയാന്‍ സഭയ്‌ക്ക്‌ കഴിഞ്ഞില്ല.

ഇത്ര വലിയ വ്യവസായിയായിട്ടും പ്രമുഖരുമായി വിലമതിക്കുന്ന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിട്ടും ഫാരീസ്‌ അബൂബക്കറിന്റെ ഒരു ചിത്രം എവിടേയും ലഭ്യമല്ല. അതില്‍ ദുരൂഹതയുണ്ട്‌. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലോ വെബ്‌സൈറ്റിലോ അത്‌ ലഭ്യമല്ല. ദീപികയില്‍വെച്ച്‌ അദ്ദേഹത്തിന്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക്‌ കണക്കിന്‌ കിട്ടിയിരുന്നു. ഒടുവില്‍ മാര്‍ വര്‍ക്കി വിതയത്തിലുമായി കരാര്‍ ഒപ്പിടുന്ന വേളയില്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത വൈദികന്റെ പക്കല്‍നിന്ന്‌ അതും പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കീഴിലുള്ള ഒരു സ്‌കൂളിന്റെ ലൈബ്രറി കെട്ടിടത്തിന്‌ കല്ലിടുന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമാണ്‌ ആകെ ലഭ്യമായിട്ടുള്ളത്‌.

നായനാര്‍ ഫുട്‌ബോള്‍: പണം വാങ്ങിയത്‌ അന്വേഷിക്കും -വി.എസ്‌.

മാതൃഭൂമി, ജൂലൈ 26

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്‌മരണയ്‌ക്കായി സി.പി.എം. നേതൃത്വം മുന്‍കൈയെടുത്ത്‌ കണ്ണൂരില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയ്‌ക്ക്‌ കളങ്കിതരില്‍ നിന്ന്‌ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കളങ്കിതരായവരില്‍ നിന്ന്‌ പണം വാങ്ങിയതായി കാണുന്നുമില്ല. എന്നാല്‍ ആരോപണം ഉണ്ടായ സ്ഥിതിക്ക്‌ അന്വേഷിക്കും.

എന്നാല്‍ ഫുട്‌ബോള്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം.വി.ഗോവിന്ദന്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ ഇതുസംബന്ധിച്ച പത്രവാര്‍ത്ത നിഷേധിച്ചില്ലെന്ന്‌ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

ഫുട്ബോള്‍ മേളയ്ക്ക് 60 ലക്ഷം സംഭാവന നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം സി. പി. എമ്മിന് തലവേദന

മാതൃഭൂമി ജൂലൈ 26

തിരുവനന്തപുരം: ഇ. കെ. നായനാരുടെ പേരില്‍ സി. പി. എം. സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയ്‌ക്ക്‌ 60 ലക്ഷം രൂപ 'സംഭാവന' നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം പാര്‍ട്ടിക്ക്‌ തലവേദനയാകുന്നു.

സിംഗപ്പൂരില്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കുംഭകോണത്തില്‍ പ്രതിയാവുകയും കുറ്റം സമ്മതിച്ച്‌ പിഴയടക്കുകയും ചെയ്‌ത ഒരു വ്യവസായിയില്‍ നിന്നും ജനകീയ നേതാവായിരുന്ന നായനാരുടെ പേരിലുള്ള സംരംഭത്തിന്‌ പണം പറ്റിയത്‌ വിശദീകരിക്കാനാകാത്തതാണ്‌ നേതാക്കളുടെ പുതിയ പ്രതിസന്ധി. കുംഭകോണത്തില്‍ പ്രതിയായ വ്യവസായിയുമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുള്ള ബന്ധത്തിലെ ദുരൂഹതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ചെന്നൈ ആസ്ഥാനമായ 'പാരറ്റ്‌ ഗ്രോവ്‌' എന്ന സ്ഥാപനമാണ്‌ 60 ലക്ഷം രൂപ നല്‍കിയത്‌. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായി ഈ സ്ഥാപനം രംഗത്തുവരാതെ നിഷ്‌കാമ കര്‍മ്മ'മായിട്ടായിരുന്നു സംഭാവന. വ്യവസായിയും 'ദീപിക' ചെയര്‍മാനുമായ എം. എ. ഫാരീസിന്റെതാണ്‌ ഈ സ്ഥാപനം.

നാഷണല്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കുംഭകോണത്തില്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം 40 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ സിങ്കപ്പൂര്‍ ഹൈക്കോടതിയില്‍ ഫാരീസ്‌ അബൂബേക്കര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളായി കേസ്‌ ചാര്‍ജ്ജ്‌ ചെയ്യപ്പെട്ടിരുന്നത്‌. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ സി. ഇ. ഒ. ശ്രീലങ്കന്‍ തമിഴ്‌ വംശജനായ ടി. ടി. ദുരൈ, മുന്‍ ഭരണസമിതി അംഗങ്ങളായിരുന്ന റിച്ചാര്‍ഡ്‌ യങ്‌, ലൂലോസാന്‍, മറ്റില്‍ഡാചുവ എന്നിവരായിരുന്നു മറ്റു പ്രതികള്‍.

കേസ്സിന്റെ വിചാരണ തുടങ്ങി മൂന്നാം ദിവസം തന്നെ ടി. ടി. ദുരൈ കുറ്റം സമ്മതിച്ച്‌ പിന്‍വാങ്ങി. ഫാരീസ്‌ അബൂബേക്കര്‍ ഉള്‍പ്പെടെ മറ്റ്‌ നാല്‌ പ്രതികളും 2007 ഫിബ്രവരിയോടെ തുക മുഴുവനും കോടതി ചെലവുകള്‍ സഹിതം നല്‍കി കേസ്സില്‍ നിന്ന്‌ തടിയൂരുകയായിരുന്നു. എന്‍.കെ. എഫിന്റെ പുതിയ ചെയര്‍മാനായ ജെറാള്‍ഡ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഈ വിവരം കമ്പനി ലോകത്തെ അറിയിക്കുകയും ചെയ്‌തു.

കിഡ്‌നി രോഗികള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ സിങ്കപ്പൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ്‌ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍. ജനങ്ങളില്‍ നിന്നുള്ള സംഭാവനയായിരുന്നു സ്ഥാപനത്തിന്റെ പ്രധാന മൂലധനം. സിങ്കപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സംഭാവനയില്‍ ഫൗണ്ടേഷന്‍ വളര്‍ന്നുപന്തലിച്ചു. 2000-04-ല്‍ കമ്പനിയുടെ മൊത്ത വരുമാനം 71 ലക്ഷത്തില്‍ നിന്ന്‌ 313 കോടിയായി ഉയര്‍ന്നു. കരുതല്‍ ധനം 1431 ലക്ഷം ഡോളറില്‍ നിന്ന്‌ 2406 ലക്ഷം ഡോളറായി. 2004-ല്‍ മാത്രം കമ്പനി സംഭാവനയായി ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തത്‌ 700 ലക്ഷം ഡോളറായിരുന്നു (280 കോടിയോളം രൂപ).

2005 ജൂലായിലാണ്‌ എന്‍.കെ. എഫ്‌. കുംഭകോണം പൊട്ടിപ്പുറപ്പെട്ടത്‌. സി. ഇ. ഒ. ആയിരുന്ന ടി. ടി. ദുരൈയുടെ ഓഫീസില്‍ സ്വര്‍ണ്ണം പൂശിയ ടാപ്പും വിലകൂടിയ ജര്‍മ്മന്‍ ടോയ്‌ലറ്റ്‌ ബൗളും ഘടിപ്പിച്ചുവെന്ന ആക്ഷേപമാണ്‌ തട്ടിപ്പ്‌ പുറത്തുകൊണ്ടുവരുന്നതിന്‌ നിമിത്തമായത്‌. ഈ വിവരം പ്രസിദ്ധീകരിച്ച സിങ്കപ്പൂരിലെ പത്രത്തിനെതിരെ ആദ്യം മാനനഷ്ടക്കേസ്‌ കമ്പനി നല്‍കിയെങ്കിലും കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാനേ അത്‌ ഉപകരിച്ചുള്ളൂ.

2005 ജൂലായില്‍ തന്നെ ദുരൈയും മറ്റ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും രാജിവെച്ചു. പുതിയ ഭരണസമിതി പ്രശസ്‌ത അക്കൗണ്ടിങ്‌ സ്ഥാപനമായ കെ. പി. എം. ജി. യെ ഓഡിറ്റ്‌ ഏല്‌പിച്ചു. ഇവരുടെ പരിശോധനയിലാണ്‌ ഫാരീസ്‌ അബൂബക്കറും പ്രതിസ്ഥാനത്തേയ്‌ക്ക്‌ വന്നത്‌.

ദുരൈയുടെ അടുത്ത സുഹൃത്തായ ഫാരീസ്‌ അബൂബക്കര്‍ ഡയറക്ടറായ ഫോര്‍ട്ടെസിസ്റ്റം, പ്രോട്ടോണ്‍ വെബ്‌ എന്നി ഐ. ടി. കമ്പനികള്‍ക്ക്‌ 13.8 കോടിയുടെയും 18.4 കോടിയുടെയും കരാറുകള്‍ നല്‍കി. എന്നാല്‍ ഏറ്റെടുത്ത ജോലികള്‍ കമ്പനികള്‍ ചെയ്‌തില്ല. എങ്കിലും എന്‍. കെ. എഫ്‌. ഈ കമ്പനികള്‍ക്ക്‌ പണം നല്‍കി. ക്രമംവിട്ട്‌ കരാര്‍ നല്‍കുകയും വ്യവസ്ഥ പാലിക്കാഞ്ഞിട്ടും ഫാരീസിന്റെ ഇന്ത്യയിലേയ്‌ക്കുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക്‌ വരെ പണം കൈമാറുകയും ചെയ്‌തത്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ എണ്ണമിട്ട്‌ പറയുന്നുണ്ട്‌. എന്‍. കെ. എഫുമായി ബിസിനസ്‌ ബന്ധമുണ്ടായിരുന്ന ഫാരീസിന്റെ നാല്‌ കമ്പനികള്‍ വഴിയായിരുന്നു തട്ടിപ്പ്‌ അരങ്ങേറിയത്‌.

നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായി നല്‍കിയതിലൂടെ കുറ്റസമ്മതം നടത്തി ഫാരീസ്‌ കേസ്സില്‍ നിന്ന്‌ ഒഴിവാകുകയായിരുന്നു. തുടര്‍ന്ന്‌ 'ദീപിക' ദിനപത്രം ഫാരീസ്‌ വാങ്ങി. ഇതോടെ സി. പി. എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണ ആയുധമായി അത്‌ മാറി. ഈ സാഹചര്യത്തിലാണ്‌ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി കുറ്റസമ്മതം നടത്തി നഷ്ടപരിഹാരത്തുക നല്‍കിയ കേസിലെ പ്രതിയുമായി സി. പി.എം. നേതാക്കള്‍ക്കുള്ള ബന്ധം വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുന്നത്‌.

നായനാര്‍ ഫുട്ബോള്‍: ചെന്നൈ കമ്പനിയുടെ 60 ലക്ഷം രൂപയില്‍ ദുരൂഹത

മാതൃഭൂമി 2007 ജൂലൈ 25

കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാര്‍ഥം സി.പി.എം. നേതൃത്വം മുന്‍കൈയെടുത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മേളക്ക് ചെന്നൈയിലെ ഒരു സ്വകാര്യസ്ഥാപനംവഴി വന്ന 60 ലക്ഷം രൂപയും സ്ഥാപനത്തിന്റെ 'അദൃശ്യമായ പങ്കാളിത്തവും' ദുരൂഹത ഉണര്‍ത്തുന്നു.

20 ലക്ഷം രൂപവീതം മൂന്നുതവണയായാണ് ചെന്നൈയിലെ 'പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ പേരില്‍ നായനാര്‍ ഫുട്ബോള്‍ സംഘാടകസമിതിയുടെ കണ്ണൂര്‍ എസ്.ബി.ടി. ശാഖയിലെ അക്കൌണ്ടില്‍ എത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ ഒരിടത്തും 'പാരറ്റ് ഗ്രോവ്' ഉണ്ടായിരുന്നില്ല. വ്യവസായിയും ഇപ്പോള്‍ 'ദീപിക' ചെയര്‍മാനുമായ എം.എ.ഫാരിസിന്റേതാണ് കോള്‍ സെന്റര്‍ ഉള്‍പ്പെടെ വിദേശ വ്യാപാരബന്ധങ്ങള്‍ സൂക്ഷിക്കുന്ന 'പാരറ്റ് ഗ്രോവ്' എന്ന സ്ഥാപനം . ടൂര്‍ണമെന്റിന് മുമ്പോ, കളി ദിവസങ്ങളിലോ ഇങ്ങനെയൊരു സ്ഥാപനത്തെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ സംഘാടക സമിതി പ്രഖ്യാപിച്ചിരുന്നില്ല. ഈ സ്ഥാപനത്തിന്റെ ഒരു ബോര്‍ഡ് പോലും സ്റ്റേഡിയത്തില്‍ കണ്ടവരുമില്ല. സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൌണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫാരിസിന് എതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ തുക നല്‍കിയിട്ടും എന്തുകൊണ്ടാണ് 'പാരറ്റ് ഗ്രോവ്' രംഗത്തുവരാതിരുന്നത് എന്നതാണ് ദുരൂഹം.

2007 ഏപ്രില്‍ 24ന് ഫുട്ബോള്‍ മേള സമാപിച്ച് മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച കണക്കുകളൊന്നും സംഘാടകസമിതി പറഞ്ഞിട്ടില്ല. അതിനുശേഷം സംഘാടകസമിതി യോഗംചേര്‍ന്നതായും വിവരമില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ ജനറല്‍ കണ്‍വീനറുമായുള്ളതാണ് നായനാര്‍ ഫുട്ബോളിന്റെ സംഘാടകസമിതി.

എസ്.ബി.ടി. അക്കൌണ്ടില്‍ ഒന്നരക്കോടിയിലേറെ രൂപ വരവുണ്ടെന്നും ഒന്നരക്കോടിക്കടുത്ത് ചെലവ് വന്നുവെന്നുമാണ് പാര്‍ട്ടി നേതൃത്വം ഫുട്ബോള്‍ മേള സംബന്ധിച്ചുനല്‍കുന്ന ചിത്രം. എട്ടുലക്ഷം രൂപയോളം മിച്ചമുണ്ടെന്നും വാഗ്ദാനംചെയ്യപ്പെട്ട കുറെ പണം ഇനിയും കിട്ടാനുണ്ടെന്നും അതാണ് കണക്കുകള്‍ അവതരിപ്പിക്കാന്‍ വൈകുന്നതെന്നും ചില പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സി.പി.എമ്മിലെ പ്രത്യയശാസ്ത്ര വിവാദത്തിലും വിഭാഗീയത സംബന്ധിച്ച പോരിലും പിണറായി പക്ഷത്തെ അറിഞ്ഞുസഹായിക്കുന്ന 'ദീപിക'യുടെ സാരഥി ഫുട്ബോള്‍ മേളക്ക് 60 ലക്ഷം കൈമാറിയതിലെ യുക്തി പാര്‍ട്ടിയിലെ ഒരുവിഭാഗം സംശയത്തോടെയാണ് കാണുന്നത്. 'പാരറ്റ് ഗ്രോവ്' എന്ന കമ്പനിക്ക് കണ്ണൂരിലെ ഒരു ടൂര്‍ണമെന്റിന്വേണ്ടി ഇത്രയും വലിയ തുക സംഭാവനചെയ്യാന്‍ മാത്രമുള്ള വ്യാപാര താല്പര്യങ്ങളില്ല. 60 ലക്ഷം രൂപ നല്‍കിയിട്ടും സ്പോണ്‍സര്‍ എന്ന പട്ടം നേടാന്‍ ഇവിടെ ആ കമ്പനി ശ്രദ്ധിച്ചിട്ടുമില്ല. 20 ലക്ഷം രൂപവീതം മൂന്നുതവണയായി നല്‍കിയതിലും അസ്വാഭാവികത പ്രകടം. അതേ സമയം ഫുട്ബോള്‍മേളക്കുവേണ്ടി പണം സമാഹരിച്ചുകൊടുക്കാനുള്ള ഇടനിലക്കാരായാണോ 'പാരറ്റ് ഗ്രോവ്' പ്രവര്‍ത്തിച്ചതെന്ന സംശയം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. അങ്ങനെയെങ്കില്‍ പ്രസ്തുത കമ്പനിക്ക് സംഘാടകസമിതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായിനിന്ന ചില കമ്പനികളില്‍നിന്ന് പണം സ്വീകരിച്ച് 'പാരറ്റ് ഗ്രോവ്' അത് കണ്ണൂരിലെ ഫുട്ബോള്‍ കമ്മിറ്റിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നോ എന്നതാണ് ഇതുസംബന്ധിച്ചുയരുന്ന ചോദ്യം. മാര്‍ച്ച് എട്ട്, ഏപ്രില്‍ മൂന്ന്, മെയ് 14 തീയതികളിലാണ് 'പാരറ്റ് ഗ്രോവി'ന്റെ പേരില്‍ 20 ലക്ഷം രൂപവീതം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്തിരിക്കുന്നത്.
 

blogger templates | Make Money Online