Wednesday, May 6, 2009

ലാവലിന്‍ പ്രോസിക്യൂഷന്‍ അനുമതി വാദം ഇന്ന്

ലാവലിന്‍ പ്രോസിക്യൂഷന്‍ അനുമതി വാദം ഇന്ന്.

വാര്‍ത്തയുടെ യൂണിക്കോഡ് രൂപം ലഭ്യമല്ല. ഇ പേപ്പറിലെ ലിങ്ക് ഇവിടെ
വാര്‍ത്ത പിഡിഎഫ് രൂപത്തില്‍ ഇവിടെ.

വാര്‍ത്താസംപ്രേഷണത്തിന്‌ എന്‍.ബി.എ.യുടെ മാര്‍ഗരേഖ

Mathrubhumi, February 12 2009

ന്യൂഡല്‍ഹി: വാര്‍ത്താസംപ്രേഷണത്തിന്‌ പുതിയ മാര്‍ഗരേഖകളുമായി 'ന്യൂസ്‌ ബ്രോഡ്‌കാസ്റ്റേഴ്‌സ്‌ അസോസിയേഷന്‍' (എന്‍.ബി.എ.) രംഗത്തുവന്നു. മുംബൈ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്‌ നിഷ്‌പക്ഷത, കൃത്യത, നീതിബോധം തുടങ്ങിയ ഘടകങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള മാര്‍ഗരേഖകള്‍ എന്‍.ബി.എ. പുറപ്പെടുവിച്ചിരിക്കുന്നത്‌.

എന്‍.ബി.എ. അധ്യക്ഷനും മുന്‍ ചീഫ്‌ ജസ്റ്റിസുമായ ജെ. എസ്‌. വര്‍മയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ്‌ മാര്‍ഗരേഖകള്‍ക്ക്‌ അന്തിമരൂപം നല്‍കിയത്‌. ''വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌ പൊതുതാത്‌പര്യം മനസ്സില്‍ വെച്ചുവേണം. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ലേഖകര്‍ ജാഗ്രതയും വിവേചനബുദ്ധിയും പ്രകടിപ്പിക്കണം. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട സൈനികനടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലേഖകര്‍ പുറത്തുവിടരുത്‌. ഭീകരരുമായുള്ള തത്‌സമയ അഭിമുഖങ്ങളും സംപ്രേഷണം ചെയ്യരുത്‌. സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകള്‍ നൂറുശതമാനം കൃത്യതയുള്ളതാണെന്ന്‌ ഉറപ്പുവരുത്താന്‍, കഴിയുമെങ്കില്‍ ഒന്നിലധികം ആധികാരിക കേന്ദ്രങ്ങളുടെ സഹായം തേടണം.

വാര്‍ത്താ ഏജന്‍സികളില്‍നിന്നു കിട്ടുന്ന വാര്‍ത്തകളും അന്വേഷിച്ച്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തണം. ആരോപണങ്ങള്‍ വാസ്‌തവസ്ഥിതിയെന്ന മട്ടില്‍ അവതരിപ്പിക്കുന്ന രീതിയും ഉപേക്ഷിക്കണം. ഒരിക്കല്‍ നല്‍കിയ വാര്‍ത്തയില്‍ പിഴവുപറ്റിയിട്ടുണ്ടെങ്കില്‍ അത്‌ എത്രയും വേഗം തിരുത്താനും ലേഖകര്‍ തയ്യാറാവണം''-മാര്‍ഗരേഖ പറയുന്നു.

ലാവലിന്‍ പ്രോസിക്യൂഷന്‍ : ഹൈക്കോടതി ഉത്തരവ്‌ നാളെ

http://www.kasaragodvartha.com/viewnews.php?id=1562

കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭയുടെ അനുമതി വേണമോ എന്ന വിഷയത്തില്‍ ഹൈക്കോടതി വ്യാഴാഴ്‌ച വിധി പ്രസ്‌താവിക്കും. പ്രോസിക്യൂഷന്‌ അനുമതി വേണ്ടെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന്‌ വാദം പൂര്‍ത്തിയാക്കി. രണ്ടു ഹര്‍ജികളാണ്‌ ഹൈക്കോടതി ഇന്ന്‌ പരിഗണിച്ചത്‌.

മുന്‍ മന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ്‌ ആയതിനാല്‍ മന്ത്രിസഭയില്‍നിന്ന്‌ വിവേചന പരമായ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിനാല്‍ പ്രോസിക്യൂഷന്‌ അനുമതി വേണ്ടെന്ന്‌ ഉത്തരവിടണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടുന്നത്‌ അനുചിതമാണെന്ന്‌ പിണറായി വിജയനുവേണ്ടി ഹാജരായ അഡ്വ. എം.കെ.ദാമോദരന്‍ വാദിച്ചു.

മന്ത്രിസഭയും ഗവര്‍ണറുമാണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌. കോടതിയുടെ ഇടപെടല്‍ പ്രതികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാകും. നീതിപൂര്‍വ്വമായ വിചാരണയെ ഇത്‌ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. വിചാരണ സംബന്ധിച്ച തീരുമാനം എടുക്കേണ്ടിയിരുന്നത്‌ സി.ബി.ഐ ആണെന്ന്‌ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന്‌ ഒടുവില്‍ പ്രോസിക്യൂഷന്‌ മന്ത്രിസഭയുടെ അനുമതി വേണമെന്ന നിലപാടിലാണ്‌ സി.ബി.ഐ എത്തിച്ചേര്‍ന്നത്‌.

അനുമതി തേടിക്കൊണ്ടുള്ള കത്ത്‌ സര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യം പരിശോധിച്ച്‌ വരികയാണെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. തലശ്ശേരിയിലെ അഡ്വ. ആസിഫലി, ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ ഇന്ന്‌ പരിഗണിച്ചത്‌. ആക്‌ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി.കോശിയും ജസ്‌റ്റിസ്‌ പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വാദം കേട്ടത്‌

ലാവലിന്‍: പിണറായിക്കും മറ്റും ഹൈക്കോടതി നോട്ടീസ്‌

Mathrubhumi, Feb, 03, 2009

കൊച്ചി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഹര്‍ജികളില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനും മറ്റും പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടു. ഫിബ്രവരി ഒമ്പതിന്‌ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി. കോശിയും ജസ്റ്റിസ്‌ വി. ഗിരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ മാറ്റിവെച്ചു. ഹൈക്കോടതിയുടെ 2007 ജനവരി 16-ലെ ഉത്തരവനുസരിച്ചാണ്‌ ലാവലിന്‍ കേസ്‌ സിബിഐ അന്വേഷിച്ചത്‌.

ഹര്‍ജികള്‍ രാവിലെ പരിഗണിച്ചപ്പോള്‍ ലാവലിന്‍ കേസില്‍ ഏതെല്ലാം പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാനാണ്‌ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുള്ളതെന്ന്‌ സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്‌. നമ്പൂതിരിയോട്‌ കോടതി അന്വേഷിച്ചു.

ഒന്നാം പ്രതി മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, ഒമ്പതാം പ്രതി പിണറായി വിജയന്‍, പത്താം പ്രതി മുന്‍ ഊര്‍ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതെന്ന്‌ അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ ഇവരില്‍ ചുമത്തിയിട്ടുള്ളത്‌.

ക്രിമിനല്‍ നടപടി ക്രമത്തില്‍ 197-ാം വകുപ്പ്‌ അനുസരിച്ച്‌ ഇവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌. അനുമതി ആവശ്യമാണോ ഇല്ലയോ എന്ന നിയമപരമായ പ്രശ്‌നമാണ്‌ കോടതി പരിശോധിക്കേണ്ടതെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. അതില്‍ മൂന്നുപേരുടെയും അവകാശങ്ങളെ ബാധിക്കുന്ന നിയമപ്രശ്‌നം ഉള്‍ക്കൊള്ളുന്നതിനാല്‍ അവരുടെ വാദം കൂടി കേള്‍ക്കണമെന്നാണ്‌ കോടതി വിശദീകരിച്ചത്‌. പിണറായി വിജയനും കെ. മോഹനചന്ദ്രനും എ. ഫ്രാന്‍സിസിനും തുടര്‍ന്ന്‌ കോടതി നോട്ടീസിന്‌ ഉത്തരവിട്ടു. നിയമപ്രശ്‌നത്തില്‍ ഇവരുടെയും സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം തീരുമാനിക്കാമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

അനുമതി വേണമെന്നും വേണ്ടെന്നും സുപ്രീംകോടതി വിധികള്‍ ഉണ്ട്‌. പ്രോസിക്യൂഷന്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കില്‍ സര്‍ക്കാരിന്‌ തീരുമാനം എടുക്കാം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐക്ക്‌ വിചാരണക്കോടതിയില്‍ ഫയല്‍ ചെയ്യാം. സുപ്രീംകോടതിയുടെ വിധികള്‍ അനുസരിച്ച്‌ സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന്‌ ആവശ്യമില്ലെന്നാണ്‌ തലശ്ശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്‌ പ്രസിഡന്റ്‌ അഡ്വ. ആസിഫ്‌ അലിയുടെ അഭിഭാഷകന്‍ കാളീശ്വരം രാജ്‌ കോടതിയില്‍ പറഞ്ഞത്‌. ഇനി അനുമതി ആവശ്യമാണെങ്കില്‍ സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ കോടതി ഉത്തരവ്‌ നല്‍കണമെന്നാണ്‌ മറ്റൊരു ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ ആവശ്യം.

സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകര പ്രസാദ്‌ ഹാജരായി. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ കോടതി തിരക്കിയില്ല. സര്‍ക്കാരിന്റെ വാദം പിന്നീട്‌ കേള്‍ക്കും.

ലാവലിന്‍ കേസില്‍ പതിനൊന്ന്‌ പ്രതികള്‍ക്ക്‌ എതിരെ കുറ്റപത്രം നല്‍കാനാണ്‌ സിബിഐ തീരുമാനം. പ്രോസിക്യൂഷന്‌ അനുമതി കിട്ടിയ ശേഷമേ കുറ്റപത്രം പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്യൂ. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കാണ്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്‌. കരാറിലൂടെ 86 കോടി രൂപ സര്‍ക്കാരിന്‌ നഷ്ടമുണ്ടെന്ന്‌ സിബിഐ ആരോപിക്കുന്നു. മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിബിഐ ആരോപിച്ചിട്ടുണ്ട്‌.

പിണറായി പക്ഷത്തിന്‌ താത്‌ക്കാലിക ആശ്വാസം

Mathrubhumi, feb 13, 2009

തിരുവനന്തപുരം: എസ്‌.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ സി.ബി.ഐ. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ മൂന്നുമാസത്തെ സമയം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ സി.പി.എമ്മിലെ പിണറായി പക്ഷത്തിന്‌ താത്‌കാലിക ആശ്വാസം. ഇതുസംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കണമെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടിവരും. മൂന്നാഴ്‌ച സമയമാണ്‌ ഈ കാര്യത്തില്‍ നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ മന്ത്രിസഭ നേരത്തേ നല്‍കിയിരുന്നത്‌.

പിണറായിക്കെതിരായ സി.ബി.ഐ. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്നും അതിനാല്‍ പ്രോസിക്യൂഷന്‌ മന്ത്രിസഭ അനുമതി നല്‍കേണ്ടെന്നുമായിരുന്നു ഈ കാര്യത്തില്‍ നേരത്തേ സി.പി.എം. സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട്‌. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ നിലപാട്‌ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സംസ്ഥാന നേതൃത്വവും ഈ നിലപാട്‌ കൈക്കൊണ്ടത്‌. ഇതിനിടയില്‍ പ്രോസിക്യൂഷന്‌ അനുമതി തേടിക്കൊണ്ട്‌ വന്ന പൊതുതാത്‌പര്യ ഹര്‍ജി സി.പി.എമ്മിനു വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിരുന്നത്‌. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ മൂന്നുമാസത്തെ സമയം ലഭിച്ചതോടെ കുറഞ്ഞത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വരെയെങ്കിലും ഈ കാര്യത്തില്‍ സി.പി.എമ്മിന്‌ പറഞ്ഞുനില്‍ക്കാനുള്ള പിടിവള്ളിയാണ്‌ കൈവന്നിരിക്കുന്നത്‌.

അതേസമയം ഫിബ്രവരി 14ന്‌ ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ്‌ബ്യൂറോ യോഗം എസ്‌.എന്‍.സി. ലാവലിന്‍ ഇടപാടിനെക്കുറിച്ചും പിണറായി വിജയനെതിരായ സി.ബി.ഐ. കേസിനെക്കുറിച്ചും മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നല്‍കിയ പരാതികളും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതു സംബന്ധിച്ച്‌ സി.പി.എം. സംസ്ഥാന നേതൃത്വം നല്‍കിയ പരാതികളും സമ്പൂര്‍ണമായി ചര്‍ച്ചചെയ്യാനിരിക്കുകയാണ്‌. പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിനു സാവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെക്കാളും സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും നിര്‍ണായകമായി മാറുക പി.ബി. തീരുമാനം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ സാവകാശം ലഭിച്ചുവെന്നതല്ല പി.ബി യിലെ മുഖ്യ ചര്‍ച്ചാവിഷയമെങ്കിലും മറിച്ച്‌ പ്രോസിക്യൂഷന്‌ അനുമതി നല്‍കി കോടതി ഉത്തരവിട്ടിരുന്നുവെങ്കില്‍ വളരെ നിര്‍ണായകമായ പി.ബി. യോഗത്തില്‍ പിണറായി പക്ഷത്തിനെ അത്‌ കടുത്ത സമ്മര്‍ദ്ദത്തിലാക്കുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്‌.

പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ മൂന്നുമാസം സമയം സര്‍ക്കാരിന്‌ നല്‍കിയെങ്കിലും മന്ത്രിസഭ എടുക്കുന്ന തീരുമാനം സ്വതന്ത്രവും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാത്തതുമാകണമെന്ന്‌ ഇതുസംബന്ധിച്ച ഒരു സുപ്രീംകോടതിവിധി ഉദ്ധരിച്ച്‌ ഹൈക്കോടതി തങ്ങളുടെ വിധിയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌.

ആര്‍.ഹരികുമാര്‍

ലാവലിന്‍ പ്രോസിക്യൂഷന്‍: ഹൈക്കോടതി മൂന്നുമാസം സമയം നല്‍കി

mathrubhumi. dated feb 13, 2009

കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ മന്ത്രി പിണറായി വിജയനെയും മറ്റും പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷയില്‍ മൂന്നുമാസത്തിനുള്ളില്‍ മന്ത്രിസഭ തീരുമാനം എടുക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

സ്വതന്ത്രമായി, രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമാകാതെയുള്ള തീരുമാനമാണ്‌ വേണ്ടതെന്ന്‌ ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്‌.

തീരുമാനത്തിന്‌ ന്യായമായ സമയപരിധിയാണ്‌ സര്‍ക്കാരിന്‌ നല്‍കുന്നത്‌. അത്‌ മൂന്നുമാസമായി നിശ്ചയിക്കുന്നുവെന്നാണ്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി. കോശിയും ജസ്റ്റിസ്‌ പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറഞ്ഞത്‌. കൂടുതല്‍ സമയം സര്‍ക്കാരിന്‌ ആവശ്യമാണെങ്കില്‍ ശരിയായ വിശദീകരണത്തോടെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിട്ടുള്ള അപേക്ഷ രേഖകളോടൊപ്പം ഗവര്‍ണര്‍ക്കാണ്‌ സിബിഐ നല്‍കിയത്‌. മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറാണ്‌ തീരുമാനിക്കുക. അത്‌ ആദ്യം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ ഗവര്‍ണര്‍ അയക്കണം. തീരുമാനം ഉണ്ടായശേഷം അത്‌ പരിശോധിച്ച്‌ ഗവര്‍ണര്‍ക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്‌ത്‌ നടപടി എടുക്കാം.

മന്ത്രിസഭയുടെ അഭിപ്രായം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തേടിയതായി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ന്യായമായ സമയത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അഡ്വക്കേറ്റ്‌ ജനറല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, പ്രശ്‌നം മന്ത്രിസഭയുടെ പരിഗണനയിലിരിക്കെ തങ്ങള്‍ ഇടപെടുന്നില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനവസരത്തിലുള്ള ഇടപെടല്‍ ആയിരിക്കും അത്‌. തീരുമാനം എടുക്കേണ്ടത്‌ സര്‍ക്കാരാണ്‌.

ക്രിമിനല്‍ നടപടിക്രമത്തിലെ 197-ാം വകുപ്പ്‌ അനുസരിച്ചാണ്‌ പ്രോസിക്യൂഷന്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിട്ടുള്ളത്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ പിണറായി വിജയനും മറ്റും എതിരെ സിബിഐ ചുമത്തിയിട്ടുള്ളത്‌. അഴിമതി നിരോധന നിയമം അനുസരിച്ച്‌ അധികാര ദുര്‍വിനിയോഗം, സര്‍ക്കാരിന്‌ 86 കോടിയുടെ നഷ്ടം ഉണ്ടാകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. മുന്‍ ഊര്‍ജവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സംസ്ഥാന ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കാണ്‌ സിബിഐ നല്‍കിയിട്ടുള്ളത്‌. മൂന്നുപേരുടെ കാര്യത്തിലും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രി തേടിയിട്ടുണ്ട്‌.

സ്വതന്ത്രമായും രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമാകാതെയും മന്ത്രിസഭ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്‌.

പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട്‌ പൊതുതാത്‌പര്യ ഹര്‍ജികളാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. തലശ്ശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്‌സ്‌ പ്രസിഡന്റ്‌ അഡ്വ. ആസഫ്‌ അലി, 'ക്രൈം' എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ എന്നിവരാണ്‌ ഹര്‍ജിക്കാര്‍.
 

blogger templates | Make Money Online