Tuesday, October 27, 2009

ചങ്കൂറ്റമുണ്ടെങ്കില്‍ പറഞ്ഞ നുണ സ്ഥാപിക്കട്ടെ

ദീപിക മുഖപ്രസംഗം, 2007 ജൂലൈ 27 (ഓണ്‍ലൈന്‍ ആര്‍ക്കൈവ് ലഭ്യമല്ല)

ദീപിക ദിനപത്രത്തിന്റെ സാരഥ്യം ഏല്‍ക്കുക എന്നത് അക്ഷന്തവ്യമായ ഒരപരാധമാണോ, അഥവാ ദീപിക ചെയര്‍മാന്‍സ്ഥാനം ഏല്‍ക്കുന്നയാള്‍ ക്രിമിനലും കല്ലെറിയപ്പെടേണ്ടവനുമാണോ? ആണെന്ന് ചിത്തസ്ഥിരതയുള്ളവര്‍ പറയില്ല. എന്നാല്‍, അങ്ങനെയാണ് എന്നു സ്ഥാപിച്ചെടുക്കാന്‍ കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില നീചബുദ്ധികള്‍ക്ക് സദാ നിര്‍ബന്ധമുണ്ട് എന്നുവേണം കരുതാന്‍. ഞങ്ങളുടെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ സാരഥ്യം ഏറ്റ നാള്‍മുതല്‍ക്ക് തന്നെ അദ്ദേഹത്തിനെതിരേ അങ്ങേയറ്റം ഹീനമായ അപവാദപ്രചാരണമാണ് കേരളത്തിലെ ചില നാലാംകിട പ്രസിദ്ധീകരണങ്ങള്‍ അഴിച്ചുവിട്ടത്.

ദീപിക ചെയര്‍മാന്‍ എന്നതിലുപരി, സാമൂഹിക പരിഷ്കര്‍ത്താവും പതിനായിരക്കണക്കിനു നിരാധാരര്‍ക്ക് സഹായഹസ്തവും അനേകലക്ഷം വിശ്വാസികള്‍ക്ക് ആത്മീയ ഇടയനും ആയ ആ വൈദിക ശ്രേഷ്ഠനെ ആക്ഷേപിക്കാന്‍ തരംതാണ ആരോപണങ്ങളിലൂടെ തുനിഞ്ഞിറങ്ങിയ ചില പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തല്‍്സ്ഥാനം ഒഴിയുംവരെ തങ്ങളുടെ ദുഷ്പ്രചാരണങ്ങളും തുടര്‍ന്നു. ഇന്നിപ്പോള്‍ എം.എ. ഫാരിസ് ദീപികയുടെ ചെയര്‍മാന്‍സ്ഥാനം ഏറ്റ് ഏതാനും ദിവസങ്ങള്‍മാത്രം തികയുമ്പോള്‍ ആക്രമണത്തിന്റെ മുന അദ്ദേഹത്തിനു നേര്‍ക്കും തിരിയുകയാണ്.

ഇങ്ങനെ ദീപിക കുടുംബത്തിനും അതിന്റെ സാരഥ്യം ഏല്‍ക്കുന്ന വ്യക്തിയുടെ നേര്‍ക്കു പ്രത്യേകിച്ചും വ്യാജപ്രചാരണം അഴിച്ചുവിടുക എന്ന ഗൂഢതന്ത്രത്തിന്റെ വൃത്തികെട്ട മുഖവുമായാണ് ഇക്കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ദിനപത്രം പ്രത്യക്ഷപ്പെട്ടത്.

ആസൂത്രിതവും ലക്ഷണയുക്തവുമായ വ്യക്തിഹത്യാനീക്കത്തിന്റെ എല്ലാ സംശയങ്ങളും സാധൂകരിക്കപ്പെടുംവിധം ഇന്ത്യാവിഷന്‍ തുടങ്ങി ചില ചാനലുകളും, മാതൃഭൂമിയുടെ നിറംപിടിപ്പിച്ച നുണകള്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എറിഞ്ഞുകൊടുക്കുന്ന നാണംകെട്ട കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. ആര്‍ക്കെതിരേയും യാതൊരടിസ്ഥാനവുമില്ലാതെ എന്തു ദുഷ്പ്രചാരണവും നടത്താമെന്ന നെറികെട്ട മാധ്യമധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമായിപ്പോയി ഈ കാഴ്ച.

യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാര്‍ഥം ഈയിടെ കണ്ണൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകകമ്മിറ്റിക്ക് ദീപിക ചെയര്‍മാന്‍കൂടിയായ എം.എ. ഫാരിസ്, തന്റെ ചെന്നൈയിലെ വ്യവസായ സ്ഥാപനം വകയായി ഒരു വലിയ തുക സംഭാവന ചെയ്തിരിക്കുന്നു എന്നാണ് ആരോപണത്തിനാധാരമായി മാതൃഭൂമി കാണുന്നത്. തുക നല്കിയിരിക്കുന്നത് കള്ളപ്പണമായല്ലെന്നും ബാങ്ക് അക്കൌണ്ട് വഴി നിയമാനുസൃതം രേഖാമൂലംതന്നെയാണെന്നും മാതൃഭൂമിതന്നെ പറയുന്നുവെങ്കിലും അതില്‍ പക്ഷേ, ദുരൂഹതയുണ്ടന്നും എന്തോ ഗൂഢോദ്ദേശ്യമുണ്െടന്നും സ്വയം ഖണ്ഡനത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിലാണ് മാതൃഭൂമിയുടെ കുറ്റാന്വേഷകര്‍ പണിപ്പെട്ടിരിക്കുന്നത്.

പരസ്യമുദ്ദേശിച്ചോ സ്പോണ്‍സര്‍ഷിപ്പ് ആയോ അല്ല ഫാരിസ് പ്രസ്തുത തുക മത്സരകമ്മിറ്റിക്ക് കൊടുത്തിട്ടുള്ളത് എന്നതത്രേ മാതൃഭൂമി മിനക്കെട്ട് ചികഞ്ഞെടുത്ത സാമ്പത്തിക കുറ്റകൃത്യം. ഒരു വ്യക്തി, പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോള്‍ കളിയുടെ ഈറ്റില്ലമായ മലബാറില്‍ ജനിച്ചുവളര്‍ന്ന ആള്‍ സ്പോര്‍ട്സ് വികസനത്തിനായി നീക്കിവച്ചിട്ടുള്ള ഒരു തുക വ്യവസ്ഥാപിതവും നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെ മാത്രം രേഖാമൂലം അതിനു വിനിയോഗിച്ചാല്‍ അതു സാമ്പത്തിക കുറ്റമാവുമോ? അത് ഏതു നിയമപ്രകാരം, അഥവാ അതിനു ദുരൂഹത കല്പിക്കാന്‍ ആര്‍ക്ക് എന്തധികാരം. അതില്‍ ഗൂഢലക്ഷ്യം ആരോപിക്കുന്ന മാതൃഭൂമിക്കും ഇന്ത്യാവിഷന്‍ എന്ന പിണിയാളുകള്‍ക്കും എന്തിനിത്ര ആവേശം.

സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു സല്‍ക്കാര്യത്തിന് ഒരു വ്യക്തി നിയമങ്ങളെ മാനിച്ചുതന്നെ സഹായമെത്തിക്കുമ്പോള്‍ പ്രസ്തുത സഹായകാര്യം വാര്‍ത്തയോ പരസ്യമോ ആക്കി ജനസമക്ഷം കൊട്ടിഘോഷിക്കേണ്ട എന്ന് ഒരു വ്യക്തി നിര്‍ബന്ധപൂര്‍വം നിഷ്കര്‍ഷിച്ചാല്‍ അതു മാന്യതയായല്ലേ കണക്കാക്കപ്പെടേണ്ടത്. അഥവാ ഒരു വ്യക്തി തന്റെ സ്വന്തം പണംമുടക്കി നിയമവിധേയമായ സഹായം ചെയ്യുമ്പോള്‍ അതില്‍ പരസ്യപ്പെടുത്തലോ മേനിനടിക്കലോ ആവശ്യമില്ലെന്ന് പ്രസ്തുത വ്യക്തി തീരുമാനിച്ചാല്‍ അന്യന്റെ പണച്ചെലവില്‍ നിത്യേന സ്വന്തം മുഖം മാതൃഭൂമിയുടെ മുന്‍പേജില്‍ പൊതുദര്‍ശത്തിനുവയ്ക്കുന്ന മാതൃഭൂമി എം.ഡി.യും കൂട്ടരും അതില്‍ കുണ്ഠിതപ്പെടേണ്ടതുണ്േടാ. ബുദ്ധിയും വിവേചനവും ഉള്ളവര്‍ ചിന്തിച്ചു തീരുമാനിക്കട്ടെ.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ കിഡ്നിഫൌണ്േടഷനുമായി ബന്ധപ്പെടുത്തിയാണു ദീപിക ചെയര്‍മാന്‍ എം.എ. ഫാരിസിനെതിരേ മറ്റൊരു തേജോവധശ്രമം ആരംഭിച്ചിട്ടുള്ളത്. എം.എ. ഫാരിസിനെ കിഡ്നി ഫൌണ്േടഷന്‍ കുംഭകോണത്തില്‍ കുറ്റംചുമത്തി പിഴയടപ്പിച്ചു , മാപ്പുപറയിച്ചു എന്ന നാണംകെട്ട അസത്യം സ്വന്തം പേജില്‍ അച്ചടിച്ച മാതൃഭൂമി എന്ന വലിയ ദിനപത്രം സ്വയം മലീമസമാവുന്നത് എത്രയോ ദയനീയമായ കാര്യമാണ്.

ദേശീയ ദിനപത്രമെന്ന മഹാപാരമ്പര്യത്തിന്റെ പേരില്‍ അവസരത്തിലും അനവസരത്തിലും മേനി നടിക്കുന്ന മാതൃഭൂമിയുടെ നുണക്കൊഴുപ്പില്‍ അവരുടെ ഏതെങ്കിലും നിഷ്കളങ്ക വായനക്കാര്‍ വഞ്ചിക്കപ്പെട്ടുപോയിട്ടുണ്െടങ്കില്‍ അവര്‍ക്കായി മാത്രം ചോദിക്കട്ടെ, സിംഗപ്പൂര്‍ കിഡ്നി ഫൌണ്േടഷനുമായി ബന്ധപ്പെട്ട് ഒരു വ്യാപാരത്തര്‍ക്കം നിലനിന്നിരുന്നു എന്നതല്ലാതെ സിംഗപ്പൂരു പോലെ കഠിന നിയമവ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്ത് എം.എ. ഫാരിസിനെതിരേ സിംഗപ്പൂര്‍ ഗവണ്‍ മെന്റോ പോലീസോ ഏതെങ്കിലുമൊരു സര്‍ക്കാര്‍ അന്വേഷണഏജന്‍സിയോ ഏതെങ്കിലുമൊരു കോടതിയോ എന്തെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതായോ എന്തിന്, വിചാരണക്കൂട്ടില്‍ നിര്‍ത്തിയതായെങ്കിലുമോ തെളിയിക്കുവാന്‍ മാതൃഭൂമിക്കു കഴിയുമോ?

ഏതെങ്കിലുമൊരു കേസില്‍ ഫാരിസിനെ ശിക്ഷിച്ചതായോ മാപ്പു പറയിച്ചതായോ പിഴയടപ്പിച്ചതായോ എന്തെങ്കിലുമൊരു വിശ്വാസ്യമായ രേഖയുടെ ബലത്തില്‍ വായനക്കാര്‍ സമക്ഷം സ്ഥാപിച്ച് സമര്‍ത്ഥിക്കുവാന്‍ മാതൃഭൂമിക്കു നട്ടെല്ലുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ ഇതേ പംക്തിയിലൂടെ മാതൃഭൂമിയോടും അതിന്റെ ദുഷ്പ്രചാരണ ചൂടുചോറു വാരിയ ഇന്ത്യാവിഷനോടും പരസ്യക്ഷമാപണം നടത്താന്‍ മലയാളഭാഷയിലെ ഏറ്റവും പ്രായംചെന്ന ഈ പത്രം സന്നദ്ധമായിരിക്കും. മറിച്ച് അപ്രകാരം തെളിവോ രേഖകളോ ഹാജരാക്കാന്‍ കഴിവില്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെ നിമിഷംപ്രതി പ്രചരിക്കുന്ന വ്യാജവൃത്താന്തങ്ങളെ പൊലിപ്പിച്ചെടുത്ത് സ്വന്തം എം.ഡിയുടെയും പുത്രന്റെയും സ്വേച്ഛാപരമായ രാഷ്ട്രീയവൈരനിര്യാതനബുദ്ധിക്കു വഴിപാടര്‍പ്പിക്കുക എന്ന അക്ഷന്തവ്യമായ മൂഢത്വത്തിന് മാപ്പു പറയാനും മാതൃഭൂമിയുടെ വിശ്വാസ്യതയ്ക്കു ഇന്നും വിലകല്പിക്കുന്ന വായനക്കാരോടു ക്ഷമാപണം പറയാനും പോന്ന മാധ്യമ മാന്യത മാതൃഭൂമി പ്രകടിപ്പിക്കുമോ?

ഞങ്ങളുടെ ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ മുന്‍പും ചില അധമ പ്രസിദ്ധീകരണങ്ങള്‍ ചില ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ച് എഴുതിച്ചിട്ടുണ്ട്. ദീപികയില്‍നിന്നു നിത്യേന ലക്ഷക്കണക്കിനു വായനക്കാരിലെത്തുന്ന പ്രഭാതപത്രത്തിലൂടെയോ, രാഷ്ട്രദീപിക സാഹാഹ്നപത്രത്തിലൂടെയോ അത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയുക ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്രയും എളുപ്പമായ കാര്യവുമാണ്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞ കല്പിച്ച് അവഗണിക്കുക എന്നതാണ് സമചിത്തതയില്‍ അധിഷ്ഠിതമായ ഞങ്ങളുടെ എഡിറ്റോറിയല്‍ നയം.

എന്നാല്‍, മാതൃഭൂമിയെപ്പോലെ വിശ്വാസ്യതയും ബഹുമാന്യതയുമുണ്െടന്നു ഞങ്ങള്‍ മതിക്കുന്ന പത്രം തികച്ചും നിര്‍ഭാഗ്യവശാല്‍ അതിന്റെ തലപ്പത്തെത്തിപ്പെട്ട ചിലരുടെ ഹീനതാത്പര്യങ്ങളെ മുന്‍നിര്‍ത്തി ഈവിധം വ്യക്തിഹത്യയ്ക്കു മുതിരുമ്പോള്‍ ഞങ്ങളുടെയും അവരുടെയും വായനക്കാരെ സത്യമറിയിക്കേണ്ടത് പത്രധര്‍മം എന്ന് വിശ്വസിക്കുന്നു.

മാതൃഭൂമിയുടെ പിന്നിലായി എം.എ ഫാരിസിനുമേല്‍ നിഗൂഢതയുടെ പരിവേഷം ചാര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ഇന്ത്യാ വിഷന്‍ ചാനല്‍ ഫാരിസിന്റെ ഒരു ഫോട്ടോപോലും ലഭ്യമല്ല എന്നത്രേ പ്രേക്ഷകരോട് വിലപിച്ചത്.

പാസ്പോര്‍ട്ടിനും പാന്‍കാര്‍ഡിനും വോട്ടവകാശത്തിനും റേഷന്‍കാര്‍ഡിനും ഡ്രൈവിംഗ് ലൈസന്‍സിനും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും കമ്പനി നടത്തിപ്പിനും എന്തിന്, സെല്‍ ഫോണ്‍ വരിക്കാരാകുന്നതിനുപോലും വ്യക്തികള്‍ തങ്ങളുടെ ഫോട്ടോ ഹാജരാക്കണമെന്നു നിര്‍ബന്ധ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ഇപ്പറഞ്ഞതെല്ലാമുള്ള ഒരാളുടെ ഫോട്ടോ ഇന്ത്യാവിഷനിലെ അപസര്‍പ്പകന്മാര്‍ക്ക് ലഭ്യമാവാതെ പോയത് എങ്ങനെ ഫാരിസിന്റെ കുറ്റമാവും. അഥവാ നിത്യേനയെന്നോണം തങ്ങളുടെ ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ നിരത്താന്‍ പരസ്പരം മത്സരിക്കുന്ന മാതൃഭൂമി എം.ഡിക്കും അദ്ദേഹത്തിന്റെ പുത്രനും മാത്രം അവകാശപ്പെട്ട ആ നാണംകെട്ട മനോരോഗം ദീപിക ചെയര്‍മാനു പിടിപെട്ടിട്ടില്ല എന്നതാണ് ഇന്ത്യാവിഷന്റെ പരിതാപമെങ്കില്‍ ആ ആക്ഷേപത്തെ ഞങ്ങള്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നു.

കളങ്കിതമായ അഴിമതിപ്പണംകൊണ്ടും ബ്ളേഡ് പലിശകൊണ്ടും വാര്‍ത്താചാനല്‍ വാണിഭം നടത്തുന്നവര്‍ക്ക് അത്തരമൊരഭിമാനബോധം പക്ഷേ, ദഹിച്ചുകൊള്ളണമെന്നില്ല. എം.എ. ഫാരിസിന്റെ മേല്‍ കുറ്റംചാര്‍ത്തി ശിക്ഷാവിധി നടപ്പിലാക്കാന്‍ വൃഥാ വിയര്‍പ്പൊഴുക്കുന്ന മാതൃഭൂമിയോടും ഇന്ത്യാവിഷനിലെ അതിന്റെ പരിചാരകരോടും ഒരിക്കല്‍ക്കൂടി സധൈര്യം, സുദൃഢം ഞങ്ങള്‍ പറയട്ടെ, ദീപിക ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ ഈ രാജ്യത്ത് കേന്ദ്രഗവണ്‍മെന്റോ അതിന്റെ അന്വേഷണ ഏജന്‍സികളോ സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്, എക്സൈസ്, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏതെങ്കിലും വകുപ്പോ, ഈ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരോ പോലീസോ ഏതെങ്കിലുമൊരു നീതിപീഠമോ എന്തെങ്കിലും ഒരു കുറ്റാരോപണം നടത്തിയതായി അഥവാ ശിക്ഷിച്ചതായി അഥവാ ഒരന്വേഷണത്തിന് ഉത്തരവിട്ടതായി എന്തിന് ഒരു നോട്ടീസെങ്കിലും അയച്ചതായി രേഖാമൂലം സ്ഥാപിക്കുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടാവുമോ.

അല്ലെങ്കില്‍ നിങ്ങളിലാരെയെങ്കിലുംപോലെ ഈര്‍ക്കിലി രാഷ്ട്രീയ ബലത്തിന്റെയോ അധികാരത്തിന്റെയോ മന്ത്രിപ്പണിയുടെയോ കള്ളക്കരാറുകളുടെയോ പേരില്‍ എന്തെങ്കിലും ഒരു ആനുകൂല്യം നേടിയെടുത്തതായി സ്ഥാപിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ.

അങ്ങനെ കഴിയുമെങ്കില്‍ അതു വായനക്കാര്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ നിവര്‍ത്തിച്ചെടുക്കാന്‍ മലയാളഭാഷയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഈ ദിനപത്രം നിങ്ങ ളെ വെല്ലുവിളിക്കുന്നു. ഇങ്ങനെ ഒരു തുറന്ന വെല്ലുവിളിക്ക് പോന്ന ധാര്‍മിക ബലവും തന്റേടവും നിങ്ങളിലാര്‍ക്കുണ്ട് അവകാശപ്പെടാന്‍. ഇല്ല എന്നതല്ലേ സത്യം.

എം.എ. ഫാരിസിനെതിരേ വ്യാജവാര്‍ത്താ പ്രചാരണം നടത്തിയ ഓരോരുത്തര്‍ക്കുമെതിരേ സാധ്യമായ എല്ലാ നിയമനടപടികളും വരുംദിനങ്ങളില്‍ സ്വീകരിക്കപ്പെടുമെന്നും അപകീര്‍ത്തി വ്യവസായത്തിന്റെ പ്രതിപുരുഷന്മാരായ മാതൃഭൂമിയിലെയും ഇന്ത്യാവിഷനിലെയും വ്യജവാര്‍ത്താ പ്രചാരകര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനാല്‍ നിസംശയം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

സക്കാത്തിനെത്തി, പത്രമുടമയായി...

മാതൃഭൂമി, ജൂലൈ 27

തിരുവനന്തപുരം: അമ്പത്തിമൂന്ന്‌ കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍പ്പെട്ട്‌ സിംഗപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പ്രതിസന്ധിയിലായത്‌ വ്യവസായി ഫാരീസ്‌ അബൂബക്കറുമായുള്ള കരാറിനെ തുടര്‍ന്നാണെന്ന്‌ സ്ഥാപനത്തിന്റെ ഓഡിറ്റ്‌ രേഖകള്‍ വ്യക്തമാക്കുന്നു.

കമ്പനി സി.ഇ.ഒ. ടി.ടി. ദുരൈയുമായുള്ള ഉറ്റ സൗഹൃദവും ഡയറക്ടര്‍ബോര്‍ഡംഗമായ മറ്റില്‍ഡാച്ചവയുമായുള്ള ബിസിനസ്‌ ബന്ധങ്ങളുമാണ്‌ 32 കോടിയില്‌പരം രൂപയുടെ കരാര്‍ എല്‍.കെ.എഫുമായി ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന്‌ തുണയായത്‌.

കിഡ്‌നി ഫൗണ്ടേഷന്‍ അധികൃതരുമായി ഫാരീസ്‌ വളര്‍ത്തിയെടുത്ത അതേ സൗഹൃദമാണ്‌ സി.പി.എമ്മിന്റെ സംസ്ഥാനത്തെ ചില ഉന്നത നേതാക്കളുമായും അദ്ദേഹത്തിനുള്ളത്‌. നായനാര്‍ ഫുട്‌ബോള്‍ മേളയ്‌ക്ക്‌ സംഭാവനയായി ഫാരീസ്‌ 60 ലക്ഷം രൂപ നല്‍കിയത്‌ ഈ വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ബുധനാഴ്‌ച ഫുട്‌ബോള്‍ മേളയുടെ പിരിവിനെക്കുറിച്ച്‌ സി.പി.എം. നേതൃത്വം വിശദീകരണം പുറത്തിറക്കിയെങ്കിലും 60 ലക്ഷം രൂപ അദ്ദേഹം നല്‍കാനുള്ള സഹാചര്യമോ, പാര്‍ട്ടിയുമായി അദ്ദേഹത്തിനുള്ള ബന്ധമോ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ദിനപത്രമായ 'ദീപിക' ഫാരീസിന്റെ കൈവശം എത്തിയതിന്‌ പിന്നിലും ദുരൂഹതയുണ്ട്‌. കേരളത്തിലെ ക്രൈസ്‌തവരുടെ മുഖപത്രമായിരുന്ന ദീപിക സി.എം.ഐ. വൈദികരുടെ നേതൃത്വത്തില്‍ നിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പത്രത്തിന്റെ ഉള്ളക്കടത്തിലും ഏറെ മാറ്റം വന്നു. സി.പി.എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്ത്‌ നിലയുറപ്പിച്ച ദീപിക, രണ്ട്‌ വര്‍ഷമായി വി.എസ്‌. അച്യുതാനന്ദനെ നിരന്തരമായി അക്രമിക്കുന്നതിന്‌ പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള സൗഹൃദമാണെന്ന്‌ അനുമാനിക്കാം.

2004ലാണ്‌ ഫാരീസ്‌ അബൂബക്കര്‍ ദീപികയില്‍ കൈകടത്തി തുടങ്ങിയത്‌. 'ദീപിക' ചെയര്‍മാനായ കാഞ്ഞിരപ്പള്ളി ബിഷപ്പ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ സുഹൃത്തായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്‌. സഭയ്‌ക്ക്‌ പുറത്തുള്ള ആര്‍ക്കും 'ദീപിക'യുടെ ഓഹരി നല്‍കേണ്ടതില്ലെന്ന്‌ 2005 നവംബറില്‍ കൂടിയ ജനറല്‍ബോഡി തീരുമാനമെടുത്തിട്ടും ഫാരീസിന്‌ ഇഷ്ടംപോലെ ഓഹരികള്‍ ലഭിച്ചു. കത്തോലിക്കാ സഭാംഗമല്ലെങ്കിലും അത്രയ്‌ക്ക്‌ അരക്കിട്ടുറപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. 2005 ഡിസംബറില്‍ 'ദീപിക'യുടെ ഡയറക്ടര്‍ബോര്‍ഡ്‌ യോഗം ചെന്നൈയില്‍ വിളിച്ചുകൂട്ടിയാണ്‌ ഈ തീരുമാനമെടുത്തത്‌.

ദീപികയില്‍ പ്രതിഷേധം ശക്തമാവുകയും സഭയില്‍ വന്‍ ഒച്ചപ്പാട്‌ ഉണ്ടാകുകയും ചെയ്‌തപ്പോള്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എല്ലാ കത്തോലിക്കാ ബിഷപ്പുമാര്‍ക്കും ഒരു കത്തയച്ചു- ''ദീപിക'യുടെ പ്രതിസന്ധിയില്‍ പത്രത്തെ സഹായിക്കാന്‍ ഒരു കോടി രൂപ തന്ന്‌ സഹായിച്ച ഒരു നല്ല സുഹൃത്താണ്‌ ഫാരീസ്‌. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പണം മടക്കിനല്‍കണം. ഇനി പണം തിരിച്ചുകൊടുക്കാനായില്ലെങ്കില്‍ അദ്ദേഹമത്‌ സക്കാത്തായി കരുതിക്കൊള്ളും''.

സക്കാത്തിനായി വന്നയാള്‍ പത്രമുടമയായി മാറുന്നതിന്‌ കാലതാമസം ഉണ്ടായിരുന്നില്ല. 9.5 കോടിയുടെ ഓഹരി ഇതിനകം അദ്ദേഹത്തിന്റെ പേരിലേക്ക്‌ മാറ്റിയിരുന്നു. പണം മടക്കി നല്‍കി പത്രം തിരിച്ചുപിടിക്കാന്‍ ഇതിനിടെ സഭ പലവട്ടം ശ്രമിച്ചു. ആദ്യം നാല്‌ കോടിയും പിന്നീട്‌ എട്ട്‌കോടിയും കൊടുത്താല്‍ ഫാരീസ്‌ ഒഴിവായിക്കൊള്ളുമെന്ന്‌ ഇടനില നിന്ന ബിഷപ്പ്‌ അറിയിച്ചു. എന്നാല്‍ പണവുമായി ചെന്നപ്പോഴൊക്കെ ഓരോ കാരണം പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ 10 കോടി രൂപ കൊടുത്ത്‌ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സഭ തീരുമാനിച്ചു. ഓരോ അതിരൂപതയും രണ്ട്‌ കോടി രൂപവെച്ച്‌ വിഹിതം വഹിക്കാനും തീരുമാനമായി. എന്നാല്‍ പണം സംഭരിച്ചപ്പോള്‍ ''തനിക്ക്‌ അല്‍മായരുടെ പണം വേണ്ട'' എന്ന വിചിത്രമായ ന്യായം ഉന്നയിച്ചതിനെ തുടര്‍ന്ന്‌ ആ നീക്കവും നടന്നില്ല.

എന്നാല്‍ ഇതിനിടെ 'ദീപിക'യുടെ കൊച്ചിയിലെയും ആലുവ പാതാളത്തെയും 20 കോടിയെങ്കിലും വിലവരുന്ന വസ്‌തുവും കെട്ടിടവും ഫാരീസ്‌ അഞ്ചര കോടിക്ക്‌ വാങ്ങി. ദീപിക കമ്പനി തങ്ങള്‍ക്ക്‌ ഇനി തിരിച്ചുകിട്ടില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായപ്പോള്‍ പ്രഭാത ദിനപത്രവും 'കുട്ടികളുടെ ദീപിക'യും കോട്ടയം ഓഫീസും മാത്രം പണം കൊടുത്ത്‌ സഭയെടുത്ത്‌ ബാക്കി ഫാരീസിന്‌ വിട്ടുകൊടുക്കാന്‍ ധാരണയായി. ഇത്‌ സംബന്ധിച്ച കരാറില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും ഫാരീസ്‌ അബൂബക്കറും കഴിഞ്ഞ മാര്‍ച്ച്‌ 26ന്‌ ഒപ്പിട്ടു.

മാര്‍ച്ച്‌ 29ന്‌ ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത്‌ കൈമാറ്റം അംഗീകരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 28ന്‌ കോടതിയുടെ വിലക്ക്‌ വന്നു. തുടര്‍ന്ന്‌ യോഗം മാറ്റിവെച്ചു.

കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക്‌ എന്നും പിന്തുണ നല്‍കിവന്ന പത്രം എന്നേക്കുമായി കൈവിട്ടുപോകുന്നതിനെതിരെയുള്ള അവസാന ചെറുത്തുനില്‌പിലാണ്‌ ഓഹരി ഉടമകള്‍. 22000ഓളം ഓഹരിയുടമകള്‍ ഉള്ളതില്‍ പലരും ചേര്‍ന്ന്‌ ഒപ്പുശേഖരണം നടത്തി ഓഹരി കൈമാറ്റത്തിനെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങുകയാണ്‌.

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ എന്നിങ്ങനെ കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തരായ ബിഷപ്പുമാര്‍ ഇടപെട്ടിട്ടും ദീപിക കൈവിട്ടുപോകുന്നത്‌ തടയാന്‍ സഭയ്‌ക്ക്‌ കഴിഞ്ഞില്ല.

ഇത്ര വലിയ വ്യവസായിയായിട്ടും പ്രമുഖരുമായി വിലമതിക്കുന്ന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിട്ടും ഫാരീസ്‌ അബൂബക്കറിന്റെ ഒരു ചിത്രം എവിടേയും ലഭ്യമല്ല. അതില്‍ ദുരൂഹതയുണ്ട്‌. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലോ വെബ്‌സൈറ്റിലോ അത്‌ ലഭ്യമല്ല. ദീപികയില്‍വെച്ച്‌ അദ്ദേഹത്തിന്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക്‌ കണക്കിന്‌ കിട്ടിയിരുന്നു. ഒടുവില്‍ മാര്‍ വര്‍ക്കി വിതയത്തിലുമായി കരാര്‍ ഒപ്പിടുന്ന വേളയില്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത വൈദികന്റെ പക്കല്‍നിന്ന്‌ അതും പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കീഴിലുള്ള ഒരു സ്‌കൂളിന്റെ ലൈബ്രറി കെട്ടിടത്തിന്‌ കല്ലിടുന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമാണ്‌ ആകെ ലഭ്യമായിട്ടുള്ളത്‌.

നായനാര്‍ ഫുട്‌ബോള്‍: പണം വാങ്ങിയത്‌ അന്വേഷിക്കും -വി.എസ്‌.

മാതൃഭൂമി, ജൂലൈ 26

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്‌മരണയ്‌ക്കായി സി.പി.എം. നേതൃത്വം മുന്‍കൈയെടുത്ത്‌ കണ്ണൂരില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയ്‌ക്ക്‌ കളങ്കിതരില്‍ നിന്ന്‌ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കളങ്കിതരായവരില്‍ നിന്ന്‌ പണം വാങ്ങിയതായി കാണുന്നുമില്ല. എന്നാല്‍ ആരോപണം ഉണ്ടായ സ്ഥിതിക്ക്‌ അന്വേഷിക്കും.

എന്നാല്‍ ഫുട്‌ബോള്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം.വി.ഗോവിന്ദന്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ ഇതുസംബന്ധിച്ച പത്രവാര്‍ത്ത നിഷേധിച്ചില്ലെന്ന്‌ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

ഫുട്ബോള്‍ മേളയ്ക്ക് 60 ലക്ഷം സംഭാവന നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം സി. പി. എമ്മിന് തലവേദന

മാതൃഭൂമി ജൂലൈ 26

തിരുവനന്തപുരം: ഇ. കെ. നായനാരുടെ പേരില്‍ സി. പി. എം. സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയ്‌ക്ക്‌ 60 ലക്ഷം രൂപ 'സംഭാവന' നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം പാര്‍ട്ടിക്ക്‌ തലവേദനയാകുന്നു.

സിംഗപ്പൂരില്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കുംഭകോണത്തില്‍ പ്രതിയാവുകയും കുറ്റം സമ്മതിച്ച്‌ പിഴയടക്കുകയും ചെയ്‌ത ഒരു വ്യവസായിയില്‍ നിന്നും ജനകീയ നേതാവായിരുന്ന നായനാരുടെ പേരിലുള്ള സംരംഭത്തിന്‌ പണം പറ്റിയത്‌ വിശദീകരിക്കാനാകാത്തതാണ്‌ നേതാക്കളുടെ പുതിയ പ്രതിസന്ധി. കുംഭകോണത്തില്‍ പ്രതിയായ വ്യവസായിയുമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുള്ള ബന്ധത്തിലെ ദുരൂഹതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ചെന്നൈ ആസ്ഥാനമായ 'പാരറ്റ്‌ ഗ്രോവ്‌' എന്ന സ്ഥാപനമാണ്‌ 60 ലക്ഷം രൂപ നല്‍കിയത്‌. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായി ഈ സ്ഥാപനം രംഗത്തുവരാതെ നിഷ്‌കാമ കര്‍മ്മ'മായിട്ടായിരുന്നു സംഭാവന. വ്യവസായിയും 'ദീപിക' ചെയര്‍മാനുമായ എം. എ. ഫാരീസിന്റെതാണ്‌ ഈ സ്ഥാപനം.

നാഷണല്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കുംഭകോണത്തില്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം 40 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ സിങ്കപ്പൂര്‍ ഹൈക്കോടതിയില്‍ ഫാരീസ്‌ അബൂബേക്കര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളായി കേസ്‌ ചാര്‍ജ്ജ്‌ ചെയ്യപ്പെട്ടിരുന്നത്‌. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ സി. ഇ. ഒ. ശ്രീലങ്കന്‍ തമിഴ്‌ വംശജനായ ടി. ടി. ദുരൈ, മുന്‍ ഭരണസമിതി അംഗങ്ങളായിരുന്ന റിച്ചാര്‍ഡ്‌ യങ്‌, ലൂലോസാന്‍, മറ്റില്‍ഡാചുവ എന്നിവരായിരുന്നു മറ്റു പ്രതികള്‍.

കേസ്സിന്റെ വിചാരണ തുടങ്ങി മൂന്നാം ദിവസം തന്നെ ടി. ടി. ദുരൈ കുറ്റം സമ്മതിച്ച്‌ പിന്‍വാങ്ങി. ഫാരീസ്‌ അബൂബേക്കര്‍ ഉള്‍പ്പെടെ മറ്റ്‌ നാല്‌ പ്രതികളും 2007 ഫിബ്രവരിയോടെ തുക മുഴുവനും കോടതി ചെലവുകള്‍ സഹിതം നല്‍കി കേസ്സില്‍ നിന്ന്‌ തടിയൂരുകയായിരുന്നു. എന്‍.കെ. എഫിന്റെ പുതിയ ചെയര്‍മാനായ ജെറാള്‍ഡ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഈ വിവരം കമ്പനി ലോകത്തെ അറിയിക്കുകയും ചെയ്‌തു.

കിഡ്‌നി രോഗികള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ സിങ്കപ്പൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ്‌ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍. ജനങ്ങളില്‍ നിന്നുള്ള സംഭാവനയായിരുന്നു സ്ഥാപനത്തിന്റെ പ്രധാന മൂലധനം. സിങ്കപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സംഭാവനയില്‍ ഫൗണ്ടേഷന്‍ വളര്‍ന്നുപന്തലിച്ചു. 2000-04-ല്‍ കമ്പനിയുടെ മൊത്ത വരുമാനം 71 ലക്ഷത്തില്‍ നിന്ന്‌ 313 കോടിയായി ഉയര്‍ന്നു. കരുതല്‍ ധനം 1431 ലക്ഷം ഡോളറില്‍ നിന്ന്‌ 2406 ലക്ഷം ഡോളറായി. 2004-ല്‍ മാത്രം കമ്പനി സംഭാവനയായി ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തത്‌ 700 ലക്ഷം ഡോളറായിരുന്നു (280 കോടിയോളം രൂപ).

2005 ജൂലായിലാണ്‌ എന്‍.കെ. എഫ്‌. കുംഭകോണം പൊട്ടിപ്പുറപ്പെട്ടത്‌. സി. ഇ. ഒ. ആയിരുന്ന ടി. ടി. ദുരൈയുടെ ഓഫീസില്‍ സ്വര്‍ണ്ണം പൂശിയ ടാപ്പും വിലകൂടിയ ജര്‍മ്മന്‍ ടോയ്‌ലറ്റ്‌ ബൗളും ഘടിപ്പിച്ചുവെന്ന ആക്ഷേപമാണ്‌ തട്ടിപ്പ്‌ പുറത്തുകൊണ്ടുവരുന്നതിന്‌ നിമിത്തമായത്‌. ഈ വിവരം പ്രസിദ്ധീകരിച്ച സിങ്കപ്പൂരിലെ പത്രത്തിനെതിരെ ആദ്യം മാനനഷ്ടക്കേസ്‌ കമ്പനി നല്‍കിയെങ്കിലും കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാനേ അത്‌ ഉപകരിച്ചുള്ളൂ.

2005 ജൂലായില്‍ തന്നെ ദുരൈയും മറ്റ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും രാജിവെച്ചു. പുതിയ ഭരണസമിതി പ്രശസ്‌ത അക്കൗണ്ടിങ്‌ സ്ഥാപനമായ കെ. പി. എം. ജി. യെ ഓഡിറ്റ്‌ ഏല്‌പിച്ചു. ഇവരുടെ പരിശോധനയിലാണ്‌ ഫാരീസ്‌ അബൂബക്കറും പ്രതിസ്ഥാനത്തേയ്‌ക്ക്‌ വന്നത്‌.

ദുരൈയുടെ അടുത്ത സുഹൃത്തായ ഫാരീസ്‌ അബൂബക്കര്‍ ഡയറക്ടറായ ഫോര്‍ട്ടെസിസ്റ്റം, പ്രോട്ടോണ്‍ വെബ്‌ എന്നി ഐ. ടി. കമ്പനികള്‍ക്ക്‌ 13.8 കോടിയുടെയും 18.4 കോടിയുടെയും കരാറുകള്‍ നല്‍കി. എന്നാല്‍ ഏറ്റെടുത്ത ജോലികള്‍ കമ്പനികള്‍ ചെയ്‌തില്ല. എങ്കിലും എന്‍. കെ. എഫ്‌. ഈ കമ്പനികള്‍ക്ക്‌ പണം നല്‍കി. ക്രമംവിട്ട്‌ കരാര്‍ നല്‍കുകയും വ്യവസ്ഥ പാലിക്കാഞ്ഞിട്ടും ഫാരീസിന്റെ ഇന്ത്യയിലേയ്‌ക്കുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക്‌ വരെ പണം കൈമാറുകയും ചെയ്‌തത്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ എണ്ണമിട്ട്‌ പറയുന്നുണ്ട്‌. എന്‍. കെ. എഫുമായി ബിസിനസ്‌ ബന്ധമുണ്ടായിരുന്ന ഫാരീസിന്റെ നാല്‌ കമ്പനികള്‍ വഴിയായിരുന്നു തട്ടിപ്പ്‌ അരങ്ങേറിയത്‌.

നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായി നല്‍കിയതിലൂടെ കുറ്റസമ്മതം നടത്തി ഫാരീസ്‌ കേസ്സില്‍ നിന്ന്‌ ഒഴിവാകുകയായിരുന്നു. തുടര്‍ന്ന്‌ 'ദീപിക' ദിനപത്രം ഫാരീസ്‌ വാങ്ങി. ഇതോടെ സി. പി. എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണ ആയുധമായി അത്‌ മാറി. ഈ സാഹചര്യത്തിലാണ്‌ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി കുറ്റസമ്മതം നടത്തി നഷ്ടപരിഹാരത്തുക നല്‍കിയ കേസിലെ പ്രതിയുമായി സി. പി.എം. നേതാക്കള്‍ക്കുള്ള ബന്ധം വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുന്നത്‌.

നായനാര്‍ ഫുട്ബോള്‍: ചെന്നൈ കമ്പനിയുടെ 60 ലക്ഷം രൂപയില്‍ ദുരൂഹത

മാതൃഭൂമി 2007 ജൂലൈ 25

കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാര്‍ഥം സി.പി.എം. നേതൃത്വം മുന്‍കൈയെടുത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മേളക്ക് ചെന്നൈയിലെ ഒരു സ്വകാര്യസ്ഥാപനംവഴി വന്ന 60 ലക്ഷം രൂപയും സ്ഥാപനത്തിന്റെ 'അദൃശ്യമായ പങ്കാളിത്തവും' ദുരൂഹത ഉണര്‍ത്തുന്നു.

20 ലക്ഷം രൂപവീതം മൂന്നുതവണയായാണ് ചെന്നൈയിലെ 'പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ പേരില്‍ നായനാര്‍ ഫുട്ബോള്‍ സംഘാടകസമിതിയുടെ കണ്ണൂര്‍ എസ്.ബി.ടി. ശാഖയിലെ അക്കൌണ്ടില്‍ എത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ ഒരിടത്തും 'പാരറ്റ് ഗ്രോവ്' ഉണ്ടായിരുന്നില്ല. വ്യവസായിയും ഇപ്പോള്‍ 'ദീപിക' ചെയര്‍മാനുമായ എം.എ.ഫാരിസിന്റേതാണ് കോള്‍ സെന്റര്‍ ഉള്‍പ്പെടെ വിദേശ വ്യാപാരബന്ധങ്ങള്‍ സൂക്ഷിക്കുന്ന 'പാരറ്റ് ഗ്രോവ്' എന്ന സ്ഥാപനം . ടൂര്‍ണമെന്റിന് മുമ്പോ, കളി ദിവസങ്ങളിലോ ഇങ്ങനെയൊരു സ്ഥാപനത്തെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ സംഘാടക സമിതി പ്രഖ്യാപിച്ചിരുന്നില്ല. ഈ സ്ഥാപനത്തിന്റെ ഒരു ബോര്‍ഡ് പോലും സ്റ്റേഡിയത്തില്‍ കണ്ടവരുമില്ല. സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൌണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫാരിസിന് എതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ തുക നല്‍കിയിട്ടും എന്തുകൊണ്ടാണ് 'പാരറ്റ് ഗ്രോവ്' രംഗത്തുവരാതിരുന്നത് എന്നതാണ് ദുരൂഹം.

2007 ഏപ്രില്‍ 24ന് ഫുട്ബോള്‍ മേള സമാപിച്ച് മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച കണക്കുകളൊന്നും സംഘാടകസമിതി പറഞ്ഞിട്ടില്ല. അതിനുശേഷം സംഘാടകസമിതി യോഗംചേര്‍ന്നതായും വിവരമില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ ജനറല്‍ കണ്‍വീനറുമായുള്ളതാണ് നായനാര്‍ ഫുട്ബോളിന്റെ സംഘാടകസമിതി.

എസ്.ബി.ടി. അക്കൌണ്ടില്‍ ഒന്നരക്കോടിയിലേറെ രൂപ വരവുണ്ടെന്നും ഒന്നരക്കോടിക്കടുത്ത് ചെലവ് വന്നുവെന്നുമാണ് പാര്‍ട്ടി നേതൃത്വം ഫുട്ബോള്‍ മേള സംബന്ധിച്ചുനല്‍കുന്ന ചിത്രം. എട്ടുലക്ഷം രൂപയോളം മിച്ചമുണ്ടെന്നും വാഗ്ദാനംചെയ്യപ്പെട്ട കുറെ പണം ഇനിയും കിട്ടാനുണ്ടെന്നും അതാണ് കണക്കുകള്‍ അവതരിപ്പിക്കാന്‍ വൈകുന്നതെന്നും ചില പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സി.പി.എമ്മിലെ പ്രത്യയശാസ്ത്ര വിവാദത്തിലും വിഭാഗീയത സംബന്ധിച്ച പോരിലും പിണറായി പക്ഷത്തെ അറിഞ്ഞുസഹായിക്കുന്ന 'ദീപിക'യുടെ സാരഥി ഫുട്ബോള്‍ മേളക്ക് 60 ലക്ഷം കൈമാറിയതിലെ യുക്തി പാര്‍ട്ടിയിലെ ഒരുവിഭാഗം സംശയത്തോടെയാണ് കാണുന്നത്. 'പാരറ്റ് ഗ്രോവ്' എന്ന കമ്പനിക്ക് കണ്ണൂരിലെ ഒരു ടൂര്‍ണമെന്റിന്വേണ്ടി ഇത്രയും വലിയ തുക സംഭാവനചെയ്യാന്‍ മാത്രമുള്ള വ്യാപാര താല്പര്യങ്ങളില്ല. 60 ലക്ഷം രൂപ നല്‍കിയിട്ടും സ്പോണ്‍സര്‍ എന്ന പട്ടം നേടാന്‍ ഇവിടെ ആ കമ്പനി ശ്രദ്ധിച്ചിട്ടുമില്ല. 20 ലക്ഷം രൂപവീതം മൂന്നുതവണയായി നല്‍കിയതിലും അസ്വാഭാവികത പ്രകടം. അതേ സമയം ഫുട്ബോള്‍മേളക്കുവേണ്ടി പണം സമാഹരിച്ചുകൊടുക്കാനുള്ള ഇടനിലക്കാരായാണോ 'പാരറ്റ് ഗ്രോവ്' പ്രവര്‍ത്തിച്ചതെന്ന സംശയം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. അങ്ങനെയെങ്കില്‍ പ്രസ്തുത കമ്പനിക്ക് സംഘാടകസമിതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായിനിന്ന ചില കമ്പനികളില്‍നിന്ന് പണം സ്വീകരിച്ച് 'പാരറ്റ് ഗ്രോവ്' അത് കണ്ണൂരിലെ ഫുട്ബോള്‍ കമ്മിറ്റിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നോ എന്നതാണ് ഇതുസംബന്ധിച്ചുയരുന്ന ചോദ്യം. മാര്‍ച്ച് എട്ട്, ഏപ്രില്‍ മൂന്ന്, മെയ് 14 തീയതികളിലാണ് 'പാരറ്റ് ഗ്രോവി'ന്റെ പേരില്‍ 20 ലക്ഷം രൂപവീതം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്തിരിക്കുന്നത്.

Tuesday, September 8, 2009

പോള്‍ വധം: മുഖ്യപ്രതി അറസ്റ്റില്‍ - 26 aug

Date : August 26 2009 (mbi)

ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന്‌ പോലീസ്‌ പറയുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ സതീശന്‍ എന്ന കാരി സതീശനെ (26) ചൊവ്വാഴ്‌ച അറസ്റ്റുചെയ്‌തു. കോട്ടയം ഡി.വൈ.എസ്‌.പി. പി.കെ. മധുവിന്റെ നേതൃത്വത്തില്‍ പായിപ്പാട്ടെ വീട്ടില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്ത പ്രതിയെ പുളിങ്കുന്ന്‌ സി.ഐ. വിശ്വനാഥന്‍ ഏറ്റുവാങ്ങി ആലപ്പുഴയില്‍ കൊണ്ടുവന്നു. കൊലപാതകത്തെ തുടര്‍ന്ന്‌ ചവറയില്‍ ഉപേക്ഷിക്കപ്പെട്ട എന്‍ഡവര്‍ കാര്‍ കൊണ്ടുപോകാന്‍ എത്തിയശേഷം മുങ്ങിയ മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഗുണ്ടാസംഘത്തലവന്‍ അജേഷ്‌ പുത്തന്‍പാലത്തിന്റെ കൂട്ടാളികളായ കണ്ണമ്മൂല സ്വദേശികളായ അനുരാജ്‌, ബിനുരാജ്‌, ബിനു എന്നിവരാണ്‌ കസ്റ്റഡിയിലായിട്ടുള്ളത്‌. ഗുണ്ടാസംഘം നേതാക്കളായ ഒാംപ്രകാശിനും രാജേഷ്‌ പുത്തന്‍പാലത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പത്തോളം പേരെ ചൊവ്വാഴ്‌ച ആലപ്പുഴ പോലീസ്‌ ക്ലബ്ബില്‍ പോലീസ്‌ ചോദ്യംചെയ്‌തു. പോളിന്റെ കാറിടിച്ച്‌ പരിക്കേറ്റ ആലപ്പുഴ സ്വദേശി ബിജുവിനെ (30) പോലീസ്‌ വീണ്ടും ചോദ്യംചെയ്‌തു.

സംഭവം നടന്ന്‌ നാലുദിവസം പിന്നിട്ടിട്ടും കേസന്വേഷണത്തിലെ ദുരൂഹത തുടരുകയാണ്‌. പോളിനെ കുത്തിയ ആളെന്ന്‌ സംശയിക്കുന്ന കാരി സതീശ്‌ ചൊവ്വാഴ്‌ച കാലത്തുതന്നെ പോലീസ്‌ കസ്റ്റഡിയിലായതായി അഭ്യൂഹമുണ്ടായിരുന്നു. അഭിഭാഷകന്‍ വഴി കീഴടങ്ങാനെത്തിയ സതീശനെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായിട്ടായിരുന്നു വിവരം. അതെല്ലാം നിഷേധിച്ചുകൊണ്ടിരുന്ന പോലീസ്‌ വൈകീട്ട്‌ നാലുമണിയോടെ ചങ്ങനാശ്ശേരിക്ക്‌ സമീപം പായിപ്പാട്ട്‌ തുരുത്തിക്കടവിലെ വാടകവീട്ടിലെത്തി സതീശനെ കസ്റ്റഡിയിലെടുത്തു.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘവും പോളുമായി പൊങ്ങ ജ്യോതി ജംഗ്‌ഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കത്തികൊണ്ട്‌ കുത്തിയത്‌ കാരി സതീശനാണെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. 'എസ്‌' ആകൃതിയിലുള്ള കത്തികൊണ്ട്‌ നാല്‌ കുത്താണ്‌ പോളിന്റെ പുറത്തുണ്ടായിരുന്നത്‌. ഒരാള്‍ മാത്രമേ ആയുധം പ്രയോഗിച്ചിട്ടുള്ളൂ എന്നും പോലീസ്‌ പറയുന്നു. കിണര്‍ പണിക്കാരനായ സതീശന്‌ കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.

സതീശന്‌ പുറമെ ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ 11 പേരെ തിങ്കളാഴ്‌ച അറസ്റ്റ്‌ ചെയ്‌തിരുന്നു. തിങ്കളാഴ്‌ച രാത്രി രാമങ്കരി മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ സപ്‌തംബര്‍ 5 വരെ റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച ഇവരെ വീണ്ടും പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങുമെന്നറിയുന്നു. കേസില്‍ 22 പ്രതികളുണ്ടെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഇനി 10 പേരെ കൂടി കിട്ടാനുണ്ട്‌.

മെക്കാനിക്കുകളെന്ന്‌ പറഞ്ഞ്‌ ചവറയില്‍ നിന്ന്‌, വഴിയോരത്ത്‌ കിടന്ന എന്‍ഡവര്‍ കാര്‍ എടുത്തുകൊണ്ടു പോകാനെത്തിയ മൂന്നുപേരെ നേരത്തെ പോലീസ്‌ വിട്ടയച്ചിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്‌. ചൊവ്വാഴ്‌ച കാലത്താണ്‌ ഇവര്‍ കസ്റ്റഡിയിലായത്‌.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച രണ്ട്‌ ടെമ്പോ ട്രാവലറുകള്‍ ആലപ്പുഴയില്‍ ഒരു വ്യക്തിയുടേതാണ്‌. പോലീസ്‌ കസ്റ്റഡിയിലുള്ള ഈ വണ്ടികള്‍ ഓടിച്ചവരേയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌. അന്വേഷണ വിവരങ്ങളെല്ലാം പോലീസ്‌ രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നു പറഞ്ഞ്‌ വിവരങ്ങളൊന്നും പുറത്തേക്ക്‌ വിടുന്നില്ല.

ഓംപ്രകാശിനെ തിരയാന്‍ നോട്ടീസ്‌; സി.പി.എം. ചങ്ങാത്തം രക്ഷാകവചം - 25 aug

Date : August 25 2009 (mbi)


തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെതിരെ സംസ്ഥാന പോലീസ്‌ ഒടുവില്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. തലസ്ഥാനത്ത്‌ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഓംപ്രകാശടക്കം 18 പേരെ ഇനിയും പിടികിട്ടാനുണ്ട്‌. ഇതില്‍ ഏറ്റവും പഴക്കമുള്ള കേസ്‌ ഓംപ്രകാശിന്‍േറതാണ്‌. രാജ്യത്തിന്റെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഫോട്ടോയടക്കമുള്ള വിവരങ്ങളാണ്‌ കൈമാറിയിട്ടുള്ളത്‌. അതേസമയം, സി. പി. എമ്മിന്റെ മുന്നു പ്രാദേശിക നേതാക്കളുടെ വാറണ്ട്‌ കാലാവധി നീട്ടികിട്ടുന്നതിന്‌ പോലീസ്‌ നടപടിയൊന്നും എടുത്തിട്ടില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്‌.

രണ്ടു കൊല്ലമായി പോലീസ്‌ തിരയുന്ന ഓംപ്രകാശിനെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടത്‌ 2007 ജൂണ്‍ 13-നാണ്‌. വിദേശത്തും നാട്ടിലുമായി കറങ്ങി നടന്ന ഒാംപ്രകാശിന്റെ പേര്‌ ആലപ്പുഴയില്‍ പോള്‍ ജോര്‍ജ്ജിന്റെ കൊലക്കേസ്സുമായി ബന്ധപ്പെട്ടാണ്‌ വീണ്ടും സജീവമായത്‌. മുത്തൂറ്റ്‌ പോള്‍ ജോര്‍ജിനോടൊപ്പം ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട്‌ ക്രിമിനലുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ്‌ പെട്ടെന്ന്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കാന്‍ പോലീസ്‌ തയ്യാറായത്‌. പോലീസ്‌ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ചങ്ങാത്തമാണ്‌ ഓംപ്രകാശിന്‌ തുണയായത്‌. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ഓംപ്രകാശിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ഇതുകാരണം വിമാനത്താവളങ്ങളിലൂടെ പല തവണ കടന്നുപോയി. എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായവും ലഭിച്ചിരുന്നു. വിവിധ പേരുകളില്‍ ഓംപ്രകാശിന്‌ കുറഞ്ഞത്‌ അഞ്ച്‌ പാസ്‌പോര്‍ട്ടുകളെങ്കിലും ഉണ്ടെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍.

ഒരിക്കല്‍ വാറണ്ട്‌ പുറപ്പെടുവിച്ചാല്‍, ആറു മാസം മാത്രമേ നിലനില്‍ക്കുകയുള്ളു. അതിനുശേഷം വീണ്ടും അപേക്ഷ നല്‍കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍, ഓംപ്രകാശ്‌ ഉള്‍പ്പെടെ സി.പി.എം. നേതൃത്വവുമായി ബന്ധമുള്ള നിരവധി ഗുണ്ടകളുടെ വാറണ്ട്‌ നീട്ടിക്കിട്ടുന്നതിന്‌ പോലീസ്‌ അപേക്ഷ നല്‍കിയിട്ടില്ല. ആറു മാസം മുമ്പ്‌ കളക്ടര്‍ ഒപ്പിട്ട ഗുണ്ടാ പട്ടികയില്‍ സി.പി.എമ്മിന്റെ മൂന്നു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ വാറണ്ട്‌ കാലാവധി കഴിയാറായെങ്കിലും നീട്ടിക്കിട്ടുന്നതിനോ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ ശ്രമം നടത്തിയിട്ടില്ല. വിദേശത്ത്‌ പോയെന്ന്‌ പോലീസ്‌പ്രചരിപ്പിച്ചിരുന്ന ഓംപ്രകാശാണ്‌ ഇപ്പോള്‍, ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട വ്യവസായിയോടൊപ്പം ഉണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌. സി. പി. എമ്മിന്റെ പ്രാദേശിക നേതാക്കളായ എയര്‍പോര്‍ട്ട്‌ ശ്യാം, വഞ്ചിയൂര്‍ ഹരിപ്രസാദ്‌, ചുക്രന്‍ രഞ്‌ജിത്‌ എന്നിവരുടെ വാറണ്ട്‌ പുതുക്കാന്‍ പോലീസ്‌ നടപടിയില്ലെന്നും ആക്ഷേപമുണ്ട്‌.

ഓംപ്രകാശിനൊപ്പം ഗുണ്ടാ പട്ടികയിലുള്ള പുത്തന്‍പാലം രാജേഷിനെതിരെ നടപടി തുടരാന്‍ പോലീസ്‌ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്‌.

ക്വട്ടേഷന്‍ സംഘത്തലവന്മാര്‍ക്ക്‌ പോളുമായുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണം തുടരും - 25 aug

Date : August 25 2009 (Mbi)

ആലപ്പുഴ: കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്‌ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം, ക്രിമിനല്‍ സംഘവുമായി ബന്ധമുള്ള മനു എന്നിവരുമായി എന്താണ്‌ ബന്ധമെന്ന ചോദ്യത്തിന്‌ പോലീസിന്‌ ഉത്തരം നല്‍കാനായിട്ടില്ല. ക്രിമിനലുകള്‍ക്ക്‌ പോളുമായുള്ള ബന്ധം തുടര്‍ന്ന്‌ നടക്കുന്ന അന്വേഷണത്തിലേ വ്യക്തമാവൂ എന്നാണ്‌ ഐ.ജി. വിന്‍സന്‍ എം. പോളിന്റെ മറുപടി. ഒാംപ്രകാശിനേയും രാജേഷിനേയും പിടികിട്ടിയാലേ ചിത്രം തെളിയൂ.

ഇവര്‍ നാലുപേരും ഒരുമിച്ചാണ്‌ യാത്ര ചെയ്‌തതെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുന്നുണ്ട്‌. ഫോര്‍ഡ്‌ എന്‍ഡവര്‍, സ്‌കോര്‍പ്പിയോ എന്നീ കാറുകളില്‍ ആരൊക്കെയായിരുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോര്‍ഡ്‌ കാര്‍ ഓടിച്ചിരുന്നത്‌ പോള്‍. സ്‌കോര്‍പ്പിയോ ഓടിച്ചിരുന്നത്‌ പോളിന്റെ ഡ്രൈവര്‍ ഷിബു. സ്‌കോര്‍പ്പിയോ കാര്‍ പിന്നിലും മറ്റേ കാര്‍ മുന്നിലുമായിട്ടായിരുന്നു യാത്ര.

രാജേഷും മനുവും ആണ്‌ പോളുമായി ആദ്യം സന്ധിച്ചത്‌. എവിടെവെച്ചാണ്‌ ഇവര്‍ ഒന്നിച്ചതെന്ന്‌ പോലീസ്‌ വെളിപ്പെടുത്തുന്നില്ലെങ്കിലും കോയമ്പത്തൂരില്‍ വെച്ചാണെന്നാണ്‌ സൂചന. തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ്‌ എവിടെ വെച്ച്‌ സന്ധിച്ചുവെന്ന്‌ വെളിപ്പെടുത്താത്തതെന്ന്‌ പോലീസ്‌ ഭാഷ്യമുണ്ട്‌. അതേസമയം ഒാംപ്രകാശ്‌ തൃശ്ശൂരില്‍ വെച്ചാണ്‌ സംഘത്തോടൊപ്പം കൂടിയതെന്ന്‌ പോലീസ്‌ പറയുന്നു.

എറണാകുളത്തുള്ള പോളിന്റെ ജ്യേഷുന്‍ ജോര്‍ജിന്റെ വീട്ടില്‍ സംഘം ചെന്നിരുന്നു. പോള്‍ മാത്രമേ അകത്തുകയറിയുള്ളൂ. മറ്റുള്ളവര്‍ പുറത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ രണ്ട്‌ കാറുകളും ആലപ്പുഴ ഭാഗത്തേക്ക്‌ തിരിച്ചു. മാരാരിക്കുളത്ത്‌ പോളിന്റെ ചുമതലയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിന്റെ പുരോഗതി വിലയിരുത്തിയ ശേഷം അവിടെ നിന്ന്‌ ഭക്ഷണം കഴിച്ച്‌ ആലപ്പുഴയിലെത്തി ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള എ.സി. റോഡിലൂടെ രാത്രി യാത്ര തുടര്‍ന്നു. പള്ളാത്തുരുത്തി പാലത്തിന്‌ സമീപംവെച്ചാണ്‌ ആലപ്പുഴ സ്വദേശി ബിജുവിന്റെ ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളില്‍ പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ കാര്‍ തട്ടുന്നതെന്നും തുടര്‍ന്ന്‌ കൊലപാതകം ഉണ്ടായതെന്നും പോലീസ്‌ പറയുന്നു.

പോളിനൊപ്പം ഉണ്ടായിരുന്ന മനുവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ്‌ പോലീസ്‌ പോളിന്‌ ക്രിമിനലുകളുമായുള്ള ബന്ധം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്‌. കുത്തേറ്റ്‌ നിസ്സാര പരിക്കേറ്റ മനു ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌. പോളും താനും മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌ മനു ആദ്യം നല്‍കിയ മൊഴി. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിന്റെയും രാജേഷിന്റെയും സാന്നിധ്യം മറച്ചുപിടിക്കാന്‍ മനു ബോധപൂര്‍വം ശ്രമിച്ചിരുന്നുവെന്നും വിശദമായ ചോദ്യംചെയ്യലിലാണ്‌ ഇവരുടെ പേരുകള്‍ പുറത്തുവന്നതെന്നും ഐജി വിന്‍സന്‍ എം. പോള്‍ വ്യക്തമാക്കി.

പോളിനെയും സംഘത്തെയും ആക്രമിക്കുമ്പോള്‍ ഒാംപ്രകാശിനും രാജേഷിനും പരിക്കേറ്റിട്ടുണ്ടോ എന്നു പോലീസിന്‌ വ്യക്തമല്ല. പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ തിരുവനന്തപുരം സ്വദേശി ജോണ്‍ എന്നയാളുടെ പേരിലാണ്‌ രജിസ്റ്റര്‍ചെയ്‌തിട്ടുള്ളതെങ്കിലും മേല്‍വിലാസം തെറ്റായതിനാല്‍ വ്യാജ രജിസ്‌ട്രേഷനാണ്‌. പോളിന്റെ പക്കല്‍ ഈ കാര്‍ എങ്ങനെ വന്നുവെന്ന്‌ വ്യക്തമല്ല. ഒാംപ്രകാശോ രാജേഷോ ഈ കാര്‍ കൊണ്ടുവന്നതായിരിക്കാമെന്ന്‌ പോലീസ്‌ കരുതുന്നു. നീണ്ടകരയില്‍നിന്ന്‌ കണ്ടെടുത്ത കാറില്‍നിന്ന്‌ ഒാംപ്രകാശിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ കണ്ടുകിട്ടിയിരുന്നു. കാറിനുള്ളില്‍നിന്ന്‌ ഒരു ചെറിയ ബാഗ്‌മാത്രമേ കിട്ടിയിട്ടുള്ളുവെന്ന്‌ പോലീസ്‌ പറയുന്നു. അതില്‍ ടൂത്ത്‌ബ്രഷും ടൂത്ത്‌പേസ്റ്റും ഷേവിങ്‌സെറ്റും മറ്റുമായിരുന്നത്രെ. സംഭവസ്ഥലത്തുനിന്ന്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഓടിച്ചുകൊണ്ടുപോയി നീണ്ടകരയില്‍ ഉപേക്ഷിച്ചത്‌ തെളിവുനശിപ്പിക്കാന്‍ ഗുണ്ടാത്തലവന്മാര്‍ ശ്രമിച്ചതായിരിക്കാമെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌. കാറില്‍ രക്തക്കറ കണ്ടത്‌ സംബന്ധിച്ച്‌ ഇനിയും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. കാറിന്‌ പുറത്തുവെച്ചാണ്‌ പോളിനെ കൊലചെയ്‌തതെന്നാണ്‌ ഇപ്പോഴത്തെ നിഗമനം.

ഗുണ്ടാത്തലവന്മാരെ തേടിയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദമില്ലെന്ന്‌ ഐജി വ്യക്തമാക്കി. മുന്‍പ്‌ ഡിവൈഎഫ്‌ഐയില്‍ സജീവമായിരുന്ന ഒാംപ്രകാശിന്‌ സിപിഎമ്മിലെ ചില ഉന്നതകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. ഒാംപ്രകാശും രാജേഷും കാര്‍ നീണ്ടകരയില്‍ ഉപേക്ഷിച്ചശേഷം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച്‌ അന്വേഷണസംഘത്തിന്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം. വേണ്ടിവന്നാല്‍ കേരളത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.

ഒാംപ്രകാശിനെയും രാജേഷിനെയും കുറിച്ച്‌ മനു ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ അക്കാര്യം പറയാന്‍ പറ്റില്ലെന്നാണ്‌ പോലീസിന്റെ നിലപാട്‌. ഗുണ്ടാത്തലവന്മാര്‍ സഞ്ചരിച്ചശേഷം ഉപേക്ഷിച്ച കാറിന്‌ കാര്യമായ തകരാറൊന്നുമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. മനുവിന്റെ റെന്റ്‌ എ കാര്‍ ബിസിനസ്സിന്‌ പോളിന്റെ ഭാഗത്തുനിന്ന്‌ സഹായം ലഭിച്ചിരുന്നുവെന്ന്‌ മനു മൊഴി നല്‍കിയിട്ടുണ്ട്‌.

നീണ്ടകരയില്‍ ഉപേക്ഷിച്ച ഫോര്‍ഡ്‌ കാര്‍ എടുത്തുകൊണ്ടുപോവാന്‍ ശ്രമിച്ച വര്‍ക്‌ഷോപ്പ്‌ ജീവനക്കാര്‍ കാറിലുണ്ടായിരുന്ന ഒരു ബാഗ്‌ എടുത്തുകൊണ്ടുപോയി എന്ന വിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ ബാഗില്‍ എന്തായിരുന്നുവെന്ന്‌ വ്യക്തമല്ല.

ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍സംഘത്തിന്റെ ആലപ്പുഴയിലെ ദൗത്യം പോലീസ്‌ വെളിപ്പെടുത്തുന്നില്ല. വീട്‌ ആക്രമണം ഭയന്ന ഒരാളാണ്‌ കലവൂരിലുള്ള ഗുണ്ടകള്‍വഴി ചങ്ങനാശ്ശേരിസംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണ്‌ സൂചന. ഇവര്‍ക്ക്‌ വരാന്‍ വാഹനം ഏര്‍പ്പാടാക്കിയതും ആലപ്പുഴയിലെ വ്യക്തിയാണെന്നാണ്‌ വിവരം.

പോള്‍ വധം: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ - 25 aug

Date : August 25 2009 (Mbi)

ആലപ്പുഴ: പോള്‍ വധക്കേസ്‌ സംബന്ധിച്ച്‌ പോലീസ്‌ വെളിപ്പെടുത്തിയ കഥയില്‍ സംശയങ്ങള്‍ ഏറെ ബാക്കി.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തിക്കും പൊങ്ങ ജംഗ്‌ഷനുമിടയില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ്‌ കൊലപാതകം നടക്കുന്നതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. രണ്ടര കിലോമീറ്ററാണ്‌ ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം. പള്ളാത്തുരുത്തി വരെ പോള്‍ ഓടിച്ചിരുന്ന കാറിനെ അനുഗമിച്ചിരുന്ന സ്‌കോര്‍പ്പിയോ അവിടെ താക്കോല്‍ വാങ്ങാനായി നിര്‍ത്തുന്നു. ഏഴു മിനുട്ടിനുള്ളില്‍ ഈ വണ്ടിയില്‍ ഡ്രൈവര്‍ ഷിബു പൊങ്ങയിലെത്തുമ്പോള്‍ പോള്‍ കുത്തേറ്റുമരിച്ചു കഴിഞ്ഞു. പുറത്ത്‌ നാലു കുത്തേറ്റ പോള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായിട്ടാണ്‌ വിവരം.

ഇതിനിടയ്‌ക്കുള്ള സമയത്താണ്‌ പള്ളാത്തുരുത്തിയില്‍ പോളിന്റെ വണ്ടി ബൈക്കിടിച്ചിടുന്നതും ടെമ്പോ ട്രാവലര്‍ പിന്നാലെയെത്തുന്നതും പൊങ്ങയില്‍ സംഘര്‍ഷമുണ്ടാകുന്നതും കൊല നടക്കുന്നതും. ഇത്ര ചുരുങ്ങിയ സമയത്തില്‍ ഇതെല്ലാം കൂടി നടക്കുമോ എന്നതാണ്‌ ലളിതമായ സംശയം.

ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അത്‌വിശ്വാസ്യമാണെന്നാണ്‌ ഐ.ജി. വിന്‍സന്‍ എം. പോള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്‌.

പോളിനൊപ്പം എത്തിയിരുന്നവര്‍ എല്ലാം ക്വട്ടേഷന്‍ സംഘ നേതാക്കളാണ്‌. ഇവരെ ആക്രമിക്കുന്നത്‌ മറ്റൊരു ക്വട്ടേഷന്‍ സംഘവും. പോളിനൊപ്പമുണ്ടായിരുന്നവരും ആക്രമണം നടത്തിയവരും തമ്മില്‍ ബന്ധമുണ്ടായിക്കൂടെ?

ഐ.ജി.യുടെ മറുപടി ഇപ്രകാരം: ''ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘം ആലപ്പുഴയില്‍ ഒരു ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതു ചെയ്യാന്‍ വരുന്ന വഴിയായിരുന്നു. രണ്ടു ടെമ്പോ, ഒരു സാന്‍ട്രോ, ഒരു സ്‌കോര്‍പിയോ എന്നീ വാഹനങ്ങളിലാണു വന്നത്‌. പള്ളാത്തുരുത്തി ഭാഗത്ത്‌ ഒരു ടെമ്പോയുടെ ടയര്‍ ഊരിപ്പോയി. അതു മാറ്റിയിടുന്നതിനിടയിലാണ്‌ പോളിന്റെ വണ്ടി വരുന്നതും അപകടവും മറ്റും. ഈ സമയം ആലപ്പുഴ ഭാഗത്തേക്ക്‌ പാര്‍ക്കു ചെയ്‌തിരുന്ന വണ്ടികളിലൊന്നാണ്‌ തിരിച്ച്‌ പോളിന്റെ വണ്ടിക്കു പിന്നാലെ വിട്ടത്‌. ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതേവരെ അതേപ്പറ്റി ഒരു സൂചനയുമില്ല''.

എന്‍ഡവര്‍ പോലെ അതിവേഗം പോകാന്‍ ശേഷിയുള്ള ഒരു വണ്ടിയുമായി ടെമ്പോ ട്രാവലര്‍ മത്സര ഓട്ടത്തിനു പോയി എന്നതിന്റെ വിശ്വാസ്യതയിലും അന്വേഷണസംഘത്തിനു സംശയമില്ല. എല്ലാവരും മദ്യലഹരിയിലായതിനാല്‍ അപ്രകാരം സംഭവിക്കാമെന്നാണ്‌ വിശദീകരണം.

അപകടമുണ്ടായതുമുതല്‍ കൊല നടക്കുന്നതു വരെയുള്ള സമയം ഡ്രൈവറുടെ വാഹനം അനുഗമിക്കാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്‌ത വിദ്യയായിരുന്നോ താക്കോലിനായി പറഞ്ഞുവിട്ടതെന്ന സംശയവും ബാക്കി. ചമ്പക്കുളം ഗസ്റ്റ്‌ ഹൗസിന്റെ താക്കോലിനായി ഡ്രൈവര്‍ ചെന്നപ്പോള്‍ ഗസ്റ്റ്‌ ഹൗസ്‌ തുറന്നുകിടപ്പുണ്ടെന്നാണ്‌ പള്ളാത്തുരുത്തി ഓഫീസില്‍ നിന്ന്‌ നല്‍കിയ മറുപടി.

കൊലപാതകത്തെ തുടര്‍ന്ന്‌ പോലീസ്‌ സംഭവ സ്ഥലത്തെത്തുമ്പോള്‍ പള്ളാത്തുരുത്തിയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കേടായ ടെമ്പോ കിടപ്പുണ്ടായിരുന്നുവെന്ന്‌ ഐ.ജി. സമ്മതിക്കുന്നു. അല്‌പസമയത്തിനകം അതവിടെ നിന്ന്‌ കടത്തി. ഇത്‌ എന്തുകൊണ്ട്‌ പോലീസ്‌ അപ്പോള്‍ കസ്റ്റഡിയിലെടുത്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. കൊല്ലത്ത്‌ എന്‍ഡവര്‍ കൊണ്ടു പോകാനെത്തിയവരെ പോലീസ്‌ വിട്ടയച്ചതും ഇതിന്റെ അനുബന്ധം.

പോള്‍ വധം ക്വട്ടേഷന്‍ സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ - 25 -aug

Date : August 25 2009 (Mbi)

ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തിലെ 11 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കേസില്‍ 22 പ്രതികളുണ്ട്‌. പോളിനെ കുത്തിയ ആളടക്കം മറ്റ്‌ പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നു.

തിങ്കളാഴ്‌ച വൈകീട്ട്‌ ആലപ്പുഴ എസ്‌.പി. ഓഫീസില്‍ ഐ.ജി. വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണീ കാര്യം.

വ്യവസായരംഗത്തെ പകയോ മുന്‍വൈരാഗ്യമോ ഒന്നുമല്ല കൊലയ്‌ക്ക്‌ പിന്നില്‍ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പോള്‍ ഓടിച്ചിരുന്ന കാര്‍ പള്ളാത്തുരുത്തിയില്‍ ഒരു മോട്ടോര്‍ ബൈക്ക്‌ യാത്രക്കാരനെ ഇടിച്ചു വീഴ്‌ത്തിയതിനെ തുടര്‍ന്നുണ്ടായ യാദൃച്ഛിക സംഭവങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ്‌ ഐ.ജി. വിശദീകരിച്ചത്‌. ഇതേവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിത്‌. കൊലപാതകത്തിലേക്ക്‌ നയിക്കാവുന്ന മറ്റെല്ലാ സാധ്യതകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌. കൊലപാതകം ആസൂത്രിതമാണോ എന്ന്‌ വീണ്ടും പരിശോധിക്കും.

പോളിനോടൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം എന്നിവര്‍ സംഭവത്തെ തുടര്‍ന്ന്‌ മുങ്ങിയിരിക്കുകയാണ്‌. ഇവര്‍ക്കുവേണ്ടി പോലീസ്‌ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്‌. ഇവര്‍ക്ക്‌ സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും.

പോള്‍ വധം സംബന്ധിച്ച്‌ പോലീസ്‌ പറയുന്നതിപ്രകാരം: എറണാകുളത്തുനിന്ന്‌ എന്‍ഡവര്‍ കാറിലും പോളിന്റെ സ്‌കോര്‍പ്പിയോയിലുമായി പുറപ്പെട്ട സംഘത്തില്‍ പോളിനെയും ഡ്രൈവര്‍ ഷിബുവിനെയും കൂടാതെ ഉണ്ടായിരുന്നത്‌ ഗുണ്ടാ നേതാവ്‌ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും ഇവരുടെ കൂട്ടാളിയായ പ്രവീണ്‍ എന്ന മനുവുമാണ്‌. ഇവര്‍ മാരാരിക്കുളത്ത്‌ പോളിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചശേഷം ചമ്പക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഗസ്റ്റ്‌ ഹൗസിലേക്ക്‌ പോകുന്നു. മുമ്പില്‍ പോള്‍ ഡ്രൈവുചെയ്യുന്ന എന്‍ഡവര്‍ കാറും പിന്നില്‍ ഡ്രൈവര്‍ ഓടിക്കുന്ന സ്‌കോര്‍പിയോയും. മനുവിനെ കൂടാതെ രാജേഷോ ഒാംപ്രകാശോ എന്ന്‌ തീര്‍ച്ചയില്ല, ഒരാള്‍ പോളിന്റെ കാറിലുണ്ടായിരുന്നു. മറ്റേയാള്‍ സ്‌കോര്‍പ്പിയോയിലും.

പള്ളാത്തുരുത്തിയിലുള്ള പോളിന്റെ ഹൗസ്‌ ബോട്ട്‌ ഓഫീസില്‍ നിന്ന്‌ ചമ്പക്കുളം ഗസ്റ്റ്‌ ഹൗസിന്റെ താക്കോല്‍ എടുത്തുവരാന്‍, പിന്നാലെ വന്ന ഡ്രൈവര്‍ക്ക്‌ പോള്‍ നിര്‍ദേശം നല്‍കി. താക്കോലിനായി അവിടെ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ യാത്ര തുടരുന്നു.

ഇതിനിടെ പോളിന്റെ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേയ്‌ക്ക്‌ പോയ ബൈക്കുയാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തിയിട്ട്‌ നിര്‍ത്താതെ പോയി. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം വന്ന ടെമ്പോ ട്രാവലര്‍ ഈ സമയം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന്‌ നന്നാക്കാന്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒരാളുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ ആലപ്പുഴയ്‌ക്ക്‌ വരികയായിരുന്നു സംഘം. ഇവരുടെ ദൗത്യം പോലീസ്‌ വ്യക്തമാക്കുന്നില്ല.

റോഡില്‍ തെറിച്ചുവീണ ബൈക്കുയാത്രികന്‍ ആലപ്പുഴ മുനിസിപ്പല്‍ ജില്ലാ കോടതി വാര്‍ഡില്‍ തൃച്ചീരി വീട്ടില്‍ ബിജു (30)വിനെ അവിടെയുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം ആണ്‌ ഓടിയെത്തി സഹായിച്ചത്‌.

രണ്ട്‌ ടെമ്പോ ട്രാവലറുകളിലും രണ്ട്‌ കാറുകളിലുമായെത്തിയ സംഘത്തില്‍പ്പെട്ട കുറേപ്പേര്‍ ഉടനെ ഒരു ടെമ്പോ ട്രാവലറില്‍ പോളിന്റെ വണ്ടിക്ക്‌ പിന്നാലെ പാഞ്ഞു. ബൈക്കുയാത്രക്കാരനെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോയത്‌ ചോദിക്കാനായിട്ടായിരുന്നു യാത്ര. രണ്ടര കി.മീ. അകലെ പൊങ്ങയില്‍ ഈസമയം പോള്‍, വണ്ടി റോഡിന്റെ ഇടതുഭാഗത്ത്‌ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബൈക്കുമായുള്ള കൂട്ടിയിടിയില്‍ വണ്ടിക്ക്‌ വല്ലതും പറ്റിയോ എന്ന്‌ പരിശോധിച്ചുകൊണ്ടിരുന്ന പോളുമായി ടെമ്പോ ട്രാവലറില്‍ എത്തിയ സംഘം വാഗ്വാദത്തിലേര്‍പ്പെട്ടു. അത്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പോളിനെ കുത്തിവീഴ്‌ത്തി. പോളിന്‌ നാലുതവണ കുത്തേറ്റു.

ഇതിനിടയിലായിരിക്കണം കാറിലുണ്ടായിരുന്ന മനുവിന്റെ കൈയിലും ചെറിയ മുറിവുണ്ടായി. സംഭവമുണ്ടായി ആറേഴ്‌ മിനിട്ടിനുള്ളില്‍ സ്‌കോര്‍പ്പിയോയില്‍ ഡ്രൈവര്‍ ഷിബുവും ഗുണ്ടാ നേതാക്കളിലൊരാളും കൂടി സംഭവസ്ഥലത്തെത്തുന്നു. 'കയറി വിട്ടോടാ' എന്ന്‌ പറഞ്ഞ്‌ സംഘം ടെമ്പോ ട്രാവലറില്‍ കയറി ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയി.

പതിനഞ്ചോളം പേരെ സംഭവസ്ഥലത്ത്‌ കണ്ടതായിട്ടാണ്‌ ഡ്രൈവര്‍ ഷിബുവും ദൃക്‌സാക്ഷിയായ മനുവും പറയുന്നത്‌.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരും പോളും മനുവും മദ്യപിച്ചിരുന്നതായി ഐ.ജി. പറഞ്ഞു. മദ്യലഹരിയിലായിരിക്കാം വേണ്ടപ്പെട്ടവരല്ലാഞ്ഞിട്ടും മോട്ടോര്‍ ബൈക്കുയാത്രക്കാരന്‌ വേണ്ടി ഇവര്‍ കാറിന്‌ പിന്നാലെ പാഞ്ഞത്‌.

പരിക്കേറ്റ ബൈക്കുയാത്രക്കാരന്‍ രാത്രിയില്‍ നെടുമുടി പോലീസ്‌ സ്റ്റേഷനില്‍ വിവരം റിപ്പോര്‍ട്ടു ചെയ്യുകയും രാത്രി പന്ത്രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്‌. തൃക്കോടിത്താനത്ത്‌ ഭാര്യവീട്ടിലേക്ക്‌ പോകുമ്പോഴുണ്ടായ ഈ അപകടത്തെ തുടര്‍ന്ന്‌ കൊലപാതകം നടന്നത്‌ ഇയാള്‍ അറിഞ്ഞിട്ടില്ല. എഴുന്നേല്‍ക്കാന്‍ സഹായിച്ചത്‌ അവിടെ ഉണ്ടായിരുന്ന അജ്ഞാതരായിരുന്നുവെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം.

ഈ സംഭവത്തില്‍ പോളിന്റെ ബന്ധുക്കളടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐ.ജി. പറഞ്ഞു. കേസിന്റെ തുടരന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇതില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നെല്ലാം അന്വേഷിക്കും.

അറസ്റ്റിലായ പ്രതികള്‍

പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, കുന്നന്താനം, നാലുകോടി, തൃക്കൊടിത്താനം ഭാഗത്തുള്ളവരാണ്‌. ഇവരെല്ലാം ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്‌. പ്രായം 20നും 30നും ഇടയ്‌ക്ക്‌.

പേരുവിവരം: സത്താര്‍, രാജീവ്‌കുമാര്‍, ഷിനോ പോള്‍, ആകാശ്‌ സതീഷ്‌കുമാര്‍, സുനില്‍, നിബിന്‍, അനീഷ്‌കുമാര്‍, ബിനോയ്‌, മാര്‍ക്കോസ്‌, ജയിന്‍ ജോസ്‌, ജയചന്ദ്രന്‍.

ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കും-ഡി.ജി.പി.

പോള്‍ ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കൊല്ലപ്പെട്ട പോള്‍ ജോര്‍ജുമായുള്ള ബന്ധവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓംപ്രകാശിനെയും രാജേഷിനെയും തേടി പോലീസ്‌; കൂട്ടാളികള്‍ ഉടന്‍ പിടിയിലാകും. - 24 aug

Date : August 24 2009 (Mbi)

തിരുവനന്തപുരം: പോള്‍ എം.ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം തിരുവനന്തപുരത്ത്‌ ശക്തമാക്കി. ഇവര്‍ ഉപേക്ഷിച്ചെന്ന്‌ കരുതുന്ന കാര്‍ ശരിയാക്കാനെത്തിയ കുമാരപുരം സ്വദേശികളായ വിനുരാജ്‌, സഹോദരന്‍ അനുരാജ്‌, കണ്ണമ്മൂല സ്വദേശി വിനു എന്നിവരെയും തിരയുന്നു.

ദേശീയപാത- 47 ല്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറിന്‌ സമീപത്ത്‌ നിന്നാണ്‌ മൂന്നു പേരും ചവറ പോലീസിന്റെ പിടിയിലായത്‌. എന്നാല്‍ കൊലപാതകവുമായി ബന്ധമുള്ള വാഹനമാണ്‌ ഇതെന്ന്‌ കണ്ടെത്തുന്നതിന്‌ മുമ്പ്‌ തന്നെ പോലീസ്‌ ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളികളാണ്‌ ഇവരെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇവര്‍ക്കുപുറമേ ഒാംപ്രകാശുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരെയും പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ചവറയില്‍ വാഹനം ഉപേക്ഷിച്ച്‌ ഒാംപ്രകാശും രാജേഷും കടന്നുകളയുകയായിരുന്നുവെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

പോള്‍ എം. ജോര്‍ജിന്‌ കുത്തേറ്റ ശേഷം കൂടെയുണ്ടായിരുന്ന ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും രക്ഷപ്പെട്ട കാര്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപമാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചവറ പോലീസ്‌ സ്ഥലത്തെത്തിയത്‌. വാഹന ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ കാര്‍ വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ എത്തിയതാണെന്നാണ്‌ പിടികൂടിയവര്‍ പോലീസിനോട്‌ പറഞ്ഞത്‌. കുമാരപുരം സ്വദേശികളായ സഹോദരന്‍മാര്‍ ഇടതുപക്ഷ അനുഭാവ തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകരാണ്‌.

ഗുണ്ടാത്തലവന്‍ ഓംപ്രകാശ്‌ ഉപയോഗിച്ചിരുന്ന കാര്‍ ടൈറ്റാനിയം സ്വദേശിയായ ഷിബു ആന്റണി എന്ന ഒരാളുടെ പേരിലുള്ളതാണ്‌. ഇങ്ങനെയൊരാള്‍ ആ പ്രദേശത്തുള്ളതായി പോലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ പേരിലാണ്‌ കാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചത്‌ ഇതില്‍ നിന്നാണ്‌. പോളിനൊപ്പം പരിക്കേറ്റ മനു മുഖേനയാണ്‌ കാര്‍ ഒാംപ്രകാശിന്‌ ലഭിച്ചത്‌. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ രേഖകള്‍ വ്യാജമാണെന്ന്‌ ആര്‍.ടി. ഓഫീസില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മനുവിന്‌ ജില്ലയില്‍ ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇയാള്‍ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. റെന്റ്‌ എ കാര്‍ ബിസിനസ്‌ നടത്തുന്ന ഇയാളുടെ കൈവശം ഇന്നോവ, മാരുതി തുടങ്ങിയ വാഹനങ്ങള്‍ ഉണ്ടായിരുന്നു. പുത്തന്‍പാലം രാജേഷിനുവേണ്ടി ഇയാള്‍ പണമിടപാട്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. ഇയാളുടെ വീട്‌ ശനിയാഴ്‌ച പോലീസ്‌ പരിശോധിച്ചിരുന്നു. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട രേഖകളാണ്‌ ഇവിടെ നിന്നും ലഭിച്ചത്‌.

ബാംഗ്ലൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്നും ഒാംപ്രകാശ്‌ ഇടയ്‌ക്കിടെ ജില്ലയില്‍ എത്തിയിരുന്നു. പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നില്‍ ഒാംപ്രകാശായിരുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വിദഗ്‌ധനായ ഒാംപ്രകാശിന്‌ തുണയേകിയത്‌ ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു.

കൊലപാതകത്തിന്‌ പിന്നില്‍ ജില്ലയിലെ ക്രിമിനലുകളുടെ സാന്നിധ്യം വെളിപ്പെട്ടതിനെ തുടര്‍ന്ന്‌ ദക്ഷിണമേഖലാ ഐ.ജി. വിന്‍സെന്റ്‌ എം.പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത്‌ എത്തിയിരുന്നു.

കാര്‍ കൊണ്ടുപോകാന്‍ വന്നവരെ വിട്ടയച്ച പോലീസ്‌ നടപടി വിവാദത്തില്‍ - 24 aug

Date : August 24 2009 (mbi)

കൊല്ലം: മുത്തൂറ്റ്‌ പോള്‍ എം.ജോര്‍ജ്ജ്‌ സഞ്ചരിച്ചിരുന്ന കാര്‍ നീണ്ടകര പുത്തന്‍തുറയില്‍നിന്ന്‌ കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച പോലീസ്‌ നടപടി വിവാദമാവുന്നു. തിരുവനന്തപുരം സ്വദേശികളായ ബിനു, ബിനുരാജ്‌, അനുരാജ്‌ എന്നിവരെയാണ്‌ പോലീസ്‌ വിട്ടയച്ചത്‌.

ദേശീയപാതയോരത്ത്‌ നീണ്ടകര പുത്തന്‍തുറ എ.എസ്‌.യു.പി. സ്‌കൂളിന്‌ എതിര്‍വശത്ത്‌ പഴയ റോഡിലാണ്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ കിടന്നത്‌.

ശനിയാഴ്‌ച രാവിലെ 5 മുതല്‍ ദുരൂഹസാഹചര്യത്തില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ ഒരു ക്വാളിസ്‌ കാറിലെത്തിയ മൂന്നംഗസംഘം കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ചവറ എസ്‌.ഐ. എസ്‌.ഷുക്കൂറിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തി. ക്വാളിസില്‍ എത്തിയവര്‍ ഫോര്‍ഡിന്റെ സര്‍വീസ്‌ സെന്ററില്‍നിന്ന്‌ എത്തിയവരാണെന്നാണ്‌ പോലീസിനോടു പറഞ്ഞത്‌. എന്നാല്‍ സര്‍വീസ്‌ സെന്ററിലെ യൂണിഫോം ഇല്ലാത്ത ഇവരെ വിശ്വസിക്കരുതെന്നും കാറില്‍ രക്തം പുരണ്ട പാടുകള്‍ കാണുന്നതായും തുറന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ കൊല്ലപ്പെട്ട വ്യവസായി സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ കൊണ്ടുപോയിട്ടുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അതാണോ എന്ന്‌ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട്‌ എസ്‌.ഐ. തട്ടിക്കയറിയതായും പറയപ്പെടുന്നു. തുടര്‍ന്ന്‌, പോലീസ്‌ കാര്‍ തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ 4 എക്‌സിക്യൂട്ടീവ്‌ ബാഗുകള്‍, ഒരു ലേഡീസ്‌ ഹാന്‍ഡ്‌ ബാഗ്‌, ഡാഷ്‌ ബോക്‌സില്‍ കുറേ ഗുളികകള്‍ എന്നിവ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബാഗുകളില്‍ ഒന്ന്‌ തുറന്നുനോക്കിയ എസ്‌.ഐ. ഉടന്‍ അത്‌ അടച്ചത്രെ.

തുടര്‍ന്ന്‌ മൂവര്‍സംഘത്തില്‍ ഒരാള്‍ സംസാരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌.ഐ. ഫോണില്‍ സംസാരിച്ചു തുടങ്ങിയതോടെ ഫോണ്‍ കട്ടായതായും പിന്നീട്‌ പലതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നും സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നവര്‍ പറയുന്നു.

തുടര്‍ന്ന്‌, കാറിലെ ബാഗുകളെല്ലാം ക്വാളിസിലേക്ക്‌ മാറ്റിയശേഷം സംഘാംഗങ്ങളില്‍ 2 പേരെ പോലീസ്‌ ജീപ്പിലും ഒരാളെ ക്വാളിസിലും കയറ്റി സ്റ്റേഷനിലേക്ക്‌ പോവുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. എന്‍ഡവര്‍ കാറും സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. എന്നാല്‍ ക്വാളിസ്‌ വാനും ബാഗുകളും സംബന്ധിച്ച്‌ പിന്നീട്‌ ഒരു വിവരവും ഇല്ലാതായി.

കാര്‍ അപകടത്തില്‍പ്പെട്ടതാണെന്നും തങ്ങള്‍ ഫോര്‍ഡിന്റെ സര്‍വീസ്‌ സെന്ററില്‍നിന്നു വന്നവരാണെന്നും അവര്‍ പറഞ്ഞ കഥ പോലീസ്‌ കണ്ണടച്ച്‌ വിശ്വസിക്കുകയായിരുന്നെന്നാണ്‌ ആക്ഷേപം.

എന്നാല്‍ ആരോപണങ്ങളെല്ലാം പോലീസ്‌ നിഷേധിക്കുന്നു. കാറിനുള്ളില്‍ ബാഗുകള്‍ ഉണ്ടായിരുന്നതായുള്ള പ്രചാരണം ശരിയല്ലെന്നും ദുഷ്‌പ്രചാരണം മാത്രമാണെന്നും എസ്‌.ഐ. ഷുക്കൂര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന്‌ എത്തിയ മൂന്നുപേര്‍ കാര്‍ മെക്കാനിക്കും സഹായികളുമാണെന്ന്‌ ബോധ്യപ്പെട്ടശേഷമാണ്‌ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ സഞ്ചരിച്ച കാറില്‍ നിന്ന്‌ ഗുണ്ടാത്തലവന്റെ ലൈസന്‍സ്‌ കണ്ടെടുത്തു - 24 aug

Date : August 24 2009 (Mbi)


കൊല്ലം:കൊല്ലപ്പെടുന്നതിനു മുമ്പ്‌ പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റ്‌ സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ പോലീസ്‌ രക്തക്കറ കണ്ടെത്തി. കാറില്‍ നിന്ന്‌ കണ്ടുകിട്ടിയ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ വലിയതുറ പനമൂട്‌ ഒാംപ്രകാശിന്‍േറതാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ ദേശീയ പാതയോരത്ത്‌ നീണ്ടകര പുത്തന്‍തുറയിലാണ്‌ ദുരൂഹ സാഹചര്യത്തില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നത്‌ നാട്ടുകാര്‍ കണ്ടത്‌. ഉച്ചയോടെ മൂന്ന്‌ യുവാക്കള്‍ വന്ന്‌ കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കളെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്നുവെങ്കിലും ഇവരെ വിട്ടയച്ചു.

വെള്ളിയാഴ്‌ച ആലപ്പുഴ നെടുമുടിയില്‍ വച്ച്‌ പോള്‍ എം. ജോര്‍ജ്‌ കുത്തേറ്റതിനെ തുടര്‍ന്ന്‌ പോളിന്റെ കാറുമായി രണ്ടുപേര്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയതായും കാര്‍ ഇടിച്ചിട്ടുള്ളതായും പോലീസിന്‌ വിവരം ലഭിച്ചിരുന്നു. പുത്തന്‍തുറയില്‍ കണ്ടെത്തിയ കെ.എല്‍. 01 എ.എസ്‌. 8407 എന്ന നമ്പരിലുള്ള ഫോര്‍ഡ്‌ എന്‍ഡവര്‍ കാറിന്റെ റേഡിയേറ്റര്‍ പൊട്ടി വെള്ളം ചോരുകയും മുന്‍വശത്തെ നമ്പര്‍പ്ലേറ്റ്‌ വളയുകയും ബമ്പര്‍ പൊട്ടുകയും ചെയ്‌തിട്ടുണ്ട്‌. കാറിന്‌ അകത്തും പുറത്തുമായി പല ഭാഗങ്ങളിലും രക്തക്കറ പുരണ്ടിട്ടുള്ളതും മുന്‍വശത്തെ ഡോര്‍ഗ്ലാസിലും മുന്നിലെ സീറ്റിലുമുള്ള രക്തക്കറയുടെ പാടുകളും മറ്റും ഞായറാഴ്‌ച ആലപ്പുഴയില്‍ നിന്നെത്തിയ വിദഗ്‌ദ്ധ സംഘം പരിശോധിച്ചു. കാറിന്റെ ഗിയറിനു താഴെ രക്തം തുടച്ച കടലാസുതുണ്ടുകള്‍ ചുരുട്ടിയിട്ടിരുന്നതും കണ്ടെത്തിയിട്ടുണ്ട്‌.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌, തിരുവനന്തപുരം ടൈറ്റാനിയം ടി.സി.33-ല്‍ അപ്പാവുവിളയില്‍ ഷിബു ആന്റണിയുടെ പേരിലുള്ള ഇന്റഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നീ രേഖകളും ടൈറ്റാന്‍ വാച്ച്‌, കൂളിങ്‌ ഗ്ലാസ്‌, സോക്‌സ്‌, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെച്ചെടുത്ത യുവാക്കളുടെ ഗ്രൂപ്പ്‌ ഫോട്ടോകള്‍, ഇരുപതോളം സിഡികള്‍ എന്നിവയും കാറില്‍ നിന്ന്‌ ലഭിച്ചു. പുത്തന്‍തുറയില്‍ നിന്ന്‌ കാര്‍ കൊണ്ടുപോകാന്‍ വന്ന്‌ പോലീസ്‌ പിടിയിലായ തിരുവനന്തപുരം കണ്ണമ്മൂല കുന്നില്‍ വീട്ടില്‍ ബിനു (23), കുമാരപുരം പടിഞ്ഞാറ്റില്‍ ലെയ്‌നില്‍ സഹോദരന്മാരായ അനുരാജ്‌, ബിനുരാജ്‌ എന്നിവര്‍ തിരുവനന്തപുരത്തെ വര്‍ക്‌ഷോപ്പ്‌ തൊഴിലാളികളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

അമ്പലപ്പുഴയില്‍ നിന്ന്‌ സിഐ പി.ഡി. ശശിയുടെ നേതൃത്വത്തില്‍ പോലീസും ആലപ്പുഴ ഡിസിആര്‍ബിയിലെ സയന്റിഫിക്‌ ഇന്‍വെസ്റ്റിഗേഷന്‍ വിഗ്‌ദ്ധന്‍ ഡോ. കെ. ജയചന്ദ്രന്‍, വിരലടയാള വിദഗ്‌ദ്ധര്‍ എന്നിവരും ചവറ പോലീസ്‌ സ്റ്റേഷനിലെത്തിയാണ്‌ കാര്‍ പരിശോധിച്ചത്‌. കൂടുതല്‍ തെളിവെടുപ്പിനായി കാര്‍ ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകുമെന്നറിയുന്നു. കരുനാഗപ്പള്ളി ഡിവൈഎസ്‌പി ആര്‍. പ്രസന്നകുമാര്‍, ചവറ സിഐ ശ്രീകുമാര്‍, എസ്‌ഐ എസ്‌. ഷുക്കൂര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പോള്‍ വധം: ക്വട്ടേഷന്‍ സംഘം തലവന്മാര്‍ക്ക്‌ പങ്കെന്ന്‌ സൂചന - 24-aug

Date : August 24 2009 (mbi)


ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട 17 പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ ഒാംപ്രകാശും കസ്റ്റഡിയിലുണ്ടെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഐജി വിന്‍സന്‍ എം. പോള്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്നു കാണാതായ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഞായറാഴ്‌ച കൊല്ലത്ത്‌ നീണ്ടകര പുത്തന്‍തുറയില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു മുമ്പ്‌ പോളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്വട്ടേഷന്‍കാരാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളതെന്നാണ്‌ സൂചന. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുനൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐജി അറിയിച്ചു.

ഒരുബൈക്കുമായി കാര്‍ ഉരഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട്‌ കൊലപാതകം വരെ എത്തിയെന്ന സൂചന പോലീസ്‌ പരിശോധിച്ചുവരികയാണ്‌. ആസൂത്രിതമല്ലാതെ യാദൃശ്ചികമായുണ്ടായ സംഭവമാണോ എന്ന നിലക്കും അന്വേഷണം നടക്കുന്നുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ പോലീസിന്‌ ലഭിച്ച ചതഞ്ഞരഞ്ഞ മൊബൈല്‍ഫോണും സിംകാര്‍ഡും സംഭവത്തിലെ പ്രധാന പ്രതിയുടേതാണെന്നാണ്‌ വിവരം. തിരുവനന്തപുരത്തേയും ചങ്ങനാശ്ശേരിയിലേയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന വിവരം സത്യമാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു ടെമ്പോ ട്രാവലറുകളും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. വഴിച്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വണ്ടിയുടെ വിശദാംശങ്ങളും പോലീസ്‌ ശേഖരിച്ചു.

തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും പോള്‍ എം. ജോര്‍ജിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒാംപ്രകാശ്‌, പോള്‍ ജോര്‍ജിനൊപ്പം എന്‍ഡവര്‍ കാറിലായിരുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബു ഓടിച്ച കാറിലായിരുന്നു രാജേഷ്‌. രാജേഷുമായി അടുപ്പമുള്ളയാളാണ്‌ കൈക്കു പരിക്കേറ്റു കിടക്കുന്ന മനു എന്നാണ്‌ വിവരം.

കൃത്യം നടത്തിയത്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരെയും ആലപ്പുഴ പോലീസ്‌ ക്ലബ്ബില്‍ ഐജിയുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്‌തത്‌. ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മനുവിനെയും ഞായറാഴ്‌ച പോലീസ്‌ ക്ലബ്ബില്‍ ചോദ്യം ചെയ്‌തു.

കൊലപാതകം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്‌.

വ്യവസായരംഗത്തെ ശത്രുതയും കിടമത്സരവുമൊന്നും ഈ കൊലപാതകത്തിനു പിന്നിലില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്‌ചയോടെ ചിത്രം വ്യക്തമാകുമെന്നാണ്‌ അന്വേഷണച്ചുമതലയുള്ള ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഇ. ദിവാകരന്റെ പ്രതീക്ഷ.

പോലീസ്‌ പിടിയിലായ ക്വട്ടേഷന്‍ സംഘത്തില്‍ ആലപ്പുഴ കലവൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉണ്ടെന്ന സൂചന ലഭിച്ചു. മാരാരിക്കുളത്തെ ബീച്ച്‌ റിസോര്‍ട്ടില്‍ നിന്ന്‌ പോള്‍ പുറപ്പെട്ട ശേഷം ഇവര്‍ പിന്തുടര്‍ന്നിരുന്നുവെന്ന്‌ സംശയമുണ്ട്‌.

കൊലപാതകം ആസൂത്രിതമാണോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. രണ്ട്‌ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക സംഭവത്തിന്‌ പിന്നിലുണ്ടോ എന്ന ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്‌.

കാറും കൂട്ടുകാരും എവിടെ? മൊഴികളിലും ദുരൂഹത - aug-23

Date : August 23 2009 (mbi)

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച, യുവ വ്യവസായിയുടെ കൊലപാതകത്തിന്‌ സാക്ഷിയെന്ന്‌ കരുതുന്നയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍. മരിച്ചയാളുടെ ഡ്രൈവറുടെ വാക്കുകളില്‍ പോലീസിന്‌ അവിശ്വാസം. സംഭവത്തില്‍ അടിമുടി ദുരൂഹതയും.

വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയില്‍ അത്ര തിരക്കില്ലാത്ത എ.സി.റോഡിലെ പൊങ്ങയില്‍ നടന്ന ഈ കൊലപാതകം ക്വട്ടേഷന്‍ സംഘം ആളുമാറി നടത്തിയതാണെന്ന പ്രചാരണമായിരുന്നു ആദ്യം.

മരിച്ച പോള്‍ എം. ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു, സംഭവത്തിനിടെ പരിക്കേറ്റെന്നു പറയുന്ന തിരുവനന്തപുരം പേട്ട സ്വദേശി മനു എന്നിവരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ്‌ അന്വേഷണം. ഷിബുവും മനുവും പറയുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായെടുത്തിട്ടുണ്ട്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ 5ന്‌ എറണാകുളം മുത്തൂറ്റ്‌ ഹെഡ്‌ ഓഫീസില്‍ നിന്ന്‌ രണ്ടുവണ്ടികളിലാണ്‌ തങ്ങള്‍ പുറപ്പെട്ടതെന്നാണ്‌ ഡ്രൈവര്‍ ഷിബു പറയുന്നത്‌. ഒരു വണ്ടിയില്‍ താനും പോള്‍.എം. ജോര്‍ജും മറ്റൊരു വണ്ടിയില്‍ പോളിന്റെ കൂട്ടുകാരും. മാരാരിക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ നിര്‍മിക്കുന്ന ഹോട്ടല്‍ സൈറ്റ്‌ സന്ദര്‍ശിച്ച ശേഷം സമീപത്തുള്ള റിസോര്‍ട്ടിലും കുറേ സമയം ചെലവിട്ടു.

ചമ്പക്കുളത്തുള്ള കമ്പനി വക ഗസ്റ്റ്‌ ഹൗസിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. ഈ യാത്രയില്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ വണ്ടിയിലായിരുന്നു. താനും പോളിന്റെ ഒരു കൂട്ടുകാരനും പോളിന്റെ വണ്ടിയിലും അനുഗമിച്ചു. ഈ കൂട്ടുകാരനും താനും കൂടിയാണ്‌ പോളിനെയും പരിക്കേറ്റ മനുവിനെയും മെഡിക്കല്‍ കോളേജാസ്‌പത്രിയിലാക്കിയതെന്നും ഡ്രൈവര്‍ ഷിബു പറഞ്ഞു.

പോളിനൊപ്പം കാറിലുണ്ടായിരുന്ന മനു പറയുന്നത്‌ അനുഗമിച്ച കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌.

പോളിനെ കൂടാതെ മൂന്നുകൂട്ടുകാര്‍ കൂടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നുവെന്നാണ്‌ മനു പറഞ്ഞത്‌. എന്നാല്‍ ഈ കാറും കൂട്ടുകാരും എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു.

വെള്ളിയാഴ്‌ച കാലത്ത്‌ പോളിന്റെ സ്‌കോര്‍പ്പിയോ കാറിലാണ്‌, പേട്ടയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ്‌ നടത്തുന്ന താന്‍ എറണാകുളത്തിനുപോയതെന്നാണ്‌ മനു പറയുന്നത്‌. വര്‍ക്ക്‌ഷോപ്പിലേക്കു സാധനങ്ങള്‍ വാങ്ങാനായിരുന്നുവത്രെ യാത്ര.

എന്നാല്‍, ഇദ്ദേഹം സാധനങ്ങള്‍ ഒന്നുംതന്നെ വാങ്ങിയില്ല. അത്‌ അടുത്ത ദിവസത്തേക്കു മാറ്റിവച്ചുവെന്നാണ്‌ വിശദീകരണം. മരിച്ച പോളുമായി മുന്‍പരിചയമില്ലെന്നു പറയുന്ന മനു എങ്ങനെ ഈ സംഘത്തില്‍ വന്നു എന്നതില്‍തന്നെയുണ്ട്‌ ദുരൂഹത. തന്റെയും പോളിന്റെയും സ്‌നേഹിതന്‍ നൗഷാദ്‌ പറഞ്ഞിട്ട്‌ ഒപ്പം കൂടിയെന്ന മനുവിന്റെ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പടി വിശ്വസിക്കുന്നില്ല. ഈ നൗഷാദിനെപ്പറ്റി ഒരു വിവരവുമില്ല. താന്‍ കാലത്തുമുതല്‍ ഉപയോഗിച്ചുവെന്നു മനു പറയുന്ന പോളിന്റെ കാര്‍ എറണാകുളത്തുതന്നെ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരത്തു പോയിട്ടില്ലെന്നും ഡ്രൈവര്‍ പറയുമ്പോള്‍ സംശയം ഇരട്ടിക്കുകയാണ്‌.

കൂട്ടുകാര്‍ വന്ന കാറും ട്രാവലറും സംഭവസ്ഥലത്തുനിന്ന്‌ ഒപ്പം പോയി എന്നാണ്‌ മനു പറയുന്നത്‌. എന്നാല്‍ താന്‍ പോളിനെയും പരിക്കേറ്റയാളിനെയും മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുവരുമ്പോള്‍ കൂട്ടുകാരുടെ കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ എന്‍.എച്ചില്‍ കയറി തെക്കോട്ടുപോയെന്നുമാണ്‌ ഡ്രൈവര്‍ പറയുന്നത്‌.

ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ തന്റെ പക്കലുള്ളൂ എന്നായിരുന്നു ഡ്രൈവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. ദേഹപരിശോധനയില്‍ മറ്റൊരെണ്ണം കൂടി കിട്ടിയതും ഡ്രൈവറില്‍ പോലീസിന്‌ അവിശ്വാസം ജനിപ്പിച്ചു.

മനുവിന്റെ പരിക്കും ടെമ്പോ ട്രാവലറില്‍ പന്ത്രണ്ടംഗ സംഘം എത്തിയതുമെല്ലാം വിശദമായ അന്വേഷണത്തിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ്‌ പോലീസ്‌.

പോള്‍.എം. ജോര്‍ജിന്റെ കൊലപാതകം: വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജം - aug 23

Date : August 23 2009 (Mbi)


തിരുവനന്തപുരം: ആലപ്പുഴയില്‍ കുത്തേറ്റ്‌ മരിച്ച വ്യവസായി പോള്‍.എം.ജോര്‍ജും സുഹൃത്തും സഞ്ചരിച്ചിരുന്ന ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ഈ വാഹനം തിരുവനന്തപുരം നഗരത്തില്‍ നിന്നും കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌.

തിരുവനന്തപുരം പേട്ട മൂന്നാം മനയ്‌ക്കല്‍ സ്വദേശി പ്രവീണ്‍ എന്ന മനുവുമായി കാറില്‍ പോകുമ്പോഴാണ്‌ വാനിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്‌. മനു ഉപയോഗിച്ചിരുന്നതാണ്‌ ഈ ആഡംബരക്കാറെന്ന്‌ പോലീസ്‌ സ്ഥീരികരിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ളതായിരുന്നു ഈ വാഹനം. റെന്റ്‌ എ കാര്‍ ബിസിനസ്‌ നടത്തിയിരുന്ന മനുവിന്റെ ബന്ധങ്ങള്‍ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഇയാള്‍ക്ക്‌ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌.

മനുവിന്റെ സുഹൃത്തുക്കളെ പോലീസ്‌ ചോദ്യം ചെയ്‌തു . ഇയാളുടെ പേട്ടയിലുള്ള വീട്ടില്‍ പോലീസ്‌ ശനിയാഴ്‌ച വൈകുന്നേരം പരിശോധന നടത്തി. വാഹന കച്ചവടവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്‌. റെന്റ്‌ എ കാര്‍ ബിസിനസ്‌ രംഗത്തുള്ള എയര്‍പോര്‍ട്ട്‌ സ്വദേശികളെയും പോലീസ്‌ സംശയിക്കുന്നുണ്ട്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരില്‍ പലരും ഒളിവിലാണ്‌.

പോള്‍ എം. ജോര്‍ജിന്റെ സഹോദരന്റെ വീട്ടിലെ ജീവനക്കാരനും സംഭവസമയത്ത്‌ സ്ഥലത്തുണ്ടായിരുന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഡ്രൈവറുമാണ്‌ മനുവിന്റെ കാറിനെക്കുറിച്ചുള്ള സൂചന പോലീസിന്‌ നല്‍കിയത്‌. കുത്തേറ്റ്‌ അവശനിലയിലായ പോള്‍ എം. ജോര്‍ജുമായി ആസ്‌പത്രിയിലേക്ക്‌ പോകവേ ഈ വാഹനം തിരുവനന്തപുരത്തേക്ക്‌ പോകുന്നത്‌ കണ്ടതായി ഡ്രൈവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. ഒരാഴ്‌ച മുമ്പ്‌ പോള്‍ എം. ജോര്‍ജ്‌ സുഹൃത്തുക്കളുമായി ഈ കാറില്‍ കൊച്ചിയിലെ സഹോദരന്റെ വസതിയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ വാഹനത്തിന്റെ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച വാഹനം ഇതാണെന്ന്‌ സംശയം തോന്നിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം തിരുവനന്തപുരത്തേക്ക്‌ വ്യാപിപ്പിച്ചത്‌. തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌.

കൊലപാതകത്തിന്‌ പിന്നില്‍ തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ പങ്കുള്ളതായി പോലീസിന്‌ സംശയമുണ്ട്‌. സംഭവത്തിനുശേഷം കാര്‍ തിരുവനന്തപുരത്ത്‌ എത്തിയതാണ്‌ സംശയത്തിന്‌ ബലമേകുന്നത്‌. കേസന്വേഷിക്കുന്ന ഐ.ജി. വിന്‍സന്‍ .എം. പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്നു.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍ - 23-aug

Date : August 23 2009 (mbi)

തിരുവനന്തപുരം: പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യാനായി വരുത്തിയ രണ്ടുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായി സൂചന.

തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന്‌ അറിയുന്നു. പോള്‍ എം. ജോര്‍ജിനൊപ്പമുണ്ടായിരുന്ന മനുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്‌ ഇരുവരും. റെന്റ്‌ എ കാര്‍, റിയല്‍ എസ്റ്റേറ്റ്‌, ബിസിനസുകളില്‍ ഇവര്‍ പങ്കാളികളായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്‌തുവരികയാണെന്നും ഇവര്‍ക്ക്‌ കൊലപാതകവുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഇപ്പോള്‍ നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ്‌ പോലീസ്‌.

മുത്തൂറ്റ്‌ പോള്‍ എം.ജോര്‍ജ്‌ നടുറോഡില്‍ കൊല്ലപ്പെട്ടു -23 aug

Date : August 23 2009 (mbi)


ആലപ്പുഴ:മുത്തൂറ്റ്‌ എം.ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.ജി.ജോര്‍ജിന്റെ മകന്‍ പോള്‍ എം. ജോര്‍ജ്‌ (30)വെള്ളിയാഴ്‌ച അര്‍ധരാത്രി നടുറോഡില്‍ കൊലചെയ്യപ്പെട്ടു. കൊലപാതകത്തിന്‌ പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ്‌ സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

കോഴഞ്ചേരി ആസ്ഥാനമായുള്ള മുത്തൂറ്റ്‌ എം ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറും ഹോസ്‌പിറ്റാലിറ്റി ഡിവിഷന്റെ ഡയറക്ടറുമായിരുന്നു പോള്‍. വ്യവസായ പ്രമുഖനായിരുന്ന മുത്തൂറ്റ്‌ എം.ജോര്‍ജിന്റെ ചെറുമകനാണ്‌.

കൂട്ടുകാരുമൊത്ത്‌ കാറില്‍ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ്‌ ഗ്രൂപ്പ്‌വക ഗസ്റ്റ്‌ഹൗസിലേക്ക്‌ പോകുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്‌ഷനില്‍ വച്ചായിരുന്നു സംഭവം. വിജനമായ റോഡില്‍ രാത്രി പന്ത്രണ്ടരയോടെ അക്രമികള്‍ പോളിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചപ്പോള്‍ പോള്‍ എം.ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന തിരുവനന്തപുരം പേട്ട മൂന്നാമനയ്‌ക്കല്‍ രാമന്‍വിളാകം വീട്ടില്‍ പ്രവീണ്‍ എന്ന മനുവി(30)നെ ഇടതുകൈയില്‍ കുത്തേറ്റ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും പോളിന്റെ ഡ്രൈവര്‍ കാഞ്ചിയാര്‍ വള്ളാനത്തുവീട്ടില്‍ ഷിബുവും (30) മാത്രമാണ്‌ കൃത്യം കണ്ടിട്ടുള്ള രണ്ടുപേര്‍. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ അന്വേഷണം നടക്കുന്നത്‌. ഏറെ പൊരുത്തക്കേടുള്ള ഇവരുടെ മൊഴി പോലീസ്‌ അതേപടി വിശ്വസിക്കുന്നില്ല.

അക്രമം നടക്കുമ്പോള്‍ പോള്‍ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന കൂട്ടുകാരേയും കൃത്യത്തിനുശേഷം കാണാതായത്‌ സംഭവത്തിന്‌ ദുരൂഹതയുണ്ടാക്കിയിരിക്കുകയാണ്‌.

ഒരു ടെമ്പോട്രാവലറില്‍ എത്തിയ പന്ത്രണ്ടംഗ സംഘമാണ്‌ പോളിനെ കൊലപ്പെടുത്തിയതെന്ന്‌ പോളിന്റെ ഡ്രൈവര്‍ ഷിബുവും പരിക്കേറ്റ മനുവും മൊഴി നല്‍കിയിട്ടുണ്ട്‌. അക്രമം നടക്കുമ്പോള്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ കാറിലായിരുന്നു. ഡ്രൈവര്‍ ഓടിച്ചിരുന്ന പോളിന്റെ കാര്‍ കൃത്യം നടന്നുകഴിഞ്ഞാണ്‌ സംഭവസ്ഥലത്ത്‌ എത്തുന്നത്‌.

ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലെ പൊങ്ങജ്യോതി ജംഗ്‌ഷനില്‍ ഒരുമതിലിനോടു ചേര്‍ത്തുനിര്‍ത്തി പിന്നില്‍ നിന്ന്‌ കുത്തി പരിക്കേല്‌പിച്ച നിലയിലായിരുന്നു പോളിന്റെ മൃതദേഹം. കൈക്കുകുത്തേറ്റ നിലയില്‍ മനുവും സമീപത്തുണ്ടായിരുന്നു.

പോളിന്റെ കാറില്‍ ഇരുവരേയും താനാണ്‌ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ കൊണ്ടുവന്നതെന്നാണ്‌ ഡ്രൈവര്‍ ഷിബു പോലീസിനോട്‌ പറഞ്ഞത്‌. നെടുമുടി പോലീസ്‌സ്റ്റേഷനില്‍ 12.50ന്‌ വിവരമറിയിച്ചതും ഡ്രൈവര്‍ തന്നെയാണ്‌.

ഗസ്റ്റ്‌ഹൗസിന്റെ താക്കോല്‍ വാങ്ങാന്‍ പള്ളാത്തുരുത്തിയിലുള്ള മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഓഫീസില്‍ കയറിയതിനാലാണ്‌ പോളിന്റെ കാറിനെ അനുഗമിച്ചിരുന്ന വണ്ടി അല്‌പം പിന്നിലായതെന്നാണ്‌ ഡ്രൈവര്‍ പറഞ്ഞത്‌. താന്‍ സ്ഥലത്തെത്തുമ്പോള്‍ പന്ത്രണ്ടുപേര്‍ പോള്‍ സഞ്ചരിച്ചിരുന്ന വണ്ടിക്കുചുറ്റും നില്‍ക്കുന്നതു കണ്ടു. വണ്ടിയുടെ മുന്‍വശത്തെ വെളിച്ചം കണ്ടപ്പോള്‍ ഇവര്‍ അടുത്തുകിടന്ന ടെമ്പോ ട്രാവലറില്‍ കയറി സ്ഥലംവിട്ടു.

ടെമ്പോട്രാവലറില്‍ വന്ന സംഘം വണ്ടിവട്ടമിട്ട്‌ ആക്രമിക്കുകയായിരുന്നുവെന്നാണ്‌ പരിക്കേറ്റ മനുവിന്റെ മൊഴി. വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ്‌ പോലീസ്‌ കൈകാര്യം ചെയ്യുന്നത്‌. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ.എ.തോമസ്‌ എന്നിവരാണ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കെ.സി.വേണുഗോപാല്‍ എംപി, കോട്ടയം ഡിസിസി പ്രസിഡന്റ്‌ കെ.സി.ജോസഫ്‌ എംഎല്‍എ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

ശവസംസ്‌കാരം പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഞായറാഴ്‌ച 3ന്‌ കോഴഞ്ചേരി സെന്റ്‌ മാത്യൂസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും.

ന്യൂഡല്‍ഹി സെന്റ്‌ജോര്‍ജ്‌ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാറാമ്മയാണ്‌ പോളിന്റെ അമ്മ. മുത്തൂറ്റ്‌ എം ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ജോര്‍ജ്‌ എം.ജോര്‍ജ്‌, അലക്‌സാണ്ടര്‍ എം. ജോര്‍ജ്‌ എന്നിവര്‍ പോളിന്റെ സഹോദരങ്ങളാണ്‌.

Tuesday, July 21, 2009

വിരട്ടല്ലേ, പ്ലീസ്‌

MBI, 16 Jul, 2009

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

സി.പി.എമ്മിലെ പ്രതിസന്ധിയുടെ കൊടുങ്കാറ്റ്‌ തത്‌കാലത്തേക്ക്‌ ശമിച്ചു. തീരുമാനങ്ങള്‍ നേരിട്ടറിയിക്കാന്‍ കേന്ദ്ര നേതാക്കള്‍ എത്തിയിട്ടുണ്ട്‌. സംസ്ഥാന നേതൃതല യോഗത്തിന്‌ ശേഷം പതിവ്‌ മേഖലാതല വിശദീകരണങ്ങള്‍. കനത്ത നിശ്ശബ്ദതയുടെ ഈ കാലയളവ്‌ ഇനി എത്രകണ്ട്‌ നീണ്ടുനില്‍ക്കുമെന്ന്‌ പറയാനാകില്ല.

എല്ലാ കണ്ണുകളും വി.എസ്‌. അച്യുതാനന്ദനിലേക്കാണ്‌. വി.എസ്സിനെ തരംതാഴ്‌ത്തുകയും പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ മാറ്റേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്‌ത രണ്ടാം ദിവസത്തെ പി.ബി.-സി.സി. യോഗങ്ങളില്‍ വി.എസ്‌. പങ്കെടുത്തിട്ടില്ല. മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ്‌ എന്നീ നിലകളില്‍ വി.എസ്‌. ഉത്തരവാദിത്വം നിറവേറ്റുമെന്ന 'പ്രതീക്ഷയാണ്‌' പി.ബി. കമ്യൂണിക്കെയിലൂടെ സി.സി. അറിയിച്ചത്‌. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന്‌ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്‌. അതേ ശ്വാസത്തില്‍ ലാവലിന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ പറഞ്ഞതായും വാര്‍ത്തകളിലുണ്ട്‌.

ആദ്യദിവസം കേന്ദ്രകമ്മിറ്റി കഴിഞ്ഞ്‌ വി.എസ്‌. എ.കെ.ജി. ഭവന്റെ പടികളിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നുപോലും മാധ്യമപ്രവര്‍ത്തകര്‍ സംശയിച്ചു. ഞായറാഴ്‌ച വൈകുന്നേരം കേരളത്തിലേക്ക്‌ മടങ്ങുന്നതുവരെ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാതെ കേരളാ ഹൗസിലെ 204-ാം നമ്പര്‍ വി.വി.ഐ.പി. മുറിയിലായിരുന്നു അദ്ദേഹം. രക്ത സമ്മര്‍ദനില ഉത്‌കണ്‌ഠപ്പെടുത്തിയതുകൊണ്ട്‌ ഡോക്ടര്‍മാര്‍ വന്നും പോയുമിരുന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരിലും അഴിമതിക്കേസില്‍ പ്രതിയായ സെക്രട്ടറി മാറിനില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടതിലും എന്തു നടപടി വേണമെന്ന്‌ ആലോചിക്കുന്ന പാര്‍ട്ടി ഉന്നതതലയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളായിരിക്കും ആ ഏകാന്തതയില്‍ വി.എസ്സിന്റെ മനസ്സിന്റെ സ്വസ്ഥത തകര്‍ത്തിട്ടുണ്ടാവുക.

തന്റെ മുന്‍കൈയില്‍, ചിലപ്പോള്‍ നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ, പാര്‍ട്ടിയില്‍ പലര്‍ക്കെതിരെയും ഇതുപോലെ സംഘടനാ നടപടി എടുത്തിട്ടുണ്ട്‌. അതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ കണ്ണു നനഞ്ഞവരുണ്ട്‌. കണ്ണീരിന്‌ പകരം ചോര തന്നെ മണ്ണില്‍ വീഴ്‌ത്തിയവരും ഇപ്പോഴും വീഴ്‌ത്തുന്നവരുമുണ്ട്‌. അവരില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടി എന്ന കരിങ്കല്‍ക്കോട്ടയ്‌ക്കകത്തു നിന്ന്‌ വേരും ബന്ധവും അസ്‌തിത്വവും ഇല്ലാതെ പൊടുന്നനെ ബാഷ്‌പീകൃതമായി അദൃശ്യരായി. നേതൃത്വത്തിന്റെ അമരം പിടിച്ചുപറ്റിയവര്‍ ഇന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ അവസാനത്തെ ചെങ്കൊടിപ്പുതപ്പിനും ലാല്‍സലാമിനും വേണ്ടി മുഖമില്ലാത്തവരായി കഴിഞ്ഞുകൂടുന്നുണ്ട്‌. ഇതൊക്കെയായി ബന്ധപ്പെട്ട എന്തെങ്കിലും ചിന്താശകലങ്ങളോ മുഖക്കാഴ്‌ചകളോ വി.എസ്സിന്റെ മനസ്സിലെ തിരയോട്ടത്തില്‍ ഈ ഘട്ടത്തില്‍ തെളിഞ്ഞോ എന്ന്‌ വ്യക്തമല്ല.

ഒരു ചിത്രം തീര്‍ച്ചയായും തെളിയാതിരിക്കാന്‍ നിവൃത്തിയില്ല. അത്‌ 45 വര്‍ഷം മുമ്പ്‌ ഡല്‍ഹിയില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗമാണ്‌. പാര്‍ട്ടി ചെയര്‍മാനായിരുന്ന എസ്‌.എ. ഡാങ്കെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയെന്ന്‌ ആരോപിക്കപ്പെട്ട ഒരുകത്ത്‌. ഡാങ്കെയുടെ പേരിന്റെ അക്ഷരങ്ങളും ഒപ്പും സംശയകരമായിരുന്നു. എന്നിട്ടും നാലുപതിറ്റാണ്ടു തോളോടുതോളുരുമ്മി പ്രവര്‍ത്തിച്ച്‌ ഉന്നത നേതൃത്വത്തിലെത്തിയ സഖാവിനെ സംശയിച്ചു. ഗുരുതരമായ ആരോപണത്തിന്‌ വിധേയനായ ആള്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന്‌ മാറണമെന്ന്‌ കൗണ്‍സിലിലെ ന്യൂനപക്ഷം വാദിച്ചു. ഡാങ്കെ അധ്യക്ഷനായിരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോന്നു. ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ആപോക്കില്‍ സുന്ദരയ്യയും എ.കെ.ജി.യും ഇ.എം.എസ്സും ജ്യോതിബസുവും ഹര്‍കിഷന്‍ സിങ്ങും അടങ്ങുന്ന 32 പേരില്‍ ഒരാളായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍.

അകത്തിരിക്കുന്നവരല്ല ഇറങ്ങിപ്പോന്ന തങ്ങളാണ്‌ യഥാര്‍ഥ കമ്യൂണിസ്റ്റുകാരെന്ന്‌ ജ്യോതിബസു അന്ന്‌ പ്രഖ്യാപിച്ചത്‌ വി.എസ്സിന്റെ ചെവിയില്‍ ഇപ്പോള്‍ മുഴങ്ങുന്നുണ്ടാകും. അങ്ങനെ കെട്ടിപ്പൊക്കിയ ശരിയായ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നിന്ന്‌ വി.എസ്സിനെ നടപടിയുടെ കയറിലൂടെ താഴോട്ട്‌ തൂക്കിയിറക്കിയിരിക്കുന്നു; അച്ചടക്കം പരിശീലിക്കാനും അനുസരണ ബോധ്യപ്പെടുത്താനും. എ.കെ.ജി. ഭവനില്‍ നിന്ന്‌ ഗുരുദ്വാര രഖംഗഞ്ച്‌- ജന്തര്‍മന്ദര്‍ റോഡുവഴി കേരളഹൗസിലെ 204-ാം നമ്പര്‍ മുറിയുടെ ജനലിലൂടെ കടന്നു വരുന്ന കാറ്റില്‍ പൊട്ടിച്ചിരിയുണ്ട്‌. പിണറായിയാണ്‌ പാര്‍ട്ടി, പാര്‍ട്ടി സെക്രട്ടറിയാണ്‌ മുതലാളി എന്ന പുതിയ നയപ്രഖ്യാപനമുണ്ട്‌.

'കേരളത്തിലെ മുഴുവന്‍ പാര്‍ട്ടിയെയും ഏകോപിപ്പിച്ച്‌ ജനങ്ങളിലേക്ക്‌ ഇറങ്ങാനാ'ണ്‌ കേന്ദ്രകമ്മിറ്റി കമ്യൂണിക്കെ സംസ്ഥാന കമ്മിറ്റിയോട്‌ ആഹ്വാനം ചെയ്‌തത്‌. അതാവര്‍ത്തിക്കാന്‍ കൂടിയാണ്‌ കേന്ദ്രനേതാക്കള്‍ വന്നിട്ടുള്ളത്‌. പലതവണ ആവര്‍ത്തിച്ച വാക്കുകള്‍. നേതാക്കളുടെ മുഖവും സ്വരവുമേ മാറിയിട്ടുള്ളൂ. പാര്‍ട്ടി ഐക്യം ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങളുടെ ചാട്ടവാറുകള്‍ സൃഷ്‌ടിക്കുന്നതല്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെയും തന്റെ മന്ത്രിസഭയിലെയും പി.ബി. ആനകള്‍ ഇരുവശത്തും നിന്ന്‌ വി.എസ്സിനെ അനുസരിപ്പിക്കുന്ന കാഴ്‌ചയാണ്‌ ഇനി. ഇതു പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്തുമോ? സെക്രട്ടറിക്കു കീഴടങ്ങി അനുസരണയോടെ തെറ്റുതിരുത്തി വി.എസ്‌. മുന്നോട്ട്‌ പോയാല്‍ അദ്ദേഹത്തിനു നന്ന്‌ എന്നാണ്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തോട്‌ സെക്രട്ടേറിയറ്റിലെ ഒരു മുതിര്‍ന്ന അംഗം പ്രതികരിച്ചത്‌; ഇല്ലെങ്കില്‍ വി.എസ്സിനെതിരെ ഇനിയും നടപടി ഉണ്ടാകുമെന്നും. അത്തരമൊരു സ്ഥിതിയില്‍ പാര്‍ട്ടിയിലെ ഐക്യം ഉറപ്പുവരുത്തി കൂട്ടായി ജനങ്ങളെ അഭിമുഖീകരിച്ച്‌ അകന്നുപോയവരെ പാര്‍ട്ടിയോട്‌ അടുപ്പിക്കണമെന്ന കാഴ്‌ചപ്പാട്‌ എത്രകണ്ട്‌ പ്രാവര്‍ത്തികമാകും?

അണികളുടെയും ജനങ്ങളുടെയും അതുവഴി പി.ബി.യുടെയും മുഖ്യമന്ത്രിയായി വന്ന വി.എസ്‌. പാര്‍ട്ടിയുടെ പത്മവ്യൂഹത്തിലാണ്‌ കുടുങ്ങിയത്‌. യഥാര്‍ഥത്തില്‍ പത്മവ്യൂഹത്തില്‍പ്പെട്ടത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവും അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ട ജനതാത്‌പര്യങ്ങളുമായിരുന്നു. ലാവലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി പ്രതികൂടി ആയതോടെ പാര്‍ട്ടിയുടെ ഏക അജന്‍ഡ സെക്രട്ടറിയെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുക എന്നതായി. രാമനായി തിളങ്ങിനിന്ന ഒരു ഉജ്ജ്വല നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം രാവണന്റെ വേഷത്തില്‍ സ്റ്റേജ്‌ വിറപ്പിച്ച പ്രസിദ്ധമായ ഒരു ഹിന്ദികഥയുണ്ട്‌-രാമലീല. ജനമനസ്സില്‍ സി.പി.എമ്മിനുണ്ടായിരുന്ന മികച്ച പ്രതിച്ഛായയും ജനപ്രതിബദ്ധതയും സത്യസന്ധതയും തീര്‍ത്തും വിരുദ്ധമായ രാവണഭാവം ഉള്‍ക്കൊണ്ടു. പാര്‍ട്ടിയെ നെഞ്ചിലേറ്റിയിരുന്ന ജനങ്ങള്‍ ഭയപ്പാടോടെ അതില്‍ നിന്ന്‌ ഏറെ അകലാന്‍ തുടങ്ങി.

പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുമെന്ന്‌ പ്രതിജ്ഞ ചെയ്‌താണ്‌ ഒരാള്‍ സി.പി.എം. അംഗമാകുന്നത്‌. സ്വന്തം താത്‌പര്യത്തെക്കാള്‍ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നത്‌ ഇപ്പോള്‍ പാര്‍ട്ടി ഭരണഘടനയിലെ മൃതമായ അക്ഷരങ്ങളോ ചരിത്രരേഖയോ ആണ്‌. പാര്‍ട്ടി താത്‌പര്യത്തെപ്പറ്റി വാതോരാതെ പറയുകയും സ്വന്തം താത്‌പര്യങ്ങളില്‍ മാത്രം കണ്ണുനട്ടു നീങ്ങുകയും ചെയ്യുന്നവരാണ്‌ നേതാക്കളില്‍ മഹാഭൂരിപക്ഷവും. അതു നിലനിര്‍ത്താനാണ്‌ ഇപ്പോള്‍ ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വത്തിന്റെ വടി എടുക്കുന്നത്‌. മുമ്പ്‌ സി.പി.എമ്മില്‍ പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും രണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതുകൊണ്ടാണ്‌ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ആളായി വി.എസ്സിനെ ജനങ്ങള്‍ കാണുന്നത്‌. പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും തമ്മിലുള്ള വൈരുധ്യമാണ്‌ വി.എസ്‌.-പിണറായി പ്രശ്‌നമായും വിഭാഗീയതയായും ജനങ്ങള്‍ കാണുന്നത്‌. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കകത്ത്‌ എത്രകണ്ട്‌ ബോധ്യപ്പെടുത്തിയാലും വി.എസ്സിനെതിരെ മാത്രമെടുത്ത നടപടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയായേ ജനങ്ങള്‍ സ്വീകരിക്കൂ. മൂന്ന്‌ കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ കേവലം മൂന്ന്‌ ലക്ഷം അംഗങ്ങളുടെ പാര്‍ട്ടിനേതൃത്വം തങ്ങളോടു നടത്തിയ യുദ്ധപ്രഖ്യാപനമായി.

കേന്ദ്രകമ്മിറ്റി കഴിഞ്ഞ ഉടന്‍ ചാനലുകളിലൂടെ കേട്ടത്‌ പാര്‍ട്ടി വക്താക്കളായി വന്ന നേതാക്കളുടെ അഹങ്കാര ശബ്ദമാണ്‌. ഈ അഹങ്കാരമാണ്‌ കേരളത്തിലെയും ബംഗാളിലെയും തോല്‍വിക്കിടയാക്കിയതെന്നാണ്‌ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌. കേന്ദ്രകമ്മിറ്റി തീരുമാനം ജനങ്ങള്‍ക്ക്‌ സ്വീകാര്യമാണോ എന്ന ടി.വി. ചാനലിലെ ചോദ്യത്തിന്‌ ഒരു കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗത്തിന്റെ മറുചോദ്യം-ആരാണീ ജനങ്ങള്‍? ചാനലുകളില്‍ നിങ്ങള്‍ പിടിച്ചിരുത്തുന്നവരോ? അവര്‍ നുണമാത്രം പറഞ്ഞു ശീലിച്ചവരാണ്‌ എന്ന്‌ തുടര്‍ന്ന്‌ പുച്ഛിക്കല്‍. കേന്ദ്ര നേതൃത്വത്തിന്റെ പരിഹാര നടപടിയെ കടുത്ത ഭാഷയില്‍ ജനപക്ഷത്തുനിന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പോലും വിമര്‍ശിച്ചു കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഭാഗമാണ്‌ മാധ്യമങ്ങളും യോജിപ്പും വിയോജിപ്പും ഉള്‍ക്കൊള്ളുന്ന സംവാദവും. അതിനെ അവഹേളിക്കുന്നവര്‍ എങ്ങനെ ജനവിശ്വാസം വീണ്ടെടുക്കും.
നേതാക്കള്‍ക്കുള്ള അനുഭവസമ്പത്തു മാത്രം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശരിയായ നേതൃത്വം നല്‍കാന്‍ മതിയാകില്ലെന്ന്‌ പറഞ്ഞതു മഹാനായ ലെനിനാണ്‌; നേതാക്കന്മാരുടെ അനുഭവത്തോട്‌, ബഹുജനങ്ങളുടെ, പാര്‍ട്ടി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അണികളുടെ അനുഭവം, തൊഴിലാളിവര്‍ഗത്തിന്റെ അനുഭവം എന്നിവ കൂട്ടിച്ചേര്‍ക്കലാണ്‌ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തനമെന്ന്‌ പഠിപ്പിച്ചതും. നേതാക്കന്മാരുടെ പരിഹാര നിര്‍ദേശങ്ങള്‍ സ്വന്തം ചുമലിലേന്തി നടന്നതുകൊണ്ടായില്ല. അവ പരീക്ഷിക്കുന്ന ബഹുജനങ്ങളുടെ അനുഭവ സമ്പത്തുകൂടി സ്വീകരിക്കാതെ യഥാര്‍ഥ പരിഹാരമാകില്ലെന്നും ലെനിന്‍ വിശദീകരിച്ചു. ശരിയായ പാര്‍ട്ടി തീരുമാനമെന്ന്‌ പറയുമ്പോള്‍ ഇതെങ്കിലും മറന്നു പോകരുത്‌.

സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു കാത്തിരുന്ന ജനങ്ങള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി. തങ്ങളെ പഠിപ്പിക്കാനാണ്‌ നേതാക്കളുടെ വരവ്‌. തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ നേതൃത്വത്തിന്‌ അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. എല്ലാം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ എന്നും പാര്‍ട്ടി അണികള്‍. അവരും സ്വതന്ത്ര മനസ്സാക്ഷിയനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ്‌ കണ്ണൂരും വടകരയും കോഴിക്കോടുമടക്കമുള്ള ഇത്തവണത്തെ വിധിയെഴുത്തു വ്യക്തമാക്കിയത്‌. കട്ടന്‍ ചായയും സാന്റിയാഗോ മാര്‍ട്ടിനും മറ്റും പാര്‍ട്ടി അണികളെ എങ്ങനെ പ്രതികരിപ്പിച്ചെന്നെങ്കിലും അഖിലേന്ത്യാ നേതൃത്വം മനസ്സിലാക്കേണ്ടതായിരുന്നു.

പാര്‍ട്ടി തീരുമാനം എന്തായാലും എന്തു തള്ളണം കൊള്ളണം എന്ന്‌ തീരുമാനിക്കാന്‍ അത്രതന്നെ ജനങ്ങള്‍ക്കും അവകാശമുണ്ട്‌. ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ഈ അകലം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അകലമാണ്‌. പാര്‍ട്ടിയാണ്‌ ജനം എന്നു കൂടി പറഞ്ഞു ദയവായി വിരട്ടരുത്‌. പ്ലീസ്‌.

മുഖം വികൃതമാകുന്നു

MBI, July 14, 2009

കെ. വേണു

മുഖ്യമന്ത്രി അച്യുതാനന്ദനെ സി.പി.എം. പൊളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ നടപടി ആരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. അദ്ദേഹം നടത്തിക്കൊണ്ടിരുന്ന അച്ചടക്ക ലംഘനങ്ങള്‍ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെങ്കിലും സി.പി.എം. പോലുള്ള ഒരു കേന്ദ്രീകൃത സംഘടനയ്‌ക്ക്‌ പൊറുപ്പിക്കാവുന്നതല്ലെന്ന്‌ പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അച്യുതാനന്ദനെതിരായ നടപടികളോടൊപ്പം ലാവലിന്‍ കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന പിണറായി വിജയനെതിരെയും ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷണ നടപടി പൊതുവില്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെ ഏകപക്ഷീയമായി അച്യുതാനന്ദനെതിരായി മാത്രം വന്ന നടപടിയാണ്‌ കുറെ പേരിലെങ്കിലും സംശയം ജനിപ്പിച്ചിട്ടുള്ളത്‌.

കേരളത്തിന്‌ വലിയ നഷ്‌ടമുണ്ടാക്കിവെച്ച ലാവലിന്‍കേസുമായി ബന്ധപ്പെട്ട്‌ അവിഹിത നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ അന്ന്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‌ നിര്‍ണായക പങ്കുണ്ടായിരുന്നെന്നും സാധാരണക്കാര്‍ക്ക്‌ ബോധ്യപ്പെടുംവിധമാണ്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍, ലാവലിന്‍ കേസില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്റെ കൈകള്‍ ശുദ്ധമാണെന്നും കേന്ദ്ര കമ്മിറ്റി സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്നത്‌ കാണുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന്‌ ആരും ചിന്തിച്ചുപോകും. പ്രത്യേകിച്ചും ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷത്തെ പിണറായി അനുകൂലികളാക്കാന്‍ നടത്തിയ സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഈ ദുരൂഹത കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.

കുറേക്കാലമായി സി.പി.എമ്മിന്റെ താഴെക്കിടയിലുള്ള നേതൃനിരകള്‍ അധികാരവും സമ്പത്തും അവിഹിതമായി സമാഹരിക്കാന്‍ വെമ്പല്‍ കൂട്ടുന്നവരായി മാറിക്കൊണ്ടിരിക്കുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്‌. നേതൃനിരകളിലേക്കും ഈ അപചയം വ്യാപിക്കുന്നത്‌ എല്ലാവരും കാണുന്നുണ്ടെങ്കിലുംമറ്റു പാര്‍ട്ടികളെ അപേക്ഷിച്ച്‌ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതൃത്വങ്ങള്‍ അഴിമതിയുടെ കാര്യത്തിലും മറ്റും പൂര്‍ണമായും അധഃപതിച്ചിട്ടില്ലെന്ന ധാരണ ഇപ്പോഴും നിലനി'ുന്നുണ്ട്‌. അച്യുതാനന്ദനെയും പിണറായിയെയും സംബന്ധിച്ച പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനം ഈ ധാരണയെ ശക്തമായി ഉലയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

താന്‍ കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലാവലിന്‍ കേസ്‌ നിലപാടില്‍ മാറ്റമില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞതിലൂടെ അദ്ദേഹം തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തേച്ചുമിനുക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളതെന്ന്‌ വ്യക്തം. അതായത്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തിലൂടെ പരിഹരിക്കാന്‍ ഉദ്ദേശിച്ച കേരളത്തിലെ സി.പി.എമ്മിന്റെ സംഘടനാപ്രശ്‌നങ്ങള്‍, അഥവാ ഗ്രൂപ്പിസം കൂടുതല്‍ രൂക്ഷമായി തുടങ്ങാന്‍ പോകുന്നുവെന്നര്‍ഥം. ഇതുവരെയുള്ള ഗ്രൂപ്പ്‌ പ്രവര്‍ത്തനംകൊണ്ട്‌ കേരളത്തിലൊരു ഭരണംതന്നെ ഇല്ലെന്ന അവസ്ഥയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. ഇനി കൂടുതല്‍ ദുര്‍ബലനായ അച്യുതാനന്ദന്‌ ഇതുവരെയുണ്ടായിരുന്ന ഭരണമില്ലാത്ത അവസ്ഥപോലും നിലനിര്‍ത്താനാവില്ലെന്ന്‌ കരുതേണ്ടിയിരിക്കുന്നു. സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍, കേരളത്തിന്റെ ഭരണത്തെയും അതുവഴി ജനങ്ങളുടെ ജീവിതത്തെയും സംസ്ഥാനത്തിന്റെ വികസനത്തെയും എല്ലാമാണ്‌ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്‌.

ദുര്‍ബലനായ മുഖ്യമന്ത്രിയുടെ പദവി നിലനിര്‍ത്താന്‍ അച്യുതാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച്‌ ഗുണമൊന്നുമുണ്ടാക്കാന്‍ പോകുന്നില്ല. കൂടുതല്‍ കരുത്തരായ പാര്‍ട്ടി സംസ്ഥാന നേതൃത്വം, മുഖ്യമന്ത്രിയെ കൂച്ചുവിലങ്ങിട്ട്‌ നടത്തുന്നത്‌, കേരളീയര്‍ കാണാന്‍പോവുകയാണ്‌. അതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ അദ്ദേഹത്തെ സംഘടനാപരമായ ഊരാക്കുടുക്കുകളിലേക്ക്‌ നയിക്കുകയും ചെയ്യും.

അഴിമതിവിരുദ്ധസമരത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ച്‌ കലാപക്കൊടി ഉയര്‍ത്താന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അത്‌ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നു തോന്നുന്നില്ല. ഗൗരിയമ്മ സി.പി.എമ്മില്‍നിന്ന്‌ പുറത്താക്കപ്പെട്ടപ്പോള്‍ ഉണ്ടായ തോതിലുള്ള ജനകീയപ്രതികരണം പോലും ഇന്നത്തെ സാഹചര്യത്തില്‍ അച്യുതാനന്ദന്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുഖ്യമന്ത്രിപദം വിടാതെ പൊരുതാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന്‌ കാരണവും അതുതന്നെയാകാം.

ദ്വന്ദ്വയുദ്ധത്തിന്റെ നാള്‍വഴി, കൈയടികള്‍ ഇന്നും പരാജിതനുവേണ്ടി

MBI, 13 July 2009

എസ്‌.എന്‍. ജയപ്രകാശ്‌


അപസര്‍പ്പക കഥയിലെപോലെ 'നാലാംലോക'വും 'ചാരന്മാരു'മൊക്കെ പ്രത്യക്ഷപ്പെട്ട, പരിപ്പുവടയും കട്ടന്‍ചായയുംവരെ വിചാരണയ്‌ക്ക്‌ വിധേയമാക്കിയ സി.പി.എമ്മിലെ പടലപ്പിണക്കത്തിന്‌ ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്‌. പലകാലത്ത്‌ പല അവതാരങ്ങളെടുത്ത കണ്ണൂര്‍ ലോബിയാണ്‌ ഒരുവശത്ത്‌. മറുവശത്ത്‌ ആയുധങ്ങള്‍ കോപ്പുകൂട്ടിക്കൊണ്ട്‌ എല്ലാക്കാലത്തും വി.എസ്‌. അച്യുതാനന്ദനും. ഒരര്‍ഥത്തില്‍ അധികാര വടംവലി. എന്നാല്‍, അച്യുതാനന്ദന്റെ കൈകളില്‍ എന്നും പ്രശ്‌നങ്ങളുടെ പരിചയുണ്ടായിരുന്നു. സി.പി.എം-ലീഗ്‌ ബന്ധം മുതല്‍ വിദേശഫണ്ടും ലാവലിനും വരെ നീളുന്ന പ്രശ്‌നങ്ങള്‍.

എണ്‍പതുകളില്‍ ഇ.കെ.നായനാരും വി.എസ്സും തമ്മിലായിരുന്നു പോരാട്ടം. തൊണ്ണൂറുകളില്‍ അത്‌ സി.ഐ.ടി.യു. ലോബിയും വി.എസ്സും തമ്മിലായി. പിന്നീട്‌ നായനാരുടെകൂടി സഹായത്തോടെ സി.ഐ.ടി.യു. ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ വി.എസ്സിനായി. അടുത്ത ദശകം തുടങ്ങുമ്പോഴേക്കും നായനാരും വി.എസ്സും വീണ്ടും രണ്ട്‌ ഗ്രൂപ്പുകളിലായി. അപ്പോഴേക്കും പിണറായി വിജയന്‍ ശക്തി തെളിയിച്ചുതുടങ്ങിയിരുന്നു. അങ്ങനെ രണ്ടായിരത്തിന്റെ ആദ്യ ദശകം വി.എസ്സും പിണറായിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിന്റെ കാലമായി. ഈ പോരാട്ടത്തിന്‌ ആക്കം കൂട്ടിയത്‌ ലാവലിന്‍ കേസും.

പിണറായി വിജയന്‍ പാര്‍ട്ടിയുടെ ഉന്നതവേദികളിലേക്കെത്തുന്നത്‌ 1998-ലാണ്‌. അന്ന്‌ പാലക്കാട്ട്‌ നടന്ന സംസ്ഥാന സമ്മേളനം, മാരാരിക്കുളത്തെ പരാജയത്താല്‍ മുറിവേറ്റ വി.എസ്സിന്റെ വീര്യം കണ്ടു. നായനാരുടെ കൂടി സഹായത്തോടെ വി.എസ്‌. പക്ഷം വെന്നിക്കൊടി നാട്ടി. എല്‍.ഡി.എഫ്‌. കണ്‍വീനറായിരുന്ന എം.എം.ലോറന്‍സടക്കമുള്ളവര്‍ തരംതാഴ്‌ത്തപ്പെട്ടു. വര്‍ഗസംഘടനകളുടെ നേതാക്കളൊക്കെ 'ആരോഗ്യ' കാരണങ്ങളാല്‍ സംസ്ഥാന സമിതിയില്‍നിന്ന്‌ തഴയപ്പെട്ടു. പിണറായി വിജയന്‍, തോമസ്‌ ഐസക്‌, എം.എ. ബേബി തുടങ്ങിയവരൊക്കെ നേതൃനിരയില്‍ എത്തിയത്‌ ഈ സമ്മേളനത്തിലാണ്‌. ചടയന്‍ ഗോവിന്ദന്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി. ആ വര്‍ഷം സപ്‌തംബറില്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതോടെ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി.

ഇ.കെ.നായനാര്‍ ആയിരുന്നു അന്ന്‌ മുഖ്യമന്ത്രി. 1996ല്‍ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഇ.എം.എസ്‌. ഉള്‍പ്പെടെയുള്ളവര്‍ സുശീലാ ഗോപാലനെയാണ്‌ പിന്തുണച്ചത്‌. നായനാരുടെ പേര്‌ നിര്‍ദേശിച്ചത്‌ അച്യുതാനന്ദനും. വോട്ടെടുപ്പില്‍ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടിയ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി.

തന്റെ അനുഗ്രഹാശിസ്സുകളോടെ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും നായനാര്‍ മുഖ്യമന്ത്രിയും ആയിരുന്നത്‌ അച്യുതാനന്ദന്‌ നല്ല കാലമായിരുന്നില്ല. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നടുനായകത്വം പിണറായി വിജയനിലെത്തി. കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തിന്‌ മുന്നില്‍ താന്‍ ഒതുക്കപ്പെട്ടുവെന്ന തോന്നല്‍ വി.എസ്സില്‍ ശക്തമായി. മുസ്‌ലിം ലീഗുമായി അടുക്കാന്‍ പിണറായിയും കൂട്ടരും നടത്തിയ ശ്രമത്തെ വി.എസ്‌. എതിര്‍ത്തു.

എന്നാല്‍, 2001-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം ശാന്തമായിരുന്നു. ഇരുഗ്രൂപ്പുകളും ബലപരീക്ഷണത്തിനൊന്നും തയ്യാറായില്ല. പിണറായി വിജയന്‍ വീണ്ടും സെക്രട്ടറിയായി. പാര്‍ട്ടിക്കകത്ത്‌ പിണറായി ശക്തനായപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌ അച്യുതാനന്ദന്‍ കരുത്തുനേടി.

പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക്‌ ജനകീയ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ അച്യുതാനന്ദനില്‍ ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തി. ഭരണതലത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ കോടതികള്‍ കയറിയ അച്യുതാനന്ദന്‍ അഴിമതിവിരുദ്ധപ്പോരാളിയായി ജനസമ്മതിനേടി. മാധ്യമങ്ങളില്‍ അച്യുതാനന്ദന്‍ നിറഞ്ഞു. ഇതോടെ പാര്‍ട്ടിയിലെ പോരാട്ടം പ്രത്യയശാസ്‌ത്രമാനം കൈവരിച്ചു. നാലാംലോക സിദ്ധാന്തക്കാരെയും വിദേശ സഹായത്തിന്റെ പേരില്‍ ജനകീയാസൂത്രണത്തെയും അച്യുതാനന്ദന്‍ വേട്ടയാടി. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം നിന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിരുദ്ധചേരിയിലായി. പാര്‍ട്ടിയിലെ സ്റ്റാലിനിസ്റ്റ്‌ കടുംപിടിത്തക്കാരും പരിഷ്‌കരണവാദികളും തമ്മിലുള്ള ബലപരീക്ഷണമായി ഇത്‌ വ്യാഖ്യാനിക്കപ്പെട്ടു. എം.എന്‍.വിജയന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'പാഠം' പരിഷ്‌കരണ വാദികള്‍ക്കെതിരെ ആയുധങ്ങള്‍ പകര്‍ന്നു. വി.എസ്‌. വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമായി മുദ്രകുത്തപ്പെട്ടു.

2004-ല്‍ മലപ്പുറം സമ്മേളനത്തിനുമുമ്പ്‌ വിഭാഗീയത രൂക്ഷമായി. പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഇരുപക്ഷവും വിഴുപ്പലക്കി. മലപ്പുറത്ത്‌ കാണാമെന്ന്‌ പിണറായി വെല്ലുവിളിക്കുകയും ചെയ്‌തു. പിണറായി വിജയനില്‍നിന്ന്‌ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വി.എസ്സിന്റെ ശ്രമം മലപ്പുറത്ത്‌ ദയനീയമായി പരാജയപ്പെട്ടു. പി.ബി. നിര്‍ദേശത്തെപ്പോലും മറികടന്ന്‌ ഔദ്യോഗിക പാനലിനെതിരെ 12 പേര്‍ വി.എസ്സിന്റെ ആശിര്‍വാദത്തോടെ മത്സരിച്ചു. എല്ലാവരും തോറ്റു. 76 അംഗ സംസ്ഥാനക്കമ്മിറ്റിയില്‍ വോട്ടിന്റെ എണ്ണത്തില്‍ അറുപത്തിനാലാമനായി വി.എസ്‌.

മലപ്പുറം സമ്മേളനത്തിനുശേഷം വി.എസ്‌. പക്ഷക്കാര്‍ക്കെതിരെ പാര്‍ട്ടിയില്‍ എല്ലാതലത്തിലും ശുചീകരണം തുടങ്ങി. എസ്‌. ശര്‍മയും എം.ചന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടു. അച്യുതാനന്ദന്‍ 'ദേശാഭിമാനി' പത്രാധിപരല്ലാതായി. കെ.കരുണാകരന്റെ ഡി.ഐ.സിയുമായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സി.പി.എം. കൂട്ടുകൂടുന്നതിനെതിരെ വി.എസ്‌- പിണറായി പക്ഷത്തോട്‌ പോരടിച്ചു. എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. തുടങ്ങി ഒരുകാലത്ത്‌ വി.എസ്സിനൊപ്പംനിന്ന പോഷകസംഘടനകള്‍ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.

പിണറായി വിജയനെ വ്യക്തിപരമായി നേരിടുന്നതിനുള്ള ഒരായുധമെന്ന നിലയില്‍ 2001 മുതല്‍ ലാവലിന്‍ പ്രശ്‌നം വി.എസ്‌. ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഗ്രൂപ്പ്‌ തര്‍ക്കം അതിന്റെ പരകോടിയില്‍ എത്തിച്ചത്‌ ലാവലിന്‍ കേസാണ്‌. ഈ കേസില്‍ പിണറായി അഴിമതി നടത്തിയെന്ന്‌ സ്ഥാപിക്കാന്‍ ആവുന്നത്ര തെളിവുകള്‍ അച്യുതാനന്ദന്‍ ശേഖരിച്ചു.

2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനക്കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച്‌ വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ പിണറായി നടത്തിയ ശ്രമം ഫലിച്ചില്ല. വി.എസ്സിന്‌ സീറ്റ്‌ നിഷേധിക്കാനുള്ള തീരുമാനം പൊളിറ്റ്‌ ബ്യൂറോ തിരുത്തി. വന്‍ഭൂരിപക്ഷത്തോടെ വി.എസ്‌. അധികാരത്തിലേറിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്‌ വാശികൂടിയതേയുള്ളൂ. മുഖ്യമന്ത്രിക്ക്‌ ആഭ്യന്തര, വിജിലന്‍സ്‌ വകുപ്പുകള്‍ നിഷേധിച്ചു. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ വി.എസ്സിനും വി.എസ്‌. മന്ത്രിമാര്‍ക്കും എതിരെ നിലകൊണ്ടു. എ.ഡി.ബി.കരാര്‍ ഒപ്പിട്ടതിനെതിരെ വി.എസ്‌. പരസ്യനിലപാട്‌ എടുത്തതിന്‌ പാര്‍ട്ടി ശാസിച്ചു. 'വെറുക്കപ്പെട്ടവന്‍' എന്ന്‌ വി.എസ്‌. വിശേഷിപ്പിച്ച ഫാരീസ്‌ അബൂബക്കര്‍ കൈരളി ചാനലിലെ അഭിമുഖത്തില്‍ വി.എസ്സിനെ അപഹസിച്ചു. കണ്ണൂരില്‍ പാര്‍ട്ടി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെതിരെ നിലകൊണ്ട വി.എസ്‌. തന്നെ അത്‌ ഉദ്‌ഘാടനം ചെയ്യണമെന്ന്‌ പാര്‍ട്ടി വാശിപിടിച്ചു. ഉദ്‌ഘാടന ദിവസം വി.എസ്‌. ആസ്‌പത്രിയിലേക്ക്‌ പോയി. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ വി.എസ്സും പിണറായിയും പരസ്യമായി തന്നെ ഏറ്റുമുട്ടിയത്‌ ഇരുവരെയും പി.ബിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നതില്‍ കലാശിച്ചു. മാധ്യമ സിന്‍ഡിക്കേറ്റിന്‌ വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന്‌ കുറ്റപ്പെടുത്തി വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ഷാജഹാനെ പാര്‍ട്ടി പുറത്താക്കി.

കോട്ടയം സമ്മേളനത്തില്‍ എല്ലാം ഭദ്രമെന്ന്‌ കരുതിയെങ്കിലും സമാപനവേദിയില്‍ പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ അനുയായികള്‍ വി.എസ്സിന്‌ ജയ്‌ വിളിച്ചു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചുവെന്ന്‌ പിണറായി പ്രഖ്യാപിച്ചെങ്കിലും ഏച്ചുകെട്ടിയ ഐക്യം വീണ്ടും നാണക്കേടായി. ലാവലിന്‍ കേസില്‍ പിണറായി പ്രതിയാണെന്ന്‌ വ്യക്തമായ ശേഷം അദ്ദേഹം നയിച്ച കേരള യാത്രയില്‍ നിന്ന്‌ വി.എസ്‌. വിട്ടുനിന്നു. ഒടുവില്‍ സമാപനവേദിയില്‍ പങ്കെടുത്ത്‌ വി.എസ്‌. വഴങ്ങിയെങ്കിലും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പി.ഡി.പി-സി.പി.എം. സഹവര്‍ത്തിത്വത്തെ വി.എസ്‌. പരസ്യമായി എതിര്‍ത്തു. തിരഞ്ഞെടുപ്പ്‌ തോറ്റപ്പോള്‍ ചിരിച്ചതിനെ 'കൊലച്ചിരി'യെന്നാണ്‌ 'ദേശാഭിമാനി' വിശേഷിപ്പിച്ചത്‌. ലാവലിന്‍ കേസ്‌ സജീവമായതോടെ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍പോലും എതിര്‍പക്ഷത്തേക്ക്‌ അമ്പെയ്യാന്‍ വി.എസ്‌. മടിച്ചില്ല. സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. ചേംബറിലെ വിവാദമൂലയില്‍ നിന്ന്‌ മുള്ളുവെച്ച വാക്കുകള്‍ വി.എസ്‌. പറഞ്ഞത്‌ യാദൃച്ഛികമായിട്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ വി.എസ്‌. ന്യായീകരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലാണ്‌ താന്‍ അതു ചെയ്‌തതെന്ന്‌ വി.എസ്‌. പറഞ്ഞെങ്കിലും മറുപക്ഷത്തിന്‌ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല അത്‌. അങ്ങനെ ഒരിക്കല്‍കൂടി പരാജയം ഭക്ഷിക്കുമ്പോള്‍ വി.എസ്‌. ഗോദയില്‍ ഏകനാണ്‌. പക്ഷേ, ഈ പരാജിതനുവേണ്ടി കാണികള്‍ ഇപ്പോഴും കൈയടിക്കുന്നു.

ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ

MBI, 13 july 2009

(തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം)

വി.ബി. ചെറിയാന്‍

തെറ്റുചെയ്യുന്ന സഖാവിന്‌ തിരുത്താന്‍ പ്രേരണ നല്‍കുന്നതാവണം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളിലെ അച്ചടക്കനടപടി. വിഭാഗീയത സി.പി.എമ്മിനകത്ത്‌ വര്‍ഷങ്ങളായി വളരുന്ന രോഗമാണ്‌. സമീപ ഭൂതകാലത്ത്‌ പാര്‍ട്ടിയിലെ ഇരുചേരികള്‍ക്ക്‌ നേതൃത്വം നല്‍കിവന്നിരുന്നത്‌ വി.എസ്‌. അച്യുതാനന്ദനും പിണറായി വിജയനുമാണെന്നുമാത്രം.

വിഭാഗീയ പ്രവര്‍ത്തനത്തില്‍നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ ഉതകും എന്ന വിശ്വാസത്തില്‍ ഒന്നര-രണ്ടുവര്‍ഷംമുന്‍പ്‌ ഇരുവരെയും പൊളിറ്റ്‌ബ്യൂറോവില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയുണ്ടായി. സി.പി.എം. നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്ക്‌ അനുസരിച്ച്‌ രണ്ടുപേരും താല്‍ക്കാലികമായി കുറച്ച്‌ സംയമനം പാലിക്കുന്ന പ്രതീതിയും നിലനിര്‍ത്തിയിരുന്നു. കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചുവെന്ന്‌ അവകാശപ്പെട്ട്‌ നേതൃത്വം ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ പി.ബി. അംഗത്വം തിരിച്ചുനല്‍കുകയും ചെയ്‌തതാണ്‌. എന്നാല്‍, തുടര്‍ന്നുസംഭവിച്ചത്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്നു തെളിയിച്ചു.

നേതൃത്വത്തിന്‌ എന്തുകൊണ്ടാണ്‌ ഈ പിശക്‌ സംഭവിക്കുന്നത്‌? ഏതു പ്രശ്‌നമാണെങ്കിലും ആ പ്രശ്‌നത്തെ ജനിപ്പിക്കുന്നതും വളര്‍ത്തുന്നതും മൂര്‍ച്ഛിപ്പിക്കുന്നതുമായ ഒരു പ്രശ്‌നപരിഹാരമുണ്ട്‌. ഈ പരിസരത്തു നിന്നടര്‍ത്തിമാറ്റി പ്രശ്‌നത്തെ സമീപിക്കുന്നത്‌ അശാസ്‌ത്രീയവും തെറ്റായ നിഗമനങ്ങളിലേക്ക്‌ നയിക്കുന്നതുമാവും. സി.പി.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ കേവലം സംഘടനാപ്രശ്‌നങ്ങള്‍ മാത്രമാണോ? അല്ലെന്നുള്ളതല്ലേ വസ്‌തുത.

സംഘടനയില്‍ ഉടലെടുക്കുന്ന ഏത്‌ പ്രശ്‌നത്തിനും നിദാനമായി പ്രത്യക്ഷശാസ്‌ത്രപരവും രാഷ്ട്രീയ-നയപരവുമായ മാനങ്ങള്‍ ഉണ്ടാവുമെന്നു മനസ്സിലാക്കേണ്ടത്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനരീതിയുടെ അടിസ്ഥാനപ്രമാണമാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എമ്മിന്‌ സംഭവിച്ചുകൊണ്ടിരുന്ന മൂല്യച്യുതി, ക്രമാനുഗതമായി ഈ പാര്‍ട്ടിയെ മറ്റേതൊരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടിയോട്‌ സദൃശമായി കാണത്തക്കവിധം തരംതാഴ്‌ത്തിയെന്നതാണ്‌ സത്യം.

അതുകൊണ്ടുതന്നെയാണ്‌ പേരുകേട്ട ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സഹജമായ ഗ്രൂപ്പിസം, ചേരിപ്പോര്‌, കാലുവാരല്‍, വിഭാഗീയത തുടങ്ങിയ പദങ്ങളെല്ലാം സി.പി.എമ്മില്‍ മേളിക്കുന്നത്‌. ഇതാണ്‌ അവസ്ഥയെന്നതിനാലാണ്‌ അന്ന്‌ പിണറായിക്കും അച്യുതാനന്ദനും എതിരെ നടപടി കൈക്കൊണ്ടിട്ടും നേതൃത്വം പ്രതീക്ഷിച്ചതുപോലെ തെറ്റുതിരുത്താന്‍ അവര്‍ക്ക്‌ കഴിയാതെപോയത്‌.

അച്യുതാനന്ദനും പിണറായിക്കും എതിരെയോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ക്കെതിരെ മാത്രമോ സ്വീകരിക്കുന്ന നടപടികൊണ്ട്‌ പരിഹൃതമാകുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഇനി ഇരുവരെയും പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളിയാലും വീണ്ടും അച്യുതാനന്ദന്‍മാരും വിജയന്‍മാരും ജയരാജന്മാരും സി.പി.എമ്മിനകത്ത്‌ പുനര്‍ജനിച്ചുകൊണ്ടിരിക്കും.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തതിനുശേഷം ആരോപിക്കപ്പെട്ട തെറ്റ്‌, അവര്‍ തിരുത്തിയില്ലെന്നു മാത്രമല്ല സി.പി.എം. സംഘടനാപരമായി കൂടുതല്‍ ക്ഷീണിക്കുകയും ചെയ്‌തു. സംഘടനാപരമായി ക്ഷീണിക്കുന്ന പാര്‍ട്ടിക്ക്‌ ജനപിന്തുണ കുറയുന്നതും സ്വഭാവികം. അതാണല്ലോ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുഫലങ്ങളില്‍നിന്ന്‌ സ്ഥിരീകരിക്കപ്പെട്ടത്‌. ഇനി എടുക്കുന്ന തുടര്‍നടപടികളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ല മറിച്ച്‌, സി.പി.എമ്മിനെ ബലഹീനമാക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍മാത്രമേ ഇടയാക്കൂ.

ഈ പ്രക്രിയയുടെ കേന്ദ്രബിന്ദു ഏതാണ്‌? എവിടെയാണ്‌? തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പട അഥവാ വിപ്ലവരാഷ്ട്രീയപാര്‍ട്ടികള്‍ എന്നാണല്ലോ ഏതൊരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും വിവക്ഷിക്കപ്പെടുന്നത്‌. സി.പി.എമ്മിന്റെ ആദ്യദശകങ്ങളില്‍ മൂലധനശക്തികള്‍ക്കും മറ്റെല്ലാ ചൂഷകകേന്ദ്രങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍, പാര്‍ട്ടി ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആവേശകരമായ നേതൃത്വംതന്നെയായിരുന്നു.

എന്നാല്‍, 2000-ല്‍ സി.പി.എമ്മിന്റെ പുതുക്കിയ പരിപാടി ആ പാര്‍ട്ടിയുടെ 1964-ലെ വിപ്ലവപരിപാടികളില്‍ മൗലികമായ തിരുത്തലുകള്‍തന്നെ വരുത്തി എന്നുള്ളതാണ്‌ യാഥാര്‍ഥ്യം. സാമ്രാജ്യത്വവിരുദ്ധവും ജന്മിനാടുവാഴിത്തവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമായിരുന്നു 1964-ലെ പാര്‍ട്ടിപരിപാടി.

എന്നാല്‍, 2000-ലെ പരിപാടിക്കുശേഷം ആഗോള മൂലധനപക്ഷത്തേക്ക്‌, അതായത്‌ സാമ്രാജ്യത്വ-സാമ്പത്തികതാത്‌പര്യങ്ങളുടെ തട്ടിലേക്ക്‌ ചായാനും ചുവടുമാറ്റാനും സി.പി.എമ്മിന്‌ ഒരു ക്ലേശവുമുണ്ടായില്ല. പ്രതിഫലം നല്‍കാതെ ജന്മിത്വം അവസാനിപ്പിക്കുമെന്ന പഴയ നിഷ്‌കര്‍ഷയില്‍നിന്ന്‌ പ്രതിഫലം നല്‍കാതെ എന്നത്‌ പിന്‍വലിച്ചു. ഭൂരഹിതകൃഷിക്കാര്‍ക്ക്‌ കൃഷിഭൂമി ലഭ്യമാക്കുന്ന

പഴയ ഉറപ്പുകളുടെ സ്ഥാനത്ത്‌ ഭൂരഹിത കൃഷിക്കാരെയും പാര്‍ശ്വവല്‍കൃത കര്‍ഷകരെയും കൂടുതല്‍ മാറ്റിനിര്‍ത്തപ്പെടുന്ന പുതിയ പ്രവര്‍ത്തനരീതി മൂലധനപക്ഷത്തേക്കുള്ള പാര്‍ട്ടിയുടെ ചായ്‌വിന്‌ വേഗം കൂട്ടി. ജനപക്ഷത്തുനിന്നുള്ള ഈ മാറ്റം പൊതു സമൂഹത്തിന്‌ പ്രകടമായി കാണാന്‍ കഴിയുന്ന ഒരവസ്ഥയിലെത്തി.

ആശയപരവും രാഷ്ട്രീയപരവുമായ മൂല്യങ്ങള്‍ ഈ 'മണ്ണൊലി'പ്പില്‍ നഷ്‌ടപ്പെട്ടുപോയി. അതിന്റെ അവസാന ഘട്ടമാണ്‌ ഈ പുറത്താക്കല്‍. പാര്‍ട്ടിയുടെ മൗലിക പരിപാടിയില്‍ ഉണ്ടായിരുന്ന വിപ്ലവ അന്തസ്സത്ത പുനഃസ്ഥാപിക്കപ്പെടുകയും അതുവഴി സി.പി.എം. പഴയ വിപ്ലവപാര്‍ട്ടിയായി പുനര്‍ജനിക്കുകയും ചെയ്യുമോ എന്നതാണ്‌ ഇനിയുള്ള ചോദ്യം. ഇതിനുള്ള സാധ്യതകള്‍ വിരളമാണുതാനും.

തൊഴിലാളിവര്‍ഗപക്ഷത്തുനിന്നും മൂലധനപക്ഷത്തേക്ക്‌ കൂറുമാറുന്ന ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടിജനാധിപത്യം വലിയതോതില്‍ ഹനിക്കപ്പെട്ടു കൊണ്ടിരിക്കും. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ ഉദ്യോഗസ്ഥമേധാവിത്വം ഉടലെടുക്കും.

ഉദ്യോഗസ്ഥസ്വഭാവം ശീലിച്ച സംഘടനാസംവിധാനത്തില്‍ എപ്പോഴും നേതൃത്വത്തിനു ചുറ്റും സ്‌തുതിപാഠകരുടെ ഒരു വലയംതന്നെയുണ്ടാവും. നേതൃത്വവും അണികളുംതമ്മിലുള്ള ജൈവബന്ധത്തെ വിച്ഛേദിച്ചുകളയുന്നത്‌ ഈ സ്‌തുതിപാഠകരാണ്‌. ബഹുജനങ്ങളില്‍നിന്നൊരു വലിയ വേലികെട്ടി ഇവര്‍ പാര്‍ട്ടിയെ മാറ്റിനിര്‍ത്തും.

ഇതുപോലെ രൂപാന്തരപ്പെട്ടുപോവുന്ന ഒരു പാര്‍ട്ടിക്ക്‌ ജനങ്ങളുടെ നാഡിമിടിപ്പുകള്‍ അറിയാനും അവരുടെ ഇച്ഛകളെ ഉള്‍ക്കൊള്ളാനും കഴിയാതെപോവും. ഇത്തരം ഒരവസ്ഥയില്‍ ചെന്നുപെടുന്ന പാര്‍ട്ടിക്കകത്ത്‌ അവശേഷിക്കുന്ന വിപ്ലവകാരികള്‍ക്ക്‌ ഇതൊക്കെ വീര്‍പ്പുമുട്ടിക്കുന്ന ഒരവസ്ഥയായി അനുഭവപ്പെടുകയും ചെയ്യും. തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം.

Monday, June 29, 2009

നീതിനിഷേധത്തിന്റെ ക്രൂരത


http://thatsmalayalam.oneindia.in/news/2008/07/15/india-supreme-court-caste-certificate-thandan.html


ദില്ലി : തണ്ടാന്‍ സമുദായത്തില്‍പെട്ടവര്‍ക്ക് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. തൃശൂര്‍ വടക്കാഞ്ചേരി കിള്ളിമംഗലം കാവുപറമ്പില്‍ കൃഷ്ണന്റെ മക്കളായ കെ.കെ. സീനയും കെ.കെ. ലീനയും നല്‍കിയ ഹര്‍ജിലാണ് ചെലവിനത്തില്‍ നാലാഴ്ചയ്ക്കകം 50,000 രൂപ നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തണ്ടാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈഴവരാണോ പട്ടികജാതിയാണോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കേണ്ടതില്ലെന്ന് 1994ല്‍ സുപ്രിം കോടതി ഉത്തരവ് നല്‍കിയിരുന്നു. തണ്ടാന്‍ വിഭാഗമാണെന്ന് വ്യക്തമായാല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു അന്നത്തെ വിധി.

ഈ വിധി നിലനില്‍ക്കെ, പരാതിക്കാര്‍ നല്‍കിയ അപേക്ഷയില്‍മേല്‍ തഹസീല്‍ദാര്‍ നടത്തിയ അന്വേഷണമാണ് കോടതിയെ ചൊടിപ്പിച്ചത്. പരാതിക്കാര്‍ക്ക് നാലാഴ്ചയ്ക്കകം പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജസ്റ്റിസ് ബി എന്‍ അഗര്‍വാള്‍, ജി എസ് സിങ്വി എന്നിവരുടെ ബഞ്ച് ഉത്തരവു നല്‍കി.

തിരുവിതാംകൂറിലെ തണ്ടാന്മാര്‍ പട്ടിക വിഭാഗമാണെന്ന് 1952ലെ രാഷ്ട്രപതി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. 1970ലെ ഭേദഗതിയോടെ ഈ വ്യവസ്ഥ കേരളം മുഴുവന്‍ ബാധകമാക്കി. തെക്കന്‍ മലബാറിലെയും കൊച്ചിയിലെയും തണ്ടാന്മാര്‍ ഈഴവരായതിനാല്‍ ഒബിസി ആനുകൂല്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.
സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് പാലക്കാട് ജില്ലാ തണ്ടാന്‍ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് 1994ലെ സുപ്രീം കോടതി വിധി പുറത്തു വന്നത്.

കോടതിയുത്തരവുകള്‍ ലംഘിച്ചും സാധാരണക്കാരുടെ അ‍ജ്ഞത മുതലെടുത്തും ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന നഗ്നമായ നീതി നിഷേധമാണ് സുപ്രിംകോടതി ഉത്തരവിലൂടെ പുറത്തുവന്നത്. സുപ്രിം കോടതിയുടെ അനുകൂല ഉത്തരവ് നേടിയ സീനയ്ക്കും ലീനയ്ക്കും കഴിഞ്ഞ മൂന്നു തവണയും സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

പിഎസ്‍സി വഴി ജോലി ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റിനായി 1997ല്‍ തലപ്പളളി തഹസീല്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയിന്മേലാണ് നീണ്ട നിയമയുദ്ധം നടന്നത്. ഒബിസി തണ്ടാനായതിനാല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന തഹസീല്‍ദാരുടെ ഉത്തരവിനെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജിക്കാരുടെ ആവശ്യം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച്, പരാതിക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 1999 മാര്‍ച്ച് 24ന് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും തഹസീല്‍ദാരും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. തഹസീല്‍ദാര്‍ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കാത്ത ഈ വന്നത് 2003 ജൂണ്‍ 25ന്.

ഡിവിഷന്‍ ബഞ്ചിന്റെ തീര്‍പ്പിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് ഒടുവില്‍ അനുകൂലമായ ഉത്തരവ് കിട്ടി. തലപ്പളളി തഹസീല്‍ദാരുടെ നടപടി കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിഎസ്‍സി വഴി ജോലി ലഭിക്കുന്നതിന് 1997ല്‍ സമര്‍പ്പിച്ച് അപേക്ഷയിന്മേലുളള കേസിലാണ് നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം പരമോന്നത നീതി പീഠത്തിന്റെ അനുകൂല വിധി പരാതിക്കാര്‍ക്ക് കിട്ടിയത്. അതാകട്ടെ, പുതിയൊരുത്തരവോ, നിയമത്തിന്റെയോ ഭരണഘടനാ വ്യവസ്ഥകളുടെയോ പുതിയ വ്യാഖ്യാനമോ അല്ല. മറിച്ച് 1994ല്‍ പുറപ്പെടുവിച്ച സുപ്രിം കോടതി വിധി വീണ്ടും ഒരാവര്‍ത്തി കൂടി ചൂണ്ടിക്കാട്ടിയെന്ന് മാത്രമേയുളളൂ.

സുപ്രിം കോടതിയുടെ ഉത്തരവുകള്‍ പോലും പാലിച്ചു കിട്ടാന്‍ നീണ്ട 11 വര്‍ഷം സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ഇതിനൊക്കെയുളള ചെലവും അനീതിയ്ക്കെതിരെ പൊരുതാനുളള മനശക്തിയുമില്ലാത്തവര്‍ താന്തോന്നികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ധാര്‍ഷ്ട്യം നിശബ്ദമായി സഹിക്കുന്നു. അരനൂറ്റാണ്ടിലേറെ പ്രായമുളള സ്വാതന്ത്ര്യത്തിന്റെ ഗതികേടിലേയ്ക്ക് വിരല്‍ചൂണ്ടുന്ന മറ്റൊരു കോടതിയുത്തരവ് കൂടി.

Sunday, June 28, 2009

സീതാറാം യെച്ചൂരി ലോക്‌സഭയിലേക്ക്‌ മത്സരിച്ചേക്കും

Date : February 25 2009


ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ്‌ബ്യൂറോ അംഗവും ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ സാധ്യത. ഏറെക്കാലമായി സോമനാഥ്‌ചാറ്റര്‍ജിയാണ്‌ ലോക്‌സഭയില്‍ സി.പി.എമ്മിനെ നയിച്ചുകൊണ്ടിരുന്നത്‌. അദ്ദേഹമിപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്താണ്‌. ലോക്‌സഭയില്‍ സോമനാഥിന്റെ കുറവ്‌ പരിഹരിക്കാന്‍ കരുത്തനായ ഒരാള്‍ ഉണ്ടാവണമെന്നാണ്‌ സി.പി.എം.കരുതുന്നത്‌.

യെച്ചൂരി ബംഗാളില്‍നിന്നോ സ്വന്തം സംസ്ഥാനമായ ആന്ധ്രയില്‍നിന്നോ ആയിരിക്കും മത്സരിക്കുക. ബംഗാളിലെ ബര്‍ദ്വാന്‍ (ഇപ്പോള്‍ സര്‍ച്ചാന്‍- ദുര്‍ഗാപുര്‍), ആന്ധ്രയിലെ ഖമ്മം എന്നീ മണ്ഡലങ്ങളുടെ പേരാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

രാധാകൃഷ്‌ണന്‍ പട്ടാന്നൂര്‍

ഔദ്യോഗികവിഭാഗത്തില്‍ ചേരിതിരിവ്‌

Date : June 29 2009

ന്യൂഡല്‍ഹി: എസ്‌.എന്‍.സി.ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിന്‌ പ്രത്യേക പൊളിറ്റ്‌ബ്യൂറോ യോഗം ചേരാനിരിക്കെ, കേരളത്തിലെ സി.പി.എം. ഔദ്യോഗികവിഭാഗത്തില്‍ പുതിയ ചേരിതിരിവുകള്‍ ഉടലെടുക്കുന്നതായി സൂചന.

സംസ്ഥാനത്ത്‌ ഭരണ-സംഘടനാനേതൃത്വത്തില്‍ മാറ്റം വരുത്താന്‍ പി.ബി. തിരുമാനിക്കുന്നതായുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള മുതിര്‍ന്ന പി.ബി.അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയിലെത്തൂ. ഭരണ-സംഘടനാതലങ്ങളില്‍ മാറ്റം വരുത്താന്‍ പി.ബി. തീരുമാനിക്കും എന്ന കണക്കുകൂട്ടലില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനുള്ള ചില നേതാക്കളുടെ ശ്രമങ്ങളാണ്‌ ഔദ്യോഗികവിഭാഗത്തിനുള്ളില്‍ പുതിയ ചേരിതിരിവിന്‌ കാരണമായത്‌. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ചുമതലയില്‍നിന്ന്‌ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന്‌ ആവര്‍ത്തിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ മൂന്നു പേരെങ്കിലും ആ സ്ഥാനം ലക്ഷ്യമിട്ട്‌ നീങ്ങുന്നു.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി.എസ്‌.അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ട ആളാണത്രെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നത്‌. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പൊളിറ്റ്‌ബ്യൂറോ അംഗത്തിന്റെ അനുഗ്രഹാശിസ്സും ഇദ്ദേഹത്തിനുള്ളതായി കേള്‍ക്കുന്നു.

ഭരണ-സംഘടനാനേതൃത്വത്തില്‍നിന്ന്‌ നിലവിലുള്ളവര്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക്‌ സ്വാഭാവികമായി പരിഗണിക്കേണ്ടത്‌ പി.ബി.അംഗമായ മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനെയാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ സാധ്യതയ്‌ക്ക്‌ തടയിടാനാണ്‌ ചില മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്‌ എന്നാണറിയുന്നത്‌. ഈ ആരോപണങ്ങളുടെ ഉറവിടം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയാണെന്നാണ്‌ സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ സി.പി.എമ്മില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്നതും ഇദ്ദേഹംതന്നെ.

അടുത്ത പി.ബി. യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂലായ്‌ 10, 11 തീയതികളിലാണ്‌ സംസ്ഥാനകമ്മിറ്റിയോഗം നടക്കുന്നത്‌. ഈ യോഗത്തില്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും പരിശോധിക്കുമെന്നറിയുന്നു.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ക്രിസ്‌ത്യന്‍സമുദായത്തെ ഇളക്കിവിട്ടത്‌ പള്ളിമേധാവികളാണെന്ന്‌ തിരഞ്ഞെടുപ്പ്‌ അവലോകനരേഖ വിശദീകരിക്കുന്നുണ്ട്‌. അതിനാല്‍ ആ സമുദായത്തെ സി.പി.എമ്മിനോട്‌ കൂടുതല്‍ അടുപ്പിക്കാന്‍ അവര്‍ക്ക്‌ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്‌.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഔദ്യോഗികവിഭാഗം ആദ്യം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്‌ പാലോളി മുഹമ്മദ്‌ കുട്ടിയെയായിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‌ ഒരുസ്ഥാനത്തേക്കും പറഞ്ഞുകേള്‍ക്കുന്നില്ല. ഏതായാലും അടുത്ത പി.ബി. യോഗത്തോടെ സി.പി.എം. കേരളഘടകത്തിലെ ഗ്രൂപ്പ്‌ സമവാക്യം മാറുമെന്നാണ്‌ സൂചന.

Tuesday, June 23, 2009

ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടെന്ന്‌ ബാലാനന്ദന്റെ മൊഴി

മാതൃഭൂമി Date : April 13 2009

തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണം വെറും 100.5 കോടി രൂപയ്‌ക്ക്‌ നടത്താന്‍ കഴിയുമെന്ന തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അന്നത്തെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്‌ ചെയ്‌തതെന്ന്‌ പ്രമുഖ സി.പി.എം. നേതാവായ പരേതനായ ഇ.ബാലാനന്ദന്‍ സി.ബി.ഐ.യ്‌ക്ക്‌ മൊഴി നല്‍കിയിരുന്നു.

2007 ഏപ്രില്‍ 16-നാണ്‌ ഇ.ബാലാനന്ദന്റെ വസതിയിലെത്തി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ്‌ നടത്തിയത്‌. വിദഗ്‌ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്‌ 1997 ഫിബ്രവരി 2-ാം തീയതി അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ തിരുവനന്തപുരത്ത്‌ മസ്‌കറ്റ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍വെച്ച്‌ താന്‍ തന്നെ നേരിട്ട്‌ സമര്‍പ്പിച്ചതാണെന്നും ബാലാനന്ദന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഈ റിപ്പോര്‍ട്ടിന്‌ കടലാസ്സിന്റെ വിലപോലും നല്‍കാതെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഫിബ്രവരി 10ന്‌ വൈദ്യുതിബോര്‍ഡ്‌ ലാവലിനുമായി കരാര്‍ ഒപ്പിടുകയാണ്‌ ചെയ്‌തത്‌. ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണത്തിന്‌ 374.5 കോടിയ്‌ക്കായിരുന്നു കരാര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ മാത്രം മാറ്റിയാല്‍മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, ജനറേറ്ററുകളും യന്ത്രസാമഗ്രികളും പൂര്‍ണമായി മാറ്റിവെയ്‌ക്കാനായിരുന്നു കനേഡിയന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌. 374.5 കോടി രൂപ ചെലവായിട്ടും വേണ്ടത്ര പ്രയോജനമുണ്ടായില്ലെന്നും 110 കോടി രൂപയുടെ നഷ്ടം വൈദ്യുതിബോര്‍ഡിന്‌ വന്നതായും അക്കൗണ്ടന്റ്‌ ജനറല്‍ കണ്ടെത്തിയതോടെയാണ്‌ ലാവലിന്‍ ഇടപാട്‌ വിവാദമായത്‌.

പന്നിയാറിന്‌ 23.50 കോടിയുടെയും ചെങ്കുളത്തിന്‌ 36 കോടി രൂപയുടെയും പള്ളിവാസലിന്‌ 41 കോടിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌. സമിതിയില്‍ വൈദ്യുതിബോര്‍ഡ്‌ റിട്ട. ചീഫ്‌ എന്‍ജിനീയര്‍മാരും കെ.എസ്‌.ഇ.ബി. ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയന്‍ പ്രതിനിധികളും വ്യാപാരി- വ്യവസായി സംഘടനകളുടെയും ചെറുകിട വ്യവസായികളുടെയും പ്രതിനിധികളുമടക്കം 26 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എം.പി.യായും എം.എല്‍.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു ഇലക്‌ട്രീഷ്യന്‍ ആണെന്ന കാര്യം ബാലാനന്ദന്‍ സി.ബി.ഐ.യോട്‌ പറഞ്ഞിട്ടുണ്ട്‌.

ഒട്ടേറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ സമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. വിവിധ വിഷയങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉപസമിതികളെയും ചുമതലപ്പെടുത്തി. വളരെ വിശദമായ റിപ്പോര്‍ട്ടാണ്‌ ഉപസമിതി തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിക്ക്‌ നല്‍കിയിരുന്നത്‌. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വൈദ്യുതി ഉല്‌പാദനത്തിലെ കുറവ്‌ പരിഹരിക്കുന്നതിന്‌ വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ചും വൈദ്യുതി ഉല്‌പാദനം, പ്രസരണം, വിതരണം എന്നിവ വേഗത്തിലാക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ്‌ സമര്‍പ്പിച്ചത്‌. എന്നാല്‍, പ്രധാനപ്പെട്ട ശുപാര്‍ശകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ സ്‌പോട്ട്‌ ബില്ലിങ്‌, പവര്‍ ഓഡിറ്റിങ്‌, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ രൂപവല്‍ക്കരണം എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും ബാലാനന്ദന്‍ സി.ബി.ഐ.യോട്‌ പറഞ്ഞിട്ടുണ്ട്‌.

ലാവലിന്‍ കരാറില്‍ സര്‍ക്കാരിന്‌ 110 കോടി രൂപയുടെ നഷ്ടം വന്നതായി അക്കൗണ്ടന്റ്‌ ജനറല്‍ കണ്ടെത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇടപാടില്‍ മാത്രം 86 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ജി.ശേഖരന്‍നായര്‍
 

blogger templates | Make Money Online