Thursday, February 16, 2012

ക്രിസ്തു ആരുടെയും കുത്തകയല്ല


ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് (deshabhimani)
Posted on: 14-Feb-2012 09:36 AM
"നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍"- ഗോഗുല്‍ത്താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാമധ്യേ യറുശലേം പുത്രിമാരോട് യേശു പറഞ്ഞ ഈ വാക്കുകള്‍ ആനുകാലിക വാദകോലാഹലങ്ങള്‍ക്ക് ഉത്തമ മറുപടിയായി കാണാം. ഏവരുടെയും ആദര്‍ശപുരുഷനാണ് യേശുക്രിസ്തു; എക്കാലത്തെയും വലിയ വിപ്ലവനേതാവും വിമോചന നായകനുമാണ്. യേശുക്രിസ്തു ആരുടെയും കുത്തകയല്ല. തന്റെ ആദര്‍ശങ്ങളും ജീവിതവും കുത്തകവ്യാപാരത്തിന് പ്രത്യേക സമൂഹത്തെ ഏല്‍പ്പിച്ചിട്ടുമില്ല. മുസ്ലിങ്ങള്‍ക്ക് യേശു ഏറ്റവും വലിയ ഒരു പ്രവാചകനാണ്. ഹൈന്ദവര്‍ക്ക് ക്രിസ്തുവിനെ അവതാരപുരുഷനായി അംഗീകരിക്കുന്നതിന് ശങ്കയില്ല. സ്ഥിതിസമത്വത്തിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ആദര്‍ശവാദികള്‍ ക്രിസ്തുവിനെ അവരുടെ വിപ്ലവനേതാക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ക്രിസ്തീയ നേതൃത്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്.

യേശുക്രിസ്തു ചരിത്രപുരുഷനും കൂടിയാണ്. ക്രിസ്തുവിനെ മാതൃകയാക്കി അദ്ദേഹം മുന്നോട്ടുവച്ച പാത അനുസരിച്ച് ജീവിതം സമര്‍പ്പിക്കാന്‍ പൂര്‍ണ മനുഷ്യനു മാത്രമേ സാധിക്കൂ. ആ സാഹസത്തിന് കമ്യൂണിസ്റ്റുകാര്‍ താല്‍പ്പര്യം കാണിച്ചതിന് ചില ക്രിസ്തീയസഭകള്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്?

വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ടി യോഗത്തില്‍ ഒരു സഭയിലെ വൈദികന്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു: "അരിവാള്‍ ചുറ്റിക നക്ഷത്രം അത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നം ആകുന്നതിനുമുമ്പേ ക്രിസ്ത്യാനികളുടെ ചിഹ്നം ആയിരുന്നു. പാടത്ത് പണിയെടുക്കാന്‍ കന്യാമറിയം ഉപയോഗിച്ചതാണ് അരിവാള്‍ . അതുപോലെ യൗസേഫ് പിതാവ് ആശാരിപ്പണിക്കുപയോഗിച്ച ചുറ്റികയും നമുക്ക് പ്രിയപ്പെട്ടതാണ്. മൂന്നാമതായി ചെങ്കൊടിയില്‍ കാണുന്ന നക്ഷത്രം വിദ്വാന്മാര്‍ കണ്ട അത്ഭുത നക്ഷത്രമാണ്. നക്ഷത്രം കണ്ടതിനാലാണ് ജ്ഞാനികളായ വിദ്വാന്മാര്‍ക്ക് യേശുദേവന്റെ അടുത്തെത്താനും കാഴ്ചകള്‍ അര്‍പ്പിക്കാനും കഴിഞ്ഞത്. നക്ഷത്രം യേശുവിലേക്കുള്ള വഴികാട്ടിയാണ്."ഈ പ്രസംഗം നടത്തിയ വൈദികന്‍ സഭയില്‍ ഇന്നും ആത്മാര്‍ഥമായി ശുശ്രൂഷ നടത്തുന്നു. ഇപ്രകാരമുള്ള ധാരാളം വൈദികരും മേല്‍പ്പട്ടക്കാരും ക്രിസ്തീയവിശ്വാസികളും എല്ലാ സഭകളിലും കാണാന്‍ കഴിയും. ഇവരെ എല്ലാവരെയും നിരീശ്വരവാദികളെന്ന് വിധിയെഴുതിയാല്‍ എന്താവും കഥ.

യേശുക്രിസ്തു ചരിത്രപുരുഷനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖരൂപം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും നിലവിലില്ല. ഒരു യഹൂദ യുവാവിന്റെ ഭാവമാണ് യേശുവില്‍ ദര്‍ശിക്കേണ്ടത്. യേശുക്രിസ്തു നാസിര്‍ വ്രതമെടുത്ത വ്യക്തിയായിരുന്നുവോ? അതോ ക്ലീന്‍ ഷേവ് ആയിരുന്നോ എന്നത് വ്യക്തമല്ല. ഇന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങള്‍ കലാകാരന്മാരുടെ ഭാവനകള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. യേശുക്രിസ്തുവിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങളില്‍ ചിലത് അതിമനോഹരവും ചിലത് വികൃതവുമാണ്. ചൈനക്കാരുടെ യേശു മഞ്ഞനിറമുള്ളവനും മൂക്ക് പരന്നിരിക്കുന്നവനുമാണ്. ഒരു യഥാര്‍ഥ ചൈനക്കാരന്‍ എന്നുതന്നെ പറയാം. ആഫ്രിക്കക്കാരുടെ യേശു തനി ആഫ്രിക്കനാണ്. കറുത്ത യേശുവിനെയല്ലാതെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാറ്റിനമേരിക്കക്കാര്‍ക്ക് അവരുടെ നിറത്തിലും രൂപത്തിലുമുള്ള വിമോചകനായിട്ടു മാത്രമേ യേശുവിനെ സ്വാഗതംചെയ്യാന്‍ സാധിക്കൂ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഉപയോഗിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍ക്ക് യൂറോപ്യന്‍ മണവും രുചിയുമാണുള്ളത്. എന്നാല്‍ , ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനുമനുസരിച്ച് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ ശ്രമിച്ചാല്‍ അതിനെതിരെ ആര് പ്രതികരിച്ചാലും അത് യുക്തവും ക്രിസ്തീയവുമല്ല.

വേദപുസ്തകപ്രകാരം മാര്‍ക്കോസിന്റെ മാളികയില്‍വച്ചാണ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം കഴിച്ചത്. പക്ഷേ, ഈ അത്താഴത്തിന്റെ ചിത്രമെടുക്കാന്‍ വേണ്ട ക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. യേശുക്രിസ്തുവോ തന്റെ ശിഷ്യന്മാരോ അന്ത്യ അത്താഴത്തിന്റെ പടം വരച്ചുസൂക്ഷിച്ചതുമില്ല. വിശ്വവിഖ്യാത കലാകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയാണ് അന്ത്യഅത്താഴത്തിന്റെ ചിത്രം ആദ്യമായി വരയ്ക്കുന്നത്. ഇറ്റാലിയന്‍ ശൈലിയില്‍ ഡാവിഞ്ചിയുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്തുവും 12 ശിഷ്യന്മാരും ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാവനാചിത്രമാണിത്. മനോഹരമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡാവിഞ്ചിക്ക് നാലുവര്‍ഷം വേണ്ടിവന്നു. (1495-1498). ഒറ്റുകാരനായ യൂദാ ഇസ്കറിയോത്തായുടെ മുഖം വരയ്ക്കാനെടുത്ത കാലതാമസമായിരുന്നു ഇതിന് കാരണമെന്ന് പറയുന്നു. മറ്റ് മാലാഖമാരുടെ വര്‍ണമനോഹരങ്ങളായ ചിത്രങ്ങളും വരച്ചിരിക്കുന്നതും കാണാം. പൗരാണികമായ പല കലാരൂപങ്ങള്‍ക്കും ജീവനും സൗന്ദര്യവും ലഭിച്ചിരിക്കുന്നതിന്റെ പിന്നില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഭാവനയും പരിശ്രമവുമാണുള്ളത്. ഈ സത്യം തിരിച്ചറിയണം. കലാകാരന്മാരുടെ ഭാവനയില്‍ രൂപപ്പെട്ടത് യഥാര്‍ഥ മുഖമോ രൂപമോ ആകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഈ സത്യം മനസ്സിലാക്കുന്നതോടൊപ്പം ലോകം മുഴുവനും അംഗീകരിച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ വികൃതമാക്കി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഭൂഷണമല്ലെന്നറിയണം. അഡീസ് അബാബയിലുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ത്രിത്വത്തിന്റെ ഒരു ഫോട്ടോ വരച്ച് ദേവാലയത്തിന്റെ മദ്ബഹായുടെ മുമ്പാകെ സ്ഥാപിച്ചിരിക്കുന്നു. പിതാവിന്റെയും യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം മുതുമുത്തച്ഛന്മാരുടെ രൂപത്തിലും ഭാവത്തിലുമാണ് വരച്ചിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം വല്യപ്പച്ചന്റെ രൂപത്തില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ആരും കണ്ടിട്ടില്ലാത്ത പിതാവിന്റെയും അതുപോലെ പരിശുദ്ധ റൂഹായുടെയും നമുക്ക് ചിത്രങ്ങളിലൂടെമാത്രം കണ്ണുകള്‍ക്ക് പരിചിതമായ യേശുവിന്റെയും ചിത്രങ്ങള്‍ ഒരേ ആകൃതിയിലും രൂപത്തിലും വലുപ്പത്തിലും വരച്ച ആ കലാകാരന്റെ ഭാവന ശ്രേഷ്ഠമാണ്. ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളിലൂടെ ഒഴുകിവന്ന ആശയങ്ങളും ഭാവനയും സമന്വയിപ്പിച്ച് വരച്ചതാണ് ഈ കലാരൂപം. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ക്രിസ്തുവിന്റെ പടം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നുമെങ്കിലും അത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു വശം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ആരും അതിനെ ചോദ്യംചെയ്യുന്നില്ല.

ലോകം കണ്ടതില്‍ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന് ചോദിച്ചാല്‍ ഏക സ്വരത്തില്‍ ഏവരും ഉത്തരം പറയും അത് നസ്രാനായ യേശുവാണെന്ന്. യേശുവിനെ വിപ്ലവനേതാക്കന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സമത്വവും സമാധാനവും പങ്കിടലും കൊടുക്കലും വാങ്ങലും സ്വാതന്ത്ര്യവും ഒക്കെ യേശുവിന്റെ വിപ്ലവകരമായ വിഷയങ്ങള്‍ ആയിരുന്നു. ശത്രുക്കളെ സ്നേഹിക്കുക എന്നതും നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതുമാണ് യേശുവിന്റെ ഏറ്റവും വലിയ വിപ്ലവ സുവിശേഷം. യേശുക്രിസ്തുവിന്റെ സമാധാന സുവിശേഷം ഉദ്ഘോഷിച്ച് പോരടിക്കുന്നവര്‍ കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ കൊന്നുതള്ളിയതും മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങളും തെരുവുയുദ്ധങ്ങളും ഒക്കെ മറക്കുകയാണോ?

എല്ലാത്തിനും ഒരു സമയമുണ്ട്. ഇത് വിശുദ്ധ ബൈബിള്‍ വചനംതന്നെയാണ്. യേശുക്രിസ്തുവിന്റെ വിപ്ലവസുവിശേഷം നടപ്പാക്കാന്‍ ക്രിസ്തീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്തീയ ദര്‍ശനം നടപ്പില്‍ വരുത്തേണ്ട നേതൃത്വം അതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മറ്റൊരു സമൂഹം ആ കടമ ഏറ്റെടുക്കുന്നു. ഇവിടെ കമ്യൂണിസ്റ്റ് ചിന്തകര്‍ അവരുടെ പ്രത്യയശാസ്ത്രത്തിന് അടിസ്ഥാന ആശയങ്ങള്‍ നല്‍കിയ യേശുവിനെ മാതൃകയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ യേശുവിനെ വിപ്ലവനേതാവും വിമോചന നായകനുമായി അംഗീകരിച്ചിരിക്കുന്നു. ഇതില്‍ ക്രിസ്തീയ സമൂഹം ഒന്നടങ്കം ആഹ്ലാദിക്കുകയും അവരുടെ പ്രവൃത്തിയെ സാദരം സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്; അല്ലാതെ ക്രിസ്തു തങ്ങളുടേതു മാത്രമാണെന്ന് പ്രഖ്യാപിക്കുകയല്ല.

Wednesday, February 15, 2012

മിച്ചഭൂമി സമരം പ്രഹസനം ആയിരുന്നൂവെന്ന് ചന്ദ്രപ്പന്‍



സി.പി.എമ്മിനെതിരെ വീണ്ടും സി.പി.ഐ. (MATHRUBHUMI)

തിരുവനന്തപുരം: സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് സി.പി.എം. നടത്തിയ മിച്ചഭൂമിസമരം പ്രഹസനമായിരുന്നൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. മുന്‍ മുഖ്യമന്ത്രിയും സി.പി.ഐയുടെ പ്രമുഖ നേതാവുമായിരുന്ന സി. അച്യുതമേനോന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സി.പി.ഐ. മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് സി.പി.എം. നേതൃത്വം ഐതിഹാസികമെന്ന് വിശേഷിപ്പിക്കുന്ന സമരത്തെ സമരപ്രഹസനമെന്ന് ചന്ദ്രപ്പന്‍ ചിത്രീകരിച്ചിരിക്കുന്നത്.

പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്നും ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികൂല പരാമര്‍ശം വന്നപ്പോള്‍ അദ്ദേഹം വിജിലന്‍സ്‌വകുപ്പിന്റെ ചുമതല ഒഴിഞ്ഞാല്‍ മാത്രം മതിയെന്ന് പറഞ്ഞതിന്റെ പേരില്‍ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തി രണ്ടുദിവസത്തിനുശേഷമാണ് സി.പി.എമ്മിനെതിരെ സി.കെ.ചന്ദ്രപ്പന്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോഴും തുടരാന്‍ കഴിയുന്നതിന് ഉമ്മന്‍ചാണ്ടി നന്ദി പറയേണ്ടത് കോടിയേരി ബാലകൃഷ്ണനോട് മാത്രമാണെന്നായിരുന്നു ചന്ദ്രപ്പന്റെ കുറ്റപ്പെടുത്തല്‍. ഇതുവരെ പൂര്‍ത്തിയായ സി.പി.ഐ. ജില്ലാ സമ്മേളനങ്ങളിലെല്ലാം സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണിയെക്കൊണ്ട് സി.പി.ഐയ്ക്കും ഇടതുപക്ഷത്തിനും യാതൊരു പ്രയോജനവുമില്ലെന്ന വിമര്‍ശനം ശക്തിയായി ഉയരുന്ന സാഹചര്യത്തിലാണ് ചന്ദ്രപ്പന്റെ സി.പി.എം. വിരുദ്ധ പരാമര്‍ശങ്ങളെന്നത് ശ്രദ്ധേയമാണ്.

1979-ലെ സി.പി.ഐയുടെ ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് ഇടതുപക്ഷ ഐക്യത്തിനുവേണ്ടി പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച്, കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍നിന്നും സി.പി.ഐ. പുറത്തുവന്ന് സി.പി.എമ്മുമായി കൈകോര്‍ത്തത്.

1980-ല്‍ നിലവില്‍വന്ന ഇന്നത്തെ രൂപത്തിലുള്ള ഇടതുമുന്നണിയെക്കൊണ്ട് സി.പി.ഐയേ്ക്കാ ഇടതുമുന്നണിക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നക്‌സലൈറ്റുകള്‍, മാവോയിസ്റ്റുകള്‍ എന്നിവരടക്കം രാജ്യത്തെ നല്ലൊരു വിഭാഗം ഇടതുപക്ഷക്കാരെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്നും അകറ്റാനും ഈ മുന്നണി ഇടയാക്കിയെന്നുമാണ് സി.പി.ഐ. സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

എല്ലാവര്‍ക്കും സ്വീകാര്യമായ വിധത്തില്‍ ഒരു ഐക്യമുന്നണിയെ എങ്ങനെ നയിക്കാം എന്ന് കാട്ടിത്തന്നതാണ് സി.അച്യുതമേനോന്റെ ഏറ്റവും വലിയ നേട്ടം എന്നാണ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ സി.കെ. ചന്ദ്രപ്പന്‍ വിശദീകരിക്കുന്നത്. സി.പി.ഐയും കോണ്‍ഗ്രസും ചേര്‍ന്ന സര്‍ക്കാരിനെയാണ് സി.അച്യുതമേനോന്‍ നയിച്ചിരുന്നത്.

അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അച്യുതമേനോന്റെയും അച്യുതമേനോന്‍ സര്‍ക്കാരിന്റെയും നേട്ടങ്ങള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി എടുത്തുകാട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനോടൊപ്പം അക്കാലത്ത് പ്രതിപക്ഷമായിരുന്ന സി.പി.എമ്മിനെതിരെ ഒളിയമ്പുകളെയ്യുമ്പോള്‍ അതിന് പിന്നില്‍ പ്രത്യേക കണക്കുകൂട്ടലുകള്‍ ഉണ്ടാകുമെന്നുതന്നെ സംശയിക്കണം.

അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാരിനോട് അന്ധമായ രാഷ്ട്രീയവിരോധം വെച്ചുപുലര്‍ത്തിയ അന്നത്തെ പ്രതിപക്ഷം മതിലുചാട്ടവും വേലികെട്ടലുമുള്‍പ്പെടെയുള്ള ചില സമരപ്രഹസനങ്ങള്‍ നടത്തിയെന്നാണ് ലേഖനത്തില്‍ ചന്ദ്രപ്പന്റെ കുറ്റപ്പെടുത്തല്‍.

ലാവലിന്‍ കേസ് സി.പി.എം. ഗൗരവമായി പരിശോധിക്കണം -ചന്ദ്രപ്പന്‍

ലാവലിന്‍ കേസ് സി.പി.എം. ഗൗരവമായി പരിശോധിക്കണം -ചന്ദ്രപ്പന്‍

കൊച്ചി: ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സി.പി.എം. ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു. ലാവലിന്‍ വിഷയം രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുമോയെന്ന് ആലോചിക്കണം. കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമ്മിന്റെ ഭാഷയും രീതിയും മാറണമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.

മുന്നണിയുടെ നേതാവെന്ന സി.പി.എം. മനോഭാവം ശരിയല്ല. മുന്നണിയില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്വം വലിയ പാര്‍ട്ടിക്കുണ്ട്. പരസ്​പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ എല്‍.ഡി.എഫിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. പി.ഡി.പി.യുമായി സഹകരിച്ചത് സി.പി.എം. തീരുമാനമായിരുന്നുവെന്നും ഒരു കാലത്തും എല്‍.ഡി.എഫിന് യോജിച്ചുപോകാന്‍ പറ്റാത്ത കക്ഷിയാണ് പി.ഡി.പി. എന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.എമ്മിലെ വിഭാഗതീയത നിര്‍ഭാഗ്യകരമാണ്.

ഇതില്‍ സി.പി.ഐ. കക്ഷിചേര്‍ന്നിട്ടില്ല. വി.എസിനോട് പ്രത്യേക അനുഭാവം സി.പി.ഐ. പുലര്‍ത്തിയിട്ടില്ല. നന്നായി ഭരിച്ചിട്ടും തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് എല്‍.ഡി.എഫ്. തോറ്റു എന്ന് ആലോചിക്കണം. മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്തതിനെ കുറിച്ചും ഇടതുപക്ഷത്തിന്റെ ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചും ആലോചന വേണം. ഇന്ത്യന്‍ ഇടതുപക്ഷം പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആവശ്യമാണെന്നും സി.കെ. ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.

സി.പി.ഐ. സെക്രട്ടറിയായി ഒരാഴ്ച മുമ്പ് മാത്രം ചുമതലയേറ്റ ചന്ദ്രപ്പന്‍ സി.പി.എം. വിഷയത്തില്‍ ഇതാദ്യമായാണ് അഭിപ്രായം പറയുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തൊട്ടാല്‍ പൊള്ളുന്ന ലാവലിന്‍ കേസില്‍ സി.പി.ഐയുടെ പുതിയ നേതാവ് നടത്തിയ അഭിപ്രായ പ്രകടനത്തോട് സി.പി.എം. എങ്ങനെ പ്രതികരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. വരും ദിവസങ്ങളില്‍ ഈ പ്രസ്താവന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്.

ചന്ദ്രപ്പന്റെ പരാമര്‍ശം വീണ്ടും രാഷ്ട്രീയപ്രശ്‌നമാകുന്നു


എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ് ഇടതുമുന്നണിയില്‍ വീണ്ടും രാഷ്ട്രീയ പ്രശ്‌നമായി മാറുന്നു. ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സി.പി.എം. ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ പരസ്യപ്രസ്താവന നല്‍കുന്ന സൂചന അതാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ.ചന്ദ്രപ്പന്റെ പരാമര്‍ശം. എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.എം. കേന്ദ്രനേതൃത്വം പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ദിവസംതന്നെയാണ് സി.കെ.ചന്ദ്രപ്പന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച പ്രശ്‌നത്തില്‍ സി.പി.എം. നിലപാടിനൊപ്പമല്ല, സി.പി.ഐ. എന്നതിന്റെ പരോക്ഷ പ്രഖ്യാപനമാണ് സി.കെ.ചന്ദ്രപ്പന്‍ നടത്തിയിരിക്കുന്നത്. വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്ന ചന്ദ്രപ്പന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി വിവാദപ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സി.പി.ഐ. സ്വീകരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ചന്ദ്രപ്പന്റെ പുതിയ പ്രസ്താവന.

ലാവലിന്‍ വിഷയം രാഷ്ട്രീയമായി നേരിടുമെന്ന സി.പി.എം. നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ആലോചിക്കണമെന്നും ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നത് സി.പി.എം കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച നിലപാടാണ്. ഇത് ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ആലോചിക്കണമെന്നാണ് സി.പി.ഐ. നേതൃത്വം ആവശ്യപ്പെടുന്നത്.

കത്തോലിക്കാ സഭയോട് സി.പി.എം. സ്വീകരിച്ച നിലപാടിനോട് സി.പി.ഐ.യ്ക്കുള്ള വിയോജിപ്പും ചാനല്‍ അഭിമുഖത്തില്‍ സി.പി.ഐ. സെക്രട്ടറി പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്കുള്ള മുഖ്യകാരണം ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അകല്‍ച്ചയാണെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയിരുന്നു. കത്തോലിക്കാ സഭയുമായുള്ള സംവാദത്തില്‍ സി.പി.എമ്മിന്റെ ഭാഷയും രീതിയും മാറണമെന്നാണ് സി.കെ.ചന്ദ്രപ്പന്‍ അഭിമുഖത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

'അപമാനിക്കരുത്... പൊറുക്കില്ലിനി'


'അപമാനിക്കരുത്... പൊറുക്കില്ലിനി'
Posted on: 12 Feb 2012

സി.ഇ.വാസുദേവ ശര്‍മ്മ(MATHRUBHUMI 12 EFB 2012)


കൊല്ലം: അപമാനിതരുടെ ആക്രോശമായി സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തിലെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ എം.എല്‍.എ.യുടെ സ്വാഗതപ്രസംഗം. സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍നിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിഹാസങ്ങള്‍ക്കുനേരെ അണപൊട്ടിയൊഴുകിയ അഗ്‌നിപ്രവാഹമായി അത് മാറി.

'നൊമ്പരപ്പെടുത്തരുത്, അവഹേളിക്കരുത്, അപമാനിക്കരുത്... പൊറുക്കില്ല ഇനി... ത്യാഗം സഹിച്ചവരാണ് ഞങ്ങള്‍. പാര്‍ട്ടി ഭിന്നിച്ച ദിവസംമുതല്‍ ആരുടെയും സൗജന്യത്തിലല്ല... പൊരുതി കഴിയുന്നവരാണ് ഞങ്ങള്‍... പാര്‍ട്ടിയില്‍ അന്തിത്തിരി കൊളുത്താന്‍ ആളില്ലാതാവുമെന്ന് പറഞ്ഞവരോട് ചോദിക്കട്ടെ... അതിന് കാലം നല്‍കും ഉജ്വല മറുപടി' -ദിവാകരന്റെ വാക്കുകളുടെ മൂര്‍ച്ച അണികളില്‍ ആവേശമായി പടര്‍ന്നു.

പി.കെ.വി.മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞ കാര്യവും സി.ദിവാകരന്‍ ഓര്‍മ്മിപ്പിച്ചു. അതിനുശേഷമാണ് തങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്ക് അധികാരം കിട്ടിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചന്ദ്രപ്പനെ ഡാങ്കെയുടെ അനുയായിയെന്ന് പറഞ്ഞതില്‍ കുഴപ്പമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച ഒന്നാന്തരം നേതാവല്ലേ ഡാങ്കേ.

കോണ്‍ഗ്രസ്സിന്റെ വാലാണെന്ന വിമര്‍ശനത്തിനായിരുന്നു അടുത്ത മറുപടി. 'ഞങ്ങളെ അധികം പുറകോട്ട് കൊണ്ടുപോകരുത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിക്കെതിരെ ഇങ്ങനെ ഒരു ഭാഷ ഉപയോഗിക്കാമോ? ബി.ജെ.പി.ക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നുണ്ടോ? ആര്‍ക്കെങ്കിലും എതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നുണ്ടോ? ദിവാകരന്‍ അരിശംകൊണ്ടു.

'ഞങ്ങള്‍ എല്ലാം അവസാനിപ്പിക്കുകയാണ്. ഒരു വിവാദത്തിന് ഇല്ല' എന്ന് പറഞ്ഞുകൊണ്ടാണ് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ ദിവാകരന്‍ തന്റെ കര്‍ത്തവ്യമായ സ്വാഗതപ്രസംഗത്തിലേക്ക് കടന്നത്.

തുടര്‍ന്നു നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.കെ.ചന്ദ്രപ്പന്‍ വിവാദത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കി. യു.പി.എ.യ്ക്കും യു.ഡി.എഫിനും എതിരായ പോരാട്ടം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒട്ടേറെ രംഗങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അതോരോന്നും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ നടന്ന പത്രസമ്മേളനത്തില്‍ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ തയ്യാറായെങ്കിലും പൊതുയോഗത്തിലെ പ്രസംഗത്തില്‍ ചന്ദ്രപ്പന്‍ വിവാദപ്രസ്താവനകള്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് വ്യക്തം. ഇവന്റ് മാനേജ്‌മെന്റ് പരാമര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് തങ്ങളുടെ പാര്‍ട്ടി സമ്മേളനം സാധാരണക്കാരുടെ പണംകൊണ്ടാണ് നടത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിനെ പുറത്താക്കാന്‍ എല്‍.ഡി.എഫ്.ശക്തമാകണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദ്ദന്‍ പറഞ്ഞു. എല്‍.ഡി.എഫ്. ശക്തമാകണമെങ്കില്‍ കരുത്തുറ്റ സി.പി.ഐ. ഉണ്ടാകണം. സി.പി.ഐ.യെ ശക്തമാക്കാനുള്ള രാഷ്ട്രീയ കരുത്ത് ചന്ദ്രപ്പനുണ്ടെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

നേരത്തേ റെഡ് വളണ്ടിയര്‍മാരുടെ അഭിവാദ്യം നേതാക്കള്‍ സ്വീകരിച്ചു. സമ്മേളനം തുടങ്ങിയ ശേഷവും പൊതുപ്രകടനം പൂര്‍ണ്ണമായി കന്‍േറാണ്‍മെന്റ് മൈതാനത്ത് എത്തിയിരുന്നില്ല. കോരിച്ചൊരിഞ്ഞ മഴയെത്തുടര്‍ന്ന് സമ്മേളനത്തിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
 

blogger templates | Make Money Online