Tuesday, July 21, 2009

മുഖം വികൃതമാകുന്നു

MBI, July 14, 2009

കെ. വേണു

മുഖ്യമന്ത്രി അച്യുതാനന്ദനെ സി.പി.എം. പൊളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ നടപടി ആരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. അദ്ദേഹം നടത്തിക്കൊണ്ടിരുന്ന അച്ചടക്ക ലംഘനങ്ങള്‍ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെങ്കിലും സി.പി.എം. പോലുള്ള ഒരു കേന്ദ്രീകൃത സംഘടനയ്‌ക്ക്‌ പൊറുപ്പിക്കാവുന്നതല്ലെന്ന്‌ പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അച്യുതാനന്ദനെതിരായ നടപടികളോടൊപ്പം ലാവലിന്‍ കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന പിണറായി വിജയനെതിരെയും ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷണ നടപടി പൊതുവില്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെ ഏകപക്ഷീയമായി അച്യുതാനന്ദനെതിരായി മാത്രം വന്ന നടപടിയാണ്‌ കുറെ പേരിലെങ്കിലും സംശയം ജനിപ്പിച്ചിട്ടുള്ളത്‌.

കേരളത്തിന്‌ വലിയ നഷ്‌ടമുണ്ടാക്കിവെച്ച ലാവലിന്‍കേസുമായി ബന്ധപ്പെട്ട്‌ അവിഹിത നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ അന്ന്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‌ നിര്‍ണായക പങ്കുണ്ടായിരുന്നെന്നും സാധാരണക്കാര്‍ക്ക്‌ ബോധ്യപ്പെടുംവിധമാണ്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍, ലാവലിന്‍ കേസില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്റെ കൈകള്‍ ശുദ്ധമാണെന്നും കേന്ദ്ര കമ്മിറ്റി സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്നത്‌ കാണുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന്‌ ആരും ചിന്തിച്ചുപോകും. പ്രത്യേകിച്ചും ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷത്തെ പിണറായി അനുകൂലികളാക്കാന്‍ നടത്തിയ സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഈ ദുരൂഹത കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.

കുറേക്കാലമായി സി.പി.എമ്മിന്റെ താഴെക്കിടയിലുള്ള നേതൃനിരകള്‍ അധികാരവും സമ്പത്തും അവിഹിതമായി സമാഹരിക്കാന്‍ വെമ്പല്‍ കൂട്ടുന്നവരായി മാറിക്കൊണ്ടിരിക്കുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്‌. നേതൃനിരകളിലേക്കും ഈ അപചയം വ്യാപിക്കുന്നത്‌ എല്ലാവരും കാണുന്നുണ്ടെങ്കിലുംമറ്റു പാര്‍ട്ടികളെ അപേക്ഷിച്ച്‌ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതൃത്വങ്ങള്‍ അഴിമതിയുടെ കാര്യത്തിലും മറ്റും പൂര്‍ണമായും അധഃപതിച്ചിട്ടില്ലെന്ന ധാരണ ഇപ്പോഴും നിലനി'ുന്നുണ്ട്‌. അച്യുതാനന്ദനെയും പിണറായിയെയും സംബന്ധിച്ച പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനം ഈ ധാരണയെ ശക്തമായി ഉലയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

താന്‍ കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലാവലിന്‍ കേസ്‌ നിലപാടില്‍ മാറ്റമില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞതിലൂടെ അദ്ദേഹം തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തേച്ചുമിനുക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളതെന്ന്‌ വ്യക്തം. അതായത്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തിലൂടെ പരിഹരിക്കാന്‍ ഉദ്ദേശിച്ച കേരളത്തിലെ സി.പി.എമ്മിന്റെ സംഘടനാപ്രശ്‌നങ്ങള്‍, അഥവാ ഗ്രൂപ്പിസം കൂടുതല്‍ രൂക്ഷമായി തുടങ്ങാന്‍ പോകുന്നുവെന്നര്‍ഥം. ഇതുവരെയുള്ള ഗ്രൂപ്പ്‌ പ്രവര്‍ത്തനംകൊണ്ട്‌ കേരളത്തിലൊരു ഭരണംതന്നെ ഇല്ലെന്ന അവസ്ഥയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. ഇനി കൂടുതല്‍ ദുര്‍ബലനായ അച്യുതാനന്ദന്‌ ഇതുവരെയുണ്ടായിരുന്ന ഭരണമില്ലാത്ത അവസ്ഥപോലും നിലനിര്‍ത്താനാവില്ലെന്ന്‌ കരുതേണ്ടിയിരിക്കുന്നു. സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍, കേരളത്തിന്റെ ഭരണത്തെയും അതുവഴി ജനങ്ങളുടെ ജീവിതത്തെയും സംസ്ഥാനത്തിന്റെ വികസനത്തെയും എല്ലാമാണ്‌ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്‌.

ദുര്‍ബലനായ മുഖ്യമന്ത്രിയുടെ പദവി നിലനിര്‍ത്താന്‍ അച്യുതാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച്‌ ഗുണമൊന്നുമുണ്ടാക്കാന്‍ പോകുന്നില്ല. കൂടുതല്‍ കരുത്തരായ പാര്‍ട്ടി സംസ്ഥാന നേതൃത്വം, മുഖ്യമന്ത്രിയെ കൂച്ചുവിലങ്ങിട്ട്‌ നടത്തുന്നത്‌, കേരളീയര്‍ കാണാന്‍പോവുകയാണ്‌. അതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ അദ്ദേഹത്തെ സംഘടനാപരമായ ഊരാക്കുടുക്കുകളിലേക്ക്‌ നയിക്കുകയും ചെയ്യും.

അഴിമതിവിരുദ്ധസമരത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ച്‌ കലാപക്കൊടി ഉയര്‍ത്താന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അത്‌ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നു തോന്നുന്നില്ല. ഗൗരിയമ്മ സി.പി.എമ്മില്‍നിന്ന്‌ പുറത്താക്കപ്പെട്ടപ്പോള്‍ ഉണ്ടായ തോതിലുള്ള ജനകീയപ്രതികരണം പോലും ഇന്നത്തെ സാഹചര്യത്തില്‍ അച്യുതാനന്ദന്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുഖ്യമന്ത്രിപദം വിടാതെ പൊരുതാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന്‌ കാരണവും അതുതന്നെയാകാം.
 

blogger templates | Make Money Online