Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Friday, June 19, 2009

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

മനോരമ, മാര്‍ച്ച് 31, 2009

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

തിരുവനന്തപുരം: ലാവ്ലിന് കേസില് പിണറായി വിജയന് ഉള്പ്പെടെയുള്ള പ്രതികള്ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിറയൊഴിക്കുന്നതു സിബിഐ നല്കിയ രേഖകളുടെ പിന്ബലത്തില്. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള് ലാവ്ലിന് അഴിമതിക്കേസില് തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.

ഇതില് അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള് നിര്ണായക ഘട്ടത്തില് മുഖ്യമന്ത്രി പാര്ട്ടിക്കുള്ളില് ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന് കരാറിന്റെ കാലഘട്ടത്തില് ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയിരുന്നു.

ഇതു വിവാദമായതോടെ സര്ക്കാര് ഫയല് മുക്കി. വിജിലന്സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല് കണ്ടെത്താനായില്ല. എന്നാല് ഫയലില് പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില് താമസിക്കുന്ന വരദാചാരി സിബിഐക്കു നല്കിയത്. കരാറിനെ എതിര്ത്തു താന് നോട്ടെഴുതിയപ്പോള് തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില് താന് നേരിട്ടു കണ്ടതാണ്.

അതോടെ
ഇക്കാര്യത്തില് താന് പ്രതികരിക്കുന്നതു നിര്ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്കിയ മൊഴിയില് വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന് കരാറില് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില് അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന് സിബിഐക്കു മൊഴി നല്കിയത്. എന്നാല് പിണറായിയുടെ വാദത്തെ പൂര്ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്: ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്ഡ് യോഗങ്ങളില് താന് പങ്കെടുക്കുമായിരുന്നു.

1997ലെ ഒരു യോഗത്തില് പന്നിയാര്, പള്ളിവാസല്, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്ച്ചയ്ക്കു വന്നു. കനേഡിയന് കമ്പനിയായ എസ്എന്സി ലാവ്ലിനു 240 കോടി രൂപയുടെ കരാര് നല്കുന്നതായിരുന്നു ചര്ച്ച. അന്നത്തെ വൈദ്യുതി ബോര്ഡ് ചെയര്മാന് ഡോ. രാജഗോപാലന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന്, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സിദ്ധാര്ഥ മേനോന് എന്നിവരും യോഗത്തില് പങ്കെടുത്തിരുന്നു. ലാവ്ലിന് കമ്പനിക്കു നേരിട്ടു കരാര് നല്കുന്നതിലെ നടപടിക്രമത്തെ താന് ചോദ്യം ചെയ്തു. എന്നാല് തലശേരി കാന്സര് സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.

എന്നാല് ഇതു തമ്മില് ബന്ധമില്ലല്ലോ എന്നു താന് പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്ഡര് വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില് യന്ത്ര ഉല്പാദകരുമായി നേരിട്ടു വിലപേശല് നടത്തണം. അതിനാല് ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര് നല്കുന്നതിനെ താന് യോഗത്തില് എതിര്ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല് തുടര്ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്പ്പ് തനിക്കു ചെയര്മാന് അയച്ചുതന്നില്ല. തുടര്ന്നു ബോര്ഡ് യോഗത്തില് താന് ഉന്നയിച്ച അഭിപ്രായം ഉള്പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര് നല്കുന്നതിനെ എതിര്ത്തതിന്റെ കാരണങ്ങളായിരുന്നു അതില്.

ഈ നോട്ടിന്റെ പകര്പ്പ് അന്നത്തെ ബോര്ഡ് ചെയര്മാന്, മുഖ്യമന്ത്രി ഇ.കെ. നായനാര്, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്ക്കു നല്കി. ആരും മറുപടി നല്കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന് പിണറായി വിജയന് ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില് പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്സ് ഡിവൈഎസ്പിക്കും നല്കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.

Friday, October 10, 2008

മെല്ലെപ്പോക്കില്‍ സ്മാര്‍ട് സിറ്റി; കുരുക്കഴിക്കാന്‍ 13ന് യോഗം

മനോരമ ഒക്ടോ 10, 2008

തിരുവനന്തപുരം: പദ്ധതി പ്രദേശത്ത് ഈ മാസം ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന സ്മാര്‍ട് സിറ്റി കമ്പനി എന്തുകൊണ്ടു പണി തുടങ്ങുന്നില്ല? അനേകം ഇ-മെയിലുകള്‍ പരസ്പരം കൈമാറിയിട്ടും ഉത്തരം കിട്ടാത്ത ഈ ചോദ്യം ചര്‍ച്ച ചെയ്യാന്‍ 13നു കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നു.

അതിനു മുന്നോടിയായി ഇന്നു കൊച്ചിയില്‍ പദ്ധതി പ്രദേശത്തുള്ള പിഡബ്ള്യുഡി റോഡ് മാറ്റവും വ്യക്തികളുടെ കൈവശഭൂമി ഏറ്റെടുക്കലും മറ്റും ചര്‍ച്ച ചെയ്യുകയാണ്. കരാര്‍ ഒപ്പിട്ടിട്ടും തറക്കല്ലിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. 100 ഏക്കറിനു സെസ് പദവി ലഭിക്കുന്നതായിരുന്നു തര്‍ക്കവിഷയം.

സ്മാര്‍ട് സിറ്റിയില്‍ 246 ഏക്കറാണു സ്ഥലം. കടമ്പ്രയാര്‍ മധ്യത്തിലൂടെ ഒഴുകുന്നതിനാല്‍ 136 ഏക്കര്‍, 100 ഏക്കര്‍, 10 ഏക്കര്‍ എന്നിങ്ങനെ ഭൂമി മൂന്നായി കിടക്കുന്നു. ഇതില്‍ 136 ഏക്കറിനു സെസ് പദവി കിട്ടി. നദിയുടെ അക്കരെയുള്ള 100 ഏക്കറിനു കൂടി സെസ് പദവി ചോദിച്ചാല്‍ കിട്ടും. സ്മാര്‍ട് സിറ്റി സിഇഒ: ഫരീദ് അബ്ദുല്‍ റഹ്മാനാണ് അപേക്ഷിക്കേണ്ടത്. പക്ഷേ അവര്‍ അപേക്ഷിക്കുന്നില്ല.

മുഴുവന്‍ സ്ഥലവും കൂടി ഒറ്റ സെസ് ആയിക്കിട്ടണമെന്നും എങ്കിലേ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കഴിയൂ എന്നുമാണു നിലപാട്. കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമപ്രകാരം സെസ് ആവുന്ന പ്രദേശം ഒറ്റ യൂണിറ്റായിരിക്കണം. ചുറ്റും മതില്‍ക്കെട്ടു വേണം.
നദിയുടെ അക്കരെയിക്കരെ പറ്റില്ല. അതിനാല്‍ 136 ഏക്കറിനും 100 ഏക്കറിനും രണ്ടു സെസുകളാക്കി അനുവദിക്കാം. ഒരുമിച്ചു പറ്റില്ല.

ഈ വിഷയത്തില്‍ കുടുങ്ങിയാണു മാസ്റ്റര്‍പ്ളാന്‍ ആകാത്തതും കെട്ടിടംപണി തുടങ്ങാത്തതുമെന്നാണു ടീകോം അധികൃതര്‍ പറയുന്നത്. 13നു ചെയര്‍മാന്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് കൂടുന്നത് ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാനാണ്. അതേസമയം സംസ്ഥാനത്തിന്റെ ഭാഗത്തും ചില വീഴ്ചകളുണ്ട്. സ്മാര്‍ട് സിറ്റിയുടെ മധ്യത്തിലൂടെയുള്ള പിഡബ്ള്യുഡി റോഡിന്റെ കാര്യം തീരുമാനമായിട്ടില്ല.

റോഡ് സ്ഥലത്തിന്റെ ഓരത്തേക്കു മാറ്റിക്കൊടുത്താല്‍ നിലവിലുള്ള റോഡ് പിഡബ്ള്യുഡി വിട്ടുതരും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്തുള്ള ഡോര്‍മിറ്ററിയും പമ്പിങ് സ്റ്റേഷനും മറ്റും മാറ്റിസ്ഥാപിക്കണം. പദ്ധതി പ്രദേശത്ത് അഞ്ചും പത്തും സെന്റുകളിലായി ഏതാനും വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. ഇതൊന്നും പൂര്‍ത്തിയായിട്ടില്ല.

ഇരുഭാഗവും സാവധാനം നീങ്ങുന്ന സ്ഥിതിയാണു സ്മാര്‍ട് സിറ്റി പദ്ധതിയിലുള്ളത്. ഐടി വ്യവസായരംഗത്തും മാന്ദ്യമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ മനപ്പൂര്‍വം വൈകിക്കുന്നതാണോ എന്നും സംശയമുണ്ട്. അഞ്ചു വര്‍ഷംകഴിഞ്ഞാല്‍ കമ്പനി പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളില്‍ കെട്ടിട വിസ്തീര്‍ണവും തൊഴിലവസരവും മറ്റുമുണ്ട്. അതിനാല്‍ കരാര്‍ അനുസരിച്ചു പണി ആരംഭിച്ചേ പറ്റൂ.

മൂന്നാര്‍:മുഖ്യമന്ത്രിക്കു ഉപസമിതിയുടെ മൂക്കുകയര്‍

മനോരമ ഒക്ടോ 10, 2008

മൂന്നാര്‍: മൂന്നാര്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കു മൂക്കുകയറിട്ട മന്ത്രിസഭാ ഉപസമിതി യോഗം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഘടനയും ഉടച്ചുവാര്‍ത്തു. ഇന്നലെ മൂന്നാറില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ സംഘത്തിന്റെ ദൌത്യം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭൂമിവിതരണ നടപടികള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നിയോഗിക്കാനും തീരുമാനിച്ചു.

മുന്‍ ദൌത്യസംഘങ്ങള്‍ പിടിച്ചെടുത്ത 16,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ ദൌത്യസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യു, സര്‍വേ, വനം വകുപ്പുകളില്‍നിന്നു ഭൂമി അളന്നുതിരിച്ചു വിതരണം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി 150 പേരെ വിട്ടുകൊടുക്കും. ഇതോടെ, തന്നോടു കൂറുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിഴല്‍സംഘത്തിന്റെ സഹായത്തോടെ മൂന്നാര്‍ ദൌത്യസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരാജയപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ സംബന്ധിച്ചു മന്ത്രിസഭയിലും മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും ഉടലെടുത്ത എതിര്‍പ്പാണു കയ്യേറ്റം ഒഴിപ്പിക്കലില്‍നിന്നു ഭൂമിവിതരണത്തിലേക്കുള്ള ഘടനാമാറ്റത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മന്ത്രിസഭയെയും ദൌത്യസംഘത്തെയും മറികടന്നുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉപസമിതി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ബാലനെ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണു പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും വോട്ടുബാങ്കിനും ചോര്‍ച്ച സംഭവിക്കാത്ത ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്.

ഭൂമിവിതരണത്തിനു പുറമേ മൂന്നാറിന്റെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനും ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിനും ഉപസമിതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ വില്ലേജിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു.

എല്ലാ മാസവും സ്ക്വാഡിന്റെ പ്രവര്‍ത്തനം ദൌത്യത്തിന്റെ അധികച്ചുമതല വഹിക്കുന്ന ഐജി വിന്‍സന്‍ എം. പോള്‍ വിലയിരുത്തും.മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതിയോ അതിവേഗ കോടതിയോ സ്ഥാപിക്കുന്നതിനു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാനും ഉപസമിതി തീരുമാനിച്ചു.മൂന്നാര്‍ ടൌണിലെ ഇക്കാ നഗറിലും മൂലമറ്റത്തെ എകെജി കോളനിയിലും പട്ടയവിതരണം ത്വരിതപ്പെടുത്തും. ഇതൊടൊപ്പം കെഎസ്ഇബി ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം വിതരണം ചെയ്യും.

മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കെട്ടിടങ്ങള്‍ക്കു ടാറ്റ തറവാടക പിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരനു വന്നു താമസിച്ചു പോകാവുന്ന തരത്തില്‍ മൂന്നാറിനെ നവീകരിക്കുന്നതിനു വിനോദസഞ്ചാര വകുപ്പിനു 304 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു.ഉപസമിതി യോഗത്തിലും ഉദ്യോഗസ്ഥ ചര്‍ച്ചയിലും മുഖ്യമന്ത്രി സജീവമായിരുന്നില്ല. കുടിയിറക്കു ശ്രമങ്ങളെ എതിര്‍ത്തു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേരാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും


മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.

ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.

ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍: കോടിയേരി

മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ടൂറിസ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര^ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ ദല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് സര്‍വീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെയും സമീപ ഗ്രാമപഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നിവയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിട നിര്‍മാണം മാത്രമേ ഇനി മൂന്നാറില്‍ അനുവദിക്കൂ.

മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കും. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ഏത് സാധാരണക്കാരനും താമസിക്കാനും അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍വഹിക്കാനും ഉതകുന്ന രീതിയില്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരിക്കും മൂന്നാര്‍ ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട, പച്ചക്കറി എന്നിവ റിസോര്‍ട്ടുകള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീകളെ ചുമതലപ്പെടുത്തും. ഇത് മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ

മാധ്യമം ഒക്ടോ10, 2008

മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.

ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.

മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.

ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.

ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.

ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.

കൊച്ചി സ്മാര്‍ട് സിറ്റി എന്നു നിര്‍മാണം തുടങ്ങും?

ജിജോ ജോണ്‍ പുത്തേഴത്ത്, മനോരമ, ഒക്ടോബര്‍ 10, 2008

വ്രതശുദ്ധിയുടെ സഹനമാസത്തിലെ ഇഫ്താര്‍ വിരുന്നിനിടെ സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫരീദ് അബ്ദുല്‍ റഹ്മാനോടു പത്രപ്രവര്‍ത്തകരായ അതിഥികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം.

ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നു പുഞ്ചിരിയോടെ ഒരേ ഉത്തരം എല്ലാവരോടും ഫരീദ് ആവര്‍ത്തിച്ചു:

‘- ഒരു മാസത്തിനകം എല്ലാം ശരിയാവും. എന്തായാലും ഒരു മാസത്തിനുള്ളില്‍ എല്ലാം അറിയാം.”
ഉത്തരം പിരിച്ചെഴുതി അര്‍ഥം വ്യക്തമാക്കിയാല്‍ ഒന്നാം ഭാഗം സ്മാര്‍ട് സിറ്റിക്കാരുടെ പ്രതീക്ഷ; രണ്ടാം ഭാഗം സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പും.

എന്തായാലും ആ മുന്നറിയിപ്പു മുഖ്യമന്ത്രിയെങ്കിലും ഏതാണ്ടു മനസിലാക്കിയ മട്ടിലാണു കാര്യങ്ങളുടെ പിന്നീടുള്ള പോക്ക്.

2007 നവംബര്‍ 16നു കാക്കനാടിനു സമീപം എടച്ചിറയിലെ ശിലാസ്ഥാപന വേദിയില്‍ '‘ഐടി വികസനത്തിന്റെ ജനപക്ഷമുഖം” എന്നൊക്കെ കൊച്ചി സ്മാര്‍ട് സിറ്റിയെപ്പറ്റി അഭിമാനംകൊണ്ട അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണോ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നാണു സ്മാര്‍ട് സിറ്റിയുടെ നടത്തിപ്പുകാരായ ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സംശയം.

സിഇഒ ഫരീദിനു കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ കാര്യത്തില്‍ വ്യക്തമായ പദ്ധതിയും കാഴ്ചപാടുമുണ്ടായിരുന്നു.

2004 ഡിസംബര്‍ 15ന് ഇതേ ഫരീദ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയെപ്പറ്റി പറഞ്ഞകാര്യം പുതിയ സാഹചര്യത്തില്‍ നമുക്കൊന്ന് ഓര്‍മിക്കാം:

'കരാര്‍ ഒപ്പുവച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും.

വരുന്ന 13ന് അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുമ്പോള്‍ പദ്ധതിക്കു കരാര്‍ ഒപ്പുവച്ചു 17 മാസം തികയും. നവംബര്‍ 16ന്, ശിലാസ്ഥാപനം നടത്തി ഒരുവര്‍ഷവും തികയും.

ഇതിനിടയില്‍ 246 ഏക്കര്‍ പദ്ധതിപ്രദേശത്ത് എന്താണു സംഭവിച്ചത്? പദ്ധതിക്കുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങളെ പുനരധിവസിപ്പിച്ചു ഭൂമി സ്മാര്‍ട് സിറ്റിക്കു കൈമാറാന്‍പോലും കഴിഞ്ഞിട്ടില്ല.

എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന കൊച്ചി സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞ തീയതി ഇതാണ്.

'ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ടിനു സ്മാര്‍ട് സിറ്റി നിര്‍മാണം തുടങ്ങും.

രണ്ടുമാസം മുന്‍പാണ് ഈ തീയതി മന്ത്രി ശര്‍മ പ്രഖ്യാപിച്ചത്. അതൊരു വല്ലാത്ത ഉറപ്പായിരുന്നു; വികസനകേരളം വിശ്വസിച്ചുപോയ ഉറപ്പ്. ഗാന്ധിജയന്തി കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പദ്ധതിപ്രദേശത്ത് ഒരു ലോഡ് ചെങ്കല്‍പ്പൊടി ഇറക്കാന്‍പോലും ഇതുവരെ കഴിഞ്ഞില്ല.

സ്മാര്‍ട് സിറ്റിക്കു കൈമാറുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ ഡ്യൂട്ടിയില്‍ ഇളവ്, സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കല്‍, കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം, ബ്രഹ്മപുരത്തെ 100 ഏക്കര്‍ ഭൂമിക്കു പ്രത്യേക സാമ്പത്തികമേഖലാ പദവി... എന്തെല്ലാം കടമ്പകള്‍ ബാക്കി.

റജിസ്ട്രേഷന്‍ വകുപ്പു സ്വന്തം കൈവശമാണെങ്കിലും പദ്ധതിക്കു ഫീസ് ഇളവുകള്‍ അനുവദിക്കാന്‍ സിപിഎമ്മുകാരനായ മന്ത്രി തോമസ് ഐസക് ഭരിക്കുന്ന ധനവകുപ്പിന്റെ അനുവാദം വേണം. പക്ഷേ, അവരതു സമ്മതിച്ചിരുന്നില്ല.

സംസ്ഥാനത്തിനകത്തു പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ സ്മാര്‍ട് സിറ്റിക്ക് ഇളവുകള്‍ നല്‍കാന്‍ മറ്റൊരു സിപിഎമ്മുകാരനായ മന്ത്രി എളമരം കരീം ഭരിക്കുന്ന വ്യവസായവകുപ്പു സഹകരിക്കണം. അവരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഇളവുകള്‍ പ്രഖ്യാപിച്ചു പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇനി ഏറ്റവും കുഴപ്പംപിടിച്ച പുനരധിവാസ പ്രശ്നം പരിഹരിക്കാന്‍ സിപിഐക്കാരനായ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുന്ന റവന്യു വകുപ്പിന്റെ നിസ്വാര്‍ഥ സേവനം വേണം. തുടര്‍ച്ചയായ ഉടക്കുകള്‍ക്കും അന്തിമമായ കീഴടങ്ങലുകള്‍ക്കും ഒടുവില്‍ '‘നിങ്ങളായി നിങ്ങളുടെ പാടായി” എന്ന മനോഭാവമാണ് ഇവര്‍ക്ക്.

ഒന്നും അറിയാത്തപോലെ മന്ത്രി എസ്. ശര്‍മ ഗാന്ധിജയന്തിക്കു നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചതെന്തിന്?

സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഏഴുകോടി രൂപയുടെ റജിസ്ട്രേഷന്‍ ഫീസ് ഇളവെങ്കിലും പറഞ്ഞ തീയതിക്കു മുന്‍പ് അനുവദിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നേരിട്ടു ഗോദയില്‍ ഇറക്കേണ്ടി വന്നു, ശര്‍മയ്ക്ക്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്ന പദ്ധതിയാണു കൊച്ചി സ്മാര്‍ട് സിറ്റി. ആറ്റുനോറ്റു കാത്തുസൂക്ഷിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഇടതുമുന്നണി സൂത്രത്തില്‍ കൊത്തിയെടുത്തു പറന്നതു നോക്കിനിന്ന യുഡിഎഫുകാര്‍ പോലും മറുത്തൊരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.

മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പും ചെയര്‍മാന്‍ ശര്‍മയുടെ റജിസ്ട്രേഷന്‍ വകുപ്പും ഒഴികെയുള്ളവരെല്ലാം സ്മാര്‍ട് സിറ്റിയെ ഒളിഞ്ഞും തെളിഞ്ഞും പാരവയ്ക്കുന്നത് എന്തുകൊണ്ടാണ്?

വികസന കേരളത്തിന്റെ ‘'അവസാന ബസ്” എന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ വിഖ്യാത പ്രയോഗം സ്മാര്‍ട് സിറ്റിയെ കുറിച്ചായിരുന്നു. അന്നദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. പിന്നീടു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കു സ്മാര്‍ട് സിറ്റി അഭിമാന പ്രശ്നമായിരുന്നു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പദ്ധതിക്കുവേണ്ടി ഏറ്റവും അധികം വിയര്‍പ്പൊഴുക്കിയത് അദ്ദേഹമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പു വിഷയംതന്നെ സ്മാര്‍ട് സിറ്റിയായിരുന്നു.

തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ നേരിട്ടും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിച്ചത് പിന്നീടു മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ സ്മരിക്കാന്‍ വി.എസും മറന്നിരുന്നില്ല.

ആന്ധ്രയോ തമിഴ്നാടോ സ്മാര്‍ട് സിറ്റി തട്ടിയെടുക്കുമെന്നു തോന്നിപ്പിച്ച നാളുകളില്‍ ടീകോമിന്റെ ആസ്ഥാനമായ ദുബായില്‍ 2005 ജൂണ്‍ 24നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കാം.

‘- സ്മാര്‍ട് സിറ്റി കേരളത്തിലേക്കു വരണം, കരാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്നു മാത്രമാണു ഞങ്ങള്‍ പറയുന്നത്.”

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്മാര്‍ട് സിറ്റിയെ അടിച്ചുപുറത്താക്കുമെന്ന ആന്ധ്രയുടെയും തമിഴ്നാടിന്റെയും ഗൂഢപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ദൂബായിലെ പിണറായിയുടെ പ്രഖ്യാപനം.

തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സിപിഎം രാഷ്ട്രീയം കീഴ്മേല്‍ മറിഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ തകിടംമറിച്ച് വി.എസ് മുഖ്യമന്ത്രിയായി. പിന്നീടിതു വരെ സ്മാര്‍ട് സിറ്റി എന്ന വാക്ക് അറിയാതെ പോലും പിണറായി വിജയന്‍ ഉച്ചരിച്ചിട്ടില്ല.

ഈ സന്ദര്‍ഭങ്ങളിലൊന്നും സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടു കേള്‍ക്കാതിരുന്ന ഒരു പേരു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് 2007 നവംബര്‍ 16ലെ ശിലാസ്ഥാപന കര്‍മത്തിനുശേഷമാണ്.

സംസ്ഥാന വ്യവസായ മന്ത്രി എളംമരം കരീം എന്തുകൊണ്ടു ചടങ്ങില്‍ പങ്കെടുത്തില്ല എന്നതായിരുന്നു അന്നത്തെ സംശയം.

പൊടുന്നനെ ഒരുദിവസം കൊച്ചി നഗരം ഉണര്‍ന്നതു ‘സൈബര്‍ സിറ്റി” എന്ന പുതിയൊരു വെളിപാടിലേക്കാണ്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം 'സൈബര്‍ സിറ്റിയുടെ കണ്ണഞ്ചിപ്പിക്കുന്ന വന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പലരും സൈബര്‍സിറ്റിയാണു സ്മാര്‍ട് സിറ്റിയെന്നു തെറ്റിദ്ധരിച്ചു തുടങ്ങിയിരുന്നു. ടീകോമിന്റെ നേതൃത്വത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം സ്മാര്‍ട്സിറ്റി ഉയരുന്നതിനൊപ്പം കളമശ്ശേരി എച്ച്എംടിയുടെ 70 ഏക്കര്‍ ഭൂമിയില്‍ ഉയരുന്ന മറ്റൊരു ഐടി നഗരമാണ് 80 ലക്ഷം ചതുരശ്രയടി വലിപ്പമുള്ള സൈബര്‍ സിറ്റി.

ജനുവരി 19നു മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ പദ്ധതിക്കു ശിലാസ്ഥാപനം നടത്താനിരുന്ന മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എച്ച്എംടി ഭൂമി ഇടപാടിലെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു.

സൈബര്‍ സിറ്റി പദ്ധതി പാളിയതോടെ സ്മാര്‍ട് സിറ്റിയുടെ കഷ്ടകാലവും തുടങ്ങി. സ്മാര്‍ട് സിറ്റി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പദ്ധതി ചെയര്‍മാന്‍ എസ്. ശര്‍മ ഒറ്റപ്പെടുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി സ്വന്തം സ്വപ്നപദ്ധതിക്കു ശ്വാസംമുട്ടുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമാണു മുഖ്യമന്ത്രി വി.എസിനും കഴിയുന്നത്.

ഇടതുമുന്നണിയിലെ പടലപിണക്കങ്ങളും സിപിഎമ്മിലെ ചരടുവലികളും സ്മാര്‍ട് സിറ്റിയെ സാങ്കേതികമായി ബാധിച്ചത് എങ്ങനെ?

പദ്ധതിക്കു സമ്പൂര്‍ണ സെസ് പദവി ലഭിക്കാതെ മാസ്റ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ ടീകോമിനു കഴിയില്ല. വിഭജിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രകൃതിയുള്ള സ്ഥലങ്ങള്‍ക്കാണു സെസ് ബോര്‍ഡ് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുന്നത്.

246 ഏക്കര്‍ സ്മാര്‍ട് സിറ്റി പദ്ധതിപ്രദേശത്തെ പിഡബ്ളിയുഡി റോഡും പുഴയും മൂന്നു ഭൂപ്രദേശങ്ങളായി മുറിച്ചതാണ് ഇപ്പോള്‍ സാങ്കേതിക തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ ഭൂവുടമകളില്‍ നിന്നു വാങ്ങിയ 136 ഏക്കര്‍ സ്ഥലം ഒരുമിച്ചു കിടക്കുന്നതിനാല്‍ ഇത്രയും സ്ഥലത്തിനു നേരത്തേ സെസ് പദവി ലഭിച്ചിരുന്നു. ഇനി ഒറ്റ ബ്ളോക്കായി കിടക്കുന്ന 100 ഏക്കര്‍ ഭൂമിക്കും കിന്‍ഫ്രയുടെ 10 ഏക്കറിനും പ്രത്യേകം സെസ് പദവി ലഭിക്കേണ്ടതുണ്ട്.

കിന്‍ഫ്രയുടെ പത്തേക്കര്‍ ഉപേക്ഷിച്ചു കടമ്പ്രയാറിനെ അതിര്‍ത്തിയാക്കി പുതിയ സെസിന് അപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഭൂമിയുടെ കൈവശാവകാശം സ്മാര്‍ട് സിറ്റിക്കു കൈമാറാത്ത സാഹചര്യത്തില്‍ അതും സാധ്യമല്ല.

സെസ് പദവി ലഭ്യമായ 136 ഏക്കറിലെ നിര്‍മാണത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നിര്‍മാണം തുടങ്ങിയതിനുശേഷം ബാക്കി കാര്യങ്ങള്‍ സാവകാശം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന വിദേശ കണ്‍സല്‍ട്ടന്റ് കോളിന്‍ ബുക്കാനനും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തെ ‘'അപരിഷ്കൃതം” എന്നാണു കോളിന്‍ ബുക്കാനന്‍ പ്രതിനിധികള്‍ വിശേഷിപ്പിക്കുന്നത്.

ടീകോം നല്‍കുന്ന സന്ദേശം: ഭരണകക്ഷിയിലെ തര്‍ക്കങ്ങളും വിഭാഗീയതയും സഹിച്ചു സ്മാര്‍ട് സിറ്റി കേരളത്തില്‍ തന്നെ നടപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ല. ഞങ്ങള്‍ അന്നുതന്നെ പറഞ്ഞതല്ലേ എന്ന ഓര്‍മപ്പെടുത്തലുമായി ആന്ധ്രയും തമിഴ്നാടും ഇപ്പോഴും രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പാണെന്ന വിശ്വാസമാണു കൊച്ചി സ്മാര്‍ട് സിറ്റിയുമായി മുന്നോട്ടുപോകാന്‍ ശേഷിക്കുന്ന പ്രേരണയെന്നും ടീകോം വ്യക്തമാക്കുന്നുണ്ട്.

Friday, October 3, 2008

സെസ്‌: ചിലര്‍ക്ക്‌ വിവാദത്തില്‍ മാത്രം താത്‌പര്യം-പിണറായി

മാതൃഭൂമി, സെപ്തം 24, 2008

കൊല്ലം: പ്രത്യേക സാമ്പത്തികമേഖല അനുവദിക്കുന്നതു സംബന്ധിച്ച്‌ വിവാദമുണ്ടാക്കുന്നവര്‍ക്ക്‌ വിവാദത്തില്‍ മാത്രമാണ്‌ താത്‌പര്യമെന്ന്‌ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സി.പി.കരുണാകരന്‍ പിള്ളയുടെ സ്‌മാരകമായി നിര്‍മ്മിക്കുന്ന ചവറ ഏരിയ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ ഇന്നേവരെ സി.പി.എമ്മില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനവികസനത്തിന്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ വേണമെന്നാണ്‌ സി.പി.എമ്മിന്റെ അഭിപ്രായമെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ നടപ്പാക്കണമെന്നാണ്‌ നിലപാട്‌. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍നിയമങ്ങളും സംരക്ഷിച്ചായിരിക്കും സെസ്‌ നടപ്പാക്കുക. സെസ്‌ വേണ്ടെന്നുപറഞ്ഞാല്‍ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകും. ഇടതുമുന്നണിയിലും ചര്‍ച്ചകള്‍ നടത്തി വ്യവസ്ഥകള്‍ക്ക്‌ രൂപം നല്‍കുകയാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ പിണറായി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകള്‍ ദുരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ അഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇന്നേവരെ ആരും അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ല. മിച്ചഭൂമി ഏറ്റെടുക്കുന്നതിനൊപ്പം അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിച്ചും വിതരണം ചെയ്യും. ഭൂമി ആദ്യം നല്‍കേണ്ടത്‌ പട്ടികവിഭാഗക്കാര്‍ക്കാണ്‌. ചെങ്ങറസമരത്തിന്റെ മറവില്‍ സി.പി.എമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും എതിരെ വ്യാപകമായ പ്രചാരണമാണ്‌ നടക്കുന്നത്‌. ഇക്കാര്യത്തിലും പാര്‍ട്ടിയിലോ മുന്നണിയിലോ ഭിന്നതയില്ലെന്ന്‌ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. സംസ്ഥാനസമിതി അംഗം എം.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, പി.രാജേന്ദ്രന്‍ എം.പി, കെ.വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.വിക്രമന്‍ സ്വാഗതം പറഞ്ഞു.

Wednesday, October 1, 2008

സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം

ദേശാഭിമാനി, സെപ്തം.30, 2008

തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.

രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.

ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.

സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.

കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.

ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.

എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.

സെസ് നയം സ്മാര്‍ട് സിറ്റിക്കും? അവ്യക്തത ശക്തം

സുജിത് നായര്‍
മനോരമ, ഒക്ടോ.1, 2008

സെസ് നയത്തിലെ കര്‍ശന വ്യവസ്ഥകള്‍, നേരത്തെ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കും ബാധകമാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത ഭരണവൃത്തങ്ങളില്‍ ശക്തമായി. ബാധകമാക്കണമെന്നു വ്യവസായ വകുപ്പ് ശഠിക്കുമ്പോള്‍ ഐടി വകുപ്പ് അതിനോടു തെല്ലും യോജിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.

സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മാണദശയിലുള്ള മുഴുവന്‍ സെസുകള്‍ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നാണു വ്യവസായവകുപ്പു മന്ത്രിസഭയോട് ആവശ്യപ്പെട്ടത്. ഒരു വിദേശ കമ്പനിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും വകുപ്പു ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ വകുപ്പിന്റെ കാഴ്ചപ്പാടിനോടു മന്ത്രിസഭ വിയോജിച്ചതായി സൂചനയില്ല.

മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവു കിട്ടിയാലേ വ്യക്തതയുണ്ടാകൂ എന്നു വ്യവസായവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സെസ് വ്യവസ്ഥകള്‍ വിശദീകരിച്ചപ്പോള്‍ സ്മാര്‍ട് സിറ്റിക്കും ഇതു ബാധകമാകുമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത അദ്ദേഹം അവരുമായി മന്ത്രിസഭ കരാറുണ്ടാക്കിയിട്ടുള്ളതിനാല്‍ പരിശോധിക്കേണ്ടിവരുമെന്നു വിശദീകരിച്ചു.

ഇലക്ട്രിസിറ്റി ഡ്യൂട്ടി പുതിയ സെസുകള്‍ നല്‍കണമെങ്കില്‍ സ്മാര്‍ട് സിറ്റിക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. അതുപോലെ പഞ്ചായത്ത്രാജ് ആക്ട് പ്രകാരമുള്ള നികുതിയിളവു സ്മാര്‍ട് സിറ്റിക്കുണ്ടെങ്കില്‍ പുതിയ സെസുകള്‍ക്കു ബാധകമാവില്ല.

പുതിയ നയം പ്രകാരം സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70% വ്യവസായ ആവശ്യത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.

സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% വ്യവസായത്തിനു വേണ്ടി ഉപയോഗിക്കണം എന്നാണ്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ അതേ സെസിലെ ജീവനക്കാരുടെ താമസസ്ഥലമായി ഉപയോഗിക്കണമെന്ന നിബന്ധനയും സ്മാര്‍ട് സിറ്റിക്കു ബാധകമല്ല. ഈ അന്തരമാണു പ്രധാനമായും വ്യവസായവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ സ്മാര്‍ട് സിറ്റിയുമായി മന്ത്രിസഭ പ്രത്യേക കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ അതിനു ബാധകമാകേണ്ടതില്ലല്ലോ എന്നാണ് ഐടി വകുപ്പിലെ ഒരു ഉന്നതന്‍ ‘മനോരമ”യോടു പറഞ്ഞത്. സ്മാര്‍ട് സിറ്റിക്കു സര്‍ക്കാരാണു സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 26% ഒാഹരി സര്‍ക്കാരിനുണ്ട്. ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുമാണ്. കരാറെല്ലാമായശേഷം ഇനി മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതു ധാര്‍മികമായി ശരിയുമല്ലെന്ന് ഐടി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പു നല്‍കുന്ന സൂചന വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകും എന്നാണ്. ‘ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്കു ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ ഒന്നിന് (സ്മാര്‍ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അംഗീകാരം ലഭിച്ചവയും അംഗീകാരം ലഭിക്കുന്നവയുമായ സെസുകളെ സംബന്ധിച്ചു താഴെപ്പറയുന്ന നയം വ്യക്തമാക്കുന്നു” എന്നു പറഞ്ഞാണു വ്യവസ്ഥകള്‍ വിശദീകരിക്കുന്നത്.

സ്മാര്‍ട് സിറ്റിക്ക് ആദ്യത്തെ 136 ഏക്കറിനാണു സെസ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സങ്കീര്‍ണത തള്ളിക്കളഞ്ഞാലും ബാക്കിയുള്ള 100 ഏക്കറിനു സെസ് പദവി നല്‍കുന്ന വേളയില്‍ പുതിയ വ്യവസ്ഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിനു മുന്നില്‍ വരാതെ തരമില്ല.

സെസ് വിവാദം സംബന്ധിച്ചു പാര്‍ട്ടി പത്രം എഴുതിയ മുഖപ്രസംഗത്തിലും വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു സെസ് പദവി നല്‍കിയിട്ടാണു സ്വദേശ കമ്പനികളെ ചിലര്‍ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്മാര്‍ട് സിറ്റിയോടുള്ള താല്‍പര്യം മുഖ്യമന്ത്രിക്കു മറ്റു സംരംഭകരോട് ഇല്ല എന്ന അമര്‍ഷം സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തു ശക്തമാണ്.

കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണു മുഖ്യമന്ത്രി സ്മാര്‍ട് സിറ്റിക്ക് ഏഴു കോടിയുടെ റജിസ്ട്രേഷന്‍ ഇളവു നല്‍കിയതും. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കും ബാധമാകുമെന്ന പരാമര്‍ശം ഔദ്യോഗികപക്ഷം ബോധപൂര്‍വം മന്ത്രിസഭാ കുറിപ്പില്‍ കയറ്റിയതാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ വിഎസ് വിഭാഗത്തിന്.

മന്ത്രിസഭാ അനുമതി ലഭിച്ചുവെങ്കിലും സെസ് അപേക്ഷകള്‍ ഇന്നലെയും ഡല്‍ഹിക്ക് അയച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണിത്. അതേസമയം സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി വ്യവസായ വകുപ്പു വ്യക്തമാക്കി. അതിനാല്‍ സമയപരിധിയുടെ ആശങ്ക വേണ്ട. ഇനി ഓരോ അപേക്ഷയും പ്രത്യേകമായി അയയ്ക്കുകയാണു ചെയ്യുക.

കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചശേഷം ഇവിടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുക. ഇടതു മുന്നണിയുടെ പച്ചക്കൊടി കിട്ടിയവേളയില്‍ ഐടി വകുപ്പ് സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര നിയമത്തില്‍ നിന്നു വ്യത്യസ്തമായ ചില കര്‍ശന വ്യവസ്ഥകളുടെ കാര്യത്തില്‍ ചില സംരംഭകര്‍ക്കു വിയോജിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.

Tuesday, September 30, 2008

സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും

മാധ്യമം. 2008 ഒക്ടോബര് ഒന്ന്

തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.

സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.

എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.

സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
 

blogger templates | Make Money Online