Showing posts with label ബിഷപ്പ്. Show all posts
Showing posts with label ബിഷപ്പ്. Show all posts

Thursday, October 23, 2008

കൊച്ചി ബിഷപ്പ്‌ ദത്തില്‍നിന്ന്‌ പിന്മാറണം -കെ.എല്‍.സി.എ.

മാതൃഭൂമി, ഒക്ടോ 24, 2008

തോപ്പുംപടി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍, ദത്തില്‍നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ കേരളാ ലത്തീന്‍ കാത്തലിക്‌ അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി രംഗത്ത്‌.

പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കുവാന്‍ ബിഷപ്പ്‌ പൊതുപരിപാടികളില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും, കെ.എല്‍.സി.എ ഭാരവാഹികള്‍ ഒപ്പിട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വൈദികരുടെ പേരില്‍ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ തെളിവുകളോടെ വെളിപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ക്രൈസ്‌തവ വിശ്വാസത്തിനെതിരായി അബദ്ധ വിശ്വാസങ്ങളില്‍ നിന്ന്‌ പിതാവ്‌ പിന്മാറി, തെറ്റ്‌ സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും പ്രസ്‌താവനയില്‍ പറയുന്നുണ്ട്‌.

പ്രതിസന്ധിഘട്ടങ്ങളില്‍ അല്‍മായരെ പാടെ ഒഴിവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നതായും കുറിപ്പിലുണ്ട്‌. പാസ്റ്ററല്‍ കൗണ്‍സില്‍, കേന്ദ്രക്കമ്മിറ്റി, അല്‍മായ സംഘടനകള്‍ അംഗങ്ങളായ സമുദായ കാര്യാലയം തുടങ്ങിയ സംവിധാനങ്ങളെ ഒഴിവാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മായരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു.

കൊച്ചി ബിഷപ്പിനെ മാര്‍പ്പാപ്പ നീക്കംചെയ്‌തു

മാതൃഭൂമി, ഒക്ടോ 24, 2008

കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന്‌ കൊച്ചി രൂപതാ ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന്‌ നീക്കംചെയ്‌തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന്‌ ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌. ഭാരതചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്‌.

നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ കൈമാറിയിട്ടുണ്ട്‌. വ്യാഴാഴ്‌ചതന്നെ ഡോ. അച്ചാരുപറമ്പിലിന്‌ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

ഡോ. ജോണ്‍ തട്ടുങ്കല്‍ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുത്തതും, തുടര്‍ന്ന്‌ യുവതിയുടെ രക്തംകൊണ്ട്‌ അഭിഷേകം നടത്തിയതുമായ സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഇനി അഡ്‌മിനിസ്‌ട്രേറ്ററാണ്‌ അന്വേഷണസമിതിയെ നിയോഗിക്കുക. മൂന്നംഗ മെത്രാന്‍ സമിതിയെയാവും അന്വേഷണത്തിനായി ആര്‍ച്ച്‌ബിഷപ്പ്‌ നിയോഗിക്കുക. ഈ മെത്രാന്മാര്‍ ആരൊക്കെയാണെന്ന്‌ പിന്നീട്‌ തീരുമാനിക്കും.

മൂന്നംഗ മെത്രാന്‍ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ കേരളത്തിലെ ലത്തീന്‍ രൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ കൂടിയായ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ സമര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടോടെയാണ്‌, അന്തിമവിധി മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയെന്ന്‌ അതിരുപതാ വക്താവ്‌ അറിയിച്ചു.

വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി ബിഷപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം. ബിഷപ്പ്‌ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, സംഭവത്തില്‍ അന്തിമവിധി പ്രഖ്യാപനം നടത്തേണ്ടത്‌ മാര്‍പാപ്പയാണ്‌.

കൊച്ചി ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു

ദേശാഭിമാനി, ഒക്ടോ 24, 2008

കൊച്ചി: പെകുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍പ്പെട്ട കൊച്ചി രൂപത ബിഷപ് ജോ തട്ടുങ്കലിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വത്തിക്കാനില്‍നിന്നുള്ള തീരുമാനപ്രകാരമാണ് സസ്പെന്‍ഷന്‍. തട്ടുങ്കലിനു പകരം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് വത്തിക്കാനില്‍നിന്ന് നിര്‍ണായക തീരുമാനം വന്നത്. ഇതേത്തുടര്‍ന്ന് ജോ തട്ടുങ്കല്‍ ബിഷപ് ഹൌസ് വിട്ടു. വിവാദ ദത്തെടുക്കലും മറ്റ് ആരോപണങ്ങളും മൂന്നംഗ മെത്രാന്‍സമിതി അന്വേഷിക്കണമെന്നാണ് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശം. മെത്രാന്‍സമിതിയെ ആര്‍ച്ച്ബിഷപ് നിയമിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വത്തിക്കാനു കൈമാറും.

റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് പ്രത്യേക സമയപരിധി നിര്‍ദേശിച്ചിട്ടില്ല. അന്വേഷണത്തില്‍ കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ തട്ടുങ്കലിനെതിരെ വത്തിക്കാന്റെ കര്‍ശന നടപടി ഉണ്ടാകും. സസ്പെന്‍ഷന്റെ ഭാഗമായി തട്ടുങ്കലിന്റെ മെത്രാന്‍പദവി നിലനില്‍ക്കുമെങ്കിലും സഭയുടെ ഭരണച്ചുമതലയും അജപാലനച്ചുമതലയും ഇല്ലാതാകും.

അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍പ്പോലും വത്തിക്കാന്റെ വിശ്വാസസംരക്ഷണ തിരു സംഘങ്ങള്‍ റിപ്പോര്‍ട്ട് കര്‍ശനമായി പരിശോധിക്കും. റിപ്പോര്‍ട്ട് എങ്ങനെയായാലും ബിഷപ് സ്ഥാനത്തേക്ക് തട്ടുങ്കലിന്റെ തിരിച്ചുവരവ് പ്രയാസം നിറഞ്ഞതാകും.

ബിഷപ്പിനെതിരെ നടപടിക്ക് സാധ്യത ഏറെക്കുറെ മങ്ങിയ സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച് വത്തിക്കാനില്‍നിന്ന് ഉത്തരവ് എത്തിയത്. പലരും നടപടി പ്രതീക്ഷിച്ചെങ്കിലും അതിവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല.

ജോ തട്ടുങ്കല്‍ രാജിവയ്ക്കണമെന്ന് രൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിക്കാനുള്ള പദ്ധതികള്‍ തട്ടുങ്കലും തയ്യാറാക്കിയിരുന്നു. ചില ചെയ്തികളില്‍മാത്രം തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചത് അതിന്റെ ഭാഗമായാണ്. വത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചത് സഭയ്ക്കുള്ളില്‍നിന്നുയര്‍ന്ന എതിര്‍ശബ്ദത്തിന്റെ ശക്തി കുറച്ചു.

ഇതിനിടെ, രൂപതയില്‍ തന്നോടൊപ്പംനില്‍ക്കുന്ന വിശ്വാസികളെയും വിവിധ സംഘങ്ങളെയും സംഘടിപ്പിച്ച് തട്ടുങ്കല്‍ സ്വീകരണയോഗങ്ങളും നടത്തി. ഫെലിക്സ് ജെ പുല്ലൂടന്റെ നേതൃത്വത്തില്‍ കെഎല്‍സിഎയായണ് ബിഷപ്പിനെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ വിശ്വാസികളുടെ പ്രകടവും നടത്തിയിരുന്നു.

വത്തിക്കാന്റെ നടപടി സഭയുടെ അന്തസ്സ് വാനോളമുയര്‍ത്തിയെന്ന് ഫെലിക്സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദത്തെടുക്കല്‍വിവാദത്തിന്റെ ഭാഗമായി അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ക്കിരയായ മുഴുവന്‍ വൈദികര്‍ക്കെതിരെയും വത്തിക്കാന്‍ അന്വേഷണം നടത്തണമെന്നും ഫെലിക്സ് പറഞ്ഞു.

Wednesday, October 22, 2008

ബിഷപ് തട്ടുങ്കല്‍ ഖേദപ്രകടനം

ദീപിക, ഒക്ടോ.21, 2008

കൊച്ചി: ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചി ബിഷപ്സ്് ഹൌസില്‍ ചേര്‍ന്ന ഫൊറോനാ വികാരിമാരുടെയും ഇടവക വികാരിമാരുടെയും യോഗത്തിലാണ് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചത്. തനിക്ക് ഇതുവരെ മേലധികാരികളില്‍ നിന്നു വിലക്കോ, ശിക്ഷാനടപടിയോ ഉണ്ടായിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ നടത്തേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം യോഗത്തില്‍ സമ്മതിച്ചു. ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കില്‍ റോമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പിന്മാറാന്‍ തയാറാണെന്നും ബിഷപ് സമ്മതിച്ചിട്ടുണ്ട്. യോഗത്തിനുശേഷം ബിഷപ്സ് ഹൌസ് പത്രക്കുറിപ്പ് പുറത്തിറക്കി.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം

ചുവടെ:

രൂപതയിലെ വൈദികരായ നിങ്ങളെ ഈ വിശേഷയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കൊച്ചി രൂപതയുടെ അധ്യക്ഷനെന്ന നിലയ്ക്ക് പൂര്‍ണ അധികാരത്തോടെയാണ് ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. എനിക്ക് ഇതേവരെ മേലധികാരികളില്‍ നിന്ന് വിലക്കോ ശിക്ഷാനടപടിയോ ലഭിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഈ വിശേഷാല്‍ യോഗത്തിന്റെ ഉദ്ദേശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ രൂപതയിലും പരിസരപ്രദേശങ്ങളിലും സഭയേയും വിശ്വാസത്തേയും സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ്.

ഈ ആശയക്കുഴപ്പങ്ങള്‍ക്കു കാരണം 2008 ഒക്ടോബര്‍ ഒന്നിന് വൈദികരുടെ മാസധ്യാനാവസരത്തില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ആ പരാമര്‍ശങ്ങള്‍ നടത്തേണ്ടതായിരുന്നില്ല എന്നു എനിക്ക് ഇപ്പോള്‍ തോന്നുന്നു. ആ പരാമര്‍ശങ്ങളിലൂടെ എന്റെ വൈദികരിലും ദൈവജനത്തിലും ഉണ്ടായ തെറ്റിദ്ധാരണകള്‍ക്കും വിശ്വാസപ്രതിസന്ധിക്കും ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. അതിന് എന്റെ വൈദികരായ നിങ്ങളോടും ദൈവജനത്തോടും മാപ്പുചോദിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് നടന്നത് എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാവുന്ന എന്റെ മാനസികസ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണല്ലോ. അതിനാലാണ് യുക്തിക്കുചേരാത്ത പല പരാമര്‍ശങ്ങളും ഉണ്ടായത്. അതില്‍ പ്രത്യേകം എടുത്തു പറയേണ്ടവ താഴെ പറയുന്നവയാണ്.

യുവതിയെ ദത്തെടുക്കല്‍ : ഇത് ആത്മീയ തലത്തിലുള്ള ദത്തെടുക്കലാണെന്നും അതിന് സിവില്‍ വാലിഡിറ്റി ഉണ്ടാകേണ്ടതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും സമ്മതിക്കുന്നു. ഇത് അനുവദനീയമോ അല്ലയോ എന്നത് എന്റെ സഭാ മേലധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അത് നിയമവിരുദ്ധമാണെന്ന് റോമില്‍ നിന്ന് എന്നെ ബോധ്യപ്പെടുത്തുന്നതനുസരിച്ച് ഞാന്‍ അതില്‍ നിന്നു പിന്മാറുവാന്‍ സമ്മതമാണെന്നും അറിയിക്കുന്നു.

ഓര്‍ത്തഡോക്സ് വൈദികനോടൊത്ത് ദിവ്യബലിയര്‍പ്പിച്ചത്: കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്നത് അപ്പോസ്താലിക്കാ ന്യുണ്‍ഷ്യോ മുമ്പാകെ 2008 ഒക്ടോബര്‍ 10ന് നേരില്‍ കണ്ട് സമ്മതിച്ചിട്ടുള്ളതും മാപ്പു ചോദിച്ചിട്ടുള്ളതുമാണ് എന്ന് അറിയിക്കുന്നു.

രക്താഭിഷേകം: രക്തം കൊണ്ട് മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത് ശരിയാണ്. സാധാരണയുള്ള വെഞ്ചരിപ്പിന്റെ പ്രാര്‍ഥനകള്‍ ചൊല്ലിത്തന്നെയാണ് ഈ വെഞ്ചിരിപ്പും നടത്തിയിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്െടങ്കില്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുന്ന കത്തോലിക്കാ വൈദികനെക്കൊണ്ട് മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിനും എനിക്ക് തടസമില്ല എന്നും ബോധ്യപ്പെടുത്തുന്നു.

ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ 12-ാം അധ്യായത്തെക്കുറിച്ചുള്ള എന്റെ ചില വ്യാഖ്യാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും, ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നതല്ലെന്നും കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും ഉറപ്പു തരുന്നു.

കര്‍ത്താവായ യേശുവിനെ ഞാന്‍ ഏക ലോകരക്ഷകനായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. യേശുവിനെ ആത്മാര്‍ഥമായി സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

തുടര്‍ന്നും എല്ലാ വൈദികരുടെയും സഹകരണത്തോടെ കൊച്ചി രൂപതയിലെ ദൈവജനത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സഹകരണവും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ആറു ഫൊറോനാ വികാരിമാരും കൊച്ചി രൂപതയിലെ ഇരുപത്തെട്ട് ഇടവകയിലെ വികാരിമാരും ഉള്‍പ്പെടെ നൂറോളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു. പത്തനതിട്ട സ്വദേശി ഫാ. സി.കെ. ജോസഫിന്റെ വളര്‍ത്തുമകളായ സോണിയയെ കൊച്ചി ബിഷപ് ദത്തെടുത്തതാണ് വിവാദത്തിന് കാരണമായത്.

ദത്തെടുക്കല്‍ വിവാദം: കെ.എല്‍.സി.എ സംഘം ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചു

ദീപിക, ഒക്ടോ.18, 2008

കൊച്ചി: കൊച്ചി രൂപതയിലുണ്ടായ ദത്തെടുക്കല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസ സമൂഹത്തിലുണ്ടാക്കിയ ആശങ്കകളും ദുഃഖങ്ങളും കെ.എല്‍.സി.എ സംസ്ഥാന നേതാക്കള്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ സന്ദര്‍ശിച്ച് അറിയിച്ചു.

ക്രൈസ്തവ വിശ്വാസവും അത് നല്‍കുന്ന മൂല്യങ്ങളുമാണു ക്രൈസ്തവ മതത്തിന്റെ ധാര്‍മിക ശക്തിയെന്നും അതിന് ക്ഷതമേല്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും തടയേണ്ടതാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്നും ആര്‍ച്ച്ബിഷപ്പിനോട് സംസ്ഥാന പ്രസിഡന്റ് അഡ്വ.റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം അഭ്യര്‍ഥിച്ചു.

ബിഷപ്പ്‌ തട്ടുങ്കല്‍ രാജിവെയ്‌ക്കണം-സിഎസ്‌എസ്‌

മാതൃഭൂമി. ഒക്ടോ.22, 2008


കൊച്ചി:ബിഷപ്പ്‌ ഡോ.ജോണ്‍ തട്ടുങ്കല്‍ തന്റെ പ്രവൃത്തികളിലൂടെ ഗുരുതരമായ വിശ്വാസ പ്രതിസന്ധി വരുത്തിയതായി ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ആരോപിച്ചു. അദ്ദേഹം അടിയന്തരമായി സ്ഥാനമൊഴിയണമെന്നും സിഎസ്‌എസ്‌ ആവശ്യപ്പെട്ടു.

വൈദികവൃത്തിയുടെ പരിസമാപ്‌തിയായ മെത്രാന്‍ പദവി ഭൗതികലോകത്തുനിന്നുള്ള വിടുതലായിരിക്കെ യുവതിയെ ദത്തെടുക്കുകവഴി അദ്ദേഹം ലൗകീക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇത്‌ വൈദിക സന്യസ്‌ത അല്‍മായ സമൂഹത്തിന്‌ ഇടര്‍ച്ചക്ക്‌ കാരണമായിരിക്കുകയാണ്‌.

അതുകൊണ്ട്‌ ബിഷപ്പ്‌ തട്ടുങ്കല്‍ കൊച്ചി മെത്രാന്‍ സ്ഥാനം അടിയന്തരമായി രാജിവെയ്‌ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്ന്‌ പുറത്താക്കുകയോ ചെയ്യണമെന്ന്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പിനോടും വത്തിക്കാന്‍ സ്ഥാനപതിയോടും വിശ്വാസ തിരുസംഘത്തോടും സിഎസ്‌എസ്‌ യോഗം ആവശ്യപ്പെട്ടു. മറിച്ചാണ്‌ തീരുമാനമെങ്കില്‍ പ്രതിഷേധ പരിപാടികളുമായി സിഎസ്‌എസ്‌ രംഗത്തുവരുമെന്നും യോഗം ബന്ധപ്പെട്ടവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

യോഗത്തില്‍ പി.എ.ജോസഫ്‌ സ്റ്റാന്‍ലി അധ്യക്ഷനായി. യോഗത്തില്‍ സംസ്ഥാന വൈസ്‌ ചെയര്‍മാന്മാരായ ഒ.പി.ജോയി, ഗ്ലാഡിന്‍ ജെ. പനക്കല്‍, ടി.എം.ലൂയീസ്‌, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ആന്റണി എം. അമ്പാട്ട്‌, വി.ജെ. മാനുവല്‍ മാസ്റ്റര്‍, സെക്രട്ടറി സി.എ.ക്ലീറ്റസ്‌, ട്രഷറര്‍ എം.എക്‌സ്‌. ജോസഫ്‌, ഹൈക്കമാന്‍ഡ്‌ അംഗങ്ങളായ ആന്റണി കോന്നുള്ളി, ജോജോ മനക്കില്‍,എ.ഇ. ആന്റണി, കെ.പി.സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.

അരൂര്‍ മുതല്‍ ആലപ്പുഴ വരെ കൊച്ചി മെത്രാനെ പ്രവേശിപ്പിക്കില്ല-വി.എസ്‌.എസ്‌.

മാതൃഭൂമി. ഒക്ടോ.22, 2008


അരൂര്‍: ദത്തുവിവാദത്തിലകപ്പെട്ട കൊച്ചി മെത്രാനെതിരെ വിശ്വാസ സംരക്ഷണ സമിതിയുടെ രോഷം ഇരമ്പി. അരൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള കൊച്ചി രൂപതയുടെ പരിധിയില്‍പ്പെടുന്ന ഒരു പള്ളിയിലും മെത്രാനെ പ്രവേശിപ്പിക്കില്ലെന്ന്‌ വി.എസ്‌.എസ്‌. പ്രസിഡന്റ്‌ കെ.ജെ. ഫെലിക്‌സും സെക്രട്ടറി സി.ടി. യേശുദാസും പറഞ്ഞു.

ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പുരോഹിതന്മാരുടെ സമ്മേളനം നടന്നതിന്‌ പിന്നാലെയാണ്‌ അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ മേഖലയിലെ വിശ്വാസ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്‌.

ലോകത്തിന്‌ ഒരു അല്‍ഫോന്‍സാമ്മയെ കിട്ടിയ ദിവസം 39 വയസ്സുകാരിയെ ജീന്‍സും ടോപ്പും ധരിപ്പിച്ച്‌ 26 കാരിയാക്കിയതും സഭയുടെ ചെലവില്‍ വിദേശയാത്ര നടത്തിച്ചതും സഭയ്‌ക്കും സമൂഹത്തിനും നാണക്കേടാണെന്നും വി.എസ്‌.എസ്‌. സമ്മേളനം ചൂണ്ടിക്കാട്ടി.

കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു സാധ്യത

മാതൃഭൂമി. ഒക്ടോ.21, 2008


കൊച്ചി: ഭരണ പ്രതിസന്ധിയിലായ കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം വൈകില്ലെന്നു സൂചന. ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ രൂപതയിലെ പ്രതിസന്ധിക്ക്‌ കാരണം.

വൈദികരില്‍ ഭൂരിപക്ഷവും ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌. ബിഷപ്പിനെതിരെ നടപടി വേണമെന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വത്തിക്കാന്റെ പരിഗണനയിലുണ്ട്‌. ഇതു സംബന്ധിച്ച്‌ തീരുമാനം വൈകരുതെന്ന്‌ കത്തോലിക്കാ മെത്രാന്‍ സമിതി വത്തിക്കാന്‍ സ്ഥാനപതി മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനിടെ തന്റെ നിലപാട്‌ വിശദീകരിക്കാന്‍ ബിഷപ്പ്‌ വിളിച്ചുകൂട്ടിയ വൈദിക യോഗം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബിഷപ്പിന്റെ വിശദീകരണങ്ങള്‍ സഭാ നിയമങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും വിരുദ്ധമാണെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം എത്രയും പെട്ടെന്ന്‌ ഉണ്ടാകണമെന്ന്‌ മെത്രാന്‍ സമിതി വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

തിങ്കളാഴ്‌ച ബിഷപ്പ്‌ നല്‍കിയ വിശദീകരണക്കുറിപ്പും അതിലെ പൊരുത്തക്കേടുകളും വത്തിക്കാന്‍ സ്ഥാനപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനാല്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

സാധാരണ ബിഷപ്പ്‌ കാലം ചെയ്യുമ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതല ഏല്‌പിക്കുന്നത്‌. നിലവിലുള്ള ആലോചനാ സമിതി മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കുന്നത്‌. കൊച്ചി രൂപതയില്‍ വൈദികര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ നേരിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ്‌ കൂടുതല്‍ സാധ്യത.

ബിഷപ്പിന്റെ നടപടികളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പിന്നാലെയുണ്ടാകും. നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷമാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി അഡ്‌മിനിസ്‌ട്രേറ്ററെ ഭരണമേല്‌പിച്ചാല്‍ പ്രതിസന്ധിക്ക്‌ താത്‌കാലിക പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു സാധ്യത

മാതൃഭൂമി. ഒക്ടോ.21, 2008


കൊച്ചി: ഭരണ പ്രതിസന്ധിയിലായ കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം വൈകില്ലെന്നു സൂചന. ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ രൂപതയിലെ പ്രതിസന്ധിക്ക്‌ കാരണം.

വൈദികരില്‍ ഭൂരിപക്ഷവും ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌. ബിഷപ്പിനെതിരെ നടപടി വേണമെന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വത്തിക്കാന്റെ പരിഗണനയിലുണ്ട്‌. ഇതു സംബന്ധിച്ച്‌ തീരുമാനം വൈകരുതെന്ന്‌ കത്തോലിക്കാ മെത്രാന്‍ സമിതി വത്തിക്കാന്‍ സ്ഥാനപതി മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനിടെ തന്റെ നിലപാട്‌ വിശദീകരിക്കാന്‍ ബിഷപ്പ്‌ വിളിച്ചുകൂട്ടിയ വൈദിക യോഗം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബിഷപ്പിന്റെ വിശദീകരണങ്ങള്‍ സഭാ നിയമങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും വിരുദ്ധമാണെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം എത്രയും പെട്ടെന്ന്‌ ഉണ്ടാകണമെന്ന്‌ മെത്രാന്‍ സമിതി വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

തിങ്കളാഴ്‌ച ബിഷപ്പ്‌ നല്‍കിയ വിശദീകരണക്കുറിപ്പും അതിലെ പൊരുത്തക്കേടുകളും വത്തിക്കാന്‍ സ്ഥാനപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനാല്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

സാധാരണ ബിഷപ്പ്‌ കാലം ചെയ്യുമ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതല ഏല്‌പിക്കുന്നത്‌. നിലവിലുള്ള ആലോചനാ സമിതി മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കുന്നത്‌. കൊച്ചി രൂപതയില്‍ വൈദികര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ നേരിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ്‌ കൂടുതല്‍ സാധ്യത.

ബിഷപ്പിന്റെ നടപടികളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പിന്നാലെയുണ്ടാകും. നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷമാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി അഡ്‌മിനിസ്‌ട്രേറ്ററെ ഭരണമേല്‌പിച്ചാല്‍ പ്രതിസന്ധിക്ക്‌ താത്‌കാലിക പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അരമനയിലെ രക്താഭിഷേകം; വൈദികര്‍ പ്രക്ഷുബ്ധ്‌ധരായി

മാതൃഭൂമി. ഒക്ടോ.21, 2008

ഫോര്‍ട്ടുകൊച്ചി: കൊച്ചി ബിഷപ്പ്‌ യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട്‌ വിശദീകരണത്തിനായി തിങ്കളാഴ്‌ച ബിഷപ്പ്‌ വിളിച്ചു ചേര്‍ത്ത വൈദികരുടെ യോഗം തുടക്കം മുതല്‍ പ്രക്ഷുബ്ധ്‌ധമായി.

മെത്രാസന മന്ദിരത്തില്‍ ബിഷപ്പ്‌ രക്താഭിഷേകം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണമാണ്‌ വൈദികരെ ക്ഷുഭിതരാക്കിയത്‌.

രാവിലെ യോഗം തുടങ്ങുന്നതിനു മുമ്പ്‌ തന്നെ ഈ പ്രശ്‌നം വാക്കേറ്റത്തിനിടയാക്കി. 'യുവതിയുടെ രക്തം വീണു മലിനപ്പെട്ട അരമന' വെഞ്ചരിക്കാതെ അതിനകത്ത്‌ കയറാനാവില്ലെന്ന നിലപാടില്‍ ഏറെ വൈദികരും ബിഷപ്പ്‌ ഹൗസിനു പുറത്തു നിന്നു. വികാരി ജനറല്‍ ക്ഷണിച്ചിട്ടും ഇവര്‍ അകത്തേക്ക്‌ കയറിയില്ല. തുടര്‍ന്ന്‌ മുന്‍ വികാരി ജനറല്‍ മോണ്‍ പീറ്റര്‍ തൈക്കൂട്ടത്തില്‍ അരമന വീണ്ടും വെഞ്ചരിച്ചശേഷമാണ്‌ പുറത്തു നിന്നവര്‍ അകത്തേക്ക്‌ പ്രവേശിച്ചത്‌.

യുവതി നല്‍കിയ രക്തം കൊണ്ടാണ്‌ അരമനയില്‍ അഭിഷേകം നടത്തിയതെന്നും, അത്‌ യേശുവിന്റെ രക്തം തന്നെയാണെന്നും ബിഷപ്പ്‌ ആവര്‍ത്തിച്ചതോടെ വൈദികര്‍ കൂട്ടത്തോടെ എഴുന്നേറ്റു നിന്ന്‌ ബഹളമുണ്ടാക്കി. ദൈവനിന്ദയാണ്‌ ബിഷപ്പ്‌ പറയുന്നതെന്നാണ്‌ വൈദികര്‍ ആരോപിച്ചത്‌. യോഗത്തിനു മുമ്പായി നല്‍കിയ കുറിപ്പില്‍ ബിഷപ്പ്‌ കുറ്റസമ്മതം നടത്തിയെങ്കിലും, യോഗത്തില്‍ വീണ്ടും രക്താഭിഷേകം തുടങ്ങിയ കാര്യങ്ങളില്‍ പഴയ നിലപാടെടുക്കുന്നതിനെ ചില വൈദികര്‍ വിമര്‍ശിച്ചു.

ദത്തെടുക്കല്‍ തെറ്റാണെന്ന്‌ റോമില്‍ നിന്നു പറഞ്ഞാല്‍ പിന്മാറാമെന്ന ബിഷപ്പിന്റെ വാദത്തെയും വൈദികര്‍ ചോദ്യം ചെയ്‌തു. യുവതിയെ ദത്തെടുക്കല്‍ സഭാ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അതിന്‌ റോമില്‍ നിന്ന്‌ പ്രത്യേക വിശദീകരണം ഉണ്ടാകേണ്ട കാര്യമില്ലെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി.

ബൈബിളിലെ വെളിപാടുകളെക്കുറിച്ച്‌ വ്യക്തിപരമായ വ്യഖ്യാനങ്ങള്‍ ബിഷപ്പ്‌ നടത്തിയതിനെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.

അരമനയിലെ വൈദികയോഗങ്ങളില്‍ ഒരിക്കല്‍ പോലും കാണാത്ത ബഹളവും, വാഗ്വാദങ്ങളുമാണ്‌ തിങ്കളാഴ്‌ച അരങ്ങേറിയത്‌.

ഭയഭക്തിയോടെ ബിഷപ്പുമാരുടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്ന സാധാരണ രീതി തിങ്കളാഴ്‌ചയുണ്ടായില്ല. ബിഷപ്പ്‌ തല്‍സ്ഥാനം ഒഴിയുകയാണ്‌ വേണ്ടതെന്നും, അതിന്‌ റോമില്‍ നിന്നുള്ള അനുവാദം കാത്തിരിക്കുന്നത്‌ ശരിയല്ലെന്നും വൈദികര്‍ കൂട്ടമായി ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ വാദങ്ങള്‍ ന്യായീകരിക്കുവാന്‍ ചില വൈദികര്‍ ശ്രമിച്ചെങ്കിലും അതു ദുര്‍ബലമായി. ബിഷപ്പിനോടൊപ്പം നിന്നവര്‍ക്കെതിരെ കടുത്ത പ്രയോഗങ്ങളും യോഗത്തിലുണ്ടായി. 130 ഓളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈദികര്‍ക്ക്‌ നല്‍കിയ ബിഷപ്പിന്റെ ആദ്യ വിശദീകരണ കുറിപ്പ്‌ മാധ്യമങ്ങള്‍ക്കും നല്‍കി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാം അറിയിപ്പും ബിഷപ്പ്‌ ഹൗസില്‍ നിന്ന്‌ പുറത്തു വന്നു. എന്നാല്‍ ദത്തെടുക്കല്‍ കാര്യത്തില്‍ വത്തിക്കാന്റെ തീരുമാനം വരുംവരെ ഉറച്ചു നില്‍ക്കുന്നതായും ബിഷപ്പ്‌ കുറിപ്പില്‍ വിശദീകരിച്ചു.

മാപ്പു പറച്ചില്‍ പ്രശ്‌നം രൂക്ഷമാക്കും

മാതൃഭൂമി. ഒക്ടോ.21, 2008

കൊച്ചി: വിവാദ വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ നടത്തിയ മാപ്പു പറച്ചില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന്‌ സൂചന. ഇതുവരെ മറുപക്ഷത്തിന്റെ ആരോപണങ്ങള്‍ എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ താന്‍ ചെയ്‌തതാണെന്ന്‌ ബിഷപ്പ്‌ തന്റെ വിശദീകരണക്കുറിപ്പില്‍ സമ്മതിച്ചിരിക്കുകയാണ്‌. സഭയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും വിശ്വാസസത്യങ്ങള്‍ക്കും വിരുദ്ധമായ നടപടികള്‍ തന്റെ ഭാഗത്തുനിന്നുണ്ടായതായി ബിഷപ്പ്‌ സമ്മതിച്ച സ്ഥിതിയാണ്‌. ഇതോടെ കേവലം ദത്ത്‌ വിവാദത്തിലുപരി ഗൗരവപ്പെട്ട വിശ്വാസപ്രശ്‌നമായി ഇത്‌ സഭയ്‌ക്ക്‌ പരിഗണിക്കേണ്ടിവരും.

യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടായെന്നും പ്രത്യേക മാനസിക സ്ഥിതിയില്‍ സംഭവിച്ചതാണെന്നുമുള്ള ബിഷപ്പിന്റെ ഏറ്റുപറച്ചില്‍ സഭയിലാകമാനം ചര്‍ച്ചയായി കഴിഞ്ഞു.

മാപ്പപേക്ഷിച്ചെങ്കിലും തന്റെ പല നിലപാടുകളും ബിഷപ്പ്‌ ആവര്‍ത്തിക്കുന്നതും അധികാരികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്‌.

ബൈബിളിലെ വെളിപാട്‌ പുസ്‌തകം 12-ാം അധ്യായത്തിന്‌ താന്‍ നല്‍കിയ വ്യാഖ്യാനം വ്യക്തിപരമാണെന്ന പരാമര്‍ശവും സഭാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സഭയുടെ പ്രബോധനങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി ബിഷപ്പ്‌ വ്യക്തിപരമായി വ്യാഖ്യാനം നല്‍കുന്നത്‌ അനുവദനീയമല്ലെന്ന്‌ സഭാ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

സകലജനങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട്‌ ഭരിക്കുന്ന ഒരു ശിശുവിനെ സ്‌ത്രീ പ്രസവിക്കുമെന്ന പ്രവചനപരമായ ദര്‍ശനമാണ്‌ 12-ാം അധ്യായത്തിലുള്ളത്‌. ഇത്‌ താന്‍ ദത്തെടുത്ത യുവതിയില്‍ നിന്നുണ്ടാകുമെന്ന മട്ടില്‍ ബിഷപ്പ്‌ വ്യാഖ്യാനിച്ചതായാണ്‌ ആരോപണം.

ഇത്‌ തെറ്റാണെന്ന്‌ സമ്മതിക്കാതെ തന്റെ വ്യക്തിപരമായ വ്യാഖ്യാനമാണെന്ന നിലപാടിലാണ്‌ ഇപ്പോഴും ബിഷപ്പ്‌ നില്‍ക്കുന്നത്‌. യുവതിയെ ദത്തെടുത്തത്‌ സഭാ നിയമത്തിനും സിവില്‍ നിയമത്തിനും വിരുദ്ധമാണെന്ന കാര്യവും ബിഷപ്പ്‌ അംഗീകരിച്ചിട്ടില്ല. ഇത്‌ നിയമവിരുദ്ധമാണെന്ന്‌ റോമില്‍ നിന്നു ബോധ്യപ്പെടുത്തിയാല്‍ പിന്മാറാമെന്ന ഉപാധിയാണ്‌ ബിഷപ്പ്‌ വിശദീകരണക്കുറിപ്പില്‍ നല്‍കിയത്‌.

രക്തംകൊണ്ട്‌ വെഞ്ചരിക്കുന്ന ആഭിചാര സ്വഭാവമുള്ള ക്രിയ അനുഷുിച്ചതായും ബിഷപ്പ്‌ സമ്മതിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച വ്യാഖ്യാനങ്ങളും ദിവ്യശിശുവിന്റെ ജനനം സംബന്ധിച്ച വെളിപ്പെടുത്തലുകളും വൈദികരുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‌ ബിഷപ്പ്‌ പിന്‍വലിക്കുകയായിരുന്നു.

ബിഷപ്പിനെ പുറത്താക്കണം -കെ.എല്‍.സി.എ.

മാതൃഭൂമി. ഒക്ടോ.21, 2008

കൊച്ചി: ക്രിസ്‌തുവിനെ ഉപേക്ഷിച്ച്‌ സാത്താന്റെ കുര്‍ബാന നടത്തിയ ബിഷപ്പ്‌ ജോണ്‍ തട്ടുങ്കലിനെ പൗരോഹിത്യത്തില്‍നിന്നും സഭയില്‍നിന്നും പുറത്താക്കണമെന്ന്‌ കെ.എല്‍.സി.എ. പുല്ലൂടന്‍ വിഭാഗം ആവശ്യപ്പെട്ടു.

ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തെ ലളിതവത്‌കരിക്കുവാന്‍ ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡാനിയേല്‍ അച്ചാരുപറമ്പില്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ്‌ ഫെലിക്‌സ്‌ ജെ. പുല്ലൂടന്‍ ആരോപിച്ചു.

പ്രശ്‌നത്തെ ലളിതവത്‌കരിക്കുവാനുള്ള ശ്രമം കത്തോലിക്കാസഭയെ ഇല്ലാതാക്കും. സഭയിലെ അനേകം വൈദികര്‍ സാമ്പത്തിക ക്രമക്കേടുകള്‍, ലൈംഗിക കുറ്റങ്ങള്‍, ഗുണ്ടായിസം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്‌. ജോണ്‍ തട്ടുങ്കല്‍സംഭവം ഒരു നിമിത്തമായെടുത്ത്‌ ഇവര്‍ക്കെതിരെയും കാനോനിക നടപടിയെങ്കിലും കൈക്കൊള്ളുവാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആര്‍ജവം കാണിക്കണം. കുറ്റവാളികളായ വൈദികരുടെ പട്ടികയും അവരുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിക്കുന്ന വിശദവിവരങ്ങളും നല്‍കാന്‍ കെ.എല്‍.സി.എ. ഒരുക്കമാണ്‌. സഭയുടെ സ്വത്തുക്കള്‍ നിയന്ത്രണവിധേയമായി കൈകാര്യം ചെയ്യുവാന്‍, ദേവസ്വം ബോര്‍ഡിന്‌ സമാനമായി ക്രിസ്‌ത്യന്‍ ബോര്‍ഡ്‌ രൂപവത്‌കരിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.

22ന്‌ കെ.എല്‍.സി.എ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്പ്‌ ഹൗസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30ന്‌ മേനക ജംഗ്‌ഷനില്‍നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കും. മെത്രാസന മന്ദിരത്തില്‍ നടക്കുന്ന ധര്‍ണ ഫെലിക്‌സ്‌ ജെ. പുല്ലൂടന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ ജോസഫ്‌ വെളിവില്‍ അധ്യക്ഷനായിരിക്കും.

ജോസഫ്‌ വെളിവില്‍, ബെന്നി ജോസഫ്‌, റെന്‍സണ്‍ മാര്‍ക്കോസ്‌, ജോഷി ഡോണ്‍ബോസ്‌കോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ദത്ത്‌ വിവാദം: ബിഷപ്പ്‌ തട്ടുങ്കല്‍ മാപ്പ്‌ ചോദിച്ചു; സ്ഥാനമൊഴിയണമെന്ന്‌ വൈദികര്‍

മാതൃഭൂമി. ഒക്ടോ.21, 2008


ഫോര്‍ട്ട്‌കൊച്ചി:യുവതിയെ ദത്തെടുത്ത തടക്കമുള്ള വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ വൈദികരോടും വിശ്വാസികളോടും മാപ്പുചോദിച്ചു.

വിവാദവിഷയങ്ങള്‍ സംബന്ധിച്ച്‌ വിശദീകരിക്കുവാന്‍ വിളിച്ചുകൂട്ടിയ വൈദികരുടെ വിശേഷാല്‍ യോഗത്തിലാണ്‌ ബിഷപ്പ്‌ തെറ്റ്‌ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചത്‌. എന്നാല്‍ ഇതില്‍ തൃപ്‌തിപ്പെടാതെ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ ഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടു.

തന്റെ നിലപാട്‌ വിശദീകരിച്ച്‌ യോഗാരംഭത്തില്‍ തന്നെ ബിഷപ്പ്‌ പ്രത്യേക കുറിപ്പ്‌ വിതരണം ചെയ്‌തു. ഇതിലെ പല പരാമര്‍ശങ്ങളും ഒച്ചപ്പാടിനിടയാക്കി. തുടര്‍ന്ന്‌ വൈദികരുടെ എതിര്‍പ്പുകൂടി രേഖപ്പെടുത്തി യോഗാനന്തരം പ്രത്യേക കുറിപ്പ്‌ നല്‍കി. സഭയിലുണ്ടായിരുന്ന വിശ്വാസ പ്രതിസന്ധിക്കും തെറ്റിദ്ധാരണകള്‍ക്കും താന്‍ തന്നെയാണ്‌ ഉത്തരവാദിയെന്ന്‌ ബിഷപ്പ്‌ സമ്മതിച്ചു.

യുവതിയെ ദത്തെടുത്തത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ റോമില്‍നിന്ന്‌ ബോധ്യപ്പെടുത്തിയാല്‍ അതില്‍നിന്ന്‌ പിന്മാറും. ആത്മീയതലത്തിലാണ്‌ ദത്തെടുത്തത്‌. അതിന്‌ നിയമസസാധുത ലഭിക്കുവാനാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഓര്‍ത്തഡോക്‌സ്‌ വൈദികനൊപ്പം കുര്‍ബാനയര്‍പ്പിച്ചത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഈ തെറ്റ്‌ വത്തിക്കാന്‍ സ്ഥാനപതിമുമ്പാകെ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചിട്ടുള്ളതാണെന്നും ബിഷപ്പ്‌ വിശദീകരിച്ചു.

രക്താഭിഷേകവിവാദം സംബന്ധിച്ചുള്ള വിശദീകരണം ഇപ്രകാരമാണ്‌:'യേശുനാഥന്‍തന്നെ നല്‍കിയെന്ന്‌ പറയപ്പെടുന്ന രക്തംകൊണ്ട്‌ മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത്‌ ശരിയാണ്‌. സാധാരണ വെഞ്ചരിപ്പിന്റെ പ്രാര്‍ഥനചൊല്ലിയാണ്‌ ഇത്‌ നടത്തിയത്‌. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍തന്നെ നിശ്ചയിക്കുന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിന്‌ തടസ്സമില്ല'. ഈ വിശദീകരണത്തെ ചൊല്ലിയാണ്‌ ഏറെ ഒച്ചപ്പാടുണ്ടായത്‌. മുതിര്‍ന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചിരിച്ചശേഷമാണ്‌ ഭൂരിപക്ഷം വൈദികരും ഉള്ളില്‍ പ്രവേശിച്ചത്‌.

ബൈബിളിലെ വെളിപാടിന്റെ പുസ്‌തകം 12-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങള്‍ വ്യക്തി പരമാണെന്നും ഇത്‌ താന്‍ ആരെയും പഠിപ്പിക്കുന്നില്ലെന്നും ജോണ്‍ തട്ടുങ്കല്‍ വിശദീകരിച്ചു. കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ മാത്രമേ പഠിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക്‌ ഇതുവരെ മേലധികാരികളില്‍നിന്ന്‌ വിലക്കോ ശിക്ഷാനടപടികളോ ഉണ്ടായിട്ടില്ല. ആശയക്കുഴപ്പങ്ങള്‍ക്ക്‌ കാരണം ഒക്‌ടോബര്‍ ഒന്നിന്‌ വൈദികരുടെ ധ്യാനാവസരത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളാണെന്നും അത്‌ വേണ്ടിയിരുന്നില്ല എന്ന്‌ ഇപ്പോള്‍ തോന്നുന്നുവെന്നും ബിഷപ്പ്‌ വിശദീകരിച്ചു. ആഴത്തിലുള്ള ചില ആത്മീയാനുഭവങ്ങളാണ്‌ തനിക്കുണ്ടായത്‌. അത്തരം അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴുള്ള പ്രത്യേക മാനസിക സ്ഥിതിമൂലമാണ്‌ യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞുപോയവയെ വിസ്‌മരിച്ച്‌ വരാനിരിക്കുന്നവയെ മുന്നില്‍കണ്ട്‌ നമുക്ക്‌ പ്രയാണം തുടരാം എന്നുകൂടി പറഞ്ഞാണ്‌ ബിഷപ്പ്‌ അവസാനിപ്പിച്ചത്‌.

വിശദീകരണത്തെച്ചൊല്ലി യോഗത്തില്‍ ബഹളമുണ്ടായതോടെ, മെത്രാസനമന്ദിരത്തിലെ രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം സംബന്ധിച്ച്‌ നടത്തിയ പ്രവചനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിഷപ്പ്‌ സ്ഥാനം ഒഴിയണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു വൈദികര്‍.

ബിഷപ്പിന്റെ സന്ദര്‍ശനം തുടരുന്നു; രൂപതയില്‍ വൈദികരുടെ യോഗം ഇന്ന്‌

മാതൃഭൂമി. ഒക്ടോ.20, 2008

കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ കൊച്ചി രൂപതയുടെ കീഴിലുള്ള വൈദികരുടെ യോഗം തിങ്കളാഴ്‌ച ബിഷപ്പ്‌ ഹൗസില്‍ ചേരും. ഇതില്‍ പങ്കെടുക്കാന്‍ വൈദികരോട്‌ ബിഷപ്പ്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌.

നേരത്തെ ഫൊറോനകള്‍ തിരിച്ച്‌ വൈദിക യോഗങ്ങള്‍ വിളിച്ചെങ്കിലും വൈദികന്‍ പങ്കെടുത്തിരുന്നില്ല. കുമ്പങ്ങി, അരൂര്‍ ഫൊറോനകളിലെ വൈദികരുടെ യോഗങ്ങള്‍ പ്രത്യേകമായാണ്‌ വിളിച്ചിരുന്നത്‌. എല്ലാ വൈദികരെയും ഒരുമിച്ച്‌ വിളിക്കണമെന്ന നിര്‍ദേശമാണ്‌ ഫൊറോന വികാരികള്‍ വെച്ചത്‌. തുടര്‍ന്നാണ്‌ തിങ്കളാഴ്‌ചത്തെ യോഗം.

ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിന്റെ ഇടവക സന്ദര്‍ശനം ഞായറാഴ്‌ചയും തുടര്‍ന്നു.

ഇടക്കൊച്ചി സെന്റ്‌ ലോറന്‍സ്‌ പള്ളിയിലെ ആത്മീയ ചടങ്ങുകളിലാണ്‌ ഞായറാഴ്‌ച ബിഷപ്പ്‌ പ്രധാനമായും പങ്കെടുത്തത്‌. ഉച്ചയ്‌ക്കുശേഷം പള്ളിയില്‍ സ്ഥൈര്യലേപനച്ചടങ്ങുകളുണ്ടായി. നൂറ്റിമുപ്പതോളം കുട്ടികളാണ്‌ പങ്കെടുത്തത്‌.

ഞായറാഴ്‌ച ബിഷപ്പിന്റെ നേതൃത്വത്തില്‍ കുര്‍ബാനയ്‌ക്ക്‌ വിശ്വാസികള്‍ കൂട്ടമായി പങ്കെടുത്തു. പാസ്റ്ററല്‍ യോഗത്തില്‍ ബിഷപ്പ്‌ സംസാരിച്ചു. ഇടവകയിലെ വിധവയായ സാധുസ്‌ത്രീയുടെ മരണാനന്തരചടങ്ങിലും പങ്കെടുത്തു. കുടിലില്‍ കഴിഞ്ഞിരുന്ന ഇവരുടെ ദൈന്യാവസ്ഥയറിഞ്ഞ ബിഷപ്പ്‌ അവിടെ പോകണമെന്ന്‌ പറയുകയാണുണ്ടായത്‌.സംസ്‌കാരചടങ്ങുകള്‍ക്ക്‌ ഫീസൊന്നും വാങ്ങരുതെന്നും നിര്‍ദേശിച്ചു.

ഇവരുടെ കുടുംബത്തെ സഹായിക്കണമെന്ന്‌ അല്‍മായരോട്‌ നിര്‍ദേശിച്ചു.

ദത്തെടുക്കല്‍ വിവാദം: കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശനം ഇന്നുമുതല്‍

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ബിഷപ്പിനെ അനുകൂലിച്ച്‌ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ബിഷപ്പിനെ കരിതേച്ചുകാണിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അടുത്തദിവസം പത്രസമ്മേളനം നടത്തി പ്രതികരിക്കുവാനാണ്‌ ഇവര്‍ തീരുമാനിച്ചിട്ടുള്ളത്‌.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചിട്ടുള്ളവരുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌.

ഇതിനിടെ കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശന പരിപാടി മുന്‍നിശ്ചയപ്രകാരം ശനിയാഴ്‌ച ആരംഭിക്കും. ഇടക്കൊച്ചി സെന്റ്‌ ലോറന്‍സ്‌ പള്ളിയില്‍ ശനിയാഴ്‌ച രാവിലെ 7.30ന്‌ ബിഷപ്പ്‌ സന്ദര്‍ശനത്തിനെത്തും. സന്ദര്‍ശനത്തിനിടയില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കുവാന്‍ പള്ളി അധികൃതര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്‌.

കുട്ടികള്‍ക്ക്‌ സ്ഥൈര്യലേപനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായാണ്‌ ബിഷപ്പ്‌ എത്തുന്നത്‌. എന്നാല്‍ ബിഷപ്പിന്റെ സന്ദര്‍ശനപരിപാടിയില്‍നിന്ന്‌ ഇടക്കൊച്ചി ഫൊറോന വികാരി വിട്ടുനില്‍ക്കുമെന്നാണറിയുന്നത്‌. അതേസമയം ഫൊറോനയില്‍പ്പെട്ട മറ്റു വൈദികര്‍ ബിഷപ്പിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്‌തിട്ടുണ്ട്‌.

ഭക്തസംഘടനാ ഭാരവാഹികളുമായി ചര്‍ച്ച, യൂണിറ്റ്‌ സന്ദര്‍ശനം, കുര്‍ബാന എന്നിവയും ഉണ്ടാകും.

ദത്തെടുപ്പില്‍ ദുരൂഹതകള്‍

മാതൃഭൂമി. ഒക്ടോ.18, 2008

കൊച്ചി: കൊച്ചി ബിഷപ്‌ യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദുരൂഹതകളേറുന്നു. ആത്മീയജീവിതം നയിക്കുന്ന പത്തനംതിട്ടയിലെ 27കാരിയെ ദത്തെടുത്തതായാണ്‌ രേഖയിലുള്ളത്‌. പക്ഷേ സ്‌കൂള്‍രേഖകള്‍പ്രകാരം യുവതിക്ക്‌ 39 വയസ്സുണ്ട്‌. യുവതിയെ മൂന്നരവയസ്സുമുതല്‍ വളര്‍ത്തുന്നതായാണ്‌ പിതാവായ വൈദികന്‍ വെളിപ്പെടുത്തിയിരുന്നത്‌. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷമാണ്‌ യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്‌.

യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചത്‌ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ ചര്‍ച്ചയാവുകയും അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ വൈദികന്‌ സഭ വിലക്കും ഏര്‍പ്പെടുത്തി.

ഇതോടെ ദത്തെടുക്കല്‍രേഖയിലെ ഒട്ടേറെ വിവരങ്ങള്‍ വ്യാജമാണെന്ന്‌ വ്യക്തമായി. പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവാണെന്ന കാര്യം ദത്തുപത്രത്തില്‍ വൈദികന്‍ മറച്ചുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ ജന്മദിനമായി കാണിച്ചിരിക്കുന്നത്‌ 1981 ഡിസംബര്‍ 25 ആണ്‌. ഇതും ശരിയല്ലെന്നാണ്‌ തെളിയുന്നത്‌. നിലവിലില്ലാത്ത ക്രിസ്‌ത്യന്‍ദത്തെടുക്കല്‍ നിയമപ്രകാരമാണ്‌ ദത്തെടുപ്പ്‌ നടത്തിയിരിക്കുന്നതും.

ബിഷപ്‌ തട്ടുങ്കല്‍ സഭാനിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി ബിഷപ്‌ സഭാനിയമങ്ങള്‍ ലംഘിച്ചതായി വത്തിക്കാന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ട്‌. ബിഷപ്പില്‍നിന്ന്‌ തെളിവെടുത്തശേഷം വത്തിക്കാന്‍ സ്ഥാനപതി പെഡ്രോലോപ്പസ്‌ ക്വിന്ത്വാന വത്തിക്കാനിലേക്കയച്ച റിപ്പോര്‍ട്ടാണിത്‌.

യുവതിയെ ദത്തെടുത്തത്‌ സഭയുടെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ലംഘനമാണ്‌. വിശുദ്ധപ്രമാണങ്ങള്‍ ലംഘിക്കുന്ന നടപടികളും ബിഷപ്പില്‍നിന്നുണ്ടായി.ഓര്‍ത്തഡോക്‌സ്‌ സഭയില്‍നിന്ന്‌ പുറത്താക്കിയ വൈദികനൊപ്പം ബിഷപ്‌ കുര്‍ബാനയര്‍പ്പിച്ചത്‌ സഭാവിരുദ്ധമാണ്‌. വിശ്വാസികള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുംവിധമുള്ള പ്രവൃത്തികളാണ്‌ ബിഷപ്പില്‍നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടിലുള്ളതായാണ്‌ സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പിനെതിരെ നടപടി ഉറപ്പായിട്ടുണ്ട്‌.

പ്രശ്‌നം മാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ നടപടി വൈകരുതെന്ന്‌ സഭാതലത്തില്‍ വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.

ബിഷപ്പ്‌ വിളിച്ചു; വൈദികര്‍ പോയില്ല

മാതൃഭൂമി. ഒക്ടോ.17, 2008


കൊച്ചി: ദത്തെടുക്കല്‍ പ്രശ്‌നം വിവാദമായതോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്‌ കൊച്ചി ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വൈദികര്‍ പങ്കെടുത്തില്ല.

അരൂര്‍, കുമ്പളങ്ങി ഫൊറോനകളിലെ വൈദികരെയാണ്‌ വ്യാഴാഴ്‌ച ബിഷപ്പ്‌ അരമനയിലേക്ക്‌ വിളിച്ചത്‌. രാവിലെ 10 ന്‌ അരൂര്‍ ഫൊറോനയിലെ വൈദികരും ഉച്ചയ്‌ക്കുശേഷം കുമ്പളങ്ങി ഫൊറോനയിലെ വൈദികരും അരമനയിലെത്താനാണ്‌ ബിഷപ്പ്‌ നിര്‍ദേശിച്ചതത്രെ. എന്നാല്‍ ഓരോ ഫൊറോനകളായി തിരിച്ച്‌ യോഗം ചേരുന്നതിനോട്‌ താത്‌പര്യമില്ലെന്നും വൈദികരെ കൂട്ടായി വിളിച്ചാല്‍ പങ്കെടുക്കാമെന്നുമാണ്‌ പുരോഹിതര്‍ അറിയിച്ചത്‌.

ഇതിനിടയില്‍ ചെറിയ കടവിലെ ഒരു ആശ്രമത്തില്‍ ബിഷപ്പിനോടൊപ്പം, പെണ്‍കുട്ടിയുടെ പിതാവായ വൈദികന്‍ സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയതു സംബന്ധിച്ച്‌ വൈദികര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്‌. നേരത്തെ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ നിന്ന്‌ നടപടിക്കു വിധേയനായ വൈദികന്‍ ബിഷപ്പിനോടൊപ്പം സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയത്‌ ഗുരുതരമായ കുറ്റമാണെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ പരാതിയും നല്‍കിയതായറിയുന്നു.

ദത്തെടുത്തത്‌ മകളുടെ സകല അധികാരവും നല്‍കി

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: സ്വന്തം രക്തത്തില്‍ പിറക്കുന്ന മകളുടെ തുല്യ പരിഗണന നല്‍കിയാണ്‌ ബിഷപ്പ്‌ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ബിഷപ്പിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സമ്പത്തിനും മകളെന്ന നിലയില്‍ യുവതി അവകാശിയായിരിക്കും. എന്നാല്‍ കൊച്ചി രൂപതയ്‌ക്ക്‌ ഇതു സംബന്ധിച്ച്‌ യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്നും രേഖയിലുണ്ട്‌. രൂപതയെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയാണിതെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ദത്തെടുക്കുന്നതെന്നും ദത്തുപത്രത്തിലുണ്ട്‌.

ബിഷപ്പിന്റെ മകളായി മാറുമെങ്കിലും സ്വന്തം മാതാപിതാക്കളോടൊപ്പം പോയി താമസിക്കാനും ആവശ്യമെങ്കില്‍ അവരെ ശുശ്രൂഷിക്കാനും വിരോധമില്ലെന്നും രേഖയിലുണ്ട്‌.

വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ പനയ്‌ക്കലിന്റെയും ചാന്‍സലര്‍ ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിലിന്റെയും അറിവോടെയാണ്‌ ദത്തെടുക്കുന്നതെന്നും രേഖയില്‍ പറയുന്നു. മാത്രമല്ല ഇതിന്റെ സാക്ഷികളും ഇവര്‍തന്നെയാണ്‌.

ബിഷപ്പിന്റെ ദത്തെടുക്കല്‍ നിയമവിരുദ്ധം

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ 27-കാരിയായ യുവതിയെ ദത്തെടുത്തത്‌ നിയമവിരുദ്ധമാണെന്നു തെളിഞ്ഞു. സപ്‌തംബര്‍ 15-ന്‌ യുവതിയെ തന്റെ ദത്തുപുത്രിയായി മട്ടാഞ്ചേരി സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാജ്യത്തെ സിവില്‍ നിയമപ്രകാരവും കാനോന്‍ നിയമപ്രകാരവും ഇതിന്‌ നിയമസാധുതയില്ലെന്ന്‌ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌ത്യന്‍ ദത്ത്‌ നിയമപ്രകാരം ദത്തെടുക്കുന്നതായാണ്‌ രേഖയിലുള്ളത്‌. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലില്ല.

പ്രായപൂര്‍ത്തിയായ സ്‌ത്രീയെ ദത്തെടുക്കുന്നതിന്‌ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നുമില്ല. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ആക്ട്‌ 2000 പ്രകാരമാണ്‌ കുട്ടികളെ ദത്തെടുക്കേണ്ടത്‌. ഇതുപ്രകാരം കോടതി മുഖേനയാണ്‌ ദത്തെടുക്കലുകള്‍ നടക്കുന്നത്‌.

കാനോന്‍ നിയമം 110-ാം അനുച്ഛേദത്തില്‍ ക്രിസ്‌ത്യാനികള്‍ ദത്തെടുക്കേണ്ടത്‌ അതത്‌ രാജ്യത്തെ സിവില്‍ നിയമപ്രകാരമാണെന്ന്‌ അനുശാസിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ദത്തെടുക്കലിന്‌ നിയമപരമായി യാതൊരു വിലയുമില്ലെന്ന്‌ അഭിഭാഷകനായ ഡയസ്‌ വിശദീകരിച്ചു.

പത്തനംതിട്ടയിലെ ഓര്‍ത്തഡോക്‌സ്‌ വൈദികന്റെ വളര്‍ത്തുപുത്രിയെ ആണ്‌ ബിഷപ്പിന്‌ ദത്തുനല്‍കിയത്‌. ഇതും നിയമപരമായി നിലനില്‍ക്കുന്നതല്ല.

മലങ്കര കത്തോലിക്ക സഭയില്‍ മാമോദീസ മുങ്ങിയ യുവതിയെ വളര്‍ത്തിയ വൈദികനും കുടുംബവും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ടവരാണ്‌. ദത്തെടുക്കലിനുശേഷം യുവതി ബിഷപ്പിന്റെ സഭയായ ലത്തീന്‍ കത്തോലിക്ക സഭയില്‍ അംഗമായിരിക്കുമെന്നും രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടിയിലുണ്ട്‌.
 

blogger templates | Make Money Online